Thursday, November 29, 2007

ചുരിദാറിന്റെ 'പുരോഗമനപരത'

ഇക്കഴിഞ്ഞദിവസം, ആര്‍.എസ്‌.പി. നേതാവ്‌ ശ്രീ. ചന്ദ്രചൂഡന്റെ ഒരു പ്രസ്താവന വന്നിരിക്കുന്നു.


ക്ഷേത്രകാര്യങ്ങളിലൊന്നും സര്‍ക്കാര്‍ തലയിടേണ്ടതില്ല - സ്ത്രീകള്‍ ചുരിദാറിടണോ ശബരിമലയ്ക്കു പോകണോ എന്നൊക്കെ ഭക്തര്‍ തീരുമാനിച്ചു കൊള്ളും“ എന്നതാണദ്ദേഹം പറഞ്ഞതിന്റെ സാരാംശം. മറന്നു തുടങ്ങിയിരുന്ന ‘ചുരിദാറി‘നേക്കുറിച്ച്‌ വീണ്ടുമോര്‍ത്തത്‌ അപ്പോഴാണ്. “കമ്മ്യൂണിസം + ഹിന്ദൂയിസം + റവല്യൂഷണറി സോഷ്യലിസം = അട്ടര്‍ ‘കണ്‍ഫ്യൂഷനിസം‘“ എന്നൊരു സമവാക്യമാണ് മനസ്സിലാദ്യം വന്നത്‌.


* * * * * * * * * *

'ചുരിദാര്‍ പ്രശ്ന(?)'ത്തേക്കുറിച്ച്‌ താങ്കളൊന്നും പറയാതിരുന്നതെന്തേ എന്നു പലരും ചോദിച്ചിരുന്നു. ഗൗരവമുള്ള മറ്റനേകം വിഷയങ്ങളുള്ളപ്പോള്‍ ഇതുപോലൊന്നിനു സമയം കളയുന്നത്‌ അപരാധമാവില്ലേ എന്നായിരുന്നു ചിന്ത. ദേവപ്രശ്നം - പൂമൂടല്‍ പ്രശ്നം - പുണ്യാഹപ്രശ്നം - അരവണപ്രശ്നം - അങ്ങനെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌ എന്തുണ്ടായാലും തനി 'പ്രശ്ന'മാക്കുന്ന ചിലരുണ്ടോ എന്നും സംശയിച്ചു പോയിരുന്നു. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു പ്രശ്ന'ലോബി'യോ പ്രശ്ന'മാഫിയ'യോ മറ്റോ?

ഭക്തര്‍ക്കിടയില്‍ത്തന്നെ പരിഹരിക്കപ്പെടേണ്ട ചില ചില്ലറത്തര്‍ക്കങ്ങളിലൊക്കെ ചിലര്‍ പക്ഷം പിടിക്കുകയും 'പ്രശ്ന'മാക്കി ഏറ്റെടുക്കുകയും ചെയ്യുന്നതു കൂടാതെ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തുക കൂടി ചെയ്യുന്നത്‌ ഒരു പതിവു കാഴ്ചയായിരിക്കുന്ന സ്ഥിതിക്ക്‌, ചില ചിന്തകള്‍ അവതരിപ്പിക്കാമെന്നു തോന്നുന്നു. ചുരിദാറിനേക്കുറിച്ചു മാത്രമല്ല - പലതിനേക്കുറിച്ചും.

* * * * * * * * * *
വിശ്വാസമുള്ള, ക്ഷേത്രാചാരമര്യാദകള്‍ പാലിക്കാന്‍ തയ്യാറുള്ള, മാന്യമായ വസ്ത്രം ധരിച്ചിരിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രദര്‍ശനത്തിനാഗ്രഹമുണ്ടെങ്കില്‍ അനുവദിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. ഇവിടെ, എന്തൊക്കെയാണ് ക്ഷേത്രാചാരമര്യാദകള്‍ - അത്‌ ആരു തിരുമാനിക്കും - എന്നുള്ളിടത്താണ് പ്രശ്നം കിടക്കുന്നത്‌. എന്തായാലും, ‘ആര്‍ക്കും ഏതു രീതിയിലും വന്ന്‌ എന്തും ചെയ്തിട്ടു പോകാവുന്നൊരു സ്ഥലമല്ല ക്ഷേത്രം‘ എന്നതില്‍ എനിക്കു സംശയമില്ല തന്നെ.

ചുരിദാര്‍ വിധി എനിക്കു വിഷമമുണ്ടാക്കിയിരുന്നു. ജ്യോതിഷികള്‍ക്കിടയില്‍ത്തന്നെ അതില്‍ തര്‍ക്കമുണ്ട്‌. എന്നു വച്ച്‌ അതിന്റെ പേരില്‍ സകല ഹിന്ദുക്കളേയും ദേവന്മാരേയും പുരോഹിതന്മാരേയുമൊക്കെ അധിക്ഷേപിച്ച്‌ ബഹളം വയ്ക്കുന്ന കമ്മ്യൂണിസ്റ്റു ശൈലിയില്‍ എനിക്കു താല്പര്യമില്ല. മര്യാദാപൂര്‍വ്വം മാറ്റങ്ങള്‍ക്കു പരിശ്രമിക്കാനാണെനിക്കു താല്പര്യം. ഹൈന്ദവാചാരസംസ്കരണം, പരിരക്ഷണം, പരിഷ്ക്കരണം - ഇത്തരം കാര്യങ്ങളിലൊന്നും കമ്മ്യൂണിസ്റ്റുകള്‍ക്കു സദുദ്ദേശത്തോടെയുള്ള യാതൊരു താല്പര്യവുമില്ലെന്നും, അതുമായി ബന്ധപ്പെട്ട അവരുടെ ചില അവകാശവാദങ്ങള്‍ക്കു പിന്നില്‍ (“യഥാര്‍ത്ഥഭക്തരെ“ സഹായിക്കുന്നുവെന്നും മറ്റും!) തികഞ്ഞ കാപട്യമല്ലാതെ മറ്റൊന്നുമില്ല എന്നുമാണെനിക്കു പറയാനുള്ളത്‌.

ഇപ്പറഞ്ഞതിന്റെ ചില വിശദീകരണങ്ങളും അനുബന്ധചിന്തകളുമാണ് ഇനി പറയാന്‍ പോകുന്നത്‌. സംഗ്രഹം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട്‌ തിരക്കുള്ളവര്‍ക്കു മടങ്ങാവുന്നതാണ്.

* * * * * * * * * *
ശിവക്ഷേത്രങ്ങളില്‍ - രൌദ്രഭാവത്തിലുള്ള മൂര്‍ത്തികള്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളില്‍ പൊതുവെ - ആരും നിര്‍ബന്ധിച്ചില്ലെങ്കിലും ഇപ്പോഴും മിക്ക യുവതികളും ചുരിദാര്‍ ഒഴിവാക്കാറാണു പതിവ്‌. എന്നാല്‍ മിക്കവാറും വിഷ്ണു ക്ഷേത്രങ്ങളില്‍ - ഗുരുവായൂര്‍ പോലെയുള്ള ചില പ്രമുഖക്ഷേത്രങ്ങളിലൊഴികെ - ചുരിദാര്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ആരും ഒരു 'ജനാധിപത്യ' വിളംബരമൊന്നും കൊണ്ടുവന്നിട്ടല്ല അതു സംഭവിച്ചത്‌. സാരിക്ക്‌ യാതൊരു തൊട്ടുകൂടായ്മയുമില്ലെങ്കിലും, ചുരിദാര്‍ തന്നെയാണു പുതുതലമുറയിലെ ബഹുഭൂരിപക്ഷത്തിനും സൌകര്യപ്രദമായിത്തോന്നുന്നത്‌. പലരും അതു ധരിച്ച്‌ ക്ഷേത്രത്തിലെത്തിത്തുടങ്ങി - അങ്ങനെയങ്ങനെ പൊതുവെ അതങ്ങ്‌ അംഗീകരിക്കപ്പെട്ടു. ആചാരങ്ങള്‍-ആരാധനാരീതികള്‍ എന്നൊക്കെയുള്ളവ പാലിക്കുന്നതില്‍ ഭക്തജനങ്ങള്‍ സ്വയം ചില നിഷ്കര്‍ഷകള്‍ ഏര്‍പ്പെടുത്താറുണ്ട്‌ എന്നു സൂചിപ്പിക്കാനാണ് ഇതെഴുതിയത്‌.

ഗുരുവായൂരിലും ചുരിദാര്‍ അനുവദിക്കപ്പെട്ടാല്‍ വളരെ സൌകര്യമായിരുന്നു എന്നു തന്നെയാണ് ഇപ്പോളും ഭൂരിപക്ഷം ഭക്തരുടെയും അഭിപ്രായം. അതു നടന്നുകാണണമെന്നാണ് ആഗ്രഹവും. പക്ഷേ അങ്ങനെയായേ തീരൂ എന്നു ശാഠ്യമുള്ളവര്‍ക്കു ഭൂരിപക്ഷമില്ല എന്നതാണു വാസ്തവം. അതു നാം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. ക്ഷേത്രദര്‍ശനം എന്നത്‌ ചില വിശ്വാസങ്ങളുള്ളവരുടെ ഒരു ഏര്‍പ്പാടാണ്. മിക്കവാറും വിശ്വാസികള്‍, ദേവപ്രശ്നവിധികളെയും വിശ്വസിച്ച്‌ അനുസരിക്കാന്‍ ഒരുക്കമാണെന്നതാണു യാഥാര്‍ത്ഥ്യം. പ്രശ്നവിധികളില്‍ വിശ്വാസമില്ലാത്തവര്‍ക്ക്‌ മറ്റുള്ളവയിലും വിശ്വാസമില്ല താനും.

ഉചിതമായ വിശദീകരണങ്ങളോടെയാണെങ്കില്‍, പ്രശ്നവിധിയായി അവതരിപ്പിക്കപ്പെടുന്ന തീരുമാനങ്ങളെന്തും വിശ്വസിക്കപ്പെടും എന്നൊരവസ്ഥയുണ്ട്‌ എന്നത്‌ സത്യം തന്നെയാണ്. ഇത്തരമൊരവസ്ഥ‌, തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുമാണ്.

ചുരിദാര്‍ അനുവദിക്കപ്പെട്ടേ തീരൂ എന്നുള്ളവരുണ്ടെങ്കില്‍ അത്‌ ദേവപ്രശ്നത്തില്‍ വിഷയമാകുന്നതു തന്നെ തടയാന്‍ ശ്രമിക്കണമായിരുന്നു. അതു സാദ്ധ്യമാകുന്നൊരു സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്‌. അഹിതമാണെന്നു വിധിക്കപ്പെട്ടുകഴിഞ്ഞ്‌ പിന്നെ 'ഏയ്‌ - ഇത്‌ യഥാര്‍ത്ഥഭഗവാനല്ല' എന്നൊക്കെ പറയുന്നത്‌ നല്ല പ്രവണതയല്ല. അത്‌ സദുദ്ദേശത്തോടെയുള്ളതുമല്ല. ഇത്തരം അനാവശ്യവിവാദങ്ങള്‍ തിര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് .

എന്തിനെ സംബന്ധിച്ചാണെങ്കിലും ശരി - അപ്രിയമായ വിധികളുണ്ടാകുന്നത്‌ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരുണ്ടെങ്കില്‍, “ദേവപ്രശ്നം” എന്ന പരിപാടിയെത്തന്നെയാണ് തടയാന്‍ ശ്രമിക്കേണ്ടത്‌. അതിനു പറ്റിയ ഒരു സാഹചര്യമാണോ ഇപ്പോള്‍ നിലവിലുള്ളത്‌? ‘പുരോഹിതവര്‍ഗ്ഗമേധാവിത്വം’ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണെങ്കില്‍, അതു തടയാനുള്ള എന്തു ക്രിയാത്മകമായ നടപടികളാണ് നമുക്കു മുന്നോട്ടുവയ്ക്കാനുള്ളത്‌? “ജനാധിപത്യ”മെന്ന പേരു വിളിച്ച്‌ മാറ്റങ്ങള്‍ അടിച്ചേല്പിക്കുന്നത്‌, ഇത്തരം മേഖലകളില്‍ പ്രാവര്‍ത്തികമാണോ? ദേവപ്രശ്നമെന്നതു മാത്രമല്ല - മറ്റു പലതിനോടും വിയോജിപ്പുണ്ടാവില്ലേ? ഏതൊക്കെ - എങ്ങിനെയൊക്കെ - എന്തുകൊണ്ടൊക്കെ മാറണം? ഹൈന്ദവരുടെ വിശ്വാസങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും നന്മ കണക്കാക്കിയുള്ള പരിഷ്കാരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്തു കൊണ്ട്‌, ഒരു സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചിന്തിക്കാനും കുറേക്കൂടി സ്ഥായിയായ മാറ്റങ്ങള്‍ക്ക്‌ അടിത്തട്ടില്‍ നിന്നു തന്നെ പരിശ്രമിക്കാനും എത്രപേര്‍ തയ്യാറുണ്ട്‌? അതിനൊന്നും മെനക്കെടാന്‍ തയ്യാറല്ലാതെ, ഉപരിതലത്തില്‍ നിന്നു കൊണ്ട്‌ ആക്ഷേപിക്കുവാനും ആക്രോശമുണ്ടാക്കാനും മാത്രമേ കാണാറുള്ളൂ എന്നിടത്താണ് വിമര്‍ശകരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചു സംശയം ജനിക്കുന്നത്‌.

വിമര്‍ശനങ്ങളെന്ന പേരില്‍ ആക്രോശം മുഴക്കുന്ന ചിലരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ പോസ്റ്റ്‌.

* * * * * * * * * *
പ്രശ്നവിധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി കടന്നു വന്ന 'ഭക്ത'രുടെ കൂട്ടത്തില്‍ 'വിശ്വഭദ്രാനന്ദ ശക്തിബോധി' എന്നൊരു സ്വാമിയാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ വാചകങ്ങള്‍ ചില ചര്‍ച്ചകള്‍ക്കിടെ പലരും കടമെടുത്തുപയോഗിക്കുന്നതും കണ്ടു.

"ഗുരുവായൂരിലേത്‌ വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്നു ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനം ഞാനും വായിക്കുകയുണ്ടായി. ആദ്യത്തെ ഖണ്ഡികയില്‍ത്തന്നെ സ്വാമി 'പുരോഗമന-ജനാധിപത്യ' മുതലായ പദങ്ങളെടുത്തുപയോഗിച്ച്‌ ഊറ്റം കൊണ്ടിരിക്കുന്നതു കണ്ടപ്പോളേ അദ്ദേഹത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ 'ശക്തി' എന്താണെന്നു 'ബോധി'ച്ചിരുന്നു. മൂന്നാം ഖണ്ഡികയില്‍, ഇടതുപക്ഷസര്‍ക്കാരും DYFI-യുമൊക്കെ “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍“(ഒന്നു കൂടി ഇരുത്തിവായിക്കുക) നടത്തുന്ന ശ്രമങ്ങളെ തുറന്നടിച്ചു പിന്തുണച്ചിരിക്കുന്നതോടെ സകലസംശയവും അവസാനിച്ചു.

സ്വാമി ഏതാശ്രമത്തിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്നു കൂടി അടിയില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍, ഭാവിയില്‍ ഭക്തജനങ്ങള്‍ക്ക്‌ സംശയങ്ങളുമായി സമീപിക്കാമായിരുന്നു. കാവിക്കു പകരം ചെമ്പട്ടാവണം പുതയ്ക്കുന്നത്‌ - അതു വച്ച്‌ ആളെ തിരിച്ചറിയുക എന്നതാണിനിയൊരു പോംവഴി.

പിന്നീടറിഞ്ഞു - അതു ദേശാഭിമാനിയില്‍ത്തന്നെ വന്ന ലേഖനമാണെന്ന്‌. സ്വാമി, കൃഷ്ണന്റെ (അച്യുത) പക്ഷമാണോ അതോ അര്‍ജ്ജുനന്റെ (വിജയ‍) പക്ഷമാണോ എന്നു മാത്രമേ ഇനി സംശയമുള്ളൂ. ’ജനശക്തി‘യ്ക്കു പകരം ലേഖനം ‘ദേശാഭിമാനി‘യില്‍ വന്നതു കൊണ്ട്‌ അര്‍ജ്ജുനപക്ഷമാവാനാണു സാദ്ധ്യത. അവിടെയാണ് ആളും “അര്‍ത്ഥ“വും കൂടുതല്‍.

* * * * * * * * * *
ചുരിദാര്‍ വിധിയോടുള്ള വിമര്‍ശനങ്ങളുടെ ഒരു പൊതു ശൈലി മേല്‍പ്പറഞ്ഞ ലേഖനത്തില്‍ നിന്നു വ്യക്തമാകുന്നതു തന്നെയാണ്‌. പലരും സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇമേജ്‌ ഇതാണ്‌ - ചുരിദാര്‍ അനുവദിക്കപ്പെടണമെന്ന്‌ ഇടതുപക്ഷം വാദിക്കുന്നു - മറ്റാരൊക്കെയോ ചേര്‍ന്ന്‌ അതിനു തടയിടുന്നു! "യഥാര്‍ത്ഥഭക്ത"രെ സഹായിക്കുന്ന 'പുരോഗമനപര'മായ നിലപാടുകളാണ്‌ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എക്കാലവും സ്വീകരിക്കുന്നത്‌!

ഇത്തരം വാദങ്ങള്‍ക്കു പിന്നിലുള്ള ചില വൈരുദ്ധ്യങ്ങളേക്കുറിച്ചാണ്‌ ഇനി ആദ്യം പറയാനുള്ളത്‌. ഇങ്ങനെയൊക്കെ വാദിക്കാന്‍ ആളുകള്‍ തയ്യാറാകുന്നതിന്റെ യഥാര്‍ത്ഥപ്രേരകഘടകങ്ങളേക്കുറിച്ച്‌ പിന്നീടും.

* * * * * * * * * *
ചുരിദാര്‍ ധരിച്ചുകൊണ്ട്‌ ഗുരുവായൂരമ്പലത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കണമെന്നും തൊഴണമെന്നുമൊക്കെ ആഗ്രഹമുള്ളത്‌ ഹിന്ദുസ്ത്രീകള്‍ക്കാണ്‌. വിപ്ലവവനിതകള്‍ക്കല്ല. കഴിഞ്ഞയിടെ, ദേവസ്വം മന്ത്രി മറ്റൊരാവശ്യത്തിനായി ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കടക്കാന്‍ തയ്യാറായതു പോലും വലിയ വാര്‍ത്തയായി മാറിയിരുന്നു. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നതാണത്രേ കാരണം!

ആഭ്യന്തരമന്ത്രി കൊടിയേരിയുമായി ബന്ധപ്പെട്ട്‌ 'പൂമൂടല്‍' എന്നൊരു അനാവശ്യവിവാദമുണ്ടായിട്ടും അധികം കാലമായില്ല. അത്‌ ഒരു വലിയ ആരോപണമായതും അദ്ദേഹമതിനെ ശക്തമായി പ്രതിരോധിച്ചതുമെല്ലാം സൂചിപ്പിക്കുന്നത്‌, ക്ഷേത്രദര്‍ശനവും വഴിപാടുകളുമെല്ലാം കുറ്റകരമായ ഒന്നായി പാര്‍ട്ടി കരുതുന്നുവെന്നു തന്നെയല്ലേ?

അന്ന്‌, ആരോപണങ്ങളെ ചെറുക്കാനെന്ന മട്ടില്‍ ഒരു മറുചോദ്യവും ഉയര്‍ന്നു കേട്ടിരുന്നു. "അങ്ങനെയാണെങ്കില്‍ (പാര്‍ട്ടിയിലെ മറ്റൊരു ചേരിയില്‍പ്പെട്ട) മറ്റൊരു നേതാവിന്റെ മകന്‍ ശബരിമലയ്ക്കു പോയിട്ടുണ്ട്‌ - അപ്പോഴോ?" എന്ന മട്ടില്‍! തിരിച്ചൊരു കുറ്റാരോപണം എന്ന നിലയ്ക്കു പറഞ്ഞതായ സ്ഥിതിക്ക്‌ ശബരിമലദര്‍ശനത്തെയും ഒരു അപരാധമായി പാര്‍ട്ടി കാണുന്നു എന്നു തന്നെയല്ലേ കരുതേണ്ടത്‌?

ക്ഷേത്രദര്‍ശനവും മറ്റും ഇത്ര കൊടിയ അപരാധമായിക്കരുതുന്നവര്‍ക്കൊക്കെ പൊടുന്നനെയൊരു 'ഭക്തജനവാത്സല്യ'മുണ്ടാകുമ്പോള്‍ ആളുകള്‍ സംശയത്തോടെ നിരീക്ഷിക്കുന്നതിലത്ഭുതമുണ്ടോ?

* * * * * * * * * *
ക്ഷേത്രാചാരങ്ങളെ പുരോഗമനവല്‍ക്കരിച്ചു - ജനാധിപത്യവല്‍ക്കരിച്ചു -എന്നൊക്കെയുള്ള ചില വാചകക്കസര്‍ത്തുകള്‍ - കേട്ടാല്‍ മിടുക്കെന്നു തോന്നുന്നവ - കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും നടത്തിയിട്ടുണ്ട്‌. പരിഹാസ്യമാണത്‌. ഹിന്ദുനവോത്ഥാനവുമായി ബന്ധപ്പെട്ട്‌ - ആ വാക്കിനു നാം അര്‍ത്ഥവ്യത്യാസം വരുത്തുന്നില്ലെങ്കില്‍ - കമ്മ്യൂണിസ്റ്റുകള്‍ എന്തു സംഭാവന ചെയ്തുവെന്നാണ് ചരിത്രം പറയുന്നത്‌? കേരളസമൂഹത്തെ അങ്ങേയറ്റം അഹിന്ദുവല്‍ക്കരിച്ചു എന്നതു മാത്രമാണ് അവരുടെ നേട്ടം. ഹിന്ദുക്കള്‍ക്കിടയിലുള്ള പല അനാചാരങ്ങളും അവസാനിപ്പിക്കാന്‍ മുന്‍‌കൈയെടുത്തു പ്രവര്‍ത്തിച്ചത്‌ ഹിന്ദുക്കള്‍ തന്നെയായിരുന്നു. പ്രമുഖ ഹിന്ദുനേതാക്കള്‍ - സമുദായനേതാക്കള്‍ - സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ - അങ്ങനെ പലരും. അല്ലാതെ കമ്മ്യൂണിസ്റ്റുകളല്ല.

ഗുരുദേവന്റേയും മറ്റും കാലത്തിനു ശേഷമുള്ള തുടര്‍പരിശ്രമങ്ങളെടുത്താലും ശരി - ജാതിവൈജാത്യങ്ങളും അവ സൃഷ്ടിച്ച അകല്‍ച്ചകളും അതിനോടനുബന്ധിച്ച അനാചാരങ്ങളുമൊക്കെ അവസാനിക്കണമെന്ന്‌ ആഗ്രഹിച്ചതും അതിനായി പ്രവര്‍ത്തിച്ചതുമെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ല. "ഹൈന്ദവര്‍ സോദരര്‍‍ സര്‍വ്വേ", "ന ഹിന്ദു പതിതോ ഭവേത്‌ " മുതലായ വിപ്ലവകരമായ മുദ്രാവചനങ്ങളുയര്‍ത്തിക്കൊണ്ട്‌ ഹിന്ദു ഐക്യത്തിനായി ജീവിതമുഴിഞ്ഞുവച്ചതും അടിത്തട്ടിലുള്ള ഒരു വിശാല പരിവര്‍ത്തനത്തിന് പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിച്ചതും ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ല.

നേരേമറിച്ച്‌ കമ്മ്യൂണിസ്റ്റുകള്‍ എന്നും ജാതിഭ്രഷ്ടിന്റെയും മറ്റും ഗുണഭോക്താക്കള്‍ മാത്രമായിരുന്നു. ജാതിവിവേചനങ്ങളെ അവര്‍ ഒരിക്കലും അനുകൂലിച്ചിരുന്നില്ലെന്നു മാത്രമല്ല്ല തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു എന്നത്‌ അനിഷേദ്ധ്യമായ സത്യമാണ്. എന്നാല്‍, ജാതിവിരോധമുയര്‍ത്തി വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നല്ലാതെ, ഹിന്ദുനവോത്ഥാനരംഗത്ത്‌ യാതൊരു സംഭാവനയും നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നു തന്നെയാണ് ചരിത്രം പറയുന്നത്‌. 'ജാതി തകര്‍ക്കണം' എന്നൊക്കെപ്പറഞ്ഞപ്പോള്‍ ജാതി മാത്രമല്ല - ഒപ്പം ഹൈന്ദവമായ സകലവിശ്വാസങ്ങളും അവസാനിപ്പിച്ച്‌ ഹിന്ദുസമൂഹത്തിനു പുറത്തു വന്ന്‌ തൊഴിലാളിവര്‍ഗ്ഗസര്‍വാധിപത്യത്തിനായി മുന്നണിപ്പോരാളികളാകുക എന്ന അര്‍ത്ഥമാണവര്‍ ഉദ്ദേശിച്ചിരുന്നത്‌. അല്ലാതെ, ഹിന്ദുസമൂഹത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ അനാചാരങ്ങളവസാനിപ്പിക്കുകയും എന്നാല്‍ വിശ്വാസങ്ങള്‍ പരിഷ്കരിച്ചു സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നില്ല.


പാര്‍ട്ടി പ്രവര്‍ത്തകരുടെ - എന്തിന്, മുതിര്‍ന്ന നേതാക്കളുടെ പോലും മനസ്സില്‍ നിന്ന്‌ ജാതിചിന്തയുടെ വേരറുക്കാന്‍ കഴിഞ്ഞിരുന്നതുമില്ല എന്നത് വലിയൊരു പരാജയമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. ഇ.എം.എസ്‌.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഗൌരിയമ്മയെ ജാതിപ്പേരു ചേര്‍ത്തു വിളിച്ചത്‌ - അതു കേട്ടിട്ടും മൌനം പാലിച്ച ഇ.എം.എസ്‌-നെ ഗൌരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചത്‌ - ഇതൊക്കെ അധികം വായിക്കപ്പെടാത്ത ചരിത്രപാഠങ്ങളാണ്. തന്നെ ജാതിചേര്‍ത്തു വിളിച്ചത്‌ ഒരു അപമാനമായി ഗൌരിയമ്മ കണ്ടതും അത്‌ ഒരു പരാതിയായി കൊണ്ടു നടന്നതുമൊക്കെ കാണിക്കുന്നത്‌ അവരിലൊക്കെ, അടിത്തട്ടിലുണ്ടായ മാനസികപരിവര്‍ത്തനമെന്നത്‌ വട്ടപ്പൂജ്യമായിരുന്നു എന്നു തന്നെയാണ്.

ഹൈന്ദവവിശ്വാസങ്ങളെ പാടെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നതു തന്നെയായിരുന്നു - ഇപ്പോഴുമാണ് - കമ്മ്യൂണിസ്റ്റുകളുടെ നയം. അണികളെ പിടിച്ചു നിര്‍ത്താന്‍ ഇടയ്ക്കിടെ ചില അടവുനയങ്ങള്‍ പുറത്തിറക്കാറുണ്ടെന്നേയുള്ളൂ. 'ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകളാണോ ക്ഷേത്രോദ്ധാരണം നടത്തുന്നത്‌? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാര്‍ക്സ്‌ പറഞ്ഞതിനെ മാര്‍ക്സിസ്റ്റുകള്‍ തള്ളിപ്പറയുമോ? ‘ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ ഉദയാസ്തമനപൂജയാവാം‘ എന്ന മട്ടിലൊക്കെ അബദ്ധ‍‌തീരുമാനങ്ങളെടുത്തു കൊണ്ടാണോ അവര്‍ പുരോഗമനം എത്തിക്കുന്നത്‌? ആചാരാനുഷ്ഠാനങ്ങളേപ്പറ്റിയും പൂജാവിധികളേപ്പറ്റിയുമുള്ള അജ്ഞതയ്ക്കു പുറമേ, പണത്തിനോടു മാത്രമുള്ള താല്‍പര്യം കൂടിയല്ലേ ഇതു വ്യക്തമാക്കുന്നത്‌? ക്ഷേത്രാചാരങ്ങളേക്കുറിച്ച്‌ അറിവോ വിശ്വാസമോ ബഹുമാനമോ ഇല്ലാതെ, ഭൗതിക കാര്യങ്ങളില്‍ മാത്രം താല്‍പര്യമുള്ളവര്‍ കൊണ്ടുവരുന്ന 'പുരോഗമന'ങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്തായിരിക്കും?

പമ്പയില്‍ ജെമിനി സര്‍ക്കസ്‌ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നത്‌ (!!!!) ദൈവാധീനത്താല്‍ ഭക്തര്‍ ഇടപെട്ട്‌ തടഞ്ഞിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമേ താല്പര്യമുള്ളൂ എന്നും, ക്ഷേത്രാചാരങ്ങളും മറ്റും ഒരു മാതിരി സര്‍ക്കസ്‌ കളി മാത്രമാണ് എന്നും അറിയാത്തവര്‍ ചുരുങ്ങും. താന്‍ ഒരു ഹിന്ദുവാണോ അതോ കമ്മ്യൂണിസ്റ്റാണോ എന്നു തിരിച്ചറിയാനാവാതെ ആശയക്കുഴപ്പത്തിലകപ്പെട്ടു നില്‍ക്കുന്ന ചിലര്‍ക്കു മാത്രമേ "'യഥാര്‍ത്ഥ ഭക്തരെ' സഹായിക്കുന്ന പരിഷ്കാരങ്ങള്‍" എന്നൊക്കെയുള്ള വാചകങ്ങള്‍ ഉപയോഗിച്ച്‌ സര്‍ക്കസ്‌ വേലകളെ പിന്തുണയ്ക്കാന്‍ കഴിയൂ. പിന്നെ സ്വാഭാവികമായും - അഹിന്ദുക്കളായ മറ്റു കമ്മ്യൂണിസ്റ്റുകള്‍ക്കും.

ഈയിടെയായി ശബരിമലയില്‍ "ഇ-ദര്‍ശനം" എന്നൊരു പരിപാടിയേപ്പറ്റിയും പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്താണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌ എന്നത്‌ ഇപ്പോളും "ഗുപ്ത"മാണ്‌. ചിലര്‍ പറയുന്നതു പോലെ, ക്യാമറ ഉപയോഗിച്ച്‌ ശ്രീകോവിലിനുള്ളിലെ ചടങ്ങുകള്‍ ഷൂട്ടു ചെയ്ത്‌ ഇന്റര്‍നെറ്റു വഴി കാണിക്കാനുള്ള പരിപാടിയാണെങ്കില്‍, അനവധി വിശ്വാസങ്ങള്‍ക്കും ആചാരമര്യാദകള്‍ക്കും വിരുദ്ധമാണത്‌. അത്തരമൊരു കൊടിയ അപരാധം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ വലിയ ഹിന്ദുവിരുദ്ധരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പോലും തയ്യാറാകുമെന്നു കരുതുക വയ്യ.

തിരുപ്പതിയിലെ മാതൃകയിലാണ്‌ 'ഇ-ദര്‍ശനം' ആലോചിക്കുന്നത്‌ എന്നു പറയുന്നു. നേരിട്ടു പോയി ക്യൂ നിന്ന്‌ ദര്‍ശനത്തിനുള്ള ടോക്കണ്‍ വാങ്ങുന്നതിനു പകരം മുന്‍കൂട്ടി 'ഓണ്‍ലൈന്‍' ആയി പണമടച്ചു ബുക്കു ചെയ്യുന്നതിനേര്‍പ്പെടുത്തിയിട്ടുള്ള സൗകര്യത്തിനാണ്‌ അവിടെ 'ഇ-ദര്‍ശനം' എന്നു പറയുന്നത്‌. അത്തരത്തില്‍, ശബരിമലയിലെ അരവണ കൗണ്ടറിലോ മറ്റോ മുന്‍കൂട്ടി ബുക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് ഇവിടെയും ശ്രമിക്കുന്നതെങ്കില്‍, അതൊരു നല്ല കാര്യമാണ്‌. "34 വര്‍ഷമായി മല കയറുന്നു - ആദ്യമായിട്ടാണ്‌ അരവണകൂടാതെ മലയിറങ്ങേണ്ടി വരുന്നത്‌" എന്നു പറഞ്ഞ്‌ വികാരാധീനരായിട്ടാണ്‌ കഴിഞ്ഞ ദിവസം ചിലര്‍ മലയിറങ്ങിയത്‌. ഹിന്ദുക്കളുടെ മനസ്സില്‍ ദു:ഖമുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ "ഇ-ദര്‍ശനം" അഥവാ "അരവണ ബുക്കിംഗ്‌" വഴി നടക്കുമെങ്കില്‍ - അതൊരു നല്ല കാര്യം തന്നെ. കമ്മ്യൂണിസ്റ്റുകള്‍ വരുത്തിയ ദു:ഖം കമ്മ്യൂണിസ്റ്റുകള്‍ തന്നെ തീര്‍ക്കട്ടെ.

* * * * * * * * * *
ചുരിദാര്‍ വിധിയെ വിമര്‍ശിച്ചു സംസാരിച്ച ചിലര്‍, ‘ജനാധിപത്യ മഹിളാ അസ്സോസിയേഷ‘നേപ്പോലുള്ള സംഘടനകള്‍ എവിടെപ്പോയി എന്നൊക്കെയും ചോദിക്കുന്നതു കേട്ടു. അതവരെ അധിക്ഷേപിക്കാന്‍ പറഞ്ഞതാണോ അതോ കാര്യമായിട്ടു പറഞ്ഞതാണോ എന്നു പോലും സംശയിച്ചുപോകുന്നു.

ഇതിനേക്കാളൊക്കെ പ്രാധാന്യമുള്ള ആയിരക്കണക്കിനു പ്രശ്നങ്ങള്‍ നമുക്കു ചുറ്റുമില്ലേ? ഒരു സ്ത്രീയ്ക്ക്‌ സ്വന്തം അവയവങ്ങള്‍ - ഏറ്റവും പ്രധാനപ്പെട്ടതായ കണ്ണു പോലും - സംരക്ഷിക്കാന്‍ സാധിക്കാത്ത മട്ടില്‍ അപകടകരമായൊരു സ്ഥിതിവിശേഷം ഇന്നു കേരളത്തിലില്ലേ? അതിനേക്കാളും പ്രധാന്യം അമ്പലത്തില്‍ തൊഴുന്നതിനുണ്ട്‌ എന്നു വരുമോ? താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്ത അവര്‍ ഒന്നു വായിച്ചു നോക്കട്ടെ.
ക്യാമ്പസ്‌ ക്രൂരതകളുടെ പര്യായമായ എസ്‌.എഫ്‌.ഐ.ക്കാരാണ്‌ ഇവിടെയും അക്രമമാവര്‍ത്തിച്ച്‌ ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണുകുത്തിപ്പൊട്ടിച്ചത്‌. ഈ കൊടും ക്രൂരതയ്ക്കെതിരെ - സ്ത്രീ(മഹിളാ) പീഢനത്തിനെതിരെ - - ഒരൊറ്റ വരിയെങ്കിലുമെഴുതാന്‍ - ഒരു വാചകമെങ്കിലും പറയാന്‍ - കുറഞ്ഞപക്ഷം 'അതു തെറ്റല്ലേ' എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ ശബ്ദം താഴ്ത്തി ഒന്നു മൂളാനെങ്കിലും ആദ്യം അസ്സോസിയേഷന്‍ തയ്യാറാകട്ടെ. എന്നിട്ടാവാം ചുരിദാറിനേക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍.

* * * * * * * * * *
സത്യത്തില്‍, സാംസ്കാരികജീര്‍ണ്ണതകളായും അന്ധവിശ്വാസങ്ങളായുമൊക്കെ കരുതപ്പെടുന്ന ചിലതൊക്കെ സമൂഹത്തില്‍ നിന്നു തുടച്ചുനീക്കുക എന്നതാണോ കമ്മ്യൂണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌?

അങ്ങനെയാണെങ്കില്‍, സമൂഹമെന്നു പറഞ്ഞാല്‍ അതില്‍ പല മതക്കാരും പെടുമല്ലോ. കേരളത്തിലെ പ്രബലസാന്നിദ്ധ്യമായ കൃസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും കാര്യത്തില്‍ എന്താണാവോ നിലപാട്‌? അവരെയും നന്നാക്കണം എന്നൊന്നും ആരും ശഠിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, 'അനാചാരങ്ങളൊഴിവാക്കണം' എന്നൊരു വാദം ഉന്നയിക്കപ്പെടുമ്പോള്‍, ഏതൊക്കെ അനാചാരങ്ങള്‍ എന്നു കൂടി വിശദീകരിക്കുക എന്നതൊരു സാമാന്യ മര്യാദയാണ്‌. 'ഹിന്ദു അനാചാരങ്ങള്‍' എന്ന്‌ എടുത്തു പറയാത്ത സ്ഥിതിക്ക്‌ അവര്‍ക്കു മാത്രമേ തിരുത്തപ്പെടേണ്ട ആചാരങ്ങളുള്ളൂ എന്നുമാവാം ചിലപ്പോള്‍ അര്‍ത്ഥമാക്കുന്നത്‌

കൃസ്തുമതവിശ്വാസികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ യാതൊരു തടസ്സവുമില്ല എന്നൊരു മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വന്നിട്ട്‌ ഒരാഴ്ക്ചപോലുമായില്ല. ക്രിസ്തീയമായ ഒരൊറ്റ ആചാരത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ എതിര്‍പ്പില്ല എന്നു വേണം മനസ്സിലാക്കാന്‍. അതല്ലെങ്കില്‍, ഉള്ളില്‍ എതിര്‍പ്പുണ്ടെങ്കില്‍ത്തന്നെ മറ്റെന്തെങ്കിലും കാരണത്താല്‍ അവയേക്കുറിച്ചു മിണ്ടാന്‍ പോലും താല്‍പര്യമോ ധൈര്യമോ ഇല്ല എന്നും.

മുസ്ലീങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മതമല്ലാതെ മറ്റൊന്നും പരിഗണിക്കാതെ മുസ്ലീങ്ങള്‍ക്കു സംവരണം ലഭിക്കുന്നതുറപ്പാക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍, അതിലെ ‘വര്‍ഗ്ഗീയ‘മായ ഏടുകള്‍ എടുത്തു മാറ്റി കൂടുതല്‍ "മതേതര"മാക്കി തിരുത്തണം എന്നു മാര്‍ക്സിസ്റ്റു നേതാക്കള്‍ വാദിച്ചു എന്നതു സത്യമാണ്‌. പക്ഷേ അനാചാരങ്ങളുണ്ടോ എന്നു പരിശോധിച്ച്‌ തിരുത്തുന്നതിലൂടെ ഒരു 'നവോത്ഥാന'ത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായി അതിനെ കാണാനാവില്ല.

ഇ.എം.എസ്‌. ഉണ്ടായിരുന്നപ്പോള്‍ ഒന്നു ശ്രമിച്ചതാണ്‌. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടില്‍ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ്‌ പിറ്റേ ദിവസം പുലര്‍ന്നത്‌. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന്‌ ഇങ്ങനെയായിരുന്നു.

"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും
"!

അന്ന്‌ അവസാനിച്ചതാണ്‌ "നവോത്ഥാനപരിശ്രമങ്ങള്‍". പിന്നീട്‌ ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല. (അന്ന്‌ കേരളനേതാക്കള്‍ പേടിച്ചുവെങ്കില്‍, ഇന്ന്‌ ബംഗാള്‍ നേതാക്കള്‍ പേടിച്ചു എന്നതു ചരിത്രം.)

പണ്ടൊക്കെ അനുകൂലിച്ചിരുന്ന "മതേതരവും ഏകീകൃതവുമായ സിവില്‍ കോഡ്‌" എന്ന ആശയം പിന്നീടു വിഴുങ്ങിക്കളഞ്ഞതും, ചില വിഭാഗങ്ങളുടെ കാര്യത്തില്‍ "നവോത്ഥാന"ത്തിനു തീരെ താല്‍പര്യമില്ല എന്നതിന്റെ സൂചന തന്നെയാണ്‌.

ഇതിലൊന്നും ഇവിടെ പരാതിയൊന്നുമില്ല. മറ്റാരെയും തൊടാതെ ഹിന്ദുക്കളെ മാത്രം 'നന്നാക്കാന്‍' ശ്രമിക്കുന്നത്‌ സ്നേഹം കൊണ്ടാണെന്നു കരുതാന്‍ ഒരുക്കമാണ്‌. പക്ഷേ ആ സ്നേഹം ആത്മാര്‍ത്ഥതയോടെയുള്ളതാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാവണം സമീപനം.

സ്നേഹമുള്ളവരാണെങ്കില്‍, മാറി നിന്ന്‌ ആക്ഷേപിക്കുകയും തരം കിട്ടുമ്പോളൊക്കെ ഉപദ്രവിക്കുകയുമല്ല വേണ്ടത്‌. കൂടെ നിന്ന്‌ തിരുത്താനാണു ശ്രമിക്കേണ്ടത്‌. ഹിന്ദുക്കളുടെ ഏതൊക്കെ വിശ്വാസങ്ങളോടാണ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ എതിര്‍പ്പ്‌? ഏതൊക്കെ “അനുവദിക്ക“പ്പെടാം? എന്തൊക്കെ, ഏതളവു വരെ തിരുത്തണം? ആക്ഷേപിക്കാനുള്ള അടുത്ത അവസരത്തിനായി കാത്തിരിക്കാതെ ഇപ്പോള്‍ത്തന്നെ പറയാവുന്നതാണ്‌.

ഹിന്ദുക്കളെ സകലരെയും (അവരെല്ലാം തിരുത്തലിന്റെ ഗുണഭോക്താക്കളാണല്ലോ) ഒരുമിച്ചു കൊണ്ടു വരാന്‍ ശ്രമിച്ച്‌ - അവരുടെ പ്രതിനിധികളെയെല്ലാം ഒന്നിച്ചിരുത്തി പൊതു ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുക്കി - ആചാര്യന്മാരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ ചില നീക്കങ്ങളായാലോ?

അതോ ഇനി ഹിന്ദുക്കളെ മൊത്തത്തില്‍ സാംസ്കാരികമായി ഉദ്ധരിക്കാനൊന്നും ലക്ഷ്യം വയ്ക്കുന്നില്ല - സവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവരില്‍ ചിലര്‍ മാത്രം ചേര്‍ന്ന്‌ ഒരു സമൂഹത്തിന്റെ ജീവിതം ഇപ്പോളും നിയന്ത്രിക്കുന്നു എന്നൊരു തോന്നല്‍ തരുന്ന അസ്വസ്ഥതയാണോ പ്രശ്നം? കാലമിത്ര പുരോഗമിച്ചിട്ടും, എത്ര ശ്രമിച്ചിട്ടും (ശ്രമിച്ചിരുന്നോ?), ബ്രാഹ്മണവിരോധം മനസ്സില്‍ നിന്നു മായ്ക്കാനാവുന്നില്ല എന്നതാണോ നേരിടുന്ന പ്രശ്നം? അവര്‍ മാത്രം തന്ത്രജ്ഞാനത്തിനും ശ്രീകോവില്‍ പ്രവേശനത്തിനുമെല്ലാം അര്‍ഹര്‍ എന്ന വ്യവസ്ഥിതി തന്നെ മാറണമെന്നാണോ പറയുന്നത്‌? അങ്ങനെയെങ്കില്‍ ദാ ഈ വാര്‍ത്ത ശ്രദ്ധിക്കാം.
സാമൂഹ്യവിപ്ലവത്തിന്റെ പരമകോടി എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ഇതിനോടുള്ള സമീപനമെന്താണ്‌? ഇതും അനുവദിച്ചു കൂടാ - പഠിപ്പിക്കുന്നത്‌ ബ്രാഹ്മണരുടേതായിരുന്ന ആചാരങ്ങളൊക്കെത്തന്നെയാണല്ലോ - അവയെല്ലാം - സകല ഹൈന്ദവാചാരങ്ങളും തകര്‍ക്കപ്പെടണം എന്നാണോ ശാഠ്യം? അതോ ഇതൊരു നവോത്ഥാനത്തിന്റെ ചുവടുവയ്പായി അംഗീകരിക്കുന്നു - പക്ഷേ ചിലര്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നു എന്നതിലെയും ഇതൊന്നും കൊട്ടിഘോഷിച്ചു നടക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതിലെയും മഹത്വത്തോടു മാത്രം യോജിപ്പില്ല എന്നാണോ?

"ഹിന്ദുനവോത്ഥാനത്തിലൂടെ സാമൂഹ്യനവോത്ഥാനം" എന്നതാണു ലക്ഷ്യം വയ്ക്കുന്നതെങ്കില്‍, ഇടയ്ക്കിടയ്ക്കു മാത്രം ഇടപെട്ട്‌ ആക്ഷേപിക്കുക എന്നതവസാനിപ്പിച്ച്‌ മുമ്പു പറഞ്ഞമട്ടൊരു ചുവടുവയ്പിനു തയ്യാറാകേണ്ടതല്ലേ? അതിനൊപ്പം ഹിന്ദുസമൂഹത്തിന്റെ മൊത്തത്തിലുള്ള ജീവിതപുരോഗതിക്കും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമായ ഒരു "നവോത്ഥാന"ത്തിനു വേണ്ടി സമഗ്രവും എന്നാല്‍ വിശാലവുമായൊരു കര്‍മ്മപദ്ധതി രൂപകല്‍പന ചെയ്ത്‌ നടപ്പിലാക്കാം. അതിനു തയ്യാറുണ്ടോ ആവോ?

അങ്ങേയറ്റം ദുഷ്ക്കരമായ ഈ കാര്യത്തില്‍ നേരിട്ടു പ്രവര്‍ത്തിച്ചില്ലെങ്കിലും ശരി - പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെ ആക്രമിക്കാതെ വിടാനും, ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്ഷേപങ്ങളും ദുഷ്‌പ്രചാരണങ്ങളും അവസാനിപ്പിക്കാനുമെങ്കിലും തയ്യാറായാല്‍ അതു തന്നെ ധാരാളമാണെന്നതാണ്‌ സത്യം.

* * * * * * * * * *
കമ്മ്യൂണിസ്റ്റുകള്‍ പൊതുവിലും മാര്‍ക്സിസ്റ്റുകള്‍ പ്രത്യേകിച്ചും പലപ്പോഴും എടുത്തുപയോഗിക്കാറുള്ളൊരു വാക്കാണ്‌ "ജനാധിപത്യം" എന്നത്‌. ആ വാക്കിനെ അവരങ്ങു സ്വന്തമാക്കിയതുപോലുണ്ട്‌. ഒരുതരം ഭീഷണിയുടെ രൂപത്തിലാണ്‌ അത്‌ ഉപയോഗിക്കാറു താനും.

"വിശ്വാസങ്ങളെ 'ജനാധിപത്യ'വല്‍ക്കരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ തടയാന്‍ വന്നാല്‍ അനുവദിക്കില്ല" - "ജനാധിപത്യപ്രസ്ഥാനങ്ങള്‍ ചെറുക്കും" - എന്നൊക്കെ വീറോടെ ഉരുവിടുന്നതു കാണാം.

ഇവിടെ, 'മറ്റുള്ളവര്‍ ജനാധിപത്യത്തിനെതിരാണ്‌' എന്നുകൂടി ഒരു ധ്വനിയുള്ളതുകൊണ്ട്‌, ഇത്തരം പ്രയോഗങ്ങള്‍ കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്നു വ്യക്തമല്ലാതാവുന്നു. എന്തിനെയും ഒരു തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതായും തോന്നിപ്പോകുന്നു.

ഏതെങ്കിലും ഒന്നിനുമാത്രമേ നിലനില്‍ക്കാനാവൂ എന്നൊരു സ്ഥിതിവിശേഷമുള്ളപ്പോള്‍ മാത്രമേ നാമൊരു തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നിര്‍ണ്ണയിച്ച്‌ മറ്റുള്ളതിനെ ഒഴിവാക്കേണ്ടതുള്ളൂ. ഒരു തെരഞ്ഞെടുപ്പ്‌ അതില്‍ പങ്കെടുക്കുന്നവരുടെ ഭൂരിപക്ഷവികാരം പ്രതിഫലിപ്പിക്കുമെന്നല്ലാതെ, നല്ലതേത്‌ എന്നതിന്റെ സൂചകമാവണമെന്നില്ല താനും. കേരളത്തില്‍ ഒന്നെങ്കില്‍ മില്‍മാബൂത്തുകള്‍ അല്ലെങ്കില്‍ ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌‌ലെറ്റുകള്‍ - ഇതിലേതെങ്കിലും ഒന്നേ അനുവദിക്കുകയുള്ളൂ എന്നൊരു സ്ഥിതിവിശേഷവും തുടര്‍ന്ന്‌ ജനഹിതപരിശോധനയും നടന്നാല്‍ മില്‍മയ്ക്ക്‌ കെട്ടിവച്ച കാശു കിട്ടണമെന്നില്ല. എന്നു വച്ച്‌ പാലു കുടിക്കുന്നതിനേക്കാള്‍ കേരളസമൂഹത്തിനു നല്ലത്‌ മദ്യമാണെന്നര്‍ത്ഥമില്ല. കൂടുതല്‍ പേര്‍ക്ക്‌ താല്‍പര്യം അതാണെന്നേയുള്ളൂ.

ഒരു തീരുമാനം വേണ്ടി വരുന്ന ഘട്ടത്തില്‍, വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുള്ളപ്പോള്‍, വോട്ടെടുപ്പിനേക്കൂടാതെ പല രീതികളും ലോകത്തു നടപ്പിലുണ്ട്‌. എല്ലാ വാദങ്ങളും പരിഗണിച്ച്‌ സമവായത്തിലൂടെ ഒരു പൊതു അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുക - ആനുപാതിക പ്രാതിനിധ്യം പരിഗണിക്കുക - അങ്ങനെ പലതും. ഒരു യുദ്ധസമാനസാഹചര്യത്തിലാണെങ്കില്‍, ഇതിനൊന്നും നില്‍ക്കാതെ വിശ്വസനീയനായൊരു നേതാവിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ തീരുമാനം അനുസരിക്കുന്നതാവും ചിലപ്പോള്‍ കൂടുതല്‍ അനുയോജ്യം. തീരുമാനം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം സാഹചര്യത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും എന്നു ചുരുക്കം.

'ജനാധിപത്യം' എന്ന്‌ ഭീഷണസ്വരത്തില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ പല പ്രശ്നങ്ങളിലും തുറന്ന മനസ്സോടെ ഒരു സമവായത്തിനു ശ്രമിക്കാന്‍ തയ്യാറില്ലാത്തവരും "ആധിപത്യം" എന്ന രണ്ടാം പാദത്തിന്‌ ഊന്നല്‍ കൊടുക്കുന്നുവരുമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളാണ്‌ എണ്ണത്തില്‍ക്കൂടുതല്‍ - തങ്ങള്‍ പറയുന്നത്‌ ബാക്കിയുള്ളവരെല്ലാം അംഗീകരിക്കണം - എന്ന ഒരു ധാര്‍ഷ്ട്യത്തിന്‌ അവര്‍ പൊതുവേ പറയുന്നൊരു പേരാണോ "ജനാധിപത്യം" എന്നും.

'അതെ' എന്നാണെങ്കില്‍, അതിന്‌ "ഭൂരിപക്ഷവര്‍ഗ്ഗീയത" എന്നതായിരിക്കും കുറേക്കൂടി യോജിച്ചപേര്‌. ആ പദവും ഇപ്പോള്‍ തെറ്റായ അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കപ്പെടാറുള്ളത്‌.

ഞങ്ങള്‍ക്കാണു ഭൂരിപക്ഷം - ഞങ്ങള്‍ പറയുന്നത്‌ എല്ലാവരും കേട്ടേ തീരൂ - ഗുരുവായൂരപ്പന്‍ എന്നൊരാളുണ്ടെങ്കില്‍ അദ്ദേഹമടക്കം - എന്ന കമ്മ്യൂണിസ്റ്റു മനോഭാവത്തില്‍ നിന്നു തന്നെയാണ്‌ ചുരിദാര്‍ തീരുമാനവും ജനാധിപത്യത്തിന്റെ പേരിലുള്ള ന്യായീകരണവുമുണ്ടാകുന്നത്‌. ഭക്തരോടുള്ള ആത്മാര്‍ത്ഥതയായിരുന്നെങ്കില്‍, അത്‌ മര്യാദാപൂര്‍വ്വമായിരുന്നു അവതരിപ്പിക്കപ്പെടുക. ഒരു സമവായമുണ്ടാക്കാനായിരുന്നു ശ്രമിക്കപ്പെടുക.

ശബരിമലയില്‍ സ്ത്രീകളെ "പ്രവേശിപ്പിക്കും" എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളിലും ഈ ജനാധിപത്യധാര്‍ഷ്ട്യം തന്നെയാണു പ്രകടമാവുന്നത്‌. ഇപ്പോള്‍ ദാ ദേവസ്വം ബോര്‍ഡില്‍ സി.പി.എം. അംഗങ്ങള്‍ക്ക്‌ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭൂരിപക്ഷമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ബോര്‍ഡംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു! അതിനു ശേഷം, ധിക്കാരത്തോടെയുള്ള തീരുമാനങ്ങള്‍ എന്തൊക്കെയാണു വരാന്‍ പോകുന്നതെന്ന്‌ കാത്തിരുന്നു കാണുക തന്നെ.

* * * * * * * * * *
വിവാദങ്ങളുണ്ടാക്കി ലേഖനങ്ങളെഴുതുന്നവരും, ഭക്തരോടുള്ള ആത്മാര്‍ത്ഥത കൊണ്ടൊന്നുമല്ല അതിനു മുതിരുന്നത്‌. പാര്‍ട്ടി നയങ്ങളായി അവതരിപ്പിക്കപ്പെടുന്നവയെ എന്തു വന്നാലും പിന്തുണയ്ക്കുക എന്നത്‌ ഒരു കര്‍ത്തവ്യമായിത്തന്നെ കരുതുന്നതു കൊണ്ടാണ്‌.

‘നന്ദിഗ്രാമിലെ മാര്‍ക്സിസ്റ്റുകളെയോര്‍ത്ത്‌ അഭിമാനം കൊള്ളുന്നു‘വെന്നും ‘മേധാപട്കര്‍ കയ്യേറ്റം ചെയ്യപ്പെട്ടുവെങ്കില്‍ അതിശയിക്കാനില്ല‘ എന്നും മറ്റുമുള്ള പിണറായിയുടെ പ്രസ്താവനകളെ എതിര്‍ക്കാനിഷ്ടമുള്ള എത്ര പേരുണ്ടാവും അണികള്‍ക്കിടയില്‍? ഒരു വര്‍ഷത്തോളമായിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതു പിടിപ്പുകേടല്ലേ എന്നും, സ്ത്രീകളുടെ കാലില്‍ വെടി വച്ചിട്ടു ബലാത്സംഗം ചെയ്താണോ നാം "പുനരധിവാസം" നടത്തേണ്ടത്‌ - സമാധാനമാര്‍ഗ്ഗങ്ങളുപയോഗിച്ചല്ലേ - ഇതൊക്കെ എങ്ങനെയാണ് നമ്മുടെ “യശസ്സ്‌ വര്‍ദ്ധിപ്പിച്ചത്‌“ എന്നുമൊക്കെ തിരിച്ചു ചോദിക്കാന്‍ ആര്‍ജ്ജവമുള്ള എത്ര പേരുണ്ടാവും?

ചുരിദാര്‍ പിന്തുണയുടെ പിന്നിലും ഈ മനോഗതി തന്നെ. പാര്‍ട്ടി നിലപാട്‌ ഒന്നു പ്രഖ്യാപിച്ചു കിട്ടിയാല്‍ മതി - പിന്തുണ റെഡി!

മറ്റൊരു കാരണം - പഴയകാലമൊക്കെ അയവിറക്കി ജാതിവിരോധമൊക്കെ ഊതിപ്പെരുപ്പിച്ച്‌ ‘സവര്‍ണ്ണവിരോധം” എന്ന പ്രത്യയശാസ്ത്രജാഡ അവതരിപ്പിക്കാനും, ഹിന്ദുസമൂഹത്തെ അധിക്ഷേപിക്കാനുമുള്ള ഒരു അവസരം പരമാവധി ഉപയോഗിക്കുക എന്നതാണ്.

“ചുരിദാര്‍ അനുവദിക്കേണ്ട എന്ന വിധിയിലൂടെ ജ്യോതിഷികള്‍ മനപ്പുര്‍വ്വം മാമൂലുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്‌“ എന്നു പറയുന്ന ചിലര്‍, അതിനുള്ള പ്രേരണയായിപ്പറയുന്നത്‌ “തന്ത്രിമാര്‍ക്ക്‌ ഭക്തകളുടെ നഗ്നത കണ്ട്‌ ആസ്വദിക്കാനാണെ“ന്നൊക്കെയാണ്‌! സാരിയുടുത്തവരെ അശ്ലീലമനോഭാവത്തോടെ കാണുന്ന ചിലരുടെ മനോരോഗവും, നമ്പൂതിരിമാരെ ആക്ഷേപിക്കാനുള്ള അമിതതാല്പര്യവും മാത്രമാണ്‌ ഇത്തരം ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത്‌. കുറച്ചുകൂടി നല്ലൊരു കാരണം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ പേര്‍ പിന്തുണച്ചേനെ.

ദേവപ്രശ്നത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലഭിച്ച സൂചനകളിലൊന്ന്‌ 'ക്ഷേത്രത്തിനു സമീപപ്രദേശങ്ങളില്‍ അസ്വാഭാവികമരണങ്ങളുണ്ടായേക്കാം' എന്നതായിരുന്നു. തുടര്‍ദിവസങ്ങളില്‍, മുമ്പെങ്ങുമുണ്ടാകാത്ത വിധം, നാലോളം അപകടമരണങ്ങള്‍ നടക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍, പ്രശ്നവിമര്‍ശകരുടെ നിലപാട്‌ രസകരമാണ്. അക്കാര്യം റിപ്പോര്‍ട്ടു ചെയ്ത പത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണു പലരും ചെയ്തത്‌. “ദേവപ്രശ്നത്തിനു വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കേണ്ടത്‌ പത്രങ്ങളുടെ ബാദ്ധ്യതയാണോ?” എന്നാണവര്‍ ചോദിക്കുന്നത്‌. 'ജ്യോതിഷികളുടെ പ്രവചനങ്ങളെ സാധൂകരിക്കാനായി ആരെങ്കിലും അവരെയൊക്കെ മനപ്പുര്‍വം കൊന്നുകളഞ്ഞതാ'ണെന്നു പോലും വാദിച്ചുകളഞ്ഞേക്കാം ചിലപ്പോള്‍. ഇതിനെയൊക്കെ എതിര്‍ക്കുക മാത്രമേ ആകാവൂ എന്നൊരു നിലപാടാണതു കാണിക്കുന്നത്‌. ഇതൊക്കെ കൂടുതല്‍ ചെറുത്തു നില്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുകയേയുള്ളൂ. അന്ധമായ, ഏകപക്ഷീയമായ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം, സത്യത്തെ സത്യമായിത്തന്നെ കണ്ട്‌ ഒരു നിഷ്‌പക്ഷനിലപാടില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കേ സമഗ്രമായൊരു സാമൂഹ്യപരിവര്‍ത്തനത്തിനു വിത്തിടാന്‍ കഴിയൂ.

* * * * * * * * * *
നിര്‍ത്തുകയാണ്‌. ഇവിടെ, പഴഞ്ചനോ പിന്തിരിപ്പനോ ആയ ഏതെങ്കിലും ആശയങ്ങള്‍ക്കു വേണ്ടി വാദിച്ചു എന്നു ഞാന്‍ കരുതുന്നില്ല. ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതിലും വിശ്വാസികള്‍ക്കു കൂടുതല്‍ സൌകര്യമുണ്ടാകുന്നതിലുമൊക്കെയാണ് എനിക്കും താല്പര്യം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍, കമ്മ്യൂണിസ്റ്റുകളുടെ അവകാശവാദങ്ങളുടെയും അമിതതാല്‍പര്യങ്ങളുടെയും 'അഭിനയ'ങ്ങളുടെയും പിന്നില്‍ ധാരാളം വൈരുദ്ധ്യങ്ങളും തികഞ്ഞ കാപട്യങ്ങളുമുണ്ടെന്നു തുറന്നു കാണിക്കാന്‍ മാത്രമാണ്‌ ശ്രമിച്ചത്‌.

"ദാ മാമൂലുകളെ കൂട്ടു പിടിച്ച്‌ - സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനു ചൂട്ടു കാണിച്ച്‌ - ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നു" എന്നൊക്കെയുള്ള മട്ടില്‍, അര്‍ത്ഥശൂന്യമായ വരികളുപയോഗിച്ചുകൊണ്ടുള്ള ചില പ്രതികരണങ്ങള്‍ ഇതു ക്ഷണിച്ചു വരുത്തിയേക്കാം. വാക്കുകള്‍ കൊണ്ടു കാണിക്കുന്ന അത്തരം മായാജാലങ്ങളില്‍ എല്ലാവരും ഭ്രമിച്ചു പോകുകയൊന്നുമില്ലെന്നും, ചിന്തിക്കാനിഷ്ടപ്പെടുന്നവരുടെ തലമുറയ്ക്ക്‌ വംശനാശം സംഭവിച്ചിട്ടില്ലെന്നും അവരെ അറിയിക്കുക എന്നൊരു "രഹസ്യ അജണ്ട" കൂടി എനിക്കുണ്ടെന്നു കരുതാവുന്നതാണ്‌.

പണ്ടത്തെ വസ്ത്രമായിരുന്ന താറിന്റെ "പുരോഗമന"മുഖമാണ്‌ ചുരിദാര്‍ എന്നും താറിനെ "ജനാധിപത്യവല്‍ക്കരി"ച്ചപ്പോളാണ്‌ ചുരിദാറുണ്ടായത്‌ എന്നും പോലും ചിലര്‍ വാദിച്ചു കളഞ്ഞേക്കാം. വാക്കുകള്‍ കൊണ്ടുള്ള മാജിക്കില്‍ കുടുങ്ങി ജനം പതിവുപോലെ അതും വിശ്വസിക്കുകയും ചെയ്തേക്കാം. കാത്തിരുന്നു കാണുക തന്നെ.

9 comments:

Unknown said...

പ്രിയപ്പെട്ട നകുലന്‍ ചേട്ടാ,

താങ്കളുടെ കഴിഞ്ഞ കുറേ ലേഖനങ്ങള്ക്കുള്ള സെഗ്രഗേറ്റഡ് മറുപടിയായി ഇതിനെ കണക്കാക്കുക. ചിത്രകാരന്മാര്ക്ക് കുറ്റം പറയാന്‍ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട. എന്തിനും കുറ്റം പറയും. അതിനൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ അമേദ്യത്തില്‍ ചവിട്ടിയ എഫക്റ്റേ ഉണ്ടാവൂ. നമ്മുടെ കാലേ നാറൂ... ചുരിദാറിന്റെ കാര്യം ചില ബ്രാഹ്മണര്‍ പറഞ്ഞത് കൊണ്ടാണ്‌ ഇത്ര പ്രശ്നം. അത് വെള്ളാപ്പള്ളി പറഞ്ഞാല്‍ എല്ലാം ഓക്കെയായേനെ.

എന്തിനേറെ പറയുന്നു. എല്ലാ ജാതിയും നല്ലതെന്നു പറയുന്നവര്‍ "ജാതി വെറിയന്മാരും" ബ്രാഹ്മണര്‍ നശിക്കണം എന്നു പറയുന്നവര്‍ "സത്ചിന്താവാദികളും" ആകുന്ന കാലമാണിത്. ആദ്യം നശിക്കേണ്ടത് ചിത്രകാര ചിന്താഗതിക്കാരാണ്‌.

(ഇതിലെ "ചിത്രകാരന്" എന്ന പ്രയോഗം ഭൂലോകത്തിലെ മൂരാച്ചികളെ ഉദ്ദേശിച്ചാണ്‌. ബൂലോകത്തിലേത് മാത്രമല്ല.)

N.J Joju said...

മുഴുവന്‍ വായിച്ചില്ല്ല, കുറച്ചു വലിയ പോസ്റ്റാണല്ലോ.വായിച്ചിടത്തോളം ഏറെക്കുറെ ഞാനും യോജിയ്ക്കുന്നു.

Mr. K# said...

"ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതിലും വിശ്വാസികള്‍ക്കു കൂടുതല്‍ സൌകര്യമുണ്ടാകുന്നതിലുമൊക്കെയാണ് എനിക്കും താല്പര്യം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍, കമ്മ്യൂണിസ്റ്റുകളുടെ അവകാശവാദങ്ങളുടെയും അമിതതാല്‍പര്യങ്ങളുടെയും 'അഭിനയ'ങ്ങളുടെയും പിന്നില്‍ ധാരാളം വൈരുദ്ധ്യങ്ങളും തികഞ്ഞ കാപട്യങ്ങളുമുണ്ടെന്നു തുറന്നു കാണിക്കാന്‍ മാത്രമാണ്‌ ശ്രമിച്ചത്‌."

കോഴിക്കൂടിനടുത്തു കിടന്നു കറങ്ങുന്ന കുറുക്കന്‍ കോഴിക്കു ബോണ്‌വിറ്റ വാങ്ങിച്ചു കൊടുക്കാനാണ് വരുന്നതെന്ന് കോഴിക്കു തോന്നാതിരുന്നാ‍ല്‍ കോഴിക്കു നല്ലത്. കുറുക്കനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കോഴിക്കൂടിന്റെ കാവല്‍ ജോലി കിട്ടിയെന്നു വച്ച് കുറുക്കന്‍ കുറുക്കനല്ലാതാവുമോ? ബന്ധുക്കളെ കാണിക്കാന്‍ (ചിലപ്പോ വര്‍ഗ്ഗസ്വഭാവവും കാരണമാ‍കാം) അവന് ഓരിയിട്ടേ പറ്റൂ.

ഭൂമിപുത്രി said...

ബൂലോകത്തില്‍ എന്റെതായ ചെറിയരീതിയില്‍,ഞാനിപ്രശ്നത്തേക്കുറിച്ചെഴുതിയിരുന്നു.
ഞാനൊരുപാര്‍ട്ടിയുടെയും വ്യക്താവല്ല.അടിയുറച്ച കൃഷ്ണഭക്തിയുമുണ്ട്.
എങ്കിലും ഇതെനിക്കുപറയാം- ‘ദേവഹിതം’ എന്ന ന്യായീകരണം ഇന്നെന്തിനുമേതിനും പറഞ്ഞുകേള്‍കാറുണ്ട്.എല്ലാമതങ്ങളിലും അതൊരുപോലെത്തന്നെ.
മാറ്റങ്ങളെഭയക്കുക-അവയെചെറുക്കുക,ഇതാണുദ്ദേശ്യം.
ചുരിദാര്‍ സ്ഥിരമായി ധരിക്കുന്നവര്‍പോലും,
ഇനിയതിട്ട് ഗുരുവായൂരില്‍ക്കടക്കുന്നില്ലെങ്കില്‍,
അതൊരുതരം ഭയം കാരണമാണു.
ഇവിടെജനാധിപത്യം സംസാരിച്ചതുകൊണ്ടൊന്നും കാര്യമില്ല.
മതവിശ്വാസമാണായുധം..വിരണ്ടുപോകാത്തവര്‍
ചൂരുക്കം!
അതുകൊണ്ടുതന്നെ,ഇങ്ങിനത്തെ പ്രാ‍കൃമായ സമീപനങ്ങള്‍ ഗൌരവമായി എടുക്കപ്പെടേണ്ടവയാണു.

Unknown said...

കാര്യകാരണസഹിതം കാര്യങ്ങള്‍ പറയുന്ന രീതി ഇഷ്ടപ്പെട്ടു. മുഴുവനായും ഇല്ലെങ്കിലും ഭൂരിപക്ഷം അഭിപ്രായങ്ങളോടും യോജിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ കാണാപ്പുറം...,
ചൂരീദാര്‍ പ്രശ്നമാണെന്നു കരുതിയാണ് വായിച്ചു തുടങ്ങിയത്. പക്ഷേ,ഒരു മുഴുനീള രാഷ്ട്രീയ പ്രസംഗമായിരിക്കുന്നല്ലോ! താങ്കളുടെ ക്ഷമയെ സമ്മതിക്കണം.
ഗുരുവായൂര്‍ ചൂരീദാര്‍ പ്രശ്നത്തെക്കുറിച്ചുള്ള ചിത്രകാരന്റെ നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടോ ഗ്രൂപ്പുകളോടോ ബന്ധപ്പെട്ടതല്ലത്തതിനാല്‍ ഇവിടെ പറയുന്നത് അനൌചിത്യമായേക്കാം.എങ്കിലും...

ഗുരുവായൂരപ്പന് എന്ത് ചൂരീദാറ് ?
കുട്ടിക്കാലത്ത് ഗുരുവായൂരപ്പന് ഞങ്ങളുടെ നാട്ടില്‍ പട്ടുകോണകമായിരുന്നു വഴിപാട്. വിഗ്രഹത്തില്‍ ഒരു മഞ്ഞ തുണി കോണകമായി കെട്ടും. കേരളീയരു മുഴുവന്‍ ജാതിഭേദമൊന്നുമില്ലാതെ ഉപയോഗിച്ചിരുന്ന ഒരേയൊരു വസ്ത്രം ഈ കോണകം തന്നെയായിരിക്കണം.
വെള്ളക്കാരു വന്നതിനു ശേഷമല്ലെ നമുക്കു തുണി ഉടുക്കാന്‍ തോന്നിയത് ?
അപ്പോള്‍ ഗുരുവായൂരപ്പന് ആകെ അറിയുന്ന വസ്ത്രം ആ കോണകമാകാനെ തരമുള്ളു. ഭക്തരെല്ലാം കോണകം മാത്രം ഉടുത്ത് ദര്‍ശനം നടത്താനാണ് ഗുരുവായൂരപ്പന്‍ ആഗ്രഹിക്കാനിടയുള്ളു. അതിനുള്ള ലോകവിവരമല്ലെ മൂപ്പീന്നിന് ഉണ്ടാകാനിടയുള്ളു.
പിന്നെ ഭക്തര്‍ തോന്നിവാസമായി തോന്നിയ വസ്ത്രം ഉടുത്ത് അംബലത്തില്‍ കയറുംബോള്‍ കോണകവും,തോര്‍ത്തുമുണ്ടുമുടുത്ത് ശാന്തിക്കാരനും,തന്ത്രിയുമായി ദൈവത്തിന്റെ തന്ത ചമയുന്ന ബ്രാഹ്മണ്യത്തിന് അപകര്‍ഷതയുണ്ടാകും.ബ്രാഹ്മണ്യം സംബന്ധത്തിലൂടെ ജനിപ്പിച്ച കാവല്‍നായന്മാര്‍ക്കും അസ്ക്യതയുണ്ടാകും. അപ്പോഴാണ് ദുശ്ശാസനന്‍ പാഞ്ചാലിയുടെ സാരി പിടിച്ചുവലിച്ചതുപോലെ നാരാണപ്പണിക്കരുടെ കിംങ്കരന്മാര്‍ സ്ത്രീകളുടെ ചൂരീദാറില്‍ പിടിച്ചുവലിക്കുന്നത്.
ഭക്തി നന്നായി തലക്കു പിടിച്ച ഭക്തര്‍ക്ക് അംബലത്തില്‍ വച്ച് തന്ത്രി തുണിഅഴിച്ചാലും,ശാന്തിക്കാരന്‍ വസ്ത്രാപഹരണം നടത്തിയാലും, സായിബാബ സന്താനഭാഗ്യം നല്‍കിയാലും ... എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍ എന്നെ തോന്നു. അതാണ് ഭക്തി !!!
എന്നാല്‍ ഗുരുവായൂരിലെ ചൂരീദാറിനോടുള്ള വിരോധം ഇതൊന്നുമല്ല കെട്ടോ. ഒരു മുസ്ലീം വേഷമായ ചുരീദാര്‍ ഹിന്ദു തീവ്രവാദികളുടെ കണ്ണിലെ കരടായ്യി മാറിയതാണ് കാര്യം.
പാവാട,ദാവണീ,സെറ്റ് മുണ്ട്,തുടങ്ങിയ പാരംബര്യവേഷമായി സവര്‍ണ്ണ സാഹിത്യകാരന്മാര്‍ അംഗീകരിച്ച വേഷമല്ലാത്ത ചൂരിദാര്‍ ഒമാനില്‍ നിന്നോമറ്റോ വന്ന ഒരു പരിഷ്കാര വേഷമാണത്രേ.
മുസ്ലീങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ ഉടമസ്തരും,ഹിന്ദുക്കള്‍ ജോലിക്കാരുമാകുന്നതിലെ അപകര്‍ഷത തീര്‍ക്കാന്‍ ചൂരീദാറിനെ പ്രതീകാത്മകമായി അപമാനിച്ച് ഒരു മനസ്സുഖം. അത്രേള്ളു കുനിഷ്ടുബുദ്ധികളായ അംബലവാസികളുടെ മനസ്സിലിരിപ്പ്.
ചൊമക്കെടാ ഗുരുവായൂരപ്പ... ചൊമക്ക്!!!ചൂരീദാര്‍ വിവാദവുമായി ..കോണകം മാത്രമുടുക്കുന്ന ഗുരുവായൂരപ്പന്റെ ഗതികേട്‌!!!

Unknown said...

(1) ഗുരുവായൂരപ്പാ‍...... എന്തൊക്കെയാണു കേള്‍ക്കേണ്ടി വരുന്നത്‌? വസ്ത്രങ്ങളോടു പോലും വര്‍ഗ്ഗീയ മനോഭാവമോ!!! ചുരിദാറിനു മതമുണ്ടെന്നത്‌ പുതിയ അറിവാണ്. ഇത്തരം പരാമര്‍ശങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ബോധം കെട്ടു വീഴാതിരിക്കാനുള്ള മനോബലം തരണേ... ഇക്കണക്കിനാണെങ്കില്‍, ജനങ്ങളില്‍ ഇത്രശതമാനം പേര്‍ ഇനി ചുരിദാറേ ധരിക്കാവൂ എന്ന മട്ടില്‍ സംവരണമുറപ്പിക്കാനും വേണ്ടിവന്നാല്‍ അതിനായി ഭരണഘടന ഭേദഗതിചെയ്യാനുമുള്ള നിര്‍ദ്ദേശം കൂടി സി.പി.എമ്മുകാര്‍ അവതരിപ്പിക്കില്ലെന്നാരുകണ്ടു?

(2) ചിത്രകാരാ..
രാഷ്ട്രീയക്കാര്‍ ഓരോ പ്രശ്നത്തില്‍ ഇടപെടുന്നരീതികളേക്കുറിച്ചും അവയിലെ കാപട്യങ്ങളേക്കുറിച്ചുമൊക്കെപ്പറയുമ്പോള്‍, അതൊരു രാഷ്ട്രീയപ്രസംഗം പോലെ അനുഭവപ്പെടുന്നതില്‍ എന്തതിശയമാണുള്ളത്‌?

Unknown said...

ശബരിമലയില്‍ നിന്ന്‌ ഇക്കൊല്ലം “അയ്യപ്പോ” എന്ന ശരണം വിളി കേള്‍ക്കാനില്ലെന്നും, മറിച്ച്‌ “അയ്യോ” എന്ന ചുരുക്കിയ രൂപം മാത്രമേ ഉള്ളൂവെന്നുമാണ് പുതിയ വാര്‍ത്ത. ‘വിപ്ലവകരമായ’ കാഴ്ചകളാണു പലതും. 14 മണിക്കൂര്‍ ക്യൂ നിന്നതിനു ശേഷവും ദരശനം നടത്താന്‍ സാധിക്കാതെ ആളുകള്‍ മടങ്ങിപ്പോകുക എന്നതൊക്കെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. അരവണ കിട്ടാതെ കരഞ്ഞുകൊണ്ട്‌ ആളുകള്‍ മടങ്ങുന്നതു മറ്റൊരു ദ്രുശ്യം. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനെങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു എന്ന ന്യായമായ പരാതിയാണു മറ്റു ചിലര്‍ക്ക്‌. പോലീസുകാരുടെ സേവനം അപര്യാപ്തമാണെന്നു വ്യക്തമായിരിക്കെ, നിസ്വാര്‍ത്ഥസേവനത്തിനു തയ്യാറായി മുന്നോട്ടു വന്നിരിക്കുന്ന അയ്യപ്പസേവാസംഘം പ്രവര്‍ത്തകരെ പിടിച്ചു തല്ലിയാലെന്തു ചെയ്യും എന്നത്‌ മറ്റൊരു ചോദ്യം.

“ഭക്തജനത്തിരക്കു വര്‍ദ്ധിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണ“മെന്ന മട്ടിലുള്ള മുഖ്യന്റെ പ്രസ്താവന ചില്ലിട്ടു വയ്ക്കേണ്ടതാണ്. “ഇനി ഉരുക്കു മുഷ്ടി പ്രയോഗിക്കും - ദേവസ്വം മന്ത്രി സുധാകരന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കു“മെന്ന്‌ ഗുപ്തന്‍. നന്നായി. ഈ ദുരിതങ്ങള്‍ക്കിടയിലേക്ക്‌ സ്ത്രീകളേക്കൂടി പിടിച്ചിടുക എന്നതാവട്ടെ ആദ്യത്തെ തീരുമാനം. കൊടിമരത്തില്‍ പതിവുള്ള ധ്വജത്തിനു പകരം ചെങ്കൊടിയുയര്‍ത്തുന്നതും തിരുവാഭരണത്തിനു പകരം രക്തഹാരമണിയിക്കുന്നതും പരിഗണിക്കാവുന്നതാണ്.

ചരിത്രത്തിലാദ്യമായി സന്നിധാനത്ത്‌ ഭക്തജനങ്ങള്‍ പൊട്ടിത്തെറിക്കുന്നതു കാണാനിടയാക്കിയ സകല സഖാക്കളോടും ഒരൊറ്റ അഭ്യര്‍ത്ഥനയേയുള്ളൂ. ഇതെല്ലാം സഹിക്കാം. എന്നാല്‍, പല ചര്‍ച്ചകള്‍ക്കിടയിലും പങ്കെടുത്തു സംസാരിക്കുന്ന ചില കുട്ടിസഖാക്കന്മാരോട്‌ ദയവായി കുറച്ചുകാലത്തേക്കെങ്കിലും മിതത്വം പാലിക്കാനാവശ്യപ്പെടണം. കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്‌ ‘യഥാര്‍ത്ഥഭക്തരെ’ സഹായിക്കുകയാണ് - പുരോഗമനവും ജനാധിപത്യവും ഇരുമുടിക്കെട്ടിലാക്കി നടയില്‍ കൊണ്ടുവന്നു തള്ളുകയാണ് എന്നൊന്നും അവകാശപ്പെട്ടുകളയരുത്‌. എത്രകഠിനവ്രതത്തിനിടയിലായാലും ശരി - കേട്ടുനില്‍ക്കാനാവുന്നതിന് ഒരു പരിധിയുണ്ട്‌. സ്വാമി അയ്യപ്പന് അഭിവാദ്യങ്ങള്‍.

താരാപഥം said...

കാണാപ്പുറമല്ല, ഇത്‌ എല്ലാ സജ്ജനങ്ങളും കാണേണ്ട പുറമാണ്‌. വൈകി വായിച്ചതുകൊണ്ട്‌ എല്ലാ കമന്റുകളും വായിക്കാന്‍ കഴിഞ്ഞു.
"ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നു മാത്രം പറയുന്ന പുതിയ തത്ത്വജ്ഞാനികളെക്കുറിച്ചെന്തുപറയാന്‍. അരവണപ്പായസത്തില്‍ കയ്യിട്ടാല്‍
നക്കാത്ത കമ്മ്യൂണിസ്റ്റുകാരുണ്ടോ ?