Thursday, April 26, 2007

നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ വന്നു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌.
ഇതിലൂടെ ഏതെങ്കിലും വ്യക്തിയേയോ പ്രസ്ഥാനത്തേയോ താഴ്‌ത്തിക്കെട്ടി അപകീര്‍ത്തിപ്പെടുത്താനോ ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കാനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മാദ്ധ്യമങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടൊരാള്‍ നേരിട്ടു പോയി കേട്ടറിഞ്ഞതിന്റെ - വള്ളിപുള്ളി വിടാതെയുള്ള പച്ചയായ - സത്യസന്ധമായ - പകര്‍ത്തല്‍ മാത്രം.

ഈ പോസ്റ്റ്‌ എന്തുകൊണ്ടു വേണ്ടി വന്നു എന്നത്‌ മറ്റൊരു പോസ്റ്റിന്റെ അവസാനഭാഗത്ത്‌ വ്യകതമാക്കിയിട്ടുണ്ട്‌. ഈ പ്രസംഗം മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്‌ എങ്ങനെയൊക്കെ എന്ന്‌ ഇവിടെയും ഇവിടെയുമായി പറഞ്ഞിട്ടുണ്ട്‌.

ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായിരുന്നു പ്രസംഗം. വേദിയില്‍ നിന്നു തന്നെ കേട്ട മലയാളപരിഭാഷയാണ്‌ റെക്കോര്‍ഡ്‌ ചെയ്തതിനുശേഷം ഇവിടെ പകര്‍ത്തിയിരിക്കുന്നത്‌. ഒരു തല്‍സമയപരിഭാഷയ്ക്കിടയില്‍ സ്വാഭാവികമായും സംഭവിക്കുന്ന ചെറിയ പിഴവുകള്‍- ആവര്‍ത്തനങ്ങള്‍ - നിര്‍ത്തലുകള്‍ - പകുതിവച്ചു മുറിഞ്ഞുപോയ വാക്കുകള്‍ എന്നിവ പോലും യാതൊരു കലര്‍പ്പുമില്ലാതെ അതേപടി പകര്‍ത്തിയിട്ടുണ്ട്‌.

'സത്യമേവ ജയതേ' എന്നതിനോട്‌ വിയോജിപ്പു തോന്നിപ്പോകുന്നു. സത്യം മാത്രമല്ല - അതുമായി ബന്ധപ്പെട്ട പലതും വിജയിക്കട്ടെ.
  • സംശുദ്ധ പത്രപ്രവര്‍ത്തനം വിജയിക്കട്ടെ

  • സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വിജയിക്കട്ടെ

  • വിവരാവകാശ സംരക്ഷണ നിയമം വിജയിക്കട്ടെ

*****************************
പ്രസംഗം

_______________________
നരേന്ദ്രമോഡി (മലയാളത്തില്‍):-
എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്നേഹം നിറഞ്ഞ എന്റെ നമസ്ക്കാരം.
_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
കേരള ഈസ്‌ എ....

നന്ദകുമാര്‍ :-
കേരളം അനുഗൃഹീതമായ ഒരു നാടാണ്‌. സുലഭമായ വിധത്തില്‍ മഴ ലഭിക്കുന്ന ഈ നാട്ടില്‌ - ഹരിതാഭ എങ്ങും - പച്ചപ്പെങ്ങും - എനിക്കു ദൃശ്യമാണ്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ഇറ്റ്‌ ഈസ്‌ ഓള്‍സോ എ പ്ലേസ്‌ ...

നന്ദകുമാര്‍ :-
സമ്പന്നമായ സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടും കലകള്‍ കൊണ്ടും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കലാവികസനം കൊണ്ടുമെല്ലാം നൂറ്റാണ്ടുകളായി വികസിച്ചുവന്നൊരു പാരമ്പര്യമുണ്ട്‌ ഈ കേരളത്തിന്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ദിസ്‌ കള്‍ച്ചര്‍ ആന്റ്‌ ആര്‍ട്‌സ്‌ വേര്‍ ഓള്‍സോ എന്‍ റിച്ച്‌ഡ്‌ ബൈ ...

നന്ദകുമാര്‍ :-
ഈ സംസ്കാരത്തിന്റെ - കലയുടെ - എല്ലാം വളര്‍ച്ചയ്ക്ക്‌ വളരെയേറെ സംഭാവനകള്‍ - പിന്തുണ നല്‍കിപ്പോന്ന - രക്ഷാകര്‍തൃത്വം നല്‍കിപ്പോന്ന - ഒരു പാരമ്പര്യമാണ്‌ തിരുവിതാംകൂര്‍ മഹാരാജാവിന്റേത്‌ എന്നത്‌ ഇവിടെ അനുസ്മരണീയമാണ്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ദിസ്‌ 'ഗോഡ്‌'സ്‌ ഓണ്‍ കണ്ട്രി' ഹാസ്‌ ഗിവണ്‍ ബര്‍ത്ത്‌ റ്റു ...

നന്ദകുമാര്‍ :-
ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളം അനേകം ദിവ്യാത്മാക്കള്‍ക്ക്‌ ജന്മം നല്‍കി. അവരെ - അവരില്‍ - പരമാദരണീയരായ ശ്രീമദ്‌ ശങ്കരാചാര്യര്‍ - ശ്രീമദ്‌ ചട്ടമ്പിസ്വാമികള്‍ - ശ്രീനാരായണഗുരുസ്വാമികള്‍ എന്നിവര്‍ പെടുന്നു. അവരുടെ ആദ്ധ്യാത്മികമായ പ്രഭാവം കേവലം ഹൈന്ദവജനതയ്ക്കു മാത്രമല്ല ലോകമാനവികതയ്ക്കു മുഴുവന്‍ തന്നെ പ്രയോജനവും അനുഗ്രഹവും നല്‍കിയതായിരുന്നു.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
റ്റുഡേ വെന്‍ ഐ സ്റ്റാന്റ്‌...

നന്ദകുമാര്‍ :-
ഇന്ന്‌ ഈ ആദ്ധ്യാത്മികതയുടെ നിറകുടമായ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ തിരുനടയില്‍ നില്‍ക്കുവാന്‍ എനിക്ക്‌ അനുഗ്രഹമുണ്ടായിരിക്കുന്നു. ആ അനുഗ്രഹം കാരണം നിങ്ങളെ എനിക്ക്‌ അഭിസംബോധന ചെയ്യുവാനും സാധിച്ചിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി ...

നന്ദകുമാര്‍ :-
ഇന്ന്‌ പരമപൂജനീയഗുരുജി എന്ന അതിദിവ്യനായ ആദ്ധ്യാത്മികപുരുഷന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ആ ആഘോഷപരിപാടികളുടെ ഭാഗമായി നിങ്ങളുടെയെല്ലാവരുടെയും മുന്നില്‍ വന്നു നില്‍ക്കുവാനും നിങ്ങളെ അഭിസംബോധന ചെയ്യുവാനും ഈ പരമാത്മാവിന്റെ സ്വന്തം ഭൂമിയായ മണ്ണില്‍ നിങ്ങളെ അഭിസംബോധന ചെയ്യുവാനും കഴിഞ്ഞതില്‍ അങ്ങേയറ്റത്തെ ധന്യതയുടെ അനുഭവം ഞാനുള്‍ക്കൊള്ളുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ബഹുത്‌ കം ലോഗ്‌ ...

നന്ദകുമാര്‍ :-
വളരെക്കുറച്ചു പേര്‍ക്കേ ഒരുപക്ഷേ പരമപൂജനീയഗുരുജിയുടെ ജീവിതത്തേക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവുണ്ടാകുകയുള്ളൂ. അതിനു കാരണമുണ്ട്‌. പരമപൂജനീയ ഗുരുജിയുടെ വ്യക്തിത്വം തികഞ്ഞ പ്രസിദ്ധീപരാങ്മുഖമായ - പ്രസിദ്ധിക്ക്‌ പുറം തിരിഞ്ഞു നിന്നിരുന്ന - ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. അതുകൊണ്ട്‌ ലോകത്തിന്റെ മുമ്പാകെ തന്നെയവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ട്‌ ലോകര്‍ക്കദ്ദേഹത്തെ ഏറെപ്പരിചയം - ജീവിതത്തെപ്പരിചയമുണ്ടാകില്ല.

പക്ഷേ ആ പ്രഭാവ്യക്തിത്വത്തിന്റെ പരിശ്രമം കൊണ്ട്‌ ഇന്ന്‌ കന്യാകുമാരി മുതല്‍ കാശ്മീരം വരെ ഭാരതമാസകലം വളര്‍ന്നു നില്‍ക്കുന്ന സമര്‍പ്പിതചേതസ്സുകളായ യുവാക്കളുടെ ഒരു മഹാസംഘടനയിന്ന്‌ ഒരു വടവൃക്ഷം പോലെ വളര്‍ന്നു നില്‍ക്കുകയാണ്‌. ആ വളര്‍ച്ചയ്ക്കു വേണ്ടി മുപ്പത്തിരണ്ടു വര്‍ഷത്തെ തപസ്സാണ്‌ അദ്ദേഹം അനുഷ്ഠിച്ചത്‌ - ആ മുപ്പത്തിരണ്ടു വര്‍ഷത്തെ സചസാ തപസ്സിലൂടെ സമര്‍പ്പിതരായ യുവാക്കന്മാരുടെ ഒരു മഹാസംഘടനയും അദ്ദേഹമിന്ന്‌ വളര്‍ത്തിയെടുത്തു കഴിഞ്ഞിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി കി പ്രേരണാ കേ കാരണ്‍ ...

നന്ദകുമാര്‍ :-
പരംപൂജനീയഗുരുജിയുടെ ദിവ്യമായ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഈ രാഷ്ട്രജീവിതത്തിന്റെ സമ്പന്നതയ്ക്കു വേണ്ടി - വളര്‍ച്ചയ്ക്കു വേണ്ടി - ജീവിതത്തെ സമര്‍പ്പിച്ച ആയിരക്കണക്കിനു യുവാക്കന്മാര്‍ നമ്മുടെയീ നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സംഘത്തിലൂടെ - ഗുരുജിയിലൂടെ - ആര്‍ജ്ജിച്ചതായ സംസ്കാരത്തെ - വിദ്യാഭ്യാസത്തെ അവര്‍ ഭാരതത്തിന്റെ ജനജീവിതത്തെ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുകയാണ്‌. അത്‌ നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രോജക്ടുകളിലൂടെ ഭാരതമാസകലം ഇന്നു ദൃശ്യമാണ്‌. കന്യാകുമാരിയിലെ സ്വാമിവിവേകാനന്ദകേന്ദ്രമാകട്ടെ - വടക്കു കിഴക്കന്‍ ഭാരതത്തിലെ താഴേക്കിടയിലുള്ള - അധൃഷ്ഠിതരായ സഹോദരങ്ങളുടെ അഭ്യുത്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാകട്ടെ - അവരുടെ ആരോഗ്യവര്‍ദ്ധനവിനു വേണ്ടീട്ടുള്ള ആശുപത്രികളാകട്ടെ - ഇന്നീ ഭാരതത്തിന്റെയുള്ളില്‍ സംഭവിക്കുന്ന പ്രാകൃതികദുരന്തങ്ങള്‍ക്കെതിരെ പൊരുതുന്ന കാര്യത്തിലാകട്ടെ - എല്ലായിടങ്ങളിലും ഇന്ന്‌ ഈ ഹിന്ദുസ്ഥാനത്തില്‍ സ്വയംസേവകര്‍ യുവാക്കന്മാര്‍ നിരവധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവര്‍ത്തനത്തിലൂടെ ഈ സംഘടനയുടെ വളര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍):-
സ്വാമിവിവേകാനന്ദ്ജീനേ ഭാരത്‌ കേ ഉത്ഥാന്‍ കേലിയേ..

നന്ദകുമാര്‍ :-
സ്വാമിവിവേകാനന്ദന്‍ - ഭാരതത്തിന്റെ നവോത്ഥാനത്തിന്റെ നായകനായ സ്വാമിവിവേകാനന്ദന്‍ - ഈ നാടിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും എന്നുവേണ്ട സമ്പൂര്‍ണ്ണഭാരതീയരുടേയും മുമ്പാകെ ഒരു സന്ദേശം വയ്ക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. നിങ്ങള്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും നിങ്ങളുടെ പൂജയുടെ - അര്‍ച്ചനയുടെ - ആരാധനയുടെ - ലക്ഷ്യത്തെ മാറ്റുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൂജയുടേയും ആരാധനയുടേയും ആ വിഗ്രഹത്തെ തല്‍ക്കാലമൊന്നു മാറ്റിവയ്ക്കുക. പകരം ആ സ്ഥാനത്ത്‌ ഭാരതമാതാവിനെ പ്രതിഷ്ഠിക്കുക. ഭാരതമാതാവിനെ ആരാധിക്കുക. ഭാരതമാതാവിന്റെ തനിസ്വരൂപങ്ങളായ ഭാരതീയരെ - ഈ ഭാരതത്തിലെ ദരിദ്രനാരായണന്മാരെ - ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുവാന്‍ വേണ്ടി നമുക്ക്‌ ഒരോരുത്തരും പ്രവര്‍ത്തിയ്ക്കണം - ആ നിലയില്‍ നിങ്ങള്‍ ആരാധന നടത്തണം എന്ന്‌ സ്വാമിവിവേകാനന്ദന്‍ ഒരു ഉജ്ജ്വലമായ - ഒരു സന്ദേശം നല്‍കുകയുണ്ടായി.

പരമപൂജനീയഗുരുജിയുടെ ജീവിതം പരിശോധിച്ചാല്‍ നമുക്കൊരു കാര്യം വ്യക്തമാകും. സ്വാമി വിവേകാനന്ദന്‍ ഏതൊരു സന്ദേശമാണോ ഭാരതത്തിലെ സന്യാസിവര്യന്മാര്‍ക്കും സര്‍വ്വ - സാമാന്യജനങ്ങളുടേയും മുമ്പാകെ നല്‍കിയത്‌ ആ സന്ദേശത്തെ ശരിയായ അര്‍ത്ഥത്തില്‍ - അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ - സ്വജീവിതത്തിലെ പ്രവര്‍ത്തനത്തിലൂടെ സാക്ഷാത്‌കരിച്ചു പരംപൂജനീയഗുരുജി. ഭാരതത്തെ ആരാധിക്കുവാന്‍ - ഭാരതമാതാവിനെ പൂജിക്കുവാന്‍ - ഭാരതമാതാവിന്റെ പ്രതിസ്വരൂപങ്ങളായ ഈ സമാജത്തെ ദരിദ്രനാരായണന്മാരെ പൂജിക്കാനും സേവിക്കുവാനുമായി അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിവച്ചു. അതുവഴി - സ്വാമിവിവേകാനന്ദന്റെ സന്ദേശത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലദ്ദേഹം സാക്ഷാത്‌കരിച്ചു എന്നു നമുക്കു കാണാന്‍ കഴിയും.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മേം ...

നന്ദകുമാര്‍ :-
ഞാന്‍ നിങ്ങളെ അഭിസംബോധനചെയ്യുവാന്‍ വേണ്ടി വരുവാന്‍ തീരുമാനമെടുത്തപ്പോള്‍ അതൊരിക്കലും ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങളെ അഭിസംബോധന ചെയ്യാനല്ല ഞാന്‍ വന്നത്‌ - ഞാന്‍ അഭിമാനത്തോടെ പറയട്ടെ - ഞാനിവിടേക്കു വരുവാന്‍ തീരുമാനിച്ചത്‌ - ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുവാന്‍ തീരുമാനിച്ചത്‌ - രാഷ്ട്രീയസ്വയംസേവകസംഘ - സംഘത്തിന്റെ അഭിമാനിയായ ഒരു സ്വയംസേവകന്‍ (കാതടപ്പിക്കുന്ന ഹര്‍ഷാരവങ്ങള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ യാതൊന്നും കേള്‍ക്കാന്‍ പറ്റാതായതുകൊണ്ട്‌ ഈ വാചകത്തിന്റെ അവസാനഭാഗം നഷ്ടപ്പെട്ടുപോയി)

ഞാന്‍ ഈ നാട്ടിലെ കോടാനുകോടി വരുന്ന സ്വയംസേവകരുടെ പ്രതിനിധി എന്ന നിലയില്‍ - പരമപൂജനീയഗുരുജിയെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും നേരിട്ടു ശ്രവിക്കാന്‍ ഭാഗ്യം സിദ്ധിച്ച അസംഖ്യം സ്വയംസേവകരില്‍ - ഭാഗ്യവാന്മാരായ സ്വയംസേവകന്മാരില്‍ ഒരാള്‌ എന്ന നിലയിലാണ്‌ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ആ നിലയില്‍ അഭിമാനത്തോടെ തന്നെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
രാഷ്ട്രീയ ...

നന്ദകുമാര്‍ :-
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു സ്വയംസേവകനെന്ന നിലയില്‍ ഞാന്‍ എന്നെ നിരീക്ഷിക്കുമ്പോഴും - നമ്മളോരോരുത്തരും നമ്മളെ നിരീക്ഷിക്കുമ്പോഴും - ഒരു വസ്തുത നമുക്കു മനസ്സിലാക്കാന്‍ കഴിയും. സംഘത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തിലൂടെ വ്യവസ്ഥയിലൂടെ നമുക്കെല്ലാവര്‍ക്കുമുള്ളില്‍ - ലക്ഷ്യത്തെ സംബന്ധിച്ച്‌ - വ്യക്തമായ ലക്ഷ്യബോധം - ഒരു ആദര്‍ശബോധം - അതിനെ സംബന്ധിച്ചുള്ള ഒരു കാഴ്ചപ്പാട്‌ - ഒരു പ്രതിബദ്ധത - നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുകയാണ്‌. സംഘത്തിലൂടെ ലഭിച്ച ആ ഹിന്ദുത്വത്തേക്കുറിച്ചുള്ള പ്രതിബദ്ധത - അതുപയോഗിച്ചുകൊണ്ട്‌ നാടിനുവേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കുകയാണ്‌.

പരംപൂജനീയഗുരുജി മുപ്പത്തി രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഏതൊരു വ്യവസ്ഥയാണോ വളര്‍ത്തിയെടുത്തത്‌ ഏതെല്ലാം ചെറിയ ചെറിയ കാര്യക്രമങ്ങളിലൂടെ പരിപാടികളിലൂടെ ഏതൊരു വ്യവസ്ഥയെ വളര്‍ത്തിയെടുത്തുവോ അതില്‍ നിന്ന്‌ ഈ രാഷ്ട്രത്തോടുള്ള ഭക്തിയും ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധതയും അങ്ങനെ തികഞ്ഞൊരു ലക്ഷ്യബോധവും നമുക്കു ലഭിച്ചു. ആ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട്‌ നമ്മളെല്ലാവരും - സംഘസ്വയംസേവകന്മാര്‍ മുഴുവന്‍ - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി - "പരംവൈഭവം നേതുമേതത്‌സ്വരാഷ്ട്രം" - രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ഒരേയൊരു ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട്‌ നമ്മള്‍ പ്രവര്‍ത്തിക്കുകയാണ്‌. സംഘം നമുക്കുള്ളിലേക്കു പകര്‍ന്നു തന്ന ആ വിശുദ്ധമായ ലക്ഷ്യം - അതാണ്‌ രാഷ്ട്രത്തിന്റെ പരമവൈഭവം. ഈ ദേശത്തിന്റെ വിശിഷ്ടമായ സംസ്ക്കാരം - മാതൃഭൂമിയുടേതായ മഹത്വമേറിയ പാരമ്പര്യം - ആ പൈതൃകത്തില്‍ നിന്ന്‌ നമ്മുടെ പൂര്‍വ്വികന്മാര്‍ നമുക്കു പകര്‍ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തില്‍ നിന്ന്‌ - വേദം മുതല്‍ വിവേകാനന്ദന്‍ വരെ - നമുക്കു പകര്‍ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തെ ഉപയോഗിച്ചുകൊണ്ട്‌ - അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ - ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി നമ്മളോരോരുത്തരും പ്രയത്നിക്കുകയാണ്‌. ഞാനിന്ന്‌ ഏതൊരു സ്ഥാനത്താണോ ഇരിക്കുന്നത്‌ ആ സ്ഥാനത്തു നിന്നു കൊണ്ട്‌ ഒരു സ്വയംസേവകനെന്ന നിലയില്‍ ഈ ലക്ഷ്യത്തിനു വേണ്ടി - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാനും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ഭായിയോം ബഹനോം..

നന്ദകുമാര്‍ :-
സഹോദരീ സഹോദരന്മാരേ - നമ്മളുടെ ലോകമിന്ന്‌ നിരവധി സമസ്യകളിലൂടെ - പ്രതിബന്ധങ്ങളിലൂടെ - സങ്കീര്‍ണ്ണമായ അപകടങ്ങളിലൂടെ - കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. ഈ സങ്കീര്‍ണ്ണങ്ങളായ സമസ്യകളെ പരിഹരിക്കുവാന്‍ വേണ്ടി നാടിനെ - ലോകത്തെ - മുന്നോട്ടു നയിക്കുന്നതിനുവേണ്ടി നമ്മുടെ പക്കല്‍ - ഹിന്ദുത്വത്തിന്റെ പക്കല്‍ - ഭാരതത്തിന്റെ പക്കല്‍ - എന്തെങ്കിലും ഉപായമുണ്ടോ എന്നു നാം അന്വേഷിക്കണം. ഏതെങ്കിലും തരത്തില്‍ ഈ പരിഹാരങ്ങളുണ്ടാക്കുവാന്‍ - ഈ സമസ്യകളെ പരിഹരിക്കുവാന്‍ വേണ്ടിയുള്ള സാമര്‍ത്ഥ്യം നമ്മുടെ പക്കലുണ്ടോ എന്നു നാം അന്വേഷിക്കുക.

തികഞ്ഞ അഭിമാനത്തോടു കൂടി ഞാന്‍ പറയുന്നു - തീര്‍ച്ചയായിട്ടും ഇന്നു ലോകമഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ - പരിഹാരങ്ങളുണ്ടാക്കുവാന്‍ - സമസ്യകളുടെ കെട്ടഴിക്കുവാന്‍ - ഭാരതത്തില്‍ പിറന്ന ഈ ഹിന്ദുത്വദര്‍ശനത്തിന്‌ സാധിയ്ക്കും എന്നതിന്‌ യാതൊരു സംശയവുമില്ല.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആജ്‌ ...

നന്ദകുമാര്‍ :-
ഇന്ന്‌ ലോകം ഭീകരവാദത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്‌. ലോകമിന്ന്‌ രണ്ടുതരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു നമുക്കു കാണാന്‍ സാധിക്കും. ഒരു ഭാഗത്ത്‌ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരായ ആളുകള്‍. മറുഭാഗത്ത്‌ മാനവികതയ്ക്ക്‌ ഊന്നല്‍ കൊടുക്കുന്നതായ ആളുകള്‍.

എന്തുകൊണ്ടാണ്‌ ഈ നാട്ടില്‍ ഈ ഭീകരത വളര്‍ന്നു വരുന്നത്‌? ഭീകരത വളര്‍ന്നു വരുന്നതിനു വേണ്ടീട്ടുള്ള കാരണം?

"മതമാണ്‌ പ്രധാനമായ കാര്യം - മതത്തിലൂടെയാണ്‌ എല്ലാ കാര്യങ്ങളും നേടാന്‍ സാധിക്കുക" എന്ന വിശ്വാസം വളര്‍ത്തിക്കൊണ്ട്‌ മതസാമ്പ്രദായികതയുടെ വളര്‍ച്ചയുടെ കാരണം കൊണ്ടാണ്‌ ഭീകരത ഇന്ന്‌ വളര്‍ന്നു നില്‍ക്കുന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആതംഗവാദ്‌ ...

നന്ദകുമാര്‍ :-
ഈ ഭീകരവാദത്തെ വളര്‍ത്തുന്നതായ ചിന്ത എന്താണ്‌ എന്നു നമുക്കു പരിശോധിക്കണം. ആ ചിന്ത ഇതാണ്‌ - നിന്റെ മാര്‍ഗ്ഗം തെറ്റാണ്‌ എന്റെ മാര്‍ഗ്ഗം മാത്രമാണ്‌ ശരി എന്നുള്ള മതവാദമാണ്‌ ഇതിനു പ്ര - ഇതിന്‌ ഏറ്റവും കൂടുതല്‍ കാരണമായിട്ടു തീരുന്നത്‌.

നിന്റെ - നീ സ്വീകരിച്ചിരിക്കുന്നതായ മാര്‍ഗ്ഗം മോശമായിട്ടുള്ള മാര്‍ഗ്ഗമാണ്‌ - കെട്ട മാര്‍ഗ്ഗമാണ്‌ - എന്റെ മാര്‍ഗ്ഗം മാത്രമാണ്‌ ശരി - നിന്റെ മാര്‍ഗ്ഗത്തിലൂടെ - ഈ ചീത്തയായ മാര്‍ഗ്ഗത്തിലൂടെ പോയാല്‍ ഈശ്വരനെ സാക്ഷാത്‌കരിക്കുവാന്‍ കഴിയില്ല - ഈശ്വരദര്‍ശനത്തിനു സാധിക്കില്ല - നീ ചതിയ്ക്കപ്പെട്ടവനാണ്‌ - ഒരേയൊരു മാര്‍ഗ്ഗം മാത്രമാണു ശരി - അത്‌ എന്റെ മാ - മാര്‍ഗ്ഗം മാത്രമാണ്‌ ശരി എന്ന ഈ മതവാദം - ഒരേ മാര്‍ഗ്ഗവാദം - അതാണ്‌ ഇന്ന്‌ ഈ ഭീകരവാദത്തെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ എന്നു നമുക്കു കാണാന്‍ സാധിക്കും.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മേരാ ...

നന്ദകുമാര്‍ :-
എന്റെ മാര്‍ഗ്ഗം മാത്രമാണു ശരി - ആ മാര്‍ഗ്ഗത്തിലൂടെ പോ പോകുന്നില്ല നീയെങ്കില്‍ - നീ വേറൊരു മാര്‍ഗ്ഗമാണു സ്വീകരിക്കുന്നതെന്നുണ്ടെങ്കില്‍ - നിനക്ക്‌ അങ്ങേയറ്റം ശിക്ഷ ലഭിക്കുക തന്നെ ചെയ്യും - നിനക്ക്‌ അങ്ങേയറ്റം അപകടങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും - എന്നു പറഞ്ഞുകൊണ്ട്‌ അവരെ ആക്രമിക്കുന്നതായ രീതിയിലേക്കു പോകുന്നതാണ്‌ ഈ ഭീകരവാദം വളരുവാനുള്ള കാരണം എന്നു നമുക്കു കാണാം.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ- ഈ ഭീകരതയുടെ മാനസികത - ആ മാനസികതയാണ്‌ വിശദീകരിച്ചത്‌. എന്റെ മാര്‍ഗ്ഗം മാത്രം ശരി - നിന്റെ മാര്‍ഗ്ഗം തെറ്റ്‌ - എന്നുള്ള ചിന്താഗതി.

എന്നാല്‍ നോക്കൂ - നമ്മുടെ ഹിന്ദുത്വ ചിന്ത എന്താണു നമ്മളോടു പറയുന്നത്‌? ഈ ഭീകരതയെ ഇല്ലാതെയാക്കുന്നതായ ഉദാത്തമായ - ഉന്നതമായ - ആ ഹൈന്ദവചിന്തയുടെ മഹത്വമെന്താണ്‌ - ഹൈന്ദവരെന്താണ്‌ - ഹിന്ദുത്വചിന്തയിലെന്താണ്‌ പറയുന്നത്‌?

"ഏകം സത്‌ വിപ്രാ ബഹുധാവദന്തി" - ഒന്നാണ്‌ പരമസത്യം - പക്ഷേ ആ പരമസത്യത്തെ സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി ബുദ്ധിമാന്മാരായ ജനങ്ങള്‍ നിരവധി മാര്‍ഗ്ഗങ്ങളുപദേശിക്കുന്നു- ആ നിരവധി മാര്‍ഗ്ഗങ്ങളോരോന്നും ശരിതന്നെയാണ്‌ എന്ന വിശ്വാസമാണ്‌ - എന്ന ദര്‍ശനമാണ്‌ - ഹിന്ദുവിന്റേത്‌ - ഉള്ളത്‌. നീ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗവും ശരിയാണ്‌ - ആ മാര്‍ഗ്ഗത്തിലൂടെ ആത്മാര്‍ത്ഥതയോടെ തികഞ്ഞ വിശ്വാസത്തോടെ നല്ല ശ്രദ്ധയോടെ മുന്നോട്ടുപോയിക്കഴിഞ്ഞാല്‍ നിനക്ക്‌ ആ മാര്‍ഗ്ഗത്തിലൂടെയും ഈശ്വരനെ സാക്ഷാത്‌കാരം ലഭിക്കും - വേറൊരാള്‍ വേറൊരു മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും ശരിയാണ്‌ - എന്നുള്ള വിശ്വാസപ്രമാണമാണ്‌ ഹിന്ദുവിന്റേത്‌. നിങ്ങളുടെ മാര്‍ഗ്ഗം - നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്‌ വ്യത്യസ്തമായ മാര്‍ഗ്ഗമാണ്‌ എന്നതുകൊണ്ട്‌ അത്‌ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങള്‍ സ്വീകരിച്ച - നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ - ശ്രദ്ധയോടെ ആ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടുപോകൂ - എന്ന ഉദാത്തമായ - ഉന്നതമായ ചിന്ത- സര്‍വ്വരേയും ഒരുമിപ്പിക്കുന്ന ചിന്ത - ആ ചിന്തയിലൂടെ മാത്രമേ ഭീകരത ഇല്ലാതെയാവുകയുള്ളൂ എന്നു നാം മനസ്സിലാക്കണം.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ നമ്മുടെ ലോകമിന്നു നേരിടുന്ന രണ്ടാമത്തെ ഏറ്റവും ഭീകരമായ പ്രശ്നം പാരിസ്ഥിതിക പ്രശ്നമാണ്‌ എന്നു നാം മനസ്സിലാക്കുന്നു.

ഇന്ന്‌ പ്രകൃതിയുടെ ഈ സന്തുലനം - നിലനില്‍ക്കുന്ന ഈ സന്തുലനം - നഷ്ടപ്പെട്ടാല്‍ ലോകജീവിതം തന്നെ - മാനവികജീവിതം തന്നെ - അപകടത്തിലാവും എന്ന്‌ എമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ലോകത്തെമ്പാടുമുള്ള പണ്ഠിതന്മാര്‍ - ച - ച - ശാസ്ത്രജ്ഞന്മാര്‍ - ചര്‍ച്ച ചെയ്യുന്നത്‌ നമുക്കിന്ന്‌ ഈ പ്രകൃതി സമ്പത്തിനെ എങ്ങനെ സംയമനത്തോടു കൂടി ഉപയോഗപ്പെടുത്താം - ഈ സന്തുലനം നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം - എങ്ങനെയീ പ്രകൃതിയെ രക്ഷിക്കാം - എന്ന കാര്യമിന്ന്‌ വളരെ വേദനയോടെ സര്‍വ്വരും ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നു. ഇതൊരു വലിയ അപകടമായി ഇന്ന്‌ ലോകത്തെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്‌.

പക്ഷേ ഈ പാരിസ്ഥിതിക പ്രശ്നത്തിന്റെ പരിഹാരമെന്താണ്‌ - പ്രകൃതി - പ്രകൃതിയുടെ ഈ സന്തുലനത്തെ നിലനിര്‍ത്തുവാന്‍ വേണ്ടീട്ടുള്ള ഉപായമെന്താണ്‌ - തീര്‍ച്ചയായിട്ടും ഹിന്ദുത്വ ചിന്തയിലേക്കാഴ്‌ന്നിറങ്ങി പരിശോധിച്ചാല്‍ നമുക്കതിന്‌ പരിഹാരമുണ്ട്‌. കാണാന്‍ സാധിക്കും.

ഹൈന്ദവതത്വചിന്ത എന്താണ്‌ ലോകത്തിനു നല്‍കിയത്‌ - കാലങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നത്‌ എന്നു പരിശോധിക്കുകയും അതനുസരിച്ച്‌ മുന്നോട്ടുപോകുകയും ലോകം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇന്ന്‌ ഈ പാരിസ്ഥിതികപ്രശ്നം - പ്രകൃതിയുടെ പ്രശ്നം - ഇത്രയേറെ രൂക്ഷമാകു - ആകുമായിരുന്നില്ല എന്നു തീര്‍ച്ചയായും പറയുവാന്‍ സാധിക്കും.

നമ്മുടെ സംസ്കാരം - വിശിഷ്ടമായ ഈ സംസ്ക്കാരം - കൊച്ചുകുട്ടികള്‍ക്കു നല്‍കുന്ന - ആ ചെറുപ്രായത്തില്‍ തന്നെ നല്‍കുന്നതായ സംസ്ക്കാരം - പറഞ്ഞോളൂ - അത്‌ ഹൈന്ദവസംസ്കാരമെന്നു പറഞ്ഞാലും - ഭാരതീയസംസ്കാരമെന്നു പറഞ്ഞാലും - ഇനി അതല്ല മാനവികസംസ്കാരമെന്നു പറഞ്ഞാലും - ആ സംസ്കാരത്തില്‍ നിന്ന്‌ നമ്മുടെ കുട്ടികള്‍ ഉള്‍ക്കൊണ്ടിരുന്ന ദര്‍ശനമെന്തായിരുന്നു?

പ്രകൃതിയെ നാം ചൂഷണം ചെയ്യാന്‍ പാടില്ല - പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ ദോഹനം ചെയ്യുകയാണു വേണ്ടത്‌ - കറന്നെടുക്കുകയാണു വേണ്ടത്‌ - ചൂഷണം ചെയുന്നതിനു പകരം നമുക്കാവശ്യമുള്ളത്‌ കറന്നെടുക്കുന്നൊരു സമ്പ്രദായമാണു വേണ്ടത്‌ എന്നൊരു സംസ്കാരം ചെറുപ്രായം മുതല്‍ക്കേ നാം അവരെ അഭ്യസിപ്പിച്ചിരുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
എന്‍വയോണ്‍മന്റ്‌ കി ...

നന്ദകുമാര്‍ :-
ഈ പ്രകൃതിയുടെ സന്തുലനത്തേക്കുറിച്ച്‌ - നിലനില്‍പ്പിനേക്കുറിച്ച്‌ - സ്ഥായീഭാവത്തേക്കുറിച്ച്‌ - നമ്മുടെ പൂര്‍വ്വികന്മാര്‍ എത്ര ജാഗരൂകരായിരുനു എന്ന്‌ നമ്മള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും. സൂര്യോദയം - ത്തിനു തൊട്ടുമുമ്പേ തന്നെ ഉണരുന്ന സമയത്ത്‌ കൊച്ചുകുട്ടികളെന്തു ചെയ്യണമെന്നു ചെറുപ്രായത്തിലേ തന്നെ നമ്മുടെ പൂര്‍വ്വികന്മാര്‍ അവരെ പഠിപ്പിച്ചിരുന്നു. എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഭൂമിയില്‍ കാലുവയ്ക്കുന്നതിനു മുമ്പ്‌ ഭൂമീ മാതാവിനെ തൊട്ടു തലയില്‍ വച്ചു നമസ്ക്കരിക്കുന്ന പതിവ്‌ നമ്മുടെ പൂര്‍വ്വികന്മാര്‍ കൊച്ചുകുട്ടികളെ പഠിപ്പിച്ചിരുന്നു.

നമ്മുടെ നദികളെ അമ്മയായി കണക്കാക്കി - ദേവതയായി കണക്കാക്കി നാം പൂജിച്ചിരുന്നു. നദികളെ അമ്മയായും ദേവതയായും കരുതി പൂജിച്ചുപോന്നിരുന്ന കാലത്ത്‌ നമുക്ക്‌ നന്നായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ആ നദിയെ എപ്പോഴാണോ വെറും വെള്ളമായി നാം കണക്കാക്കിയത്‌ - 'എച്ച്‌ ടൂ ഓ' ആയി കണക്കാക്കിയത്‌ അപ്പോള്‍ ഗംഗാമാതാവ്‌ മലിനയായിത്തുടങ്ങി. ആ ഗംഗാമാതാവു മലിനയാകുകയും നമ്മുടെ പ്രകൃതിയില്‌ അനേകമനേകം ദൂഷിതങ്ങളായ സ്ഥിതിവിശേഷങ്ങളുണ്ടാകുകയും ചെയ്തു.

കൊച്ചുകുട്ടികളെ ചെറുപ്രായം മുതലേ ഈ പ്രകൃതിയുമായി - ഈ പ്രപഞ്ചവുമായി ചരാചരങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മുടെ വിശിഷ്ടമായ സംസ്കാരത്തിലൂടെ ശ്രമിച്ചിരുന്നു. എന്തെല്ലാം പറഞ്ഞു പഠിപ്പിച്ചിരുന്നു കൊച്ചുകുഞ്ഞിനെ? ആകാശത്ത്‌ കളിയാടുന്ന ചന്ദ്രനെ നോക്കി അതു നിന്റെ അമ്മാവനാണ്‌ എന്നു പറഞ്ഞുകൊടുക്കുക - ചന്ദര്‍ - ചന്ദാമാമ - എന്നു പറഞ്ഞുകൊടുക്കുന്നു - അതേപോലെ ഈ പ്രകൃതി നിന്റെ അമ്മയാണ്‌ എന്നു പറഞ്ഞുകൊടുക്കുന്നു. സമ്പൂര്‍ണ്ണ ബ്രഹ്മാണ്ഡവും നിന്റെ പിതാവാണ്‌ - പരമാത്മാവ്‌ നിന്റെ പിതാവാണ്‌ എന്ന്‌ അവനു പറഞ്ഞുകൊടുത്ത്‌ ഈ പ്രകൃതിയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ്‌ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ വളര്‍ത്തിക്കൊണ്ടുവന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആജ്‌ ...

നന്ദകുമാര്‍ :-
ആധുനിക സമാജത്തിന്‌ ഇന്നത്തെ കാലത്തിന്‌ അനുയോജ്യമായ വിധത്തില്‍ പ്രേരണ നല്‍കുവാനും മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും പര്യാപ്തമായ ഒട്ടേറെ കാര്യങ്ങള്‍ നമുക്കു പറഞ്ഞുകൊടുക്കുവാനുണ്ട്‌ - തീര്‍ച്ചായിട്ടും ആ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതു തന്നെയാണ്‌. പക്ഷേ അതു നമ്മള്‍ നമ്മുടെ ശാഖകളിലൂടെ - സഹോദരന്മാരേ നമ്മുടെ ശാഖയിലൂടെ - ചെറുപ്പം മുതലേ പഠിച്ചുവന്ന സംസ്കാരത്തിലൂടെ നമ്മളതെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ആ ദര്‍ശനത്തെ ആ വിശിഷ്ടമായ - ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ദര്‍ശനത്തെ ലോകത്തിന്‌ സംഭാവന ചെയ്യുവാന്‍ നമുക്കു കഴിയുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ ഞാന്‍ നിങ്ങളോട്‌ രണ്ടാമത്തെ ഒരു കാര്യം പറഞ്ഞു.സ്വയം സേവകന്‍ എന്ന നിലയില്‍ നമുക്കുള്ള കര്‍ത്തവ്യമെന്താണ്‌ എന്ന ഒരു വസ്തുത ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന വിശിഷ്ടമായ നിര്‍ദ്ദേശം - മാര്‍ഗ്ഗദര്‍ശനം - കാഴ്ചപ്പാടാണു നമുക്കു ലഭിച്ചിട്ടുള്ളത്‌ എന്ന്‌ ഓരോ സ്വയം സേവകനും അവരവര്‍ എത്തിപ്പെടുന്ന മേഖലയില്‍ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനുവേണ്ടി അവരവര്‍ പ്രവര്‍ത്തിക്കണം എന്നും സൂചിപ്പിച്ചു. ഞാനിന്ന്‌ ഏതു പദവിയിലാണോ എത്തിയിട്ടുള്ളത്‌ - ആ മുഖ്യമന്ത്രിയെന്ന പദവിയില്‍ നിന്നുകൊണ്ട്‌ എന്റെ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌ - ഒരു സ്വയംസേവകനെന്ന നിലയില്‍ - എന്റെ സംസ്ഥാനത്തിന്റെ പരമമായ ഐശ്വര്യത്തിനു വേണ്ടി ഞാനിന്നവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, പരമപൂജനീയ ഗുരുജിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഒരു മുഖ്യമ - മുഖ്യമന്ത്രം തന്നെ - ഏറ്റവും പ്രധാനപ്പെട്ട ഒരാശയം തന്നെ സാമുഹ്യസമരസത - സാമൂഹ്യസമത്വം എന്നുള്ളതാണ്‌. - ഈ നാട്ടില്‍ ജീവിക്കുന്ന - അധ:കൃതരായ - പിന്നോക്കക്കാരായ - ദരിദ്രരായ - പീഢിതരായ ജനവിഭാഗങ്ങളെ അഭ്യുത്ഥരിക്കുവാന്‍ വേണ്ടീട്ട്‌ - ഉണര്‍ത്തുവാന്‍ വേണ്ടീട്ടുള്ള പ്രവര്‍ത്തനം - അവരെ സമാജത്തിന്റെ ബാക്കി അംഗങ്ങളുമായി ഇഴ ചേര്‍ത്തു മുന്നോട്ടുകൊണ്ടുപോകുന്നതിനു വേണ്ടീട്ടുള്ള പ്രവര്‍ത്തനം ചെയ്യണം - അതാണ്‌ ഏറ്റവും പ്രധാനമായ ഒരാശയമായി നാം ഉയര്‍ത്തിപ്പിടിക്കുന്നതായ കാര്യം. ഈ കാര്യം ഞാനെന്റെ സംസ്ഥാനത്തില്‍ വളരെയേറെ ചെയ്യുവാന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണ്‌ സാമൂഹ്യസമരസതയുടേതായിട്ടുള്ളത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
കോയി ...

നന്ദകുമാര്‍ :-
ആര്‌ അംഗീകരിച്ചാലും - അംഗീകരിച്ചാല്‍ - ഇല്ലെങ്കിലും - ആരു സ്വീകരിച്ചാലും ആരു സ്വീകരിച്ചില്ലെങ്കിലും - ഈ നാട്ടിലെ കപടമതേതരവാദികള്‍ വിമര്‍ശിച്ചാലും വിമര്‍ശിച്ചില്ലെങ്കിലും - ഒരുകാര്യം പരമമായ സത്യമാണ്‌ - ആ സത്യം ഞാന്‍ നിങ്ങളുടെ മുമ്പില്‍ പറയുകയാണ്‌. ഈ ഭാരതത്തില്‍ എണ്‍പതു ശതമാനത്തിലധികം ഹിന്ദുക്കളാണ്‌ ജീവിക്കുന്നത്‌. ഈ ഹിന്ദു ജനതയുടെ ഉള്ളില്‍ വിഘടനവാസന വളര്‍ന്നാല്‍ - അവര്‍ ഛിന്നഭിന്നരായിക്കഴിഞ്ഞാല്‍ - അവര്‍ ചിന്നിച്ചിതറിപ്പോയാല്‍ ഈ രാഷ്ട്രത്തെ രക്ഷിക്കുവാന്‍ വേറെയാര്‍ക്കും സാദ്ധ്യമല്ല. ഹിന്ദുസമാജത്തിന്റെ സംഘടിതസ്വഭാവത്തിലൂടെ മാത്രമേ - ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ ഈ ഭാരതത്തെ രക്ഷിക്കുവാന്‍ ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുവാന്‍ സാദ്ധ്യമാകൂ എന്ന സത്യം ഞാന്‍ നിങ്ങളോടു പറയുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
അഗര്‍ ...

നന്ദകുമാര്‍ :-
ഈ കാര്യം - ഹൈന്ദവ ഐക്യം എന്നതു നടക്കണം എന്നുണ്ടെങ്കില്‍ ഈ ഹിന്ദു സമൂഹത്തില്‍ ഉച്ചനീചത്വമില്ലാത്ത - അന്ത്യജനും അഗ്രജനുമില്ലാത്ത ഒരവസ്ഥയുണ്ടാകണം.പിന്നോക്കക്കാരേയും പിന്‍തള്ളപ്പെട്ടവരേയും അധ:സ്ഥിതരേയും ദളിതരേയും വനവാസി സഹോദരങ്ങളേയുമെല്ലാം സ്വസഹോദരങ്ങളാണ്‌ എന്ന ഭാവനയോടു കൂടി മാറോടു ചേര്‍ത്തുപുല്‍കി നമുക്കൊത്തൊരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നെങ്കില്‍ മാത്രമേ ഈ ഹൈന്ദവ ഐക്യം എന്നു പറയുന്നതായ വസ്തുത സത്യമായിത്തീരുകയുള്ളൂ.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി ...

നന്ദകുമാര്‍ :-
പരമപൂജനീയഗുരുജിയുടെ ഏറ്റവും വലിയ സംഭാവന ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമായിരുന്നു എന്നു നമുക്കു കാണാന്‍ സാധിക്കും.

ഇന്നാട്ടില്‍ നിലനിന്നിരുന്ന - ഹൈന്ദവസമൂഹത്തിന്റെയുള്ളില്‍ നിലനിന്നിരുന്ന അസ്പൃശ്യത - അയിത്തം തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ഒട്ടനവധി മഹാത്മാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധിജി അതിനുവേണ്ടി പ്രവര്‍ത്തിച്ചു. മഹാത്മാ ഫുലെ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. ഭീമറാവു റാംജി അംബേദ്‌കര്‍ പ്രവര്‍ത്തിച്ചു. പക്ഷേ ഒരു വസ്തുത നമുക്കെല്ലാവര്‍ക്കുമറിയാം. ഈ അസ്പൃശ്യതയും അയിത്തവുമെല്ലാം നിലനിര്‍ത്തുന്ന കാര്യത്തില്‍ മതപരമായ അന്ധവിശ്വാസങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും വലിയൊരു പങ്ക്‌ ഒരു ഘട്ടത്തില്‍ നിലനിന്നിരുന്നു. ഈ മതപരത - ഈ - അ - അയിത്തത്തിലും മറ്റും നിലനിന്നിരുന്ന ഈ മതപരത ഇല്ലാതെയാകണം എന്നുണ്ടെങ്കില്‍ മതാചാര്യന്മാരുടെ - ഭാരതീയ ആചാര്യന്മാരുടെ സമ്മതിയും പിന്തുണയും ഇക്കാര്യത്തിലുണ്ടായേ മതിയാകൂ എന്നു പരമപൂജനീയഗുരുജി മനസ്സിലാക്കി. അതുകൊണ്ട്‌ നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാരെ - ഭാരതീയ ആചാര്യന്മാരെ - എല്ലാവരെയുമദ്ദേഹം കുംഭമേളയുടെ സന്ദര്‍ഭത്തില്‍ ഒരുമിച്ചുകൂട്ടുകയും ആ കുംഭമേളയുടെ സ്വഭാവത്തെ ഉപയോഗിച്ചുകൊണ്ട്‌ സര്‍വ്വ സന്യാസിമാരുടേയും ഭാര്‍തീയാചാര്യന്മാരുടേയും സാന്നിദ്ധ്യത്തില്‍ അതുജ്വലമായ മുദ്രാവചനം എന്നോണം 'ഹൈന്ദവര്‍ സോദരര്‍ സര്‍വ്വേ' - 'ന ഹിന്ദു പതിതോ ഭവേത്‌' എന്നു തുടങ്ങീട്ടുള്ള മുദ്രാവചനങ്ങള്‍ - അതെല്ലാവരും ഉയര്‍ന്നു - ഉയര്‍ത്തി. അങ്ങനെ അസ്പൃശ്യതക്കെതിരെ ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനു വേണ്ടീട്ടുള്ള പ്രവര്‍ത്തനത്തെ മുന്നോട്ട്‌ അദ്ദേഹം കൊണ്ടുപോന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
ഗുജറാത്തില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം - ഈ ദൃഷ്ടിയില്‍ - ഉയര്‍ത്തിയിട്ടുണ്ട്‌ - പ്രഖ്യാപനം നടത്തിയിട്ടുണ്ട്‌. ഗുജറാത്ത്‌ സംസ്ഥാനത്തില്‍ അന്തര്‍ജാതി വിവാഹം - അന്തര്‍ജാതി വിവാഹം നടത്തുന്നതായ വധൂവരന്‍മാര്‍ - അവര്‌ - അവരില്‍ വധൂവരന്മാരിലൊരാള്‍ ദലിതനാണെങ്കില്‍ - വരന്‍ ദലിതനും വധു സവര്‍ണ്ണ ജാതിയില്‍പെട്ട ആളാണെങ്കിലും വനവാസി വിഭാഗത്തില്‍പെട്ട ആളാണെങ്കിലും, വരന്‍ വനവാസി - വധു സവര്‍ണ്ണ വിഭാഗം - അല്ലെങ്കില്‍ തിരിച്ച്‌ - ഏതു വിധത്തിലായാലും അങ്ങനെ വിവാഹം കഴിക്കാന്‍ സന്നദ്ധരാകുന്ന - അന്തര്‍ജാതി വിവാഹം നടത്താന്‍ തയ്യാറാകുന്നതായ വധൂവരന്മാര്‍ക്ക്‌ അമ്പതിനായിരം രൂപ സര്‍ക്കാര്‍ നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
ഗുജറാത്ത്‌ സര്‍ക്കാര്‍ സാമൂഹ്യസമത്വത്തെ സാദ്ധ്യമാക്കുന്നതിനു വേണ്ടി - സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി ഇങ്ങനെ തുടങ്ങി വച്ച ഈ പദ്ധതി വിജയമാണ്‌ എന്നു മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഈ കാര്യത്തേക്കുറിച്ച്‌ - ഈ പദ്ധതിയേക്കുറിച്ച്‌ പൂര്‍ണ്ണമായി പഠിക്കുകയും ഇപ്പോഴിതാ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പ്രഖ്യാപനരൂപത്തില്‍ നല്‍കിയിരിക്കുകയാണ്‌. ഗുജറാത്തില്‍ ചെയ്തതുപോലെ ഇങ്ങനെ അന്തര്‍ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര്‍ക്ക്‌ അമ്പതിനായിരം റുപ്പിക നല്‍കുവാന്‍ ഓരോ സംസ്ഥാന സര്‍ക്കാരും തയ്യാറാവണം എന്നിപ്പോള്‍ ഭാരത സര്‍ക്കാര്‍ പറഞ്ഞു - പറഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, തെരഞ്ഞെടുപ്പുകാലം പലപ്പോഴും നമുക്കിടയില്‍ ഭിന്നതയെ വളര്‍ത്തുന്ന ഒരു കാലമായി കാണാറുണ്ട്‌. അത്‌ നമ്മള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ്‌. ഒരു പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ അത്‌ അത്ര കണ്ട്‌ ഭീകരമായി ദൃശ്യമാകുന്നില്ല. പക്ഷേ ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുപ്പു വരുമ്പോള്‍ ഓരോ കുടുംബത്തിലും ഭിന്നതയുണ്ടാകുന്നു. സഹോദരനും സഹോദരനും തമ്മില്‍ ഭിന്നത വളരുന്നു. ഗ്രാമത്തിന്റെയുള്ളില്‍ ശിഥിലത വളരുന്നു. തകരുന്നു. ഈയൊരു സാഹചര്യം ഗ്രാമങ്ങളില്‍ ഒരു തരത്തില്‍ അനൈക്യത്തെ വളര്‍ത്തുകയും ഗ്രാമങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌ എന്നു മനസ്സിലാക്കിക്കൊണ്ട്‌ എന്റെ സര്‍ക്കാര്‍ അവിടെ ഗുജറാത്തിലൊരു പ്രഖ്യാപനം നടത്തി. ‘സമൃദ്ധഗാവ്‌ യോജന‘ എന്നൊരു പദ്ധതി പ്രഖ്യാപിച്ചു.

ആ പദ്ധതിപ്രകാരം ഞങ്ങളവിടെ - അവിടുത്തെ ജനങ്ങളോട്‌ പറഞ്ഞ്‌ നിങ്ങള്‍ ഓരോ ഗ്രാമത്തിലേയും തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ഒരുമിച്ചു കൂടുക. ഗ്രാമത്തിലെ ജനങ്ങളെല്ലാവരും ഒത്തുകൂടി പരമമായ ജനാധിപത്യത്തിന്റെ അത്യുജ്ജ്വലമായ മാതൃകയെന്നോണം എല്ലാവരും സര്‍വ്വ സമ്മതിയോടു കൂടി അവരുടെ സര്‍പ്പഞ്ചിതയെ - അവരുടെ പഞ്ചായത്ത്‌ - നെ - മെംബറെ തെരഞ്ഞെടുക്കുന്ന ഒരവസ്ഥയുണ്ടാകണം - അതിനു തയ്യാറാകണം എന്നവരോടു പറഞ്ഞു.

എപ്രകാരമാണോ ഒരു നാടിന്റെ ജനാധിപത്യവ്യവസ്ഥ ഏറ്റവും ആരോഗ്യകരമാവു - ആണ്‌ എന്നു പറയുന്നത്‌ - രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുനടക്കുമ്പോള്‍ യാതൊരു വിധത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളുമില്ലാതെ ഐകകണ്ഠ്യേന എപ്പോഴാണോ തെരഞ്ഞെടുക്കപ്പെടുന്നത്‌ അപ്പോഴാണ്‌ നമ്മുടെ നാട്ടിലെ ജനാധിപത്യവ്യവസ്ഥയേറ്റവും ശ്രേഷ്ഠമെന്നു പറയുന്നത്‌. ഇതേ പോലെ ഓരോ ഗ്രാമത്തിലേയും സര്‍പ്പഞ്ചിതയെ - പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സര്‍വ്വ സമ്മതിയോടു കൂടി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിയുക എന്നത്‌ തീര്‍ച്ചയായും താഴെത്തട്ടിലെ ജനാധിപത്യമൂല്യങ്ങളുടെ അത്യുജ്ജ്വലമായ നിദര്‍ശനമാണ്‌. അങ്ങനെ ചെയ്യാന്‍ സാധിക്കണം എന്ന്‌ ഞങ്ങളുടെ നാട്ടില്‍ ഗുജറാത്തില്‍ എല്ലാ ഗ്രാമങ്ങളോടുമായിട്ട്‌ ഒരഭ്യര്‍ത്ഥന - ഒരു പ്രഖ്യാപനം - നടത്തി.

സുഹൃത്തുക്കളേ, ഇപ്പോള്‍ ഗുജറാത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിരിക്കുകയാണ്‌. ഒരു വസ്തുത നോക്കൂ. ആ ഗുജറാത്തിലെ നാല്‍പത്തിയഞ്ചു ശതമാനം ഗ്രാമപഞ്ചായത്തുകളും സര്‍വ്വസമ്മതിയോടെ ഐകകണ്ഠ്യേന അവരുടെ പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്‌. അതൊരര്‍ത്ഥത്തില്‍ ഗ്രാമ ഐക്യം - സാമാജിക ഐക്യത്തിന്‌ വളരെയേറെ സഹായകരമായിത്തീര്‍ന്നിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
ഗുജറാത്ത്‌ പതിനഞ്ചു ശതമാനത്തോളം വനവാസി സഹോദരങ്ങളുള്ള നാടാണ്‌. ആ വനവാസി സഹോദരങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി വളരെയേറെ സവിശേഷതയാര്‍ന്ന ഒരു ഗുജറാത്തി പദ്ധതി ഞങ്ങള്‍ വനവാസി വികസന പ്രവര്‍ത്തനത്തിനു വേണ്ടി പ്രയോജനപ്പെടുത്തി അത്‌ പ്രഖ്യാപിച്ചു. ഞങ്ങള്‍ വികസനത്തിനു വേണ്ടിയിട്ടുള്ള വനവാസി അഭ്യുത്ഥാനത്തിനു വേണ്ടിയിട്ടുള്ള വികസന - ഫലം നേരിട്ട്‌ വനവാസി വനവാസികള്‍ക്ക്‌ നല്‍കുകയും അവരൗടെ പ്രവര്‍ത്തനത്തില്‍ - പ്രവര്‍ത്തനം - വികസനപ്രവര്‍ത്തനം നടപ്പാക്കുകയും ചെയ്യുന്ന ആ പദ്ധതി. തീര്‍ച്ചയായിട്ടും അത്‌ ഉണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. വലിയ വിജയം അതിനുണ്ടാകുകയും ചെയ്തു. ഈ വിജയം മനസ്സിലാക്കിയിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ മറ്റു പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ഇന്ന്‌ ഈ ഗുജറാത്തി പാറ്റേണ്‍ - ഗുജറാത്തി പദ്ധതി - ട്രൈബല്‍ ഡവലപ്‌മെന്റിനു വേണ്ടീട്ടുള്ള ഈ ഗുജറാത്തി പാറ്റേണ്‍ അനുകരിക്കുവാന്‍ വേണ്ടി നിശ്ചയിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്, ഹമാരാ ദേശ്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്നോളമുള്ള ഭാരതത്തിന്റെ ചരിത്രം നോക്കിയാലും - അതിനു മുമ്പുള്ള ചരിത്രം നോക്കിയാലും ഒരു വസ്തുത നമുക്കു മനസ്സിലാകും. മനസ്സിലാക്കാന്‍ കഴിയും. ഭാരതം അടിസ്ഥാനപരമായി കാര്‍ഷികപ്രധാനമായ ഒരു രാജ്യമാണ്‌, ഒരു കര്‍ഷക രാജ്യമാണ്‌ നമ്മളുടേത്‌.

ഇന്നെന്താണീ കൃഷിക്കാരുടെ - കര്‍ഷകരുടെ അവസ്ഥ? നമ്മളോന്നു പരിശോധിച്ചു നോക്കേണ്ടതുണ്ട്‌. ഗുജറാത്തിലെ അവസ്ഥയും നമുക്കു പരിശോധിക്കാം. ആന്ധ്രയിലെ പരുത്തിക്കര്‍ഷകര്‍ - ആന്ധ്രയിലെ കര്‍ഷകരുടെ പ്രധാനമായ ആ കൃഷി പരുത്തിയാണ്‌ - കൃഷി നടത്തുന്നത്‌. ഇതുപോലെ തന്നെ മഹാരാഷ്ട്രയിലെ കൃഷിക്കാരും പരുത്തികൃഷി നടത്തുന്നുണ്ട്‌. ഗുജറാത്തിലെ കര്‍ഷകരും പരുത്തിക്കൃഷി നടത്തുന്നുണ്ട്‌. ഒരുവ - ഒരു - ഒരു വ്യത്യാസം ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇഷ്ടം പോലെ മഴ കിട്ടുന്നു. അതുകൊണ്ടു തന്നെ വെള്ളമുണ്ടു താനും. ഗുജറാത്തിലാകട്ടെ നമുക്കറിയാം മരുഭൂമിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമെന്ന നിലയില്‍ മഴ വളരെ കമ്മിയാണ്‌ അവിടെ.

എന്നാലും ഒരു വസ്തുത നിങ്ങള്‍ നോക്കൂ. ആന്ധ്രാപ്രദേശില്‍ പ്രതിവര്‍ഷം മൂവായിരം പരുത്തിക്കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്‌. മഹാരാഷ്ട്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി ലാഭയോഗ്യമല്ല - കടം കേറി അവര്‌ - മഹാരാഷ്ട്രത്തിലെ കര്‍ഷകരും പരുത്തിക്കര്‍ഷകരും ആയിരക്കണക്കായി ആത്മഹത്യചെയ്തുകൊണ്ടിരിക്കുകയാണ്‌. പരുത്തിക്കര്‍ഷകരുടെ ആന്ധ്രയിലെയും കര്‍ണ്ണ - ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും പരുത്തിക്കര്‍ഷകരുടെ വീട്ടുവാതിലില്‍ മരണം മുട്ടിവിളിച്ചുകൊണ്ടിരിക്കുന്നു എന്ന സ്ഥിതി ഉള്ളപ്പോള്‍ നമുക്കു കാണാം - ഗുജറാത്തിലിന്നോളം - അഭിമാനത്തോടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ പറയുന്നു - ഇന്നോളം ഒരൊറ്റ പരുത്തിക്കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ്‌ വസ്തുത.

മറ്റൊന്നുകൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്‌. ആന്ധ്രയിലേയും മഹാരാഷ്ട്രത്തിലേയും പാവപ്പെട്ട പരുത്തിക്കര്‍ഷകരുടെ വീട്ടു വാതിലില്‍ മരണം മുട്ടിവിളിക്കുമ്പോള്‍ ഇവിടെ എന്റെ ഗുജറാത്തിലെ പരുത്തിക്കര്‍ഷകരുടെ വീട്ടുവാതില്‍ക്കല്‍ ഓരോ വര്‍ഷവും പുതിയ ഓരോ മാരുതി കാറുകള്‍ വന്നു നില്‍ക്കുന്നു എന്നൊരു സത്യം (ഹര്‍ഷാരവങ്ങളില്‍പെട്ട്‌ ഈ വാചകത്തിന്റെ അവസാനഭാഗം മുറിയുന്നു)

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ഹമാരേ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ നമ്മുടെ നാട്ടിലെ സര്‍വ്വ സാധാരണ നാട്ടുപ്രമാണി മുതല്‍ അങ്ങ്‌ ഉയരത്തില്‍ രാഷ്ട്രപതിവരെ ഒരുപോലെ പറയുന്ന വസ്തുതയാണ്‌ ഈ നാടനുഭവിക്കുന്നതായ ജലദൗര്‍ലഭ്യത്തെ പരിഹരിക്കുവാന്‍ നദികളെ ഒരുമിച്ചു ചേര്‍ക്കുന്ന നദീസംയോജനം നടത്തണം എന്ന്‌ എല്ലാവരും ആവശ്യപ്പെടുന്നു. അതിലൂടെ മാത്രമേ നാമനുഭവിക്കുന്ന ഈ ജലദൗര്‍ലഭ്യത്തെയില്ലാതെയാക്കാന്‍ കഴിയുകയുള്ളൂ എന്നു പറയുന്നു. കര്‍ഷകര്‍ക്കാവശ്യമായ ജലസേചനത്തിന്‌ ജലം ലഭിക്കുകയുള്ളൂ എന്നു പറയുന്നു.

പക്ഷേ സുഹൃത്തുക്കളേ ഒരു വസ്തുത പറയട്ടെ - ഞങ്ങളുടെ ഗുജറാത്തില്‍ മാത്രമാണ്‌ - ഗുജറാത്തിലിന്നോളം ഇരുപത്തിയൊന്നു നദികളെ സംയോജിപ്പിക്കുന്ന 'റിവര്‍ ഗ്രിഡ്‌' പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ഗുജറാത്ത്‌ കേ അന്തര്‍ ...

നന്ദകുമാര്‍ :-
ഗുജറാത്തിലൂടെയാണ്‌ സരസ്വതീ നദി ഒഴുകിയിരുന്നത്‌. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു വരണ്ടുപോയ സരസ്വതീ നദിയുടെ തടങ്ങള്‍ ഇന്ന്‌ ജലനിബിഢമാണ്‌. ആ സരസ്വതീ നദിയിന്ന്‌ വ - നര്‍മ്മദയിലൂടെ ഒഴുകുന്നു. ആ നര്‍മ്മദയിലൂടെ ഇന്ന്‌ ആ സാബര്‍മതി നദി - ഒരു ഘട്ടത്തില്‍ വരണ്ടുകിടന്നിരുന്ന സാബര്‍മതി നദി - സമൃദ്ധിയോടു കൂടി ഒഴുകുന്നു. അവിടെ ജലദൗര്‍ലഭ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കുവാന്‍ സാധിച്ചിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, ഒരു വര്‍ഷത്തില്‍ മുഴുവന്‍ - നൂറുശതമാനം ഫലപ്രദമായ വിധത്തില്‍ ജലം ലഭിക്കും വിധത്തില്‍ മഴയുണ്ടാകുകയും എല്ലാ സൗകര്യങ്ങളും ചെയ്താല്‍പ്പോലും ഗുജറാത്തിന്റെ കാര്‍ഷികവരുമാനം ഒരു വര്‍ഷത്തില്‍ ഒമ്പതിനായിരം കോടി രൂപയാണ്‌ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്‌. എന്നാലൊരു വസ്തുത മനസ്സിലാക്കൂ. കൃഷിക്കാരുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രത്യേകം പദ്ധതി നടപ്പിലാക്കിയതു കൊണ്ട്‌ - ജലലഭ്യത സാദ്ധ്യമാക്കിയതുകൊണ്ട്‌ - ഇന്ന്‌ ആ ഒമ്പതിനായിരം കോടി രൂപ വരുമാനത്തില്‍ നിന്ന്‌ ഒരു കുതിച്ചു ചാട്ടം ഗുജറാത്ത്‌ നടത്തിയിരിക്കുകയാണ്‌. മുപ്പത്തിനാലായിരം കോടി രൂപയുടെ കാര്‍ഷികവരുമാനം ഗുജറാത്തിനു ലഭിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, മഹാത്മാഗാന്ധി ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ മഹാത്മാഗാന്ധിജി നമ്മളെ പഠിപ്പിച്ചത്‌ - പറഞ്ഞുതന്നത്‌ ഭാരതം ഗ്രാമങ്ങളില്‍ ജീവിക്കുന്നു - ഗ്രാമസ്വരാജാണ്‌ ഭാരതവൈഭവത്തിന്റെ അടിസ്ഥാനതത്വദര്‍ശനം എന്നാണ്‌. ഗ്രാമങ്ങളെ ഉയര്‍ത്തുവാന്‍ വേണ്ടീട്ടുള്ള പ്രവര്‍ത്തനം നടത്തണമെന്നാണ്‌.

ആ ആശയത്തെ മുന്നില്‍ വച്ചുകൊണ്ട്‌ എന്റെ ഗുജറാത്തില്‍ 'ജ്യോതിഗ്രാം' എന്നു പറയുന്നതായ പദ്ധതി നടപ്പിലാക്കി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിനു വേണ്ടീട്ടുള്ള ആ പദ്ധതിയിലൂടെ ഇന്ന്‌ ഗുജറാത്ത്‌ വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. ഒരുകാര്യം തറപ്പിച്ചു ഞാന്‍ പറയുകയാണ്‌ - ഭാരതത്തിലൊരൊറ്റ ഗ്രാമമോ വേറെയൊരൊറ്റ പട്ടണമോ പോലുമില്ല - അഭിമാനത്തോടെ പറയട്ടെ - ഇരുപത്തിനാലു മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി കിട്ടുന്ന ഒരൊറ്റ ഗ്രാമമോ ഒരൊറ്റ നഗരമോ ഭാരതത്തില്‍ വേറെയൊരിടത്തും ഇല്ല - പക്ഷേ ഭാരതത്‌ - ഗുജറാത്തില്‍ എന്റെ ഗുജറാത്തിലെ പതിനെണ്ണായിരം ഗ്രാമത്തിലും ഇരുപത്തിനാലു മണിക്കൂര്‍ ത്രീ ഫേസ്‌ ഇലക്ട്രിസിറ്റി ഊര്‍ജ്ജം ഒരു തടസ്സവുമില്ലാതെ സദാ ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്‌ ഗുജറാത്തില്‍.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ ഗുജറാത്തില്‍ ഗ്രാമീണ വികസനത്തിന്റെ യോജന - പിന്നാക്കവിഭാഗത്തിനുതകുന്നതിനു വേണ്ടീട്ടുള്ള സാമൂഹിക സമത്വത്തിന്റെ പദ്ധതികള്‍ ഇതെല്ലാം നടപ്പിലാക്കുന്നതിനോടൊപ്പം ഗുജറാത്തിനെ വ്യവസായവല്‍ക്കരിക്കുന്നതിനു വേണ്ടീട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കി ഞാന്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്‌.

ചലനാത്മകമായ ഗുജറാത്ത്‌ - 'വൈബ്രന്റ്‌ ഗുജറാത്ത്‌' എന്ന ഒരു പദ്ധതി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അവിടെ നടക്കുകയാണ്‌. ഈ വര്‍ഷം വൈബ്രന്റ്‌ ഗുജറാത്ത്‌ - ഗുജറാത്തെന്ന ആ പദ്ധതിപ്രകാരമുള്ള സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള വ്യവസായപ്രമുഖന്മാര്‍ ഒരേവേദിയില്‍ ഒരുമിച്ചുവരികയും അവര്‍ ഗുജറാത്തിന്റെ വികസനത്തിന്‌ ഗുജറാത്തിലെ ഉയര്‍ച്ചയ്ക്കു വേണ്ടീട്ടുള്ള നിക്ഷേപം - നാലു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയുമാണ്‌. ഈ നിക്ഷേപങ്ങളിലൂടെ - അവിടെ ഉണ്ടാകാന്‍ പോകുന്ന വ്യവസായങ്ങളിലൂടെ - പന്ത്രണ്ടു ലക്ഷം പുതിയ ജോലി സാദ്ധ്യത ഗുജറാത്തിലുണ്ടാകുവാന്‍ പോകുന്നു. ഇങ്ങനെ വ്യവസായവല്‍ക്കരിക്കപ്പെടുന്ന ഒരു ഗുജറാത്തും ഞങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ കേരളം പോലെ തന്നെ സമുദ്രതടം ഗുജറാത്തിനുമുണ്ട്‌. പതിനാറായിരം കിലോമീറ്റര്‍ സമുദ്രതീരമാണ്‌ ഗുജറാത്തിനുമുള്ളത്‌. ഈ കേരളത്തിനുമുള്ളതുപോലെയുള്ള സമുദ്രതീരം അവിടെയുമുണ്ട്‌. പക്ഷേ ഈ സമുദ്രതീരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടീട്ടുള്ള പദ്ധതിയുപയോഗിച്ചുകൊണ്ട്‌ തുറമുഖങ്ങളെ - ആധുനിക സൗകര്യങ്ങളോടു കൂടീട്ടുള്ള തുറമുഖങ്ങളുണ്ടാക്കിയതു മൂലം ഇന്ന്‌ ഗുജറാത്തില്‍ - ഗുജറാത്തിലെ ആ തുറമുഖങ്ങള്‍ വഴി ഇന്ന്‌ ഭാരതത്തിലേക്കു വരുന്ന എണ്‍പതു ശതമാനം കാര്‍ഗോയും ആ ഗുജറാത്തിന്റെ തീരം വഴിക്കാണു വരുന്നത്‌. ഇതു ഗുജറാത്തിനു സാധിച്ചതു പോലെ തീര്‍ച്ചയായും കേരളത്തിനും സാധിക്കുമായിരുന്നു. ഗുജറാത്തിന്റെ - ഗുജറാത്ത്‌ ആ കാര്യം കാണിച്ചു തന്നിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആസ്സാം തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടി ആസ്സാമില്‍ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ ആസ്സാമിലെ ചില വ്യക്തികളേന്നോടു പറഞ്ഞു - 'മോഡിജി, ദയവുചെയ്ത്‌ ഇവിടെ ബംഗ്ലാദേശിനേക്കുറിച്ച്‌ എന്തെങ്കിലും പറയണം - ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും ബാക്കി ഭീകരപ്രവര്‍ത്തനവും കാരണം ഈ ആസ്സാം ആകെ ശോഷിതരാണ്‌. ബംഗ്ലാദേശുകാര്‍ പുറത്തുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ അങ്ങ്‌ സംസാരിക്കണം' എന്നു പറഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ ഞാനവരോടു പറഞ്ഞു. ആസ്സാമില്‍ ഏതു ഭരണാധികാരികളാണോ ഏതു തത്വശാസ്ത്രം ഉപയോഗിച്ചുകൊണ്ടാണോ ഭരണം നടത്തുന്നത്‌ ആ ഭരണത്തിന്റേതായ പ്രശ്നമാണ്‌ നിങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.

ആസ്സാം-ന്റെ അയല്‍ - അയല്‍പക്ക രാഷ്ട്രമായ ബംഗ്ലാദേശുള്ളതുപോലെ എന്റെ ഗുജറാത്തിന്റെ അതിര്‍ത്തി പ്ര - അതിര്‍ത്തിരാഷ്ടമാണ്‌ പാക്കിസ്ഥാന്‍. ആസ്സാമില്‍ ഭരിക്കുന്ന വ്യക്തികളുടെ പിടിപ്പുകേടുകൊണ്ട്‌ ബംഗ്ലാദേശ്‌ ആസ്സാമില്‍ പ്രശ്നമുണ്ടാക്കുന്നു എങ്കില്‍, യാതൊരു സംശയവുമില്ല ഗുജറാത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ ശക്തികൊണ്ട്‌ - ആ ഭരണത്തിന്റെ ശക്തികൊണ്ട്‌ പാക്കിസ്ഥാനു വിഷമമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ ഞങ്ങളവിടെ എന്നാണ്‌ എനിക്കവിടെ പറയുവാന്‍ സാധിച്ചത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര് ആജ്‌ ...

നന്ദകുമാര്‍ :-
നിങ്ങളുടെ നാട്ടുകാരനായ പ്രതിരോധമന്ത്രി ഈയടുത്ത കാലത്തു തന്നെ തുറന്നു പറയുകയുണ്ടായി - കേരളത്തിന്റെ തീരപ്രദേശങ്ങള്‍ അരക്ഷിതങ്ങളാണ്‌ - വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല - അതു കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന്‌ പറയുകയുണ്ടായി.

എന്നാല്‍ സുഹൃത്തുക്കളേ നോക്കൂ..ഗുജറാത്തിന്റെ - ഗുജറാത്തിന്‌ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള ഒരു തീരപ്രദേശമുണ്ട്‌. പക്ഷേ അവ - അവിടുത്തെ ആ സുരക്ഷിതത്വം ഏറ്റവും കര്‍ശനമായി - ഏറ്റവും കൃത്യമായി - ഏറ്റവും ശാസ്ത്രീയമായി നടപ്പിലാക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചിരിക്കുകയാണ്‌.

ഞങ്ങളുടെ പക്കലത്തെ രാഷ്ട്രം നേരത്തേ പറഞ്ഞതുപോലെ പാക്കിസ്ഥാനാണ്‌. ഏതു നിമിഷവും ഏതു തരത്തിലുമുള്ള കുഴപ്പങ്ങള്‍ നാട്ടിലേക്ക്‌ അഴിച്ചു വിടുവാന്‍ അവര്‍ക്കു സാധിക്കുന്നതുമാണ്‌. പക്ഷേ വേണ്ട വിധത്തിലുള്ള സുരക്ഷാസന്നാഹങ്ങള്‍ ഈ പതിനാറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയിലെമ്പാടും - സമുദ്രാതിര്‍ത്തിയിലെമ്പാടും ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു എന്നതുകൊണ്ട്‌ ആ വ്യവസ്ഥയുടെ - വ്യവസ്ഥയുടെ മഹത്വം തിരിച്ചറിഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ മറ്റു സംസ്ഥാനങ്ങളോടു പറഞ്ഞിരിക്കുകയാണ്‌ - സുരക്ഷാസംവിധാനം - തീരപ്രദേശ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുവാന്‍ ഗുജറാത്തിനെ മോഡലാക്കണം എന്ന്‌.

ഇന്നിതാ കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കേരള സര്‍ക്കാരിനോടും പറഞ്ഞിരിക്കുകയാണ്‌. തീരപ്രദേശസുരക്ഷിതത്വം ഉറപ്പാക്കുവാന്‍ എങ്ങനെ ചെയ്യണം എന്തു ചെയ്യണം എന്നു മനസ്സിലാക്കുവാന്‍ ഗുജറാത്തിനെ മാതൃകയാക്കണം എന്ന്‌ പറഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം രാഷ്ട്രീയ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനെന്ന നിലയില്‍ നമ്മളോരു വിശിഷ്ടമായ ദിവ്യമായ ലക്ഷ്യം മുന്നില്‍ വച്ചു പ്രവര്‍ത്തിക്കുന്നു - നേരത്തെ സൂചിപ്പിച്ചു - രാഷ്ട്രത്തിന്റെ - ഭാരതത്തിന്റെ പരമമായ ഐശ്വര്യമാണ്‌ നമ്മുടെയെല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം വച്ചുകൊണ്ട്‌ ഒരു സ്വയം സേവകന്‍ എന്ന നിലയില്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗുജറാത്തിന്റെ വികസനം അത്‌ ഭാരതത്തിന്റെ വികസനത്തിനു വേണ്ടീട്ടാണ്‌. ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി ഗുജറാത്തിന്റെ വികസനം സാദ്ധ്യമാക്കാന്‍ വേണ്ടീട്ടാണ്‌ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ആ പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയെന്നോണം ഇന്നു ഗുജറാത്ത്‌ അതിവേഗതയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നതാണ്‌ ഗുജറാത്തിന്റെ മുഖമുദ്ര എന്നത്‌ ഇന്നു സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ആജ്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ എന്റെ ഗുജറാത്തിലിന്ന്‌ നിരവധി - ആയിരക്കണക്കിനു കുടുംബങ്ങള്‍ മലയാളികളായ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. അവിടെ ജീവിക്കുന്നു. എന്റെ ഓഫീസില്‍ത്തന്നെ - മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ പന്ത്രണ്ടു മലയാളികള്‍ എന്നോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന്‌ ഗുജറാത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

മലയാളികളായ പന്ത്രണ്ടു ലക്ഷം ആള്‍ക്കാരാണ്‌ ഇന്നവിടെ ജോലിതേടി എത്തിയിരിക്കുന്നത്‌. ജോലി ചെയ്തുകൊണ്ട്‌ കുടുംബം പോറ്റിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായിട്ടും ഇന്ന്‌ ഗുജറാത്തിന്റെ അഭിവൃദ്ധിയ്ക്കൊപ്പം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ തിരിച്ചറിയുവാന്‍ സാധിക്കും. ആ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടു പോകുകയാണ്‌ എന്നുണ്ടെങ്കില്‍ ഈ കേരളത്തിന്റെയും അഭിവൃദ്ധി സാദ്ധ്യമാക്കാന്‍ - പുരോഗമിപ്പിക്കുവാന്‍ സാധിക്കുമെന്ന വസ്തുത അവരു തിരിച്ചറിയുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം മേം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ.. ഈ പവിത്രമായ വേദിയില്‍ നിന്നു കൊണ്ട്‌ - ഈ പവിത്രമായ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട്‌ ഞാനീ ഭാരതത്തിലുള്ള സര്‍വ്വ രാഷ്ട്രീയപ്രവര്‍ത്തകന്മാരേയും വെല്ലുവിളിക്കുകയാണ്‌.

ഈ നാട്ടിലെ സര്‍വ്വ ഭരണാധികാരികളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌-കേന്ദ്രം ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെയുള്‍പ്പെടെ സര്‍വ്വ രാഷ്ട്രീയപ്രവര്‍ത്തകന്മാരെയും സംഘടനകളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌.

വരൂ ...

നമുക്കീ തുറന്ന മൈതാനത്തു വച്ച്‌ ഒരു മത്സരം നടത്താം..

വികസനത്തിന്റെ - പുരോഗതിക്കുവേണ്ടി - പുരോഗതിയുടെ (കാതുപൊട്ടുന്ന ആരവങ്ങള്‍ക്കിടയില്‍ അല്‍പനേരത്തേയ്ക്ക്‌ ഒരക്ഷരം പോലും കേള്‍ക്കാതാകുന്നു. ഓഡിയോയുടെ ഈ ഭാഗം പലതവണ റീപ്ലേ ചെയ്തു കേട്ടു നോക്കിയെങ്കിലും ഒന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല)

തന്റേടമുണ്ട്‌ എങ്കില്‍ നിങ്ങളെല്ലാവരും ഈ തുറന്ന വേദിയിലേക്കു വരാന്‍ ഞാന്‍ നിങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്‌ -

രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ അഭിമാനമുള്ള ഒരു സാധാരണ സ്വയംസേവകനെന്ന നിലയില്‍ ഈ ഭാരതമാതാവിന്റെ ഐശ്വര്യത്തിനു വേണ്ടി ഒരു സാധാരണ സ്വയംസേവകനായ ഞാനിവിടെ പ്രവര്‍ത്തിക്കുന്നു എന്ന്‌ (ഹര്‍ഷാരവങ്ങള്‍ ....) ഗുജറാത്തിന്റെ ആ ചലനങ്ങള്‍ നോക്കിക്കൊണ്ട്‌ - ആ ഒരു മാതൃകയെ നോക്കിക്കൊണ്ട്‌ തന്റേടമുണ്ടെങ്കില്‍ - ഈ നാട്ടിലെ സര്‍വ്വ രാഷ്ട്രീയക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌.

എല്ലാ സംസ്ഥാന ഭരണാധികളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌ - എല്ലാ കേന്ദ്രസര്‍ക്കാരിനേയും രാഷ്ട്രീയപ്രവര്‍ത്തകരേയും വെല്ലുവിളിക്കുന്നു.

വരൂ .. നമുക്കൊന്നു മത്സരിക്കാം.

ഈ നാടിനെ ഐശ്വര്യത്തിലേക്ക്‌ മുന്നോട്ടു കൊണ്ടുപോകാനുള്ള പുരോഗതിയുടെ പ്രയാണത്തില്‍ നമുക്കു പൊരുതി നോക്കാം.

ഈ നാട്ടിലെ സര്‍വ്വ സാധാരണക്കാരായ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടീട്ടുള്ള ഒരു പോരാട്ടം നടത്താന്‍ ഈ നാട്ടിലെ സര്‍വ്വരേയും സര്‍വ്വരാഷ്ട്രീയക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌ - നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ .. ഈ മണ്ണിനെ ഞാന്‍ നമിക്കുന്നു.ഈ വിശിഷ്ടമായ സംസ്ക്കാരത്തെ ഞാന്‍ നമിക്കുന്നു.ഇവിടെ കൂടിയിരിക്കുന്നതായ സര്‍വ്വസാമാന്യജനങ്ങള്‍ - സര്‍വ്വരേയും ഞാന്‍ നമിക്കുകയാണ്‌.ദയവുചെയ്ത്‌ എന്നെ അനുഗ്രഹിക്കൂ ..എന്നെ ആശീര്‍വദിക്കൂ. ഗുജറാത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ആ ഗുജറാത്തിന്റെ അഭിവൃദ്ധി കൂടുതല്‍ മുന്നോട്ടുകൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. അതിനുവേണ്ടി നിങ്ങളുടെയെല്ലാവരുടെയും ആശീര്‍വാദം - അനുഗ്രഹം ഞാനാഗ്രഹിക്കുകയാണ്‌. അതിനോടൊപ്പം തന്നെ, ഗുജറാത്തിന്നു നേടിയിട്ടുള്ള ആ അഭിവൃദ്ധിയുടെ സദ്‌ഫലം കേരളത്തിന്റെ പുരോഗതിക്കു വേണ്ടീട്ടും പ്രയോജനപ്പെടുത്താന്‍ - ഉപകരിക്കുവാന്‍ - അതിനു വേണ്ടി നിങ്ങളെല്ലാവരും എന്നെ പിന്തുണയ്ക്കണം (ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വീണ്ടും വാക്കുകള്‍ കേള്‍ക്കാന്‍ പറ്റാതാവുന്നു) എനിക്കു നിങ്ങളോടു പറയാനുള്ളത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
യഹാം ആപ്‌കേ ....
_______________________
നരേന്ദ്രമോഡി (മലയാളത്തില്‍) :-
ശബരിമല ശ്രീ ധര്‍മ്മശാസ്താ - ഭഗവാന്‍ പത്മനാഭ - ചോറ്റാനിക്കര ഭഗവതി - ശ്രീ ഗുരുവായൂരപ്പന്‍ - എല്ലാരും അനുഗ്രഹിക്കട്ടെ - നന്ദി - നമസ്കാരം.

നന്ദകുമാര്‍ :-
(മോഡി പ്രസംഗമവസാനിപ്പിച്ചതിന്റെ ആരവങ്ങള്‍ക്കിടയില്‍ പരിഭാഷ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തീരെ കേള്‍ക്കാനുമാകുന്നില്ല) ... പുതിയ ശക്തി എന്നില്‍ സന്നിവേശിച്ചിരിക്കുകയാണ്‌. ഗുജറാത്തിന്റെ പുരോഗതിക്കുവേണ്ടി - ഈ രാഷ്ട്രത്തിന്റെ പുരോഗതിക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള കരുത്ത്‌ - ഒരു പുതിയ കരുത്ത്‌ -എനിക്കു നിങ്ങളില്‍ നിന്നു ലഭിച്ചിരിക്കുകയാണ്‌. അതിനോടൊപ്പം തന്നെ ശബരിമല ശ്രീധര്‍മ്മശാസ്താവ്‌, ശ്രീ പത്മനാഭസ്വാമികള്‍, ചോറ്റാനിക്കര ഭഗവതി, ഗുരുവായൂരപ്പന്‍ എല്ലാവരുമെന്നെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍ നിര്‍ത്തുന്നു - നമസ്ക്കാരം.

Saturday, April 21, 2007

സംഘപരിവാറും ഗാന്ധിജിയും

ഒരു മലയാളപ്രസിദ്ധീകരണത്തില്‍ ഇങ്ങനെയൊരു തലക്കെട്ട്‌ ഇടതുവശം ചേര്‍ന്നുകിടക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം അതിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന്‌. നാം എത്രയോ വായിച്ചിരിക്കുന്നു?

പക്ഷേ അങ്ങനെ എല്ലാവരും കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മാത്രം പറയാനാണെങ്കില്‍പ്പിന്നെ 'കാണാപ്പുറം' എന്ന പേരെന്തിനാണ്‌? അധികമാരും കേട്ടിട്ടുണ്ടാവില്ലാത്തതു വല്ലതും തന്നെ പറയേണ്ടിയിരിക്കുന്നു.

സംഘശിബിരത്തില്‍ ഗാന്ധിജി
'മറുമൊഴി'യില്‍ ഒരു ചര്‍ച്ചയ്ക്കിടെ, 'സംഘസ്വയസേവകര്‍ക്കിടയില്‍ ജാതിവ്യത്യാസങ്ങളില്ല' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചിലരെങ്കിലും അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത്‌. സത്യത്തിന്റെ ശക്തി മാത്രമല്ല, അതു മറച്ചുപിടിക്കപ്പെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന അജ്ഞതയുടെ ശക്തിയും അതിലൂടെ വെളിപ്പെട്ടു. സമകാലിക സംഭവങ്ങള്‍ ഉദാഹരിച്ച്‌ ഞാന്‍ ചിലതൊക്കെ വ്യക്തമാക്കിയപ്പോള്‍ 1930-കളിലേക്ക്‌ ചൂണ്ടിക്കൊണ്ടുള്ള മറുപടികളാണ്‌ ലഭിച്ചത്‌. പഴയകാല സംഭവങ്ങളേക്കുറിച്ചുള്ള ജ്ഞാനം എനിക്കുമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ചില പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ ശ്രദ്ധയില്‍പെട്ട ഒരു കാര്യമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. യാദൃച്ഛികമായാണ്‌ ആ ഭാഗത്ത്‌ ഗാന്ധിജിയും അദ്ദേഹം സ്വയംസേവകരെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുള്ള കാര്യവുമൊക്കെ കടന്നു വന്നത്‌. ഗാന്ധിവധം
സംഘവിരുദ്ധര്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ആയുധമായിരുന്നു ഗാന്ധിവധം സംബന്ധിച്ച ആരോപണം. പിന്നീട്‌ കുറേക്കൂടി ശക്തമായ - കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിയുന്ന ആയുധങ്ങളെത്തിയതോടെ അതുപേക്ഷിച്ചു. ഈപ്പറയുന്ന സംഭവങ്ങളൊന്നും നടന്നിരുന്നില്ലെങ്കില്‍ത്തന്നെയും മറ്റെന്തെങ്കിലും ആരോപണങ്ങളിലൂടെ സംഘം എതിര്‍ക്കപ്പെടുമായിരുന്നുവെന്ന്‌ ഞാന്‍ കരുതുന്നു.

കോടതിവിധികളില്‍ മിക്കവയിലും സംഘത്തേക്കുറിച്ച്‌ പരാമര്‍ശം പോലുമില്ലാത്ത തരത്തില്‍ അരോപണങ്ങളിലെ കഴമ്പില്ലായ്മ പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള നിലയ്ക്ക്‌ അതേപ്പറ്റി കൂടുതലെന്തെങ്കിലും പറഞ്ഞ്‌ കോടതിയലക്ഷ്യമുണ്ടാക്കാതിരിക്കുകയാണ്‌ ബുദ്ധിയെന്നു തോന്നുന്നു.

ഗാന്ധിവധത്തെ സംബന്ധിച്ച ആ പഴയ ആരോപണം കഴിഞ്ഞയിടെ വീണ്ടും പൊടിതട്ടിയെടുത്തുകണ്ടത്‌ കോണ്‍ഗ്രസുകാരുടെ മാസികയിലാണ്‌. ഗോഡ്‌സെ ഒരു കോണ്‍ഗ്രസുകാരന്‍ കൂടിയായിരുന്നു എന്നത്‌ - ഇടക്കാലത്തെങ്ങോ അയാള്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നു എന്ന വിശ്വാസം മാത്രമാണ്‌ ആരോപണത്തിന്റെ കാതല്‍ എന്നത്‌ - ഇതേക്കുറിച്ചൊന്നും ലേഖകന്‌ വലിയ പിടിയുള്ളതായി തോന്നിയില്ല.

ഗാന്ധിചിത്രങ്ങള്‍
പള്ളിക്കൂടങ്ങളില്‍ മഹദ്‌വ്യക്തികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ (പ്രാര്‍ത്ഥനാഗീതമാലപിക്കുന്നതും അസ്സംബ്ലി കൂടുന്നതുമൊക്കെ) നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന്‌ കേള്‍ക്കുന്നു. ഗാന്ധി ചിത്രങ്ങള്‍ പുറത്തായതു തന്നെ! അടുത്ത തലമുറ മഹാത്മാഗാന്ധിയുടെ ഒരു ചിത്രം കണ്ടാല്‍ തിരിച്ചറിഞ്ഞെന്നു വരില്ല എന്നത്‌ ഉള്ളിലെവിടെയോ ചെറിയൊരു വ്യസനം സൃഷ്ടിക്കുന്നുണ്ട്‌.

ഗാന്ധി സ്മരണ
പണ്ടൊക്കെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ പള്ളിക്കൂടങ്ങളില്‍ 'സേവനവാരം' ആചരിച്ചിരുന്നത്‌ ഇപ്പോള്‍ 'സേവനദിന'മായി ചുരുക്കിയിട്ടുണ്ട്‌. അതുകൂടി ഒരുപക്ഷേ ഇല്ലാതായേക്കുമെന്ന മട്ടില്‍, മതാചാരങ്ങളെ അടിസ്ഥാനമാക്കി പൊതു അവധികള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുകയുമാണ്‌. വര്‍ഷത്തില്‍ ആ ഒരു ദിവസമെങ്കിലും ഗാന്ധിസ്മരണയ്ക്ക്‌ അവസരമൊരുങ്ങിയിരുന്നതുകൂടി നഷ്ടപ്പെട്ടേക്കും എന്നതും ദു:ഖകരം തന്നെ.

അതേപ്പറ്റിയുള്ള ചില ചിന്തകള്‍ക്കിടയിലാണ്‌ പണ്ട്‌ മാതൃഭൂമിയില്‍ വന്ന ഒരു കത്തിനേപ്പറ്റി ഓര്‍മ്മ വന്നത്‌. സംഘസ്വയംസേവകര്‍ നിത്യേന നടത്തുന്ന ഏതോ പ്രാര്‍ത്ഥനയ്ക്കിടയില്‍ - ദേശവന്ദനഗീതമോ മറ്റോ - ഗാന്ധിജിയെ സ്മരിക്കുന്നതിനേക്കുറിച്ച്‌ സൂചനയുണ്ടായിരുന്നു അതില്‍. സംശയത്തെ മാത്രം അടിസ്ഥാനമാക്കി എഴുതുന്നത്‌ ഉചിതമാവില്ലെന്നറിയാവുന്നതുകൊണ്ട്‌ മുതിര്‍ന്ന ഒരു സ്വയംസേവകനെ സമീപിച്ചു. അദ്ദേഹവും പറഞ്ഞു സംഗതി ശരിയാണെന്ന്‌. പ്രാതസ്മരണയോ (അതോ 'ഭാരതസ്മരണ'യോ 'പ്രഭാതസ്മരണ'യോ എന്തോ) മറ്റോ നടത്തുന്നതിലൂടെ ഗാന്ധിജിയേയും ദേശത്തിനു വേണ്ടി പ്രവര്‍ത്തിച്ച മറ്റു മഹദ്‌വ്യക്തികളേയും നിത്യവും സ്മരിക്കാറുണ്ടത്രെ.

ചുരുക്കിപ്പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരുമൊക്കെ വല്ലപ്പോഴും ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍, സംഘസ്വയംസേവകര്‍ എല്ലാ ദിവസവും ഓര്‍ക്കുന്നു. പലര്‍ക്കും അത്ര സുഖകരമായ അറിവല്ല അത്‌ എന്നതുകൊണ്ട്‌, നിശ്ചയമായും കാണാപ്പുറത്തു തന്നെയാണ്‌ അതിന്റെ സ്ഥാനം.