Wednesday, August 23, 2006

ഒരു അമ്മയുടെ ചിതയ്ക്കു മുമ്പില്‍ ഒരിറ്റു കണ്ണുനീര്‍


ഇത്‌ ഒരു അമ്മ. ഈ അമ്മയുടെ പേര് അമ്മിണിയമ്മ.
യാദൃച്ഛികമാവാം. നകുലന്‍റെ അമ്മയുടെ പേരും അതു തന്നെ. പക്ഷേ തീര്‍ച്ചയായും അതുകൊണ്ടല്ല - ഈ അമ്മ കരയുന്നതു കണ്ടപ്പോള്‍ നകുലനും സങ്കടം വന്നത്‌. അവരുടെ ദുര്‍ഗതിയോര്‍ത്തിട്ടു തന്നെയാണ്. സത്യം.

നകുലന്‍ ആരോടും മിണ്ടാതെ സങ്കടപ്പെട്ട്‌ ഇരിക്കുക മാത്രം ചെയ്തേനെ. പക്ഷേ ഈ പടം കണ്ടതിന്‍റെ പിറ്റേ ദിവസം അതാ കേള്‍ക്കുന്നു ഈ അമ്മ മരിച്ചു എന്ന്‌. ആത്മഹത്യ എന്ന്‌ ഏതു കൊച്ചുകുട്ടിയും പറഞ്ഞുപോകുന്ന മട്ടിലുള്ള ഒരു മരണം. റെയില്‍ പാളത്തില്‍ മരിച്ചു കിടക്കുന്നു. ആത്മഹത്യയാണെങ്കിലും ശരി അല്ലെങ്കിലും ശരി.. മരണസമയത്ത്‌ അവര്‍ ശരിക്കും ദു:ഖിതയായിരുന്നു എന്നു വ്യക്തം. അല്ലെങ്കില്‍ പിന്നെ രണ്ടു ദിവസം മുമ്പ്‌ ഇങ്ങനെ കരയില്ലല്ലോ.

നകുലന്‍റെ ദു:ഖം കൂടിവന്നത്‌ പത്രവാര്‍ത്തകളിലെ പ്ര്യത്യേകശൈലി ശ്രദ്ധിച്ചപ്പോഴാണ്‌. ഈ അമ്മയ്ക്ക് ചെവി കേള്‍ക്കില്ലായിരുന്നു എന്ന്‌ ഇവരെ അറിയാവുന്ന ആരോ പറഞ്ഞുവത്രെ. എന്തിനാണ് അങ്ങനെ ഒരു വരി ചേര്‍ത്തത്‌ എന്നു വ്യക്തം. സ്വാഭാവികമരണമാണ് എന്നു വാദിക്കുന്നവര്‍ക്ക്‌ ഒരു കൈത്താങ്ങായിക്കോട്ടെ എന്ന നിലപാട്‌. അല്ലാതെന്താ? തീവണ്ടി വരുന്നത്‌ അവര്‍ കണ്ടിട്ടുണ്ടാവില്ല. ചൂളം വിളി കേട്ടിട്ടുണ്ടാവില്ല. ശരി. അപ്പോള്‍ ഇക്കണ്ട കാലമൊന്നും ഇങ്ങനെയൊരു അപകടം പറ്റാതിരുന്നത്‌ തികച്ചും യാദൃച്ഛികം മാത്രമായിരിക്കണം അല്ലേ? ഭേഷ്‌!

നകുലന്‍റെ സങ്കടം അതിരു കവിഞ്ഞത്‌ ഇപ്പോഴൊന്നുമല്ല. ഈ വൃദ്ധയുടെ മരണം ആത്മഹത്യയാണെന്ന്‌ താന്‍ വിശ്വസിക്കുന്നുവെന്നും അതിനിടയാക്കിയ കാരണങ്ങള്‍ ദു:ഖകരമാണെന്നും സുഹൃദ്‍വേദികളില്‍ പറഞ്ഞപ്പോള്‍ ചിലര്‍ പറയുന്നു നകുലന്‍ വര്‍ഗ്ഗീയവാദിയാണെന്ന്‌! ആ വൃദ്ധ ഹിന്ദുവായതു കൊണ്ടും അവരെ ആ ചിത്രത്തില്‍ കാണുന്നതുപോലെ വാനില്‍ പിടിച്ചുകയറ്റിയത്‌ ‘ഇമ്മാനുവല്‍ മിഷന്‍‘കാരായതുകൊണ്ടും മാത്രമാണത്രേ നകുലനു സങ്കടം! സഹിക്കാന്‍ പറ്റിയില്ല. താന്‍ വിമര്‍ശിക്കുന്നത്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനേക്കൂടിയാണല്ലോ എന്നു സംശയം പ്രകടിപ്പിച്ചപ്പോള്‍ പറയുന്നു ഇതൊക്കെ ഫാസിസ്റ്റ് അജണ്ടക്കാരുടെ തന്ത്രമാണെന്ന്‌!

പത്രത്താളുകളിലെ അതേ തമസ്കരണസ്വഭാവം തന്നെ സുഹൃത്തുക്കളുടെ നാവിലും ദര്‍ശിച്ചപ്പോള്‍ നകുലനു തോന്നി എഴുതണമെന്ന്‌. ഹൃദയം തുറന്ന്‌ എഴുതണം. വായിക്കാന്‍ സന്മനസ്സുള്ളവര്‍ വായിക്കട്ടെ. വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും വിയോജിക്കുന്നവര്‍ അങ്ങനെയും ചെയ്യട്ടെ. നമ്മുടെ സങ്കടം എത്ര നാളെന്നു വച്ച്‌ ഇങ്ങനെ ഉള്ളിലൊളിപ്പിക്കും? പറയാന്‍ വേദിയില്ലാത്ത പാവങ്ങള്‍ക്കായി ബൂലോകവേദി കാത്തിരിക്കുന്നുണ്ടല്ലോ.

വാമൂടപ്പെട്ട പാവങ്ങള്‍ക്കായി ഇങ്ങനെയൊരു വേദി ഒരുക്കിത്തന്ന നല്ലവരായ എല്ലാവരുടെയും മുമ്പില്‍ ഒരു നിമിഷം ശിരസ്സു നമിച്ചുകൊണ്ട്‌ നകുലന്‍ തല്‍കാലം വിടവാങ്ങുകയാണ്‌. വരും. വീണ്ടും വരും. അമ്മിണിയമ്മയുടെ നാവ്‌ ഇനി ചലിക്കില്ല. അതുപോലെ മരണം കാത്തു കഴിയുന്ന മറ്റനവധി അമ്മിണിയമ്മമാരും നാവനക്കാന്‍ പോകുന്നില്ല. അവര്‍ക്കെല്ലാം വേണ്ടി, അവരുടെയെല്ലാം മകനായി നിന്നുകൊണ്ട്‌ നകുലനു സംസാരിക്കേണ്ടതുണ്ട്‌. എന്തിന് അമ്മ കരഞ്ഞുവെന്നും എന്തിന് ജീവിതം അവസാനിപ്പിച്ചു എന്നും വിളിച്ചുപറയേണ്ടതുണ്ട്‌. കാണാപ്പുറത്തെ കാഴ്ചകള്‍ പലതും തുറന്നുവയ്ക്കേണ്ടതുണ്ട്‌. വരും.
കാത്തിരിക്കില്ലേ?

Tuesday, August 22, 2006

തസ്ലീമയോട്

ആദ്യമായി കേരളത്തിലെത്തിയ തസ്ലിമ നസ്രീന്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞ ചില ‍കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
(1) പുതിയ തലമുറ മതത്തോട്‌ കൂടുതല്‍ അടുക്കുന്നത്‌ സമൂഹത്തിനു ഭീഷണിയാണ്.
(2) സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും മാന്യതയും ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ്‌ നിലവില്‍ വരണം.
(3) പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വളരെ സുരക്ഷിതരാണ്.

മതി. തസ്ലിമാ. മതി. നകുലന് ഒന്നു മനസ്സിലായി. അപ്പോള്‍ നകുലന്‍ ഒരു ഫാസിസ്റ്റ്‌ ഒന്നുമല്ല. അടിയനു മനസ്സില്‍ തോന്നിയ കാര്യങ്ങളൊക്കെയാണു മഹതിയും പറയുന്നത്‌. ഇതൊക്കെ ഫാസിസം ആണെങ്കില്‍ മഹതിയേയും ഒരു ഫാസിസ്റ്റ് എന്നു വിളിക്കേണ്ടിവരും. ഇതു വരെ ആരും ബഹളം കൂട്ടിക്കണ്ടില്ല. അതോ ഇനി “ഭൂരിപക്ഷക്കാരന്‍“ ആരെങ്കിലും പറയുമ്പോള്‍ മാത്രമെ ഫാസിസം ആകുകയുള്ളോ എന്നറിയില്ല.

പക്ഷേ ഒന്നുണ്ട്‌ കേട്ടോ. ഭവതിക്ക്‌ ഇവിടെ അധികകാലം പിടിച്ചുനില്‍ക്കാം എന്നൊന്നും കരുതിയേക്കരുത്‌. വിസ ആറുമാസത്തേക്കു ചുരുക്കിയത്‌ വെറുതെയാണെന്നു കരുതരുതേ. വോട്ടുബാങ്കും പണപ്പെട്ടിയും കൈവിട്ടുള്ള യാതൊരു കളിക്കും തല്‍കാലം സര്‍ക്കാര്‍ തയ്യാറല്ല എന്നറിയുക. സത്യം പറഞ്ഞാല്‍, ഈ പുണ്യഭൂമിയില്‍ വച്ച്‌ ഭവതിയുടെ ജീവന്‍ നഷ്ടപ്പെടല്ലേ എന്നു മാത്രമേയുള്ളൂ നകുലന്‍റ്റെ പ്രാര്‍ത്ഥന.

ഭാരതഭൂമി എന്നും അഭയം ചോദിച്ചു വന്നവരെ ആദരിച്ചിരുത്തിയിട്ടല്ലേ ഉള്ളൂ.. ‘അതിഥി ദേവോ ഭവ’ എന്നല്ലേ നിങ്ങളുടെ പ്രമാണം എന്നൊന്നും ചോദിക്കരുത്. അതൊക്കെ ശരിതന്നെ. അതൊക്കെ ഞങ്ങളുടെ സംസ്കാരത്തിന്‍റ്റെ ഭാഗമാണ്. അത്‌ അന്ത കാലം. ഇത്‌ ഇന്ത കാലം. ഇപ്പോള്‍ നമ്മള്‍, ഒരല്പം അഭിമാനത്തോടെയൊക്കെ ആ സംസ്കാരത്തെക്കുറിച്ചു പറയുമ്പോള്‍, സ്വാഭാവികമായും അതിന്‍റെ പേരായ ‘ഹിന്ദുത്വം’ എന്നതിനേക്കുറിച്ചും പറയേണ്ടിവരും. വെറുതെ എന്തിനാ തസ്ലിമാ?
‘ഹിന്ദു‘ എന്നു പറയുന്നവനെ എറിയുന്നു. പിന്നെയല്ലേ ‘ഹിന്ദുത്വം‘?

അതിഥി ദേവോ ഭവ എന്നൊന്നും അറിയാതെ പോലും പറഞ്ഞുപോകല്ലേ. ഒരു പക്ഷേ നിങ്ങള്‍ക്ക്‌ അറിയാമായിരിക്കും ‘ദേവസങ്കല്പ’ത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്‌ എന്ന്‌. ഞങ്ങളുടെ ബഹുമാനവും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ അതിഥിയെ മാത്രമല്ല, ഞങ്ങളുടെ ദേശത്തെയും ‘ദേവി’യായും ‘അമ്മ’യായും ഒക്കെ കണക്കാക്കിയെന്നിരിക്കും. എന്ന്‌ വച്ച്‌ അങ്ങനെ വിളിക്കപ്പെടുന്നവരെല്ലാം “ദൈവ”മാണ് എന്ന്‌ അര്‍ത്ഥമാക്കേണ്ടതില്ല എന്നും ‘ബഹുദൈവ’ധാരണകളില്‍ പെട്ട്‌ ഉഴലേണ്ടതില്ല എന്നും ഭവതിക്കും അറിയാമായിരിക്കും. പക്ഷേ എല്ലാവര്‍ക്കും അത് അറിയില്ല എന്നറിയുക. അറിയാന്‍ ശ്രമിക്കുന്നവരെ അതിനൊട്ടു സമ്മതിക്കാനും പോണില്ല. വന്ദേമാതരദിനം വരുന്നുണ്ട്‌. ദയവായി ഭവതി അന്നു പുറത്തിറങ്ങാതിരിക്കുക.

അതുപോലെ തന്നെ, മേല്‍ചൊന്ന ശ്ലോകത്തിന്‍റെ മറ്റുവരികളേക്കുറിച്ച്‌ ഒട്ടും അന്വേഷിക്കാതിരിക്കുക. ‘ആചാര്യ ദേവോ ഭവ’ എന്ന വരി പ്രത്യേകിച്ചും. ഇനി അഥവാ ആ വരിയേക്കുറിച്ച്‌ അറിയണമെന്ന്‌ അത്ര നിര്‍ബന്ധമാണെങ്കില്‍ തിരുവനന്തപുരം വരെ പോകുക. അവിടെ സംസ്കൃതകോളേജില്‍ ഉണ്ണിക്കൃഷ്നന്‍ എന്നപേരില്‍ ഒരു അദ്ധ്യാപകന്‍ ഉണ്ട്‌. ഇവിടുത്തെ സാംസ്കാരികപാര‍മ്പര്യം പേറുന്ന ‘രാഖി’ കയ്യില്‍ അണിഞ്ഞതിന്‍റെ പേരില്‍ ശിഷ്യന്മാരില്‍ നിന്ന്‌ ദേവതുല്യമായ പരിചരണം കിട്ടിയ ഒരു പാവം ഭാരതീയ ആചാര്യനാണദ്ദേഹം.

ഭാരതത്തെ ഒരു സ്ത്രീയായി സങ്കല്പിച്ചാല്‍ (‘അമ്മ’ എന്നു സങ്കല്പിച്ചു ബഹുമാനിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നില്ല, പക്ഷേ ദയവായി അധിക്ഷേപിക്കരുത്‌) തല ഭാഗം ഏതാണ്ടു കാശ്മീര്‍ ആയിട്ടുവരും. തലയില്ലാത്ത (കാശ്മീര്‍ ഇല്ലാത്ത) ഇന്ത്യയുടെ പടവുമായി ഒരുപാടു ചെറുപ്പക്കാര്‍ പിടിയിലാവുന്ന കാലമാണ്. അവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാന്‍ തുനിയുന്നവരെ ‘ന്യൂനപക്ഷാവകാശം’ എന്ന വാക്കുപയോഗിച്ചു വിരട്ടുന്ന കാലമാണ്. പ്രിയപ്പെട്ട തസ്ലീമ... തലയില്ലാത്ത മറ്റൊരു മഹതിയുടെ ചിത്രമുള്ള പത്രം കണ്ടുകൊണ്ട്‌ ഉണരേണ്ട ഗതികേട്‌ ഞങ്ങള്‍ക്ക്‌ വരാതിരിക്കട്ടെ. സൂക്ഷിക്കുക. നിങ്ങള്‍ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൊടും തീവ്രവാദികളോടൊപ്പം ആയുധങ്ങളണിഞ്ഞനിലയില്‍ പോലീസ്‌ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പോലും അലമുറയിടാന്‍ ആയിരങ്ങള്‍ ഉണ്ടായിരിക്കുകയും നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ഒരു പുരോഗമന-മതേതര-‘മനുഷ്യാവകാശവാദിയും’ ഇല്ലാതിരിക്കുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Monday, August 21, 2006

ഹരിശ്രീ

ഹരിശ്രീ ഗണപതയേ നമ.
ഇവിടെ തുടങ്ങുന്നു......

നിഷ്പക്ഷരായ ‘മുഖ്യധാരാമാദ്ധ്യമങ്ങള്‍‘ എന്നു മേനി നടിക്കുകയും എന്നാല്‍ ഉള്ളില്‍ തികഞ്ഞ പക്ഷപാതിത്വം പേറുകയും ചെയ്യുന്ന പത്രമുത്തശ്ശിമാരോടും ചാനലുകളോടും തികഞ്ഞ ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ, അവര്‍ കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ ആയ പലതും സഹൃദയരായ വായനക്കാര്‍ക്കു മുന്‍പില്‍ തുറന്നുവയ്ക്കാന്‍ സാധിക്കണമേ എന്നു പ്രാര്‍ത്ഥന.

പ്രിയ വായനക്കാരാ... നമുക്കു കാണാം.
കാണണം.
സസ്നേഹം - നകുലന്‍