Friday, October 12, 2007

രാമസേതു - 2 - സോണിയാഗാന്ധിക്കുള്ള മറുപടി

രാമസേതു സംബന്ധിച്ച അഞ്ചു തുടര്‍പോസ്റ്റുകളില്‍ രണ്ടാമത്തേതാണ്‌ ഇത്‌.

ആദ്യത്തേത്‌ ഇവിടെ:-
1 - 'ചിത്രകാര'നുള്ള മറുപടി

* * * * * * * * * * * * * * *
ശ്രീമതി സോണിയാ ഗാന്ധീ,

'ദ്രാവിഡ മുന്നേറ്റ കഴക'വും കോണ്‍ഗ്രസും ഇടതുകക്ഷികളും 'മുസ്ലീം മുന്നേറ്റ കഴക'വുമൊക്കെയടങ്ങുന്ന ഡി.പി.എ. മുന്നണി തമിഴ്‌നാട്ടില്‍. അതിനെ ഉള്‍ച്ചേര്‍ത്ത്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന യു.പി.എ. മുന്നണി കേന്ദ്രത്തിലും. അപ്പോള്‍, രാമസേതു തകര്‍ക്കുക എന്ന രാഷ്ട്രീയ അക്രമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്‌ - കോണ്‍ഗ്രസിന്‌.

പ്രതിഷേധങ്ങള്‍ക്കു നേരെ അവജ്ഞയും പരിഹാസവും എറിയുന്നതിനിടെ അറിയാത്തമട്ടില്‍ ആദ്യകഠാര കുത്തിയിറക്കിയതും നിങ്ങള്‍ തന്നെ - കോണ്‍ഗ്രസ്‌! രാമന്‍ ജീവിച്ചിരുന്നതിനു തെളിവില്ലത്രേ! എന്തൊരു മരമണ്ടന്‍ പരാമര്‍ശമായിപ്പോയി അത്‌! 'അരിയെത്ര' എന്നു ചോദിച്ചപ്പോള്‍ 'പയറഞ്ഞാഴി ' എന്നു പറഞ്ഞതുപോലെയാണ്‌ ആദ്യം തോന്നിയത്‌.

രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേച്ചൊല്ലി കോടതിയില്‍ ഒരു വാദപ്രതിവാദം നടക്കുന്ന വിവരം, നിങ്ങള്‍ പറയുന്നതു വരെ അറിഞ്ഞിരുന്നില്ല - സോണിയാ! കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രാമസേതു, സേതുസമുദ്രം പദ്ധതിയുടെ പേരില്‍ തകര്‍ക്കപ്പെടുന്നതു ന്യായമോ - എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ ചോദ്യം. അതിനു നിങ്ങള്‍ പറയുന്ന മറുപടി 'രാമന്‍ ജീവിച്ചിരുന്നില്ല ' എന്നാണ്‌. അതായത്‌ - 'അതു കൊണ്ട്‌ തകര്‍ക്കുന്നതില്‍ തെറ്റില്ല' എന്ന്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രാമന്‍ ജീവിച്ചിരുന്നു എന്നതിന്‌ ശാസ്ത്രീയമായ - നിങ്ങള്‍ക്കു വിശ്വസിക്കാവുന്ന - ഒരു തെളിവു നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ രാമസേതുവിനെ വെറുതെ വിടാനൊരുക്കമുള്ളൂ എന്ന്‌.

അല്ല - എനിക്കു മനസ്സിലാകുന്നില്ല - ശ്രീരാമനിര്‍മ്മിതമാണെന്ന്‌ ഉറപ്പു കിട്ടി എന്നു തന്നെ കരുതുക. അങ്ങനെയാണെങ്കില്‍ പാലം തകര്‍ക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ വാദത്തിനര്‍ത്ഥം. അതിന്റെ യുക്തിയെന്താണു കോണ്‍ഗ്രസ്‌? പ്രകൃതിയോ രാമനോ ആരു നിര്‍മ്മിച്ചാലും ശരി - അതു തകര്‍ത്താല്‍ കപ്പല്‍ച്ചാല്‍ വഴി നിങ്ങളുദ്ദേശിക്കുന്ന പരിപാടികളൊക്കെ നടക്കേണ്ടതല്ലേ? പിന്നെയെന്താ രാമനിര്‍മ്മിതമെങ്കില്‍ അതൊക്കെ വേണ്ടെന്നു വയ്ക്കാമെന്ന്‌ ഒരു ഔദാര്യം?

അപ്പോള്‍ - ഹിന്ദുക്കള്‍ക്ക്‌ മത-സാംസ്കാരിക-ചരിത്രപരമായി പ്രാധാന്യമുള്ള ഏതൊന്നിനെയും അംഗീകരിക്കുകയോ അനുഭാവപൂര്‍വ്വം പരിഗണിക്കുകയോ ചെയ്യണമെങ്കില്‍, അവയ്ക്ക്‌ 'ശാസ്ത്രീയമായ തെളിവു' സമര്‍പ്പിക്കണം എന്നതാണ്‌ നിങ്ങളുടെ നിലപാടെന്നര്‍ത്ഥം. തെളിവിന്റെ അഭാവത്തില്‍, അവയെ നശിപ്പിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കു മടിക്കില്ല എന്നുള്ള ധാര്‍ഷ്ട്ര്യവും ഭീഷണിയും കൂടെയും.

ഇക്കണക്കിനാണെങ്കില്‍, ഇവിടെ, ഈ ഭാരതത്തില്‍ ഹിന്ദുക്കളായി ജീവിച്ചു മരിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നാളെ എന്തിനൊക്കെ തെളിവു ഹാജരാക്കേണ്ടി വരും? അവര്‍ ഏതൊക്കെ കോടതികള്‍ക്കു മുന്നില്‍ ഇരക്കേണ്ടി വരില്ലെന്ന്‌ ആരു കണ്ടു? ഏതൊക്കെ വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രീയ അടിത്തറ സമര്‍ത്ഥിച്ചു കൊടുക്കേണ്ടി വരും? ഏതൊക്കെ ആചാരങ്ങള്‍ അല്ലാതെ തന്നെ അനുവദിക്കപ്പെടും?

നേരിട്ടൊരു താരതമ്യം സാദ്ധ്യമല്ല. എന്നാലും ഈ മട്ടും ഭാവവുമൊക്കെക്കണ്ട്‌ പേടിയോടെ ഓര്‍ത്തു പോകുകയാണ്‌. പാപനാശിനിയിലോ പുനര്‍ജ്ജനിയിലോ ആലുവാ മണപ്പുറത്തോ ഒക്കെ ’ഞങ്ങള്‍ വലിയ തടയണകള്‍ നിര്‍മ്മിച്ച്‌ വികസനമെത്തിക്കാന്‍ പോവുകയാണെ‘ന്നും പറഞ്ഞ്‌ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം ഞാന്‍ എവിടെ എന്റെ പിതൃക്കള്‍ക്കു ബലിയിടും എന്നു പലരും ആശങ്കപ്പെട്ടു പോകും. അതേപ്പറ്റി ചോദിക്കാമെന്നു വച്ചാല്‍,മരണാനന്തരജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇത്തരം പരിപാടികളൊന്നും ഇനിയിവിടെ നടപ്പില്ല“ എന്നാണു കിട്ടുന്ന മറുപടിയെങ്കിലോ?

ഇത്‌ തലമുറകള്‍ പിന്നിലേക്കു കിടക്കുന്ന ചില പാരമ്പര്യങ്ങളുടെ പ്രശ്നമാണ്‌ - ഇത്‌ തങ്ങളുടെ വിശ്വാസത്തിന്റെയും സാംസ്കാരിക പാരമ്പര്യസംരക്ഷണത്തിന്റെയും പ്രശ്നമാണ്‌ - ഇവിടെ തങ്ങളുടെ വികാരങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നൊക്കെയുള്ള ആവശ്യവുമായി പ്രതിഷേധസമരങ്ങളും മറ്റും സംഘടിപ്പിക്കുന്നവരെ വര്‍ഗ്ഗീയവാദികള്‍ എന്നു വിളിച്ച്‌ ഒറ്റപ്പെടുത്താന്‍ തുനിഞ്ഞാലോ?

ആക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിച്ച്‌ പ്രതിഷേധം തുടരുന്നവരെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനെന്നമട്ടില്‍ അങ്ങേയറ്റം അപക്വമായ പരാമര്‍ശങ്ങളാണ് തുടര്‍ന്നും രാഷ്ട്രീയനേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെങ്കിലോ? കരുണാനിധിശൈലിയില്‍ "നിന്റെയൊക്കെ കാര്‍ന്നോന്മാര്‍ ചത്തു തുലഞ്ഞില്ലേ? അവര്‍ “കുടികാരന്മാര്‍‍ “ (മദ്യപാനികള്‍) അല്ലായിരുന്നോ? അവരൊക്കെ ഏതു ഫ്ലൈറ്റിനാണ് നിന്റെ ഉരുളച്ചോറു വിഴുങ്ങാന്‍ വരുന്നത്‌ ? ഈ നശിച്ച ചോറൂട്ടും വിശ്വാസങ്ങളും കാരണം മനുഷ്യര്‍ക്കിവിടെ വികസനം നടത്താന്‍ സാധിക്കുന്നില്ലല്ലോ" എന്നൊക്കെയുള്ള മട്ടില്‍ തരം താണ ചോദ്യങ്ങളെറിയുന്നവരാണ്‌ പൊതുസമൂഹത്തിന്‌ അഭിമതര്‍ - അവരാണ്‌ പുരോഗമനവാദികള്‍ എന്നു വന്നാലോ? വിശ്വാസങ്ങള്‍ക്കു വിലകല്‍പിക്കുന്നവരും പുതിയ പദ്ധതിയില്‍ എതിര്‍പ്പുള്ളവരുമായവരില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തുനിയുമ്പോള്‍ അവര്‍ “വര്‍ഗ്ഗീയ വിഷവിത്തു പാകി “ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ“(?!!) രഹസ്യ അജണ്ട നടപ്പാക്കുകയാ"ണെന്നു ചിലര്‍ ആക്രോശിച്ചാലോ?

തുറന്നു പറയാമല്ലോ. ഭ്രാന്തു പിടിക്കേണ്ടെങ്കില്‍ അസാമാന്യമായ മനോബലം വേണ്ടി വരും. മറ്റുള്ളവര്‍ക്ക്‌ ആ വേദന‌ ഒരിക്കലും മനസ്സിലാകണമെന്നില്ല. തത്തുല്ല്യമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരാത്തിടത്തോളം കാലം.

അല്ല - ഗാന്ധീ, ഒന്നു ചോദിക്കട്ടെ. 'രാജ്യത്തിന്റെ പുരോഗതി' എന്നതിന്‌ ചില കപ്പലോട്ടങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ മാത്രമേ സൂചകങ്ങളായുള്ളോ? (സാമ്പത്തികനേട്ടങ്ങളേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പലതും പൊള്ളയാണെന്ന നിരീക്ഷണങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല) അവിടുത്തെ ജനതയ്ക്ക്‌ ആരെയും ഉപദ്രവിക്കാതെയും ആരാലും ഉപദ്രവിക്കപ്പെടാതെയും തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ ജീവിക്കാനാവുക എന്നതിന്‌ യാതൊരു പ്രാധാന്യവുമില്ലെന്നുണ്ടോ? അവിശ്വാസികളായ ചില രാഷ്ട്രീയക്കാരെ പേറുന്നു എന്നു വച്ച്‌ ജനങ്ങളും തങ്ങളുടെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ചേ തീരൂ എന്നുണ്ടോ?

ഇവിടെ, ജനകോടികളുടെ വിശ്വാസപാരമ്പര്യങ്ങളെ പരസ്യമായി വിചാരണയ്ക്കു വച്ചു വിലപേശുക എന്ന നീച പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്‌ - കോണ്‍ഗ്രസ്‌! ഈ സാഹചര്യത്തില്‍ അതൊരു അപരാധം തന്നെയാണ്‌.

(വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൂടേ? - ഉവ്വെങ്കില്‍ അതിനു പരിധികളുണ്ടോ? ഏതറ്റം വരെ ആവാം? ഏതൊക്കെ വിശ്വാസങ്ങള്‍ ഏതൊക്കെ അവസരങ്ങളില്‍ ഏത്‌ അളവു വരെ ചോദ്യം ചെയ്യാം - ചെയ്യണം - ഇവയുടെയൊക്കെ മാനദണ്ഡങ്ങളെന്തൊക്കെയാവണം - എന്നതേപ്പറ്റിയൊക്കെ ഒരു നല്ല ചര്‍ച്ചയ്ക്ക്‌ അവസരമുണ്ടിവിടെ. ഇതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്‌)

രാമസേതു നശിപ്പിക്കാനുള്ള തീരുമാനത്തിലൂടെയും അതിനെ ന്യായീകരിച്ചു കൊണ്ടു വന്ന സത്യവാങ്മൂലത്തിലൂടെയും യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നത്‌ മതപീഢനമാണ്‌. 'അവിശ്വാസികള്‍' എന്ന മത(അഭിപ്രായ)വിഭാഗം, 'വിശ്വാസികള്‍' എന്ന മതവിഭാഗത്തിന്റെ മേല്‍ നടത്തിയ കടന്നാക്രമണമാണിത്‌. ഓരോരുത്തര്‍ക്കും സ്വന്തം മതവിശ്വാസങ്ങള്‍ പുലര്‍ത്താനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്‌. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കു മേല്‍ കുതിര കയറിക്കൊണ്ടും അതിനെ പരിഹസിച്ചു കൊണ്ടും ആവാം അത്‌ എന്നൊരു (ദു)സ്വാതന്ത്ര്യം കൂടി ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടോ എന്തോ? ഇല്ലെന്നുണ്ടെങ്കില്‍ - കോണ്‍ഗ്രസ്‌ സര്‍ക്കാരേ - നിങ്ങളുടെ സത്യവാങ്മൂലം നഗ്നമായ ഭരണഘടനാലംഘനം കൂടിയാണ്‌.

ആയിരക്കണക്കിന്‌ ഉദാഹരണങ്ങളിലൂടെ ആവശ്യത്തിലധികം തവണ ഉത്തരം കിട്ടിക്കഴിഞ്ഞതാണ്‌. എന്നാലും അറിയാതെ ചോദിച്ചു പോകുകയാണ്‌. "ഇതൊക്കെയാണ്‌ നിങ്ങള്‍ 'മതേതരത്വം' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നു വരുമോ?"

അങ്ങനെയെങ്കില്‍, മറ്റേതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളുടെ ഏഴയലത്തു വന്നു നിന്നെങ്കിലും ഒന്നു ചോദ്യം ചെയ്യാന്‍ - എന്തിന്‌, ഒന്നു പുരികം ചുളിക്കാനെങ്കിലും - നിങ്ങള്‍ക്കു ധൈര്യമുണ്ടോ?“ എന്നൊരു ചോദ്യം മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കുകയാണ്‌. അല്ലെങ്കില്‍, സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ തികച്ചും ന്യായമായിത്തോന്നുന്ന ആ സംശയത്തെപ്പോലും 'വര്‍ഗ്ഗീയ വിഷം ചീറ്റ'ലായി വ്യാഖ്യാനിച്ചുകളയും ചില വിഡ്ഢികള്‍!

* * * * * * * * * * * * * * *
സോണിയാഗാന്ധീ,

സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു കൂട്ടുത്തരവാദിത്തം പേറുന്നുവെന്നേയുള്ളൂ. എന്നാല്‍, നിങ്ങള്‍ മാത്രം നടത്തിയ വ്യക്തിപരമായ ഒരു പരാമര്‍ശത്തിനു കൂടി മറുപടി തരേണ്ടതുണ്ട്‌.

സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗതനിലപാട്‌ അറിയാതെ പുറത്തുവന്നുപോയതാണ്‌ (നെഹൃവിന്റെ കാലം തൊട്ടേ സംഗതി ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു). അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍, അതേപ്പറ്റി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന ഒരു ഇമേജു വരുത്തി നിങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ കരുണാനിധി അലറി വിളിക്കുന്നതും ഇടതുസഖാക്കള്‍ മുദ്രാവാക്യം പോലെ അത്‌ ഏറ്റു വിളിക്കുന്നതും. അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയതിനു ശേഷവും കുറേക്കാലം നിങ്ങള്‍ മൗനം പാലിച്ചു. പിന്നീടൊരു ദിവസം പെട്ടെന്ന്‌ നിങ്ങള്‍ കരുണാനിധിയുമായി സംഭാഷണം നടത്തി.

"നിങ്ങള്‍ കുറച്ചു കൂടി മര്യാദയും പക്വതയും സമചിത്തതയും പ്രകടിപ്പിക്കൂ മിസ്റ്റര്‍ കരുണാനിധീ. നമ്മുടെ മുന്നണിക്കു മൊത്തമാണ്‌ ചീത്തപ്പേരുണ്ടാകുന്നത്‌" എന്നു നിങ്ങള്‍ പറയുമെന്നാണ്‌ കരുതിയത്‌.

പക്ഷേ നിങ്ങള്‍ പറഞ്ഞതെന്താ - "നമുക്കു വര്‍ഗ്ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കണ"മെന്ന്‌!

നന്നായി!

അപ്പോള്‍ രാമായണം മുഴുവന്‍ വായിച്ചിട്ടും സീത രാമന്റെ ആരാണെന്നു ചോദിച്ചപ്പോള്‍..... (അയ്യോ മറന്നു... ആ ഉദാഹരണമൊക്കെ ഇനി മുതല്‍ ഉപയോഗിക്കാമോ എന്തോ?)

നിങ്ങള്‍ യാതൊന്നും മനസ്സിലാക്കുന്നേയില്ല എന്നു തന്നെയാണതു കാണിക്കുന്നത്‌. അപ്പോള്‍ നിങ്ങളുടെ നിര്‍വചനമനുസരിച്ചാണെങ്കില്‍, രാമസേതു തകര്‍ക്കരുത്‌ എന്നാവശ്യപ്പെടുന്നവര്‍ 'വര്‍ഗ്ഗീയശക്തിക'ളാണല്ലേ? നിങ്ങളാരെയാണ്‌ 'വര്‍ഗ്ഗീയശക്തി' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? പതിവുമട്ടില്‍, ബി.ജെ.പി.യെയോ? ഇവിടെ നിങ്ങളുടെ ഹിന്ദുവിരുദ്ധനിലപാടില്‍ പ്രതിഷേധമുള്ളവരെല്ലാം ബി.ജെ.പി.ക്കാരാണെന്നാണോ കരുതുന്നത്‌? പ്രശ്നങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ച്‌ കൂടെ നില്‍ക്കാന്‍ അപൂര്‍വ്വം ചില കക്ഷികളെങ്കിലും കൂടെയുള്ളതാണോ ഹിന്ദുക്കളുടെ ശാപം? ആരുമില്ലാത്ത അവസ്ഥയാണെങ്കില്‍, നിങ്ങള്‍ കുറച്ചു കൂടി ദയകാണിക്കുമോ? രാഷ്ട്രീയമില്ലാത്ത കണ്ണുകള്‍ കൊണ്ട്‌ മനുഷ്യരുടെ പരാതികളും പരിഭവങ്ങളും കാണാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തയ്യാറാകുമോ?

നിങ്ങളെ കുറ്റം പറയാനാവില്ല സോണിയാ. നിങ്ങള്‍ക്ക്‌ ഈയൊരു പ്രശ്നത്തില്‍ ആളുകള്‍ എന്തുകൊണ്ട്‌ പ്രതിഷേധിക്കുന്നു എന്നു മനസ്സിലാക്കാനാവില്ല. ഒരു വനിതയെന്ന നിലയിലും വിധവയെന്ന നിലയിലും പരമാവധി മാന്യതയും ബഹുമാനവും നിങ്ങള്‍ക്കു തന്നു കൊണ്ടു തന്നെയാണിതു പറയുന്നത്‌. എത്ര ഹിന്ദി പഠിച്ചാലും ശരി - കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നതു കേട്ട്‌ ഇന്ത്യയെപ്പറ്റി എത്ര മനസ്സിലാക്കിയാലും ശരി - നിങ്ങള്‍ക്ക്‌ പല പ്രശ്നങ്ങളും മനസ്സിലാക്കാനാവില്ല. പലതും പരമ്പരാഗതമായി രക്തത്തിലൂടെ മാത്രം പകര്‍ന്നു കിട്ടുന്ന വികാരങ്ങളാണ്‌ എന്നതു തന്നെ കാരണം. ആളുകള്‍ക്ക്‌ രാമസേതു എന്താണ്‌ - അതു നശിപ്പിക്കപ്പെടുമ്പോള്‍ കൂടെ നശിപ്പിക്കപ്പെടുന്ന മറ്റു ചിലത്‌ എന്തൊക്കെയാണ്‌ എന്നറിയണമെങ്കില്‍, നിങ്ങള്‍ ഇവിടെ ജനിച്ച്‌ ഇവിടെ വളര്‍ന്ന ഒരു ഇന്ത്യക്കാരിയാവണമായിരുന്നു. ആക്ഷേപകരമായിക്കരുതരുത്‌ എന്ന്‌ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിച്ചു കൊണ്ടു പറയുകയാണ്‌ - ജന്മം കൊണ്ടോ പ്രത്യയശാസ്ത്രപിന്‍പറ്റല്‍ കൊണ്ടോ ഒക്കെ ഒരു വൈദേശികപശ്ചാത്തലം ഉള്ളവര്‍ക്ക്‌ ആ വികാരങ്ങളൊക്കെ മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. പച്ചപ്പരമാര്‍ത്ഥമാണത്‌. പറയാതിരുന്നതുകൊണ്ട്‌ അത്‌ അങ്ങനെയല്ലാതാകുന്നില്ല.

* * * * * * * * * * * * * * *
'അവിശ്വാസിരാഷ്ട്രീയ' കളികളില്‍ കൂട്ടുചേര്‍ന്ന്‌ ഹൈന്ദവമനസ്സുകളിലെ മുറിവിന്‌ ആഴം വര്‍ദ്ധിപ്പിക്കുന്നതിനു പകരം അവരോട്‌ അനുഭാവം പ്രകടിപ്പിക്കാന്‍ ഇതരമതവിഭാഗങ്ങളില്‍പ്പെട്ട ബഹുഭൂരിപക്ഷം പേരും ഇതിനകം തയ്യാറായിക്കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. നമ്മുടെ ബഹുമതസഹവര്‍ത്തിത്വസ്വഭാവത്തിന്‌ മിഴിവേകുന്നൊരു കാഴ്ചയാണത്‌. അതൊന്നും കാണാന്‍ കണ്ണു തുറക്കാതെയും, മതേതരത്വമെന്നാല്‍ മതനിഷേധമല്ല എന്നു തിരിച്ചറിയാതെയും 'രാജ്യത്തിന്റെ പുരോഗതി' എന്ന പേരും പറഞ്ഞ്‌ മുമ്പെങ്ങുമില്ലാത്ത ആത്മാര്‍ത്ഥത കാണിക്കുന്ന രാഷ്ട്രീയക്കാരോടു മൊത്തത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം.

(മറ്റുള്ളവരെ ആരെയും ഇതു വേദനിപ്പിക്കാതെയിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. വേദനിക്കുന്നെങ്കില്‍ ക്ഷമാപണം. എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത രാഷ്ട്രീയതിമിരമുള്ളവരോടു സംസാരിക്കുമ്പോള്‍ ഇങ്ങനെ ചില ഉദാഹരണങ്ങളില്ലാതെ തരമില്ല)

അല്‍പം കൂടി പുരോഗതി വരുത്തുന്ന ഒരു കാര്യത്തേക്കുറിച്ചുകൂടി നമുക്ക്‌ ആലോചിച്ചാലോ രാഷ്ട്രീയക്കാരേ?

രാജ്യത്തിന്‌ ഒരു അധികപ്രവൃത്തിദിവസം സമ്മാനിച്ചാലോ?

ഡിസംബര്‍ 25-ന്റെ അവധി നമുക്കങ്ങ്‌ എടുത്തു കളയാം.

ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരുടെ നേരെ പരിഹാസവര്‍ഷം ചൊരിയാം. "ആരാണ്‌ അന്നു ജനിച്ചത്‌ ? - ഏത്‌ മെഡിക്കല്‍ കോളേജില്‍ പഠിച്ച ഗൈനക്കോളജിസ്റ്റിന്റെ നിരീക്ഷണത്തിലായിരുന്നു? കന്യകയ്ക്ക്‌ എങ്ങനെ ഗര്‍ഭമുണ്ടാകും എന്നതിന്റെ ശാസ്ത്രീയമായ തെളിവോ NASAയുടെ സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരൂ - അപ്പോള്‍ നോക്കാം" എന്നു പറയാം. എന്തേ?

"ഛീ. വര്‍ഗ്ഗീയത പറയുന്നോ? ന്യൂനപക്ഷ പീഢനം നടത്തുന്നോ? ഫാസിസ്റ്റ്‌ ചിന്തയല്ലേ ഇത്‌?" എന്നൊക്കെ...അല്ലേ?

അപ്പോള്‍ ഹിന്ദുക്കളുടെ മേലല്ലാതെ മറ്റുള്ളവരുടെ മേല്‍ കുതിരകയറിയാല്‍ - കുതിരകയറുന്നവന്‍ വര്‍ഗ്ഗീയ വാദി. ഹിന്ദുക്കളുടെ മേലാണെങ്കില്‍ - കയറുന്നവന്‍ പുരാഗമന-മതേതരത്വ-ജനാധിപത്യവാദി. 'കയറല്ലേ - വേദനിക്കുന്നു' എന്നു കരയുന്നവന്‍ വര്‍ഗ്ഗീയവാദി. അല്ലേ?

എന്താ? അല്ലെന്നുണ്ടോ? അപ്പോള്‍ ഇതൊക്കെയാണോ നിങ്ങളുടെ മതേതരത്വം?

സോണിയാജീ... നിങ്ങളെയും നിങ്ങളെ പിന്താങ്ങുന്ന കൂട്ടരെയുമൊക്കെ കാലം ഓര്‍ത്തു വയ്ക്കുമെങ്കില്‍ അത്‌ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്തതിന്റെ പേരിലാവുമെന്നു തോന്നുന്നില്ല. കപടമതേതരത്വമെന്നും കൂസിസമെന്നുമൊക്കെയുള്ള പദങ്ങള്‍ ലോകഭാഷകള്‍ക്കു സംഭാവന ചെയ്തതിന്റെ പേരിലാവും. തീര്‍ച്ച!

* * * * * * * * * * * * * * *
വൈത്തോ:-
ആ ഉദാഹരണം സോണിയയോടു വേണ്ടായിരുന്നു നകുലാ. "ദാ ഒരുവന്‍ സോണിയ ക്രിസ്ത്യാനിയാണെന്നതു ചൂണ്ടിക്കാട്ടി വര്‍ഗ്ഗീയത പറയുന്നു" എന്ന്‌ ആരോപിച്ചു കളയും!

ശരിയാണ്‌. അല്ലെങ്കിലും ഞാനെന്തിനാണ്‌ സോണിയാഗാന്ധിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌? നമുക്കൊരു പ്രധാനമന്ത്രിയുണ്ടല്ലോ - മന്‍മോഹന്‍സിംഗ്‌ - പരാതി ബോധിപ്പിക്കേണ്ടത്‌ യഥാര്‍ത്ഥത്തില്‍ അവിടെയാണല്ലോ. അദ്ദേഹമെവിടെ?

ഉറങ്ങുകയാവണം.

കഴിഞ്ഞയിടെയായി അദ്ദേഹത്തിന്‌ ടി.വി.യില്‍ വാര്‍ത്തകള്‍ കണ്ട്‌ 'ഉറക്കം നഷ്ടപ്പെടുക' പതിവായിരുന്നു. ഇനിയെങ്കിലും കുറച്ചു നാള്‍ സമാധാനമായി ഉറങ്ങട്ടെ. പാവം. കുംഭകര്‍ണ്ണന്‍ ജീവിച്ചിരുന്നു എന്നതിനു ശാസ്ത്രീയമായ തെളിവു കൊണ്ടു വരാന്‍ ബുദ്ധിമുട്ടായതു കൊണ്ട്‌ ആരും ആ പേരു വിളിച്ചു കളിയാക്കുമെന്നു ഭയപ്പെടുകയും വേണ്ട.

ഏതൊക്കെ വിഷയങ്ങളില്‍ ഉറക്കം നഷ്ടപ്പെടണം - ഏതൊക്കെ വിഷയങ്ങളില്‍ കണ്ണും പൂട്ടിയുറങ്ങണം - എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. ഉറക്കമുണരുമ്പോളും കട്ടിലില്‍ത്തന്നെയായിരിക്കണോ അതോ സ്നേഹപൂര്‍വ്വം താഴെയിറക്കിക്കിടത്തണോ എന്നതു ജനങ്ങളുടെയും.

സുഖമായി ഉറങ്ങട്ടെ.

ങുര്‍.. ^^ ങുര്‍.. ^^

(തുടരും)

അടുത്തത്‌:-
3 - പ്രകാശ്‌ കാരാട്ടിനു മറുപടി
4 - കരുണാനിധിക്കു മറുപടി
5 - ഡി.വൈ.എഫ്‌.ഐ. നേതാവിനു മറുപടി

87 comments:

Unknown said...

രാമസേതുപ്രശ്നസംബന്ധിയായ പ്രതികരണങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് ഇത്‌. സോണിയാഗാന്ധിയോട്‌ ചില “വര്‍ത്തമാനങ്ങള്‍”.

Sreejith K. said...

ചിന്തോദീപ്തങ്ങളായ വാദങ്ങള്‍. നകുലാ, ബ്ലോഗില്‍ മാത്രം ഒതുങ്ങേണ്ട ഒരു ലേഖനമല്ല എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

വിശ്വാസങ്ങള്‍ നില നില്‍ക്കട്ടേ അവധി ദിവസങ്ങള്‍ പെരുകട്ടേ എല്ലാ വിശ്വാസികളേയും തൃപ്തിപ്പെടുത്തുന്ന ഒരു ഭാരതം സൃഷ്ടിക്കപ്പെടട്ടേ. ന്യൂനപക്ഷ വര്‍ഗ്ഗിയതയോ ഭൂരിപക്ഷ വര്‍ഗ്ഗീയതയാണോ വലുതെന്ന് എല്ലാവരും ചര്‍ച്ചചെയ്ത്‌ ഒരു തീരുമാനത്തില്‍ എത്തെട്ടേ. അങ്ങനെ 100 വര്‍ഷം കഴിഞ്ഞു പോകട്ടേ. അപ്പോള്‍ വെളിവുള്ള മനുഷ്യര്‍ ഭാരതത്തില്‍ ഉണ്ടെങ്കില്‍ ഈ രാജ്യം വികസിക്കട്ടേ.

Unknown said...

(1) മതപരമായ ആവശ്യങ്ങളും വികസന ആവശ്യങ്ങളും എപ്പോളും എതിര്‍ചേരിയിലാവണമെന്നില്ല. ഒന്നൊഴിവാക്കിയാലേ മറ്റേതു നിലനില്‍ക്കൂ എന്ന അവസ്ഥയില്ലെന്നു ചുരുക്കം. ചില സമയങ്ങളില്‍ ചില ചെറിയ വിട്ടു വീഴ്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടിവരുമെന്നേയുള്ളൂ.

(ഇന്ത്യയില്‍ ഏറ്റവുമധികം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പലരും (സമുന്നത കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ അടക്കം) അഭിപ്രായപ്പെട്ടിട്ടുള്ള സംസ്ഥാനം ഭരിക്കുന്നത്‌ മത-സാംസ്കാരികമൂല്യങ്ങളെ തള്ളിപ്പറയുന്നവരല്ല)

(2) ഒരു സമൂഹം അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാനായി നടത്തുന്ന പരിശ്രമങ്ങളെ വര്‍ഗ്ഗീയതയുടെ നിര്‍വചനത്തില്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ആ വര്‍ഗ്ഗത്തെ സംബന്ധിക്കുന്നതാണല്ലോ ആ ചെയ്തികള്‍. പക്ഷേ അത്‌ എതിര്‍ക്കപ്പെടേണ്ട വര്‍ഗ്ഗീയതയല്ല. അത്‌ മറ്റുള്ളവരുടെ മേല്‍ കുതിരകയറ്റമല്ലാത്തതുകൊണ്ട്‌.

(3) ‘മതവിശ്വാസങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞ്‌ എന്തു മാറ്റങ്ങള്‍ക്കും എപ്പോഴും ഒരുക്കമാണ് എന്ന് പ്രഖ്യാപിക്കാത്തവര്‍ വെളിവില്ലാത്തവരാണ്‘ എന്നൊരു നിരീക്ഷണമുണ്ടെങ്കില്‍, അതും വര്‍ഗ്ഗീയമാണ്. അതുപക്ഷേ എതിര്‍ക്കപ്പെടേണ്ട വര്‍ഗ്ഗീയതയാണ്. അത്‌ മറ്റൊരു സമൂഹത്തിനു മേലുള്ള കുതിരകയറ്റം ആയതുകൊണ്ട്‌.

Shyju said...

രാജാവ്‌ നഗ്നനാണെന്ന് വിളിച്ചു പറയാന്‍ കഴിയുന്ന ഒരു കുട്ടിയെങ്കിലും ഉണ്ടായല്ലോ. നല്ല കാര്യം.
സ്വന്തം പാരമ്പര്യവും സാംസ്കാരികമാനബിന്ദുക്കളുമെല്ലാം ലോകത്തെവിടെയും അന്നാട്ടുകാര്‍ക്ക്‌ പ്രിയങ്കരമാകുമ്പോള്‍, നമുക്കു മാത്രം എന്തേ ഇങ്ങനെ തോന്നാന്‍?

കിരണ്‍ തോമസ് തോമ്പില്‍ said...

മതത്തിലും പാരമ്പര്യത്തിലും ഒക്കെ അഭിമാനിക്കുന്നതില്‍ ഒരു തെറ്റുമില്ല. അത്‌ തികച്ചും വ്യക്തിപരമാകണം. ഹിന്ദുവായാലും മുസ്ലിമായലും ക്രിസ്ത്യാനിയായാലും നല്ലത്‌ തന്നേ. എന്നാല്‍ അത്‌ രാജ്യതാല്‍പര്യങ്ങളെ ബാധിക്കുന്ന തലത്തില്‍ വളരുന്നത്‌ നല്ലതല്ല എന്നേ പറഞ്ഞുള്ളൂ. വികസന നേതക്കള്‍ ഭരിക്കുന്ന ഗുജറാത്തിന്‌ വേണ്ടി ഒരു പാട്‌ ആദിവാസി സംസ്‌കൃതികള്‍ മുക്കിക്കളയുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതിയേപ്പറ്റി ഈ സാംസ്കാരിക സംരക്ഷകരൊന്നും മിണ്ടിക്കണ്ടില്ല. അല്ലെങ്കില്‍ ആദിവാസികള്‍ക്കെന്ത്‌ സംസ്ക്കാരം അല്ലേ?

N.J Joju said...

കാണാപ്പൂറം,

ഞാന്‍ പലപ്പോഴായി താങ്കളുടെ പോസ്റ്റ് ശ്രദ്ധിച്ചിട്ടുള്ളതാണ്. പലതിനും അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. പക്ഷേ ഇതിനോട് എനിയ്ക്ക് വിയോജിച്ചേ മതിയാവൂ. പല പോസ്റ്റിലും വസ്തുതകള്‍ നിരത്തി, യുക്തിസഹമായ കാര്യങ്ങള്‍പറയാന്‍ ശ്രമിച്ച താങ്കള്‍ ഇതില്‍ വികാരത്തോടെയാണ് സമീപിച്ചിട്ടൂള്ളത്.

ഞാന്‍ ഒരു ഹിന്ദുവല്ല.പക്ഷേ എന്റെ കൈവശം ഒരു ഭഗവത്ഗീതയുണ്ട്. ബോധപൂര്‍വ്വം വാങ്ങിയത്. മിക്കവാറും ഞാന്‍ സ്വാമി സന്ദീപ് ചൈതന്യയുടെ ഗീതാപ്രഭാഷണം കേള്‍ക്കാറുണ്ട്, പലരെയും കേള്‍ക്കാന്‍ പ്രേരിപ്പിയ്ക്കാറുമുണ്ട്. നിത്യചൈതന്യയതിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടൂണ്ട്. ഇത്രയും പറഞ്ഞത് എനിയ്ക്ക് ഹിന്ദുമതത്തോട് സര്‍വ്വാത്മനാ ഉള്ള എന്റെ ഇഷ്ടമുണ്ട് എന്നു പ്രസ്ഥാവിക്കാനാണ്, ഞാന്‍ ഒരു ക്രിസ്ത്യാനിയായതുകൊണ്ട് ഹിന്ദുമതത്തിനെതിരായിരിയ്ക്കും എന്ന തെറ്റിദ്ധാരണയുണ്ടാവാതിരിയ്ക്കാന്‍ വേണ്ടിയാണ്.

രാമായണവും മഹാഭാരതവുമൊക്കെ കഥകളാണെന്നും ചരിത്രവുമായി അതിനു ബന്ധമില്ലെന്നും നിത്യചൈതന്യയതിയൂടെ പുസ്തകങ്ങളില്‍ ഞാന്‍ കണ്ടിട്ടൂണ്ട്. എന്തേ ആരും അന്നു വിവാദമുണ്ടാക്കിയില്ല. സ്വാ‍മിസന്ദീപ് ചൈതന്യ മഹാഭാരതയുദ്ധം നടന്നിട്ടീല്ലെന്നു പറയുന്നു. എന്തേ ഹിന്ദുക്കളാരും പരാതിപറയുന്നില്ല. അതേ സമയം ഒരു രാഷ്ടീയ നേതാവ്, അല്ലെങ്കില്‍ സര്‍ക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രാമന്‍ ജീവിച്ചിരുന്നിട്ടില്ലെന്നു പറഞ്ഞാന്‍ അതു വിവാദമാക്കണം? രാഷ്ടീയ മുതലെടുപ്പിനു വേണ്ടിയല്ലേ ഈ വിവാദങ്ങള്‍.

ഞാന്‍ സേതുസമുദ്രം പദ്ധതിയെ പൂര്‍ണ്ണമായി അംഗീകരിക്കുന്നുമില്ല. പദ്ധതിയെ എതിര്‍ത്ത് യുക്തിസഹമായി എഴുതിയത് മുടിയനായ പുത്രനാണ്. അതില്‍ കുറച്ചു കാര്യമുണ്ടെന്നു തോന്നി.

N.J Joju said...

link

myexperimentsandme said...

ജോജൂ, എന്റെ നോട്ടത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ തികച്ചും വ്യക്തിപരമാക്കുന്നതാണ് നല്ലത്. വിശ്വസിക്കുന്നവര്‍ വിശ്വസിക്കുക, അല്ലാത്തവര്‍ വേണ്ട. വിശ്വസിക്കുന്നവരെ വിശ്വാസമില്ലാത്തവരാക്കാന്‍ നോക്കുന്നതും തിരിച്ചും “ഫാസിസം” (ബ്ലോഗ് നിര്‍വ്വചനമാണോ അല്ലാത്ത നിര്‍വ്വചനമാണോ ശരിയെന്നറിയില്ല) എന്ന കാറ്റഗറിയില്‍ പെടുത്താമെന്ന് തോന്നുന്നു.

ജോജു ഇവിടെ പറഞ്ഞതാണ് എന്റെയും പോയിന്റ്. രാഷ്ട്രീയക്കാര്‍ പറഞ്ഞപ്പോള്‍ മാത്രം ഇവിടെ വിവാദമുണ്ടായി. ആ വാചകത്തെ ഒന്നുകൂടി കീറിമുറിക്കുമ്പോളാണ് പ്രതികരണത്തിലെ വിവേചനം നമ്മള്‍ കാണുന്നത്. അതാണ് നകുലന്‍ ഒരു ഉദാഹരണമായി പറഞ്ഞതും (എന്റെ നോട്ടത്തില്‍). വിവേചനമാണ് പലപ്പോഴും ആള്‍ക്കാര്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് തന്നെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഈ വിവേചനമാണ്-പ്രവര്‍ത്തിയിലെ ആയാലും പ്രതികരണത്തിലെ ആയാലും. കത്തിക്കാനും വെട്ടാനും കുത്താനും പോകുന്ന വികാരം മാത്രം കൊള്ളുന്ന ആള്‍ക്കാര്‍ ആദ്യം ചോദിക്കുന്നത് അവരോട് പ്രശ്‌നമില്ലല്ലോ, പിന്നെ ഞങ്ങളോട് മാത്രമായിട്ടെന്താണ് പ്രശ്‌നം എന്ന രീതിയിലുള്ള ചോദ്യങ്ങളാണ്. അവരെ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞ് മനസ്സിലാക്കിക്കണമെങ്കില്‍ ആദ്യം വിവേചനം ഇത്തരം പ്രതികരണങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല. അവരോടും നിങ്ങളോടും ഒരേ സമീപനം തന്നെ എന്ന് ബോധ്യപ്പെടുത്താന്‍ പറ്റിയാല്‍ കത്തിക്കാനും വെട്ടാനും കുത്താനും പോകുന്ന പലരെയും പിന്തിരിപ്പിക്കാന്‍ പറ്റും. പക്ഷേ ഇവിടുത്തെ വോട്ട് രാഷ്ട്രീയം സ്ഥലമനുസരിച്ചും ജാതി/മതമനുസരിച്ചും എല്ലാം പലയിടത്തും പല സാഹചര്യങ്ങളിലും പല രീതിയിലാണ് പ്രതികരിക്കുന്നത്. അതാണ് എന്റെ നോട്ടത്തില്‍ പ്രശ്‌നം-അത് ഹുസൈനിന്റെ കാര്യത്തിലായാലും രാമസേതുവിന്റെ കാര്യത്തിലായാലും.

നകുലന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ബാബറി മസ്‌ജിദില്‍ സ്റ്റാസ്റ്റസ് ക്വോ പാലിക്കണം എന്ന് പറഞ്ഞിട്ട് രാമസേതുവില്‍ അത് വേണ്ട എന്ന് പറയുമ്പോള്‍ രണ്ടും രണ്ടാണെന്നും അന്ന് സ്റ്റാറ്റസ് ക്വോ പാലിക്കാത്തതുകൊണ്ട് ഇവിടെയും വേണ്ട എന്നുമൊക്കെ നമുക്ക് വിശദീകരിച്ച് തെളിയിക്കാം. പക്ഷേ സാധാരണക്കാരില്‍ എത്ര പേര്‍ക്ക് അതെല്ലാം കേള്‍ക്കാനുള്ള ക്ഷമയുണ്ടാവും?

കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രീയ വിദ്യായലയയിലെ ക്രിസ്‌മസ് അവധി നോര്‍ത്ത് ഇന്ത്യയില്‍ മഞ്ഞുകാലം തുടങ്ങുന്നത് ജനുവരിയിലാണെന്നോ മറ്റോ പറഞ്ഞ് അന്നേരത്തേക്ക് അത് മാറ്റിയപ്പോളും ഈസ്റ്ററിന്റെ അന്ന് പരീക്ഷകള്‍ വെച്ചപ്പോഴും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പലരും പ്രതികരിച്ചത് (പ്രത്യേകിച്ചും ദീപിക). അപ്പോള്‍ ആരും തെളിവുകള്‍ ചോദിച്ച് വന്നില്ല എന്നാണ് തോന്നുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ ഒരു തീരുമാനമെടുത്തേ- സ്റ്റേറ്റും മതവും തമ്മിലുള്ള കാര്യങ്ങളിലും മതവിശ്വാസത്തിന്റെ കാര്യത്തിലും ഞങ്ങള്‍ക്കെല്ലാം ഒരേ നിലപാടെന്ന്. ഒരു കോഡ് ഓഫ് കണ്‍‌ഡക്ട് ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊണ്ടുവരികയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യട്ടെ. അത് ലംഘിക്കുന്ന ആരായാലും അവരുടെ അംഗീകാരം റദ്ദാക്കപ്പെടട്ടെ. ആ ഒരു സ്ഥിതിവിശേഷത്തില്‍ ഇത്തരം കാര്യങ്ങളെയെല്ലാം മതത്തിന്റെയും വികാരത്തിന്റെയും അപ്പുറത്ത് നിന്ന് ചിന്തിക്കാന്‍ എല്ലാവര്‍ക്കും പറ്റും. ഇപ്പോള്‍ ലേബലടിക്കപ്പെടുമോ എന്ന് ഭയന്നും മറ്റും മാറി നില്‍ക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പടെയുള്ള പലരും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് വരികയും ചെയ്യും.

myexperimentsandme said...

കിരണ്‍ പറഞ്ഞതും പോയിന്റ്. അവിടെയും അടിസ്ഥാനപരമായി വിവേചനമാണ് കാര്യം. ആദിവാസി സംസ്കൃതികളെ തകര്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കട്ടെ. അവിടെ എതിര്‍ക്കാത്തതുകൊണ്ട് മറ്റൊന്നും എതിര്‍ക്കപ്പടരുത് എന്നുമില്ല. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഒരു പാര്‍ട്ടിക്കും ഒരു ദേശീയ നയമില്ല എന്നതാണ് വേറൊരു കാര്യം. സര്‍ദാര്‍ സരോവര്‍ പദ്ധതിയെ ഗുജറാത്തിലെ കോണ്‍‌ഗ്രസ് അനുകൂലിക്കുകയാണെന്ന് തോന്നുന്നു (ശരിക്കറിയില്ല-എവിടെയോ വായിച്ചത് വെച്ച്). ഇനി ഗുജറാത്തില്‍ ഇടതുമുന്നണിയാണ് അധികാരത്തില്‍ വരുന്നതെങ്കിലോ? ബുദ്ധദേവ് ഭട്ടാചാര്യയെപ്പോലുള്ള ഒരു നേതാവാണ് അവിടുത്തെ മുഖ്യമന്ത്രിയെങ്കിലോ? ആ പദ്ധതിയെ എതിര്‍ക്കുന്ന പലരും അപ്പോള്‍ മിണ്ടാതാവും.

ഇത്തരം പ്രതികരണ വിവേചനങ്ങളാണ് പലര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വാക്‍പയറ്റ് നടത്താന്‍ പോയിന്റുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതും ഒന്നിനും ലക്ഷ്യബോധമില്ലാതാവുന്നതും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇക്കാര്യത്തില്‍ ജോജു വക്കാരി എന്നിവര്‍ പറയാന്‍ ശ്രമിച്ചത്‌ തന്നെയാണ്‌ ഞാനും പറയാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ നകുലന്റെ പോസ്റ്റ്‌ അത്രകണ്ട്‌ വികാരപരമായിരുന്നു എന്നതിനാലാണ്‌ ഞാനും അത്തരത്തില്‍ പ്രതികരിച്ചത്‌. ഇവിടെ പക്ഷം എന്നത്‌ ഒഴിവാക്കി ചിന്തിക്കുക എന്നത്‌ മാത്രമാണ്‌ പ്രധാനം. ഇതില്‍ എല്ലാവരും ഓരോ പക്ഷത്താണ്‌ ( ഞാന്‍ ഏതു പക്ഷത്താണെന്ന് തുടര്‍ന്ന് കമന്റെഴുതുന്നവര്‍ തീരുമാനിക്കട്ടേ).

ജോജു മുടിയനായ പുത്രന്റെ പോസ്റ്റില്‍ കഥയുണ്ട്‌. അതില്‍ യുക്തിയുണ്ട്‌. അങ്ങനെ ഒരു അഭിപ്രായമാണ്‌ ഉയര്‍ന്ന് വരേണ്ടിയിരുന്നത്‌. കാണാതെ പോയ ആ ലിങ്ക്‌ തന്നതില്‍ നന്ദി.

Unknown said...

കിരണ്‍,
(1)ഞാന്‍ മുമ്പു പറഞ്ഞു വച്ച ‘അങ്ങോട്ടുമിങ്ങോട്ടുമുള്ള വിട്ടുവീഴ്ച‘ ഏതളവു വരെയാകാം - ഏതൊരു പോയിന്റില്‍ വച്ചാണ് ‘no more' എന്ന്‌ ആരെങ്കിലുമൊരാള്‍ക്കു പറയാവുന്നത്‌ -എന്നതൊക്കെയാണ് താങ്കള്‍ രണ്ടാമതു പറഞ്ഞ കമന്റില്‍ നിന്നുയര്‍ന്നു വരുന്ന പോയിന്റുകള്‍.
‘രാജ്യതാല്പര്യത്തോളം വളരാമോ?’ എന്നു നമുക്കു വെറുതെയങ്ങു ചോദിച്ചു പോകാന്‍ കഴിയുമോ? ഒരു പൊതു ഏകകം വച്ച്‌ എല്ലാത്തിനെയും അളക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിനുള്ള ശ്രമങ്ങളെങ്കിലും നടന്നിട്ടുണ്ടോ?
പദ്ധതിക്ക് അനുകൂലമായ ഘടകങ്ങള്‍ എന്തൊക്കെയാണ് - ആര്‍ക്കൊക്കെ എന്തൊക്കെ നേട്ടങ്ങളാണ് അത്‌ ഉണ്ടാക്കിത്തരുന്നത്‌ എന്നത്‌ ഒരു വശത്തും എതിര്‍പ്പിന്റെ കാരണങ്ങളെന്തൊക്കെയാണ് - പാരിസ്ഥിതിക - മതമൂല്യ- പ്രശ്നങ്ങളെന്തൊക്കെയാണ് എന്നതു മറുവശത്തും വച്ച് തുലനം ചെയ്യുകയും ഒരു വിശദമായ feasibility study നടക്കുകയും ഒക്കെ ചെയ്തിട്ടുണ്ടോ ഇക്കാര്യത്തില്‍? ഈ പദ്ധതിയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ - പ്രത്യേകിച്ച്‌ കരുണാനിധി - അമിതവും അനാവശ്യവും അങ്ങേയറ്റം സംശയകരവുമായ ധ്രുതി കാണിച്ചു എന്നെനിക്കു തോന്നിയിട്ടുണ്ട്‌. അതു ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ധാര്‍ഷ്ട്യവും.

(2) മുകളില്‍പ്പറഞ്ഞമട്ടൊരു അവലോകനം നടത്തി ഒടുവില്‍ ഒരു YES/NO നിഗമനത്തില്‍ എത്തുക എന്നതല്ല വാസ്തവത്തില്‍ ഈ പ്രതികരണങ്ങളിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്‌. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളോട്‌ മുന്‍‌വിധികളോടെയും പലപ്പോഴും പ്രകോപനപരമായും പ്രതികരിച്ച ചിലര്‍ക്കു മറുപടി കൊടുക്കാനാണിവ.
എന്തൊക്കെയാണു ആളുകളുടെ പ്രശ്നങ്ങള്‍ എന്ന്‌ എല്ലാവരും അറിഞ്ഞു വയ്ക്കുന്നതു നല്ലതായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ‘എല്ലാം രാഷ്ട്രീയപ്രേരിതമാണ്’ എന്ന മട്ടൊരു മുന്‍‌വിധിയോടെ കാര്യങ്ങളെ സമീപിക്കുക എന്ന തെറ്റ്‌ ഭാവിയിലെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ അത്‌ ചിലരെയെങ്കിലും സഹായിച്ചേക്കും.


(3) സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ കാര്യത്തില്‍, ആദിവാസി സംസ്‌കൃതികളെ പുച്ഛിക്കുന്നൊരു പരാമര്‍ശം ഭരണാധികാരികളില്‍ നിന്ന്‌ ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍, അതെന്നെ വളരെയധികം അത്ഭുതപ്പെടുത്തും.

‘ആദിവാസികള്‍ക്കെന്തോന്നു സംസ്കാരം - അല്ലേ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പോലും മുന്‍‌വിധികളോടെ സംസാരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ‘വനവാസി കല്യാണാശ്രമ‘ത്തിന്റെയും മറ്റും പ്രവര്‍ത്തനങ്ങളേപ്പറ്റി ‘ആദിവാസികളെ ഹിന്ദുക്കളാ(!)ക്കുന്നു’ എന്ന മട്ടില്‍ ലേഖനങ്ങളെഴുതുന്നവര്‍ അജ്ഞതയുടെ എത്ര ആഴക്കയങ്ങളിലാണ് അകപ്പെട്ടിരിക്കുന്നത്‌ എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. വിഷയസംബന്ധിയല്ലാത്തതുകൊണ്ട്‌ ദീര്‍ഘിപ്പിക്കാന്‍ താല്പര്യപ്പെടുന്നില്ല.

പിന്നെ, അവിടെ തുലനം ചെയ്തപ്പോള്‍ പദ്ധതി നടത്തിപ്പിന് എന്തു കൊണ്ടു മുന്‍‌തൂക്കം കിട്ടി എന്നത് അവിടെ നിന്നു തന്നെ വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ നിലപാടറിയുകയും ചെയ്താലേ പറയാന്‍ പറ്റൂ. എന്തെങ്കിലും വിവരം കിട്ടിയാല്‍ പങ്കു വയ്ക്കാവുന്നതാണ്.

N.J Joju said...

ക്രിസ്തു ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്, മുഹമ്മദ് നബി ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്, ബുദ്ധനും ജൈനനും തെളിവുകളുണ്ട്. വാത്മീകിയും വ്യാസനും ജീവിച്ചിരുന്നതിനു തെളിവുകളുണ്ട്. അതുപോലെയല്ല ശ്രീരാമനും കൃഷ്ണനുമൊന്നും. മഹാഭാരതകഥ നടക്കുന്നതും രാമായണകഥ നടക്കുന്നതും മനുഷ്യനുലഭ്യമായ ചരിത്രത്തിന്റെയും അപ്പുറത്താണ്. തന്നെയുമല്ല കഥകളില്‍ അതിശയോക്തിയുണ്ട്, അസംഭവ്യമായവയുണ്ട് അങ്ങനെ പലതും. അതുകൊണ്ട് അവയൊക്കെ സംഭവിച്ചതാണ് എന്നു കണ്ണൂമടച്ചു വിശ്വസിയ്ക്കാനാവില്ല.

ക്രിസ്തു മരിച്ചു മൂന്നാം ദിവസം ഉയര്‍ത്തു എന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസസത്യമാവാം. അത് ശരിയാണെന്നു വിശ്വസിയ്ക്കണ്ടകാര്യം മറ്റുമത്സ്ഥര്‍ക്കില്ല. അങ്ങനെ സംഭവിച്ചതായി തെളിയിക്കാന്‍ ശാസ്ത്രത്തിനാവുകയുമില്ല. ഒരു സര്‍ക്കാരിനും ക്രീസ്തു മരിച്ചിട്ട് ഉയര്‍ത്തതാണെന്നു വാദിയ്ക്കാനുമാവില്ല്ല. ഇത്രയുമേ രാമസേതുവിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുമുള്ളൂ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും.
(അതേ സമയം കരുണാനിധിയുടെ ഭാഗത്തുനിന്നും അപക്വമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടായീ എന്നതു സത്യമാണ്.)

myexperimentsandme said...

പ്രതികരണവിവേചനമെന്ന എന്റെ പോയിന്റൊന്നെടുത്താല്‍:

ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ പരീക്ഷ വെക്കുന്നു. ആരെങ്കിലും കോടതിയില്‍ അതിനെതിരെ കേസ് കൊടുക്കുന്നു. സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നു, അങ്ങിനെയൊരു സംഭവത്തിന് ശാസ്ത്രീയമായ തെളിവില്ല, അതുകൊണ്ട് ആ ദിനത്തില്‍ പരീക്ഷ വെക്കുന്നതുകൊണ്ട് കുഴപ്പമില്ല.

എന്തായിരിക്കും ക്രിസ്തുമത വിശ്വാസികളുടെ പ്രതികരണം? എന്തായിരിക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം?

(പ്രതികരണവിവേചനം എന്ന പോയിന്റില്‍ മാത്രം. മതവിശ്വാസങ്ങളെ അറിഞ്ഞോ അറിയാതെയോ വൃണപ്പെടുത്താനല്ല. കിരണ്‍, ജോജു മുതലായവരോട് ചോദിക്കാമല്ലോ എന്ന ധൈര്യത്തില്‍ ചോദിക്കുന്നെന്ന് മാത്രം).

അല്ലെങ്കില്‍ ഇങ്ങിനെ ചോദിക്കുന്ന ഒരാളോട് നമ്മള്‍ എന്ത് മറുപടി പറഞ്ഞ് അയാളെ ബോധ്യപ്പെടുത്തണം-പ്രത്യേകിച്ചും അയാള്‍ ഒരു തീവ്ര വര്‍ഗ്ഗീയവാദിയാണെങ്കില്‍?

ജ്വാല said...

In India priority for development projects is much behind than religious sentiments.It may be difficult to break the age old blind faith of people however rediculous it may be, but what we find is that educated politicians who profess to be owners of a rational mind are also surreptitiouly supporting efforts by some elements to raise issues to graner votes for political parties.

Why European countries are far ahead of us in all fields? Purely because the people their are less superstitious about religious beliefs and the political leaders do not take efforts to sustain thier constituency in ignorance. They are more practical .How many of our politicians want our people to be free from blind faith and how many religious leaders are ready to teach what is truth and what is false.

India has to shed many generations behind it before it cen ever get the semblence of a modern country. Today many financial wizards talk about this country becoming super power in 2020 !. Does it mean our 80% rural population will be well fed and well employed and earning a decent income?.

What will happen in all likelihood is that financial indicators will show a buoyant economy, share value will go up, some projects here and there will come up , may be our roads become more photogenic , but common man, the rural Indian will be where he was ten years before.

In other words rich bocomes richer and less poor becomes more poor and poor becomes more poorer.

Politicians and Political parties will become richer and parallel economy will flourish.

Hail our economists and Planners and Policy makers...

കിരണ്‍ തോമസ് തോമ്പില്‍ said...

ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷ പോലെയൊന്നാണോ രാമസേതു വിവാദം. ആ പരീക്ഷ വേറോരു ദിവസം നടന്നാലും കുഴപ്പമില്ല( അന്ന് തന്നെ നടന്നാലും കുഴപ്പമില്ല എന്നതാണ്‌ എന്റ്‌ വ്യക്തിപരമായ പക്ഷം) അതിന്‌ മറ്റിവയ്ക്കാന്‍ സാധ്യത ഉള്ള ഒന്നാണ്‌. അതുകൊണ്ട്‌ രാജ്യത്തിന്റെ എന്തെങ്കിലും പുരോഗതിയേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തടസപ്പെടുത്തുന്ന ഒന്നല്ല ഒരു പരീക്ഷ മാറ്റിവയ്ക്കല്‍. രാമസേതു പദ്ധതി വേണം എന്ന് നിര്‍ബന്ധമൊന്നും എനിക്കില്ല. മിടുക്കന്റെ പോസ്റ്റില്‍ പറഞ്ഞതുപോലെ വര്‍ഷം കേവലം 21 കോടി രൂപ ലാഭിച്ചുകൊന്റ്‌ പറ്റിസ്ഥിതി നശിപ്പിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പും ഇല്ല. മറിച്ച്‌ അതില്‍ മതപരമായ വിശ്വാസത്തിന്റെ അംശത്തെ ഉയര്‍ത്തിക്കാട്ടി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനോട്‌ യോജിക്കാനേ കഴിയില്ല. ജോജു രണ്ടാമത്‌ പറഞ്ഞതിനോട്‌ തന്നേയാണ്‌ എനിക്ക്‌ യോജിപ്പ്‌.

N.J Joju said...

വക്കാരീ,

മഹാനവമിയ്ക്ക്(പൂജാവധിയുടെ സമയം എന്നു വിവക്ഷ) കൊണ്ടുപോയി പരീക്ഷവച്ചാല്‍ എങ്ങനെയിരിയ്ക്കും. അപ്പോള്‍ ഒരു ഹിന്ദുവിനു തോന്നുന്ന വികാരത്തില്‍ കൂടുതലൊന്നും ക്രിസ്തുമസ്സിനോ ഈസ്റ്ററിനോ പരീക്ഷവച്ചാന്‍ ക്രിസ്ത്യാനിയ്ക്ക് തോന്നാന്‍ പാടില്ല.

myexperimentsandme said...

ഹയ്യോ കിരണേ, ഞാന്‍ പറഞ്ഞതിന്റെ ലോജിക്ക് പിടികിട്ടിയില്ലേ? ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷയെ രാമസേതുവുമായി ബന്ധപ്പെടുത്തുകയല്ല. ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഈസ്റ്ററിന്റെ ശാസ്ത്രീയത കാരണമാക്കുന്നു (സാങ്കല്‍‌പിക ചോദ്യം). രാമസേതു നടപ്പിലാക്കാനും സര്‍ക്കാര്‍ രാമസേതുവെന്ന വിശ്വാസത്തിന്റെ ശാസ്ത്രീയത കാരണമാക്കുന്നു. ഇത് രണ്ടിനോടുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിശ്വാസികളുടെയും പ്രതികരണം എങ്ങിനെയായിരിക്കുമെന്നാണ് ഞാന്‍ ചോദിച്ചത്? ജോജുവിന്റെ മുകളിലത്തെ കമന്റാണ് ആധാരം. അവിടെ പ്രതികരണത്തില്‍ വിവേചനം വരുമോ ഇല്ലയോ? (ദീപിക ഉള്‍പ്പടെയുള്ള പത്രങ്ങള്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതികരിച്ചതാണു താനും). അല്ലാതെ ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷയും രാജ്യത്തിന്റെ ദീര്‍ഘകാല പുരോഗതിയും ബന്ധിപ്പിച്ചതല്ല. രണ്ടിന്റെയും പിന്നിലെ പ്രതികരണങ്ങളുടെ വികാരങ്ങള്‍ എങ്ങിനെയായിരിക്കും, ആ രണ്ട് കാര്യങ്ങളും നടക്കുകയാണെങ്കില്‍ എന്നാണ് ചോദിച്ചത്.

മതവിശ്വാസമെന്ന വികാരമില്ലാതെ തന്നെ എതിര്‍ക്കപ്പെടാന്‍ ധാരാളം കാരണങ്ങളുള്ള ഒരു സംഗതിയാണ് രാമസേതു. അതിലേക്ക് മതം കൊണ്ടുവന്നതില്‍ എല്ലാ രാഷ്ട്രീയ/മത പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ പക്ഷം. അങ്ങിനെ മതം കൊണ്ടുവന്നതുകൊണ്ട് തന്നെ ഇതില്‍ പിന്നെ പ്രതികരിക്കാതിരിക്കുന്ന ശാസ്ത്രജ്ഞന്മാര്‍, സാങ്കേതിക വിദഗ്‌ദര്‍ മുതലായവരും നേരിട്ടല്ലെങ്കിലും ഉത്തരവാദികള്‍ തന്നെ. കാരണം പരിസ്ഥിതി ഉള്‍പ്പടെ പല കാരണങ്ങള്‍ കൊണ്ടും പ്രശ്‌നമാണ് ആ പദ്ധതിയെങ്കില്‍ എന്ത് ലേബലടിയെ പേടിച്ചാണെങ്കിലും അങ്ങിനെയുള്ളവര്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

ചതുര്‍‌മാനത്തിന്റെ ഈ പോസ്റ്റും വായിക്കാവുന്നതാണ്

myexperimentsandme said...

ജോജൂ, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങളിലെ വിവേചനമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ ഒരു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം വിശ്വാസ കോമ്പറ്റീഷനല്ല. ആ ആംഗിളിലേക്ക് കൊണ്ടുപോകരുതേ :)

ഇനി ജോജു പൂജ അവധിയുടെ കാര്യം പറഞ്ഞല്ലോ. അത് തന്നെയാണ് കാരണവും. പൂജ അവധിക്ക് പരീക്ഷ വെക്കാതിരിക്കുകയും ഈസ്റ്ററിന് പരീക്ഷ വെക്കുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യാനിക്ക് തോന്നുമല്ലോ വിവേചനം. അപ്പോള്‍ അതേ വിവേചനം ഹിന്ദുക്കള്‍ക്കും തോന്നാമല്ലോ. അത് വിശ്വാസികളുടെ കാര്യം. അപ്പോള്‍ ഇതിനെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരണത്തില്‍ ഏകത വരുത്തേണ്ടേ? ഒന്നുകില്‍ ഒരു വിശ്വാസ ദിനങ്ങളിലും പരീക്ഷ വെക്കില്ല, അല്ലെങ്കില്‍ സൌകര്യമനുസരിച്ച് വെക്കേണ്ടി വരുമ്പോളൊക്കെ വെക്കും, ആരും ചോദിക്കേണ്ട. ഏത് നിലപാട് വേണമെന്ന് തീരുമാനിച്ച് അതിനനുസരിച്ച് പോയാല്‍ പ്രശ്‌നം തീര്‍ന്നല്ലോ.

അപ്പോള്‍ ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ വെക്കുമ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാവുകയും രാമസേതുവിന്റെ കാര്യം വരുമ്പോള്‍ രാമന്‍ ജീവിച്ചിരുന്നില്ല എന്നതുകൊണ്ട് ആ ഒരു കാര്യം പറഞ്ഞ് അതിനെ എതിര്‍ക്കരുത് എന്ന് പറയുകയും ചെയ്യുമ്പോഴാണ് പ്രതികരണത്തില്‍ വിവേചനം വരുന്നത്.
(എന്റെ രാമസേതുവിനോടുള്ള സമീപനം മുകളിലത്തെ കമന്റില്‍ പറഞ്ഞിട്ടുണ്ട്).

N.J Joju said...

രാമസേതുവിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല.

1. രാമസേതു ആര്‍ക്കും അറിയാത്ത ഒന്നല്ല. ചിലയിടങ്ങളില്‍ മൂന്നടിമാത്രം താഴ്ചയുള്ള രാമസേതു നാസ പറഞ്ഞിട്ടുവേണോ നമ്മളറിയാന്‍. എന്നിട്ട് എത്രപേര്‍ക്ക് ഇതിനെക്കുറിച്ചറിയാമായിരുന്നു. രാമസേതു എന്നൊന്നുണ്ട് എന്ന് ഇപ്പോഴല്ലേ നമ്മളറിഞ്ഞത്. എന്തുകൊണ്ട്?

2. രാമേശ്വരം പുണ്യസ്ഥലമായി കരുതിയവര്‍ എന്തുകൊണ്ട് രാമസേതുവിന് അത്ര പ്രാധാന്യം കൊടുക്കാതെ പോയീ. ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ രാമസേതുവില്‍ ബോട്ടിറങ്ങി റിപ്പോര്‍ട്ടു ചെയ്യുന്നതു കണ്ടു. എന്തുകൊണ്ട് ഇക്കാലമത്രയും രാമസേതുവിലേയ്ക്ക് ഒരു തീ‍ര്‍ത്ഥയാത്രയോ മറ്റോ സംഘടിപ്പിച്ചിട്ടില്ല?(ഇതുവരെ അങ്ങനെയൊന്നു സംഭവിച്ചതായി എനിയ്ക്കറിയില്ല.)

3. ആരെങ്കിലും രാമേശ്വരം ഞങ്ങള്‍ക്ക് പുണ്യസ്ഥലമാണ് അതുകൊണ്ട് ഇവിടെ റോഡുപണിയാല്‍ പറ്റില്ല എന്നു പറഞ്ഞിട്ടൂട്ടോ, അയോധ്യയില്‍ റോഡു പണിയാന്‍ പാടില്ലെന്നു പറഞ്ഞോ. 48 കിലോമീറ്ററിന്റെ ഒരു ഭാ‍ഗം യാത്രയ്ക്കായി ഒരുക്കിയാല്‍ അത് എപ്രകാരമാണ് ആരുടെയെങ്കിലും വിശ്വാസത്തെ വൃണപ്പെടുത്തുക.

4. ആഴം കുറഞ്ഞ ഭാഗങ്ങള്‍(3 അടി) പുണ്യസ്ഥലമായി സംരക്ഷിച്ചുകൊണ്ട് ആഴം കൂടിയ ഭാഗങ്ങള്‍(30 അടി) ഏതായാലും മറ്റു പ്രയോജനമൊന്നുമില്ല, കപ്പല്‍ യാത്ര അതിലൂടെ നടന്നുകൊള്ളട്ടെ എന്നു കരുതിയാല്‍ അതില്‍ തെറ്റുണ്ടോ?

myexperimentsandme said...

ഇനി തര്‍ക്കത്തിനായാണെങ്കില്‍ ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്റെ അളവുകോല്‍ ഹിന്ദുവിന്റെ വിശ്വാസത്തിനോടനുബന്ധിച്ചാണോ നിര്‍ണ്ണയിക്കപ്പെടുന്നത് എന്നൊരു കൊനഷ്ഠ് ചോദ്യവും ചോദിക്കാം :) അങ്ങിനെ വരുമ്പോള്‍ എല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടു കിടക്കുന്നു എന്നും വരാം. അത് നല്ലതിനാണോ അതോ ചീത്തയാണോ?

(ചുമ്മാതാണ് കേട്ടോ- സീരിയസ്സയി എടുക്കരുത്).

എന്തായാലും ജോജുവിന്റെ അതേ വികാരം തന്നെയാണ് ഒരു നല്ല ഭൂരിപക്ഷത്തിനുമുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. അവനോടെങ്ങിനെയോ അങ്ങിനെ തന്നെ മതി എന്നോടും. അത് അങ്ങിനെ തന്നെയാണെങ്കില്‍ പലര്‍ക്കും പ്രശ്‌നമുണ്ടാവില്ല. അത്തരം ഒരു സമീപനം രാജ്യതാല്‍‌പര്യങ്ങള്‍ക്കെതിരാവാത്തിടത്തോളം കാലം (അതായത് ഞങ്ങള്‍ അഴിമതി കാണിക്കും, പകരം നിങ്ങള്‍ കാണിച്ച അഴിമതിയെപ്പറ്റി മിണ്ടാതിരിക്കാം, ഡീല്‍ എന്ന സമീപനം) വലിയ കുഴപ്പമില്ലാതെ ഉപയോഗിക്കാന്‍ പറ്റില്ലേ?

myexperimentsandme said...

ജോജൂ, ചതുര്‍മാനത്തിന്റെ പോസ്റ്റും റീഡിഫിലെ ആര്‍ട്ടിക്കിളുകളും മറ്റും വായിച്ചാല്‍ കുറച്ചൊക്കെ ഉത്തരം കിട്ടുമായിരിക്കും. ജോജു ചോദിച്ചതുപോലുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് യഥാര്‍ത്ഥത്തില്‍ രാമസേതുവിനെപ്പറ്റി വേണ്ടത്.

Unknown said...

ജോജൂ,
(1) ഇതൊരു ഒറ്റപ്പെട്ട പോസ്റ്റല്ലല്ലോ. ഒരു ചെറിയ പരമ്പരയിലെ ഇടയ്ക്കൊരു കണ്ണിയല്ലേ? ഏറ്റവും ആദ്യത്തെ പോസ്റ്റില്‍ ഏറ്റവും ആദ്യം ഞാന്‍ പറഞ്ഞു വച്ചത്‌ എന്തെന്ന്‌ ദയവായി ഒന്നു കൂടി ശ്രദ്ധിക്കുമോ?

ഈ പോസ്റ്റുകള്‍ വികാരപരം തന്നെയാണ്. പരമ്പരയില്‍ ഇനി ബാക്കിയുള്ളവയും അങ്ങനെതന്നെയായിരിക്കുമെന്നതില്‍ ക്ഷമിക്കുക.

ഞാന്‍ വികാരപരമായി പ്രതികരിച്ചതില്‍ നിങ്ങള്‍ക്കുള്ള പ്രതിഷേധം ഞാന്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍, മറ്റുള്ളവര്‍ (പലരും നമ്മളേക്കാളും പക്വത ഉണ്ടാവണമെന്ന് നാം പ്രതീക്ഷിക്കുന്നവര്‍) വികാരം പ്രകടിപ്പിച്ചതിന്റെ മറുപടി എന്ന നിലയ്ക്കും അവരുടെ നിലപാടുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കും എഴുതുമ്പോള്‍ വൈകാരികത ഒരു പരിധിയില്‍കൂടുതല്‍ ഒതുക്കാനും വിഷമമാണ്.


മുകളില്‍ കിരണിനെഴുതിയ മറുപടിയില്‍ നമ്പര്‍ 2 കൂടി ഇതോടു ചേര്‍ത്തു വായിക്കുക. വസ്തുതകള്‍ നിരത്തിയുള്ള അവലോകനമല്ല ഇവിടെ ലക്ഷ്യമിടുന്നത്‌. വികാരങ്ങള്‍ അറിയിക്കുക എന്നതാണ്. പൂര്‍ണ്ണമായും സദുദ്ദേശത്തോടെയാണു താനും.

(2) "സ്വാമിമാര്‍ ഇതിഹാസങ്ങളും ചരിത്രവുമായി ബന്ധമില്ലെന്നു പറഞ്ഞു വയ്ക്കുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. രാഷ്ട്രീയക്കാരന്‍ - അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ അതു വിവാദമാക്കുന്നു” എന്ന മട്ടില്‍ എഴുതിയിരിക്കുന്നതില്‍ നിന്ന്‌ ഈ പോസ്റ്റിന്റെ ആദ്യഭാഗം വേണ്ടത്ര വ്യക്തമായി അവതരിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌.

ഇവിടെ രാമന്റെ അസ്തിത്വത്തേച്ചൊല്ലിയുള്ള അടിയല്ല ജോജൂ നടക്കുന്നത്‌ (അതു പ്രശ്നമുള്ളവരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാവാം). നമ്മുടെ വിശ്വാസങ്ങളേക്കുറിച്ചു പറയുമ്പോള്‍ അസ്തിത്വവാദം ഉയര്‍ത്തി അതിനെ ചോദ്യം ചെയ്തു എന്നതും വന്‍ പ്രതിഷേധത്തിനിടയാക്കി എന്നതു തിരിച്ചറിയുക.

ഒരു ബലിപിണ്ഠം കൊത്തുന്നത്‌ ഒരു പക്ഷേ അതു വഴി പോകുന്ന ഏതെങ്കിലും ഒരു ലോക്കല്‍ കാക്ക ആയിരിക്കും. പക്ഷേ അതിനു മുമ്പ്‌ കൈകൊട്ടി വിളിക്കുമ്പോഴും കാക്ക വന്നു കൊത്തുന്നതു കാണുമ്പോഴും ഒരു ചെറിയ കണ്ണുനീര്‍ത്തുള്ളി ഊറിവന്ന്‌ കാഴ്ച മങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരങ്ങളുടെ വേലിയേറ്റം നാം എങ്ങനെ മറ്റൊരാളുടെ അടുത്ത്‌ അവതരിപ്പിക്കാനാണ്? ഓര്‍മ്മകളുടെ തിരമാലകളില്‍പ്പെട്ട്‌ ഉഴറി നിശ്ശബ്ദനായി അങ്ങനെ ഇരിക്കുമ്പോള്‍ ഒരാള്‍ ചെവിയില്‍ വന്ന്‌ " അതു നിന്റെ അച്ഛനാണെന്ന്‌ നിനക്കെന്താ ഉറപ്പ്‌? " എന്നു ചോദിച്ചാല്‍ ഞാനാണെങ്കില്‍ പരിസരം മറന്ന്‌ ഒരു കൊച്ചു കുഞ്ഞിനേപ്പോലെ പൊട്ടിക്കരയും.

എന്റെ അച്ഛന്‍ മരിച്ചിട്ടൊന്നുമില്ല. പക്ഷേ സാമ്യമുള്ള സാഹചര്യങ്ങളില്‍കൂടി കടന്നു പോയിട്ടുള്ളതു കൊണ്ട്‌ എനിക്കതു മനസ്സിലാക്കാനാവും. എല്ലായ്പോഴുമൊന്നും വസ്തുതകളും ശാസ്ത്രവും മാത്രമല്ല - ചിലപ്പോളൊക്കെ അല്പം വികാരങ്ങളും ചേര്‍ന്നതല്ലേ നമ്മുടെ ലോകം? നമ്മുടെ ജീവിതം?

വിഗ്രഹാരാധനയുടെ കാര്യത്തിലും, ഒരുപാടു തവണ വിശദീകരിച്ചു കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്‌. വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ള ഉദാഹരണമൊക്കെ ഉപയോഗിച്ച്‌ ‘അതൊരു പ്രതീകം മാത്രമാണ്’ എന്നു എത്ര തവണ പറഞ്ഞാലും പലര്‍ക്കും മനസ്സിലാകാറില്ല.
‘കല്ലെങ്ങനെ കാര്യങ്ങള്‍ നടത്തും?’ എന്ന ചോദ്യം കേള്‍ക്കുമ്പോളും ‘മുടങ്ങാതെ വെള്ളമൊഴിച്ചിട്ടും ഒരു മുളപോലും കാണുന്നില്ലല്ലോ‘ എന്ന
കമ്മ്യൂണിസ്റ്റ്‌ കവിത വായിക്കുമ്പോഴും, ‘ഇതൊക്കെ അഹിന്ദുക്കള്‍ മാത്രമല്ലേ പ്രതീക്ഷിക്കുന്നുള്ളൂ’ എന്ന ഉത്തരം മനസ്സില്‍ത്തന്നെ ഇട്ടേക്കാറാണു പതിവ്‌.
ഹൈന്ദവമായ ചിലതിനോടുള്ള താങ്കളുടെ താല്പര്യത്തെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയുകയാണു ജോജൂ. ഹിന്ദുക്കളുടെ ചില വിശ്വാസങ്ങളേക്കുറിച്ചും ചില പ്രശ്നങ്ങളേക്കുറിച്ചുമൊക്കെ മനസ്സിലാക്കുവാന്‍ - എന്തോ - ഒരു ഹിന്ദുവായി ജനിച്ച്‌ ഹിന്ദുവായി ജീവിച്ചവര്‍ക്കു മാത്രമേ കഴിയാറുള്ളൂ എന്നു ഞാന്‍ പണ്ടു തന്നെ ദു:ഖത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്‌.


(3) ‘രാഷ്ട്രീയ ലക്ഷ്യം വച്ചല്ലേ എല്ലാം?‘ എന്ന ചോദ്യം കുറച്ചൊന്നുമല്ല എന്നെ വിഷമിപ്പിക്കുന്നത്‌. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളേക്കുറിച്ച്‌ ദയവായി അങ്ങനെ പറയരുത്‌.
ഇതുമായി ബന്ധപ്പെട്ടു പറയേണ്ടി വരുന്ന ഒത്തിരികാര്യങ്ങളുണ്ട്‌. പലതും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഇവിടെയിപ്പോള്‍ എന്തൊക്കെ പറയണമെന്ന്‌ സംശയിച്ചുപോകുന്നു.

പ്രതിഷേധരംഗത്ത്‌ സംഘപരിവാര്‍ മാത്രമല്ല ഉള്ളത്‌.

സംഘകുടുംബത്തിലെ കേവലം ഒരു അംഗമായ ബി.ജെ.പി.ക്കു മാത്രമേ തെരഞ്ഞെടുപ്പുരാഷ്ട്രീയവുമായി എന്തെങ്കിലും ബന്ധമോ താല്പര്യങ്ങളോ ഉള്ളൂ.


രാഷ്ട്രീയ സ്വയംസേവകസംഘത്തേക്കുറിച്ചാണെങ്കില്‍, അതിന്റെ ചരിത്രത്തിലിന്നോളം, ഒരു തെരഞ്ഞെടുപ്പില്‍ ഒരു നിശ്ചിതനേട്ടമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അതു പ്രവര്‍ത്തിച്ചത്‌ ആകെ ഒരിക്കല്‍ മാത്രമേയുള്ളൂ. 1977-ല്‍, അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗവണെമെന്റിനെ പരാജയപ്പെടുത്താനായിരുന്നു അത്‌. 1950-ല്‍, നെഹ്രുവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളുടെയും മറ്റു ചില ശക്തമായ രാഷ്ട്രീയസാഹചര്യങ്ങളുടെയും പേരില്‍ ശ്രീ. ശ്യാമപ്രസാദ്‌ മുഖര്‍ജി ഭാരതീയ ജനസംഘമെന്ന രാഷ്ട്ര്രീയ പ്രസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന ആഗ്രഹവുമായി അന്നത്തെ സര്‍സംഘചാലക്‌ ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കറുടെ അരികില്‍ ആശീര്‍വാദം തേടിയെത്തിയപ്പോള്‍, അതൊരു ആശാസ്യമായ നടപടിയല്ല എന്നു പറഞ്ഞ്‌ അദ്ദേഹത്തെ ഗുരുജി നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്‌. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പേരിന്റെ തുടക്കത്തിലുള്ള ‘രാഷ്ട്രീയം‘ തെരഞ്ഞെടുപ്പു രാഷ്ട്രീയമല്ല എന്നു തിരിച്ചറിയാന്‍ മാത്രം ഞാന്‍ അവരേക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്‌. വിസ്താരഭയത്താല്‍ നിര്‍ത്തുന്നു.


പരിസ്ഥിതിവാദികള്‍ - ഈയിടെ വന്ദനശിവ അടക്കം - പറയുന്നു - സംഘപരിവാര്‍ പറയുന്നതു മൈന്‍ഡു ചെയ്യണ്ട. ഞങ്ങള്‍ പറയുന്നതു കേള്‍ക്കൂ. പരിസ്ഥിതി പ്രശ്നമുണ്ട്‌ - പദ്ധതി നിരാകരിക്കൂ എന്ന്‌. ഈ പറയുന്ന കക്ഷികളൊക്കെ രംഗത്തിനു വരുന്നതിനും എത്രയൊ മുമ്പുതന്നെ ഇവര്‍ മുന്നോട്ടു വയ്ക്കുന്ന വാദങ്ങളേപ്പറ്റിയൊക്കെ ഞാന്‍ കേട്ടിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയുള്ള ആ വിവരങ്ങളൊക്കെ കിട്ടിയത്‌ സംഘപരിവാര്‍ അനുകൂല ചര്‍ച്ചാവേദികളില്‍ നിന്നായിരുന്നു. സംഘപരിവാര്‍ എന്നാല്‍ ‘രാമരാമപാഹിമാം’ എന്നു സദാ ജപിച്ചു നടക്കുകയും ‘മതപരമായ’ താല്പര്യങ്ങള്‍ മാത്രം കൊണ്ടുനടക്കുകയും ചെയ്യുന്നവരല്ല എന്നാണു ഞാന്‍ പറഞ്ഞു വയ്ക്കുന്നത്‌. അവര്‍ കുറച്ചു ഡിഫറന്റ്‌ കക്ഷികളാണ്. അവരേക്കുറിച്ചു മനസ്സിലാക്കാന്‍ അല്പം മെനക്കേടുണ്ടു താനും.

(4)‘മുടിയനായ പുത്ര‘ന്റെ ബ്ലോഗ് അടക്കം ഈ വിഷയത്തില്‍ വന്ന എല്ലാ പോസ്റ്റുകളും (കഴിഞ്ഞ വര്‍ഷം വന്നവ ഉള്‍പ്പെടെ) ഞാന്‍ വായിച്ചവയാണ്. ലിങ്കുകള്‍ സമാഹരിച്ചിട്ടുമുണ്ട്‌. ചിലതൊക്കെ, ഈ പ്രതികരണങ്ങളുടെ ആറാം ഭാഗത്തില്‍ (ബ്ലോഗര്‍മാര്‍ക്കുള്ള മറുപടികള്‍)പരാമര്‍ശിക്കപ്പെട്ടേക്കും.

N.J Joju said...

വക്കാരീ,

ഈ പരീക്ഷവയ്ക്കുന്നത് താരതമ്യപ്പെടുത്താവുന്ന ഒന്നല്ല.

ശ്രീകൃഷ്ണജയന്തി നമ്മള്‍ ആഘോഷിക്കുന്നതും സര്‍ക്കാര്‍ അവധി പ്രഖ്യാപിയ്ക്കുന്നതും അതിന്റെ ശാസ്ത്രീയത നോക്കിയല്ല.ഓണം ആഘോഷിയ്ക്കാന്‍ മഹാബലി ഉണ്ടായിരുന്നോ, വാമനന്‍ ഉണ്ടായിരുന്നോ‍, വാമനന്‍ ചവിട്ടിയാല്‍ മഹാബലി എങ്ങനെ താഴ്ന്നുപോവും, പാതാളം എന്നൊന്നുണ്ടോ‍ എന്നൊന്നും ചിന്തിയ്ക്കേണ്ട കാര്യമില്ല. അതു പോലെ കൃസ്തുമസും ഈസ്തറും ആഘോഷത്തിന് അവധി പ്രഖ്യാപിയ്ക്കാന്‍ അതിന്റെ ശാസ്ത്രീയത സര്‍ക്കാരിനു നോക്കേണ്ടി വരുന്നില്ല. ചെറിയ പെരുന്നാളിന് അവധി കൊടുക്കാന്‍ അബ്രഹാം ജീവിച്ചിരുന്നോ അദ്ദേഹം തന്റെ മകനെ ബലികൊടൂക്കാന്‍ പോയോ എന്നൊന്നും തെളിയിക്കേണ്ട കാര്യമില്ല.
രാജ്യത്ത് സാമാന്യം കുറേജനങ്ങളുടെ ഒരു ആഘോഷം. അതിന് സര്‍ക്കാര്‍ അവധി കൊടുക്കുന്നു.

അതേ സമയം മറ്റൊരിക്കല്‍ നടത്താവുന്ന പരീക്ഷ കൃത്യം ഒരു സമൂഹത്തിന്റെ പ്രധാനാവിശേഷദിവസം കൊണ്ടു വച്ചാല്‍ കുറച്ചുപേര്‍ക്കെങ്കിലും മുഷിപ്പുതോന്നാതിരിയ്ക്കില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

നകുലന്‍ വികാരപരമായാണ്‍` പോസ്റ്റ്‌ ഇട്ടത്‌ എന്ന് സമ്മതിച്ചതിനാലും വസ്തുതകള്‍ നിരത്തിയുള്ള അവലോകനമല്ല ഇവിടെ ലക്ഷ്യമിടുന്നത്‌. വികാരങ്ങള്‍ അറിയിക്കുക എന്നതാണ് എന്ന് സമ്മതിച്ചതിനാലും.വിചാരപരമായ ഒരു ചര്‍ച്ചയല്ല എന്ന് മനസ്സിലാക്കുന്നു. ഇനി ഇവിടെ എന്റെ സാനിധ്യം പലരുടേയും മതവികാരം വൃണപ്പെടുത്തുമോ എന്ന ആശങ്കയുള്ളതിനാലും ഞാന്‍ പിന്‍ വാങ്ങുന്നു. ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്താന്‍ എന്റെ കമന്റുകള്‍ കാരണമായാല്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ടും ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നു.

Shyju said...

നാം ഒന്നു മനസ്സിലാക്കെണ്ടത്‌, ആദിവസികളുടെ സംസ്കാരം, അല്ലാത്ത സംസ്കാരം എന്നിങ്ങനെ വിവിധ തരം സംസ്കാരങ്ങള്‍ ഇവിടെ നിലവിലില്ല. അല്ലെങ്കില്‍ ചുഴിഞ്ഞു നോക്കിയാല്‍ ഓരോ വ്യക്തിയും ഓരോ സംസ്കാരം ആണെന്നു പറയേണ്ടി വരും.

ഗുജറാത്തില്‍ എന്താണു സംഭവിച്ചത്‌ എന്നതിന്റെ ന്യായന്യായങ്ങള്‍ എന്റെ കയ്യില്‍ ഇല്ല. പക്ഷെ എനിക്കു തോന്നുന്നത്‌ (ഇത്‌ എന്റെ സ്വന്തം അഭിപ്രായം മാത്രം. ഒരു സംഘടനയുമായും ഇതിനു ബന്ധമില്ല), ഒരു പ്രദേശമാണോ സംസ്കാരത്തിന്റെ അടിസ്ഥാനം? ഞാന്‍ വിശ്വസിക്കുന്നത്‌, അത്‌ അവിടത്തെ ജനങ്ങളുടെ ജീവിതരീതിയുമായും ആചാരാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടാണു കിടക്കുന്നത്‌ എന്നാണു. അവര്‍ ഒന്നിച്ച്‌, അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ എവിടെ താമസിച്ചാലും അതേ സംസ്കാരം നിലനില്‍ക്ക്കും. ഭാരതത്തിനു പുറത്ത്‌ അധിവസിക്കുന്ന ഭാരതീയര്‍ തന്നെ ഉദാഹരണം. ഒന്നിനേയും ഞാന്‍ ന്യായീകരിച്ചതല്ല, എന്റെ ചിന്തകള്‍ മാത്രം.

ഗുജറാത്തില്‍ ഇതേ സംഭവത്തിന്റെ പേരില്‍ തന്നെ ഭാരതം മുഴുവന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയതല്ലേ. നാടകം ഒന്നു തന്നെ, കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.

ജോജൂ,
യതിക്ക്‌ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എന്തു വേണമെങ്കിലും എഴുതാം. അതിനെ സംബന്ധിച്ചിടത്തോളം വായനക്കാരന്‍ മാത്രമാണു തീരുമാനമെടുക്കേണ്ടത്‌. പക്ഷെ രാമസേതു അങ്ങിനെ അല്ല്ല. ഒരിക്കല്‍ നശിപ്പിക്കപ്പെട്ടാല്‍ പിന്നെ തിരിച്ചു കൊണ്ടു വരുവാന്‍ കഴിയുകയില്ലല്ലോ.

ഭാരതീയനു എന്തിലും മതമുണ്ട്‌. 99% ആളുകളും ഈശ്വരാ എന്നു ഓരോ പ്രത്യേക അവസരത്തിലും വിളിക്കാറില്ലേ? ഉണ്ടെന്നാണു എന്റെ വിശ്വാസം. പക്ഷെ, മതമാണു ഭാരതത്തെ യൂറൊപ്പിനു പിന്നിലാക്കിയത്‌ എന്ന ജ്വാലയുടെ നിഗമനത്തോട്‌ യോജിക്കാന്‍ വയ്യ. നേരെ മറിച്ച്‌, മതമാണു ഭാരതത്തിന്റെ പ്രത്യേകത. മതവും ഭരണവും കൂടിക്കലരുമ്പോഴും, രാഷ്ട്രീയക്കാര്‍ മതത്തെ അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുമ്പോഴുമാണു പ്രശ്നം ഉത്ഭവിക്കുന്നത്‌. ഇത്‌ എല്ലാ മതങ്ങളുടേയും കാര്യത്തില്‍ നടക്കുന്നുണ്ട്‌.

ജോജു പറയ്യുന്ന തെളിവുകള്‍ക്ക്‌ എന്ത്‌ അടിസ്ഥാനമാണുള്ളത്‌? ആരെങ്കിലും എഴുതിവച്ചിട്ടുണ്ട്‌ എന്നതല്ലേ. ഒന്നിനെ ചരിത്രം എന്നും, മറ്റൊന്നിനെ ഇതിഹാസം എന്നും പറയുന്നു എന്നേയുള്ളു. ഇതിഹാസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ എന്താ?

ഈ വിവാദം ഉണ്ടകുന്നതിനും എത്രയൊ മുമ്പു തന്നെ രാമസേതു ഒരു തീര്‍ത്ഥാടന കേന്ദ്രം തന്നെയാണു. രാമസേതു പദ്ധതി തന്നെ പുതിയതൊന്നുമല്ല. വിശദ വിവരത്തിനു http://www.ramsethu.org
സേതുസമുദ്രം പദ്ധതിയെക്കുരിച്ചല്ല, മറിച്ച്‌ അതുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ചാണു നകുലന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്‌. നമുക്കു ആ രീതിയില്‍ ചിന്തിക്കാം.

myexperimentsandme said...

ജോജൂ, കിരണിനോട് പറഞ്ഞത് തന്നെ. പരീക്ഷയും രാമസേതുവുമായി താരതമ്യപ്പെടുത്തുകയല്ല.

രാമസേതു പദ്ധതിയുടെ ന്യായീകരണമായി സര്‍ക്കാര്‍ പറയുന്ന അതേ ന്യായം തന്നെ (തെളിവ്) ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ വെക്കാനും (തെളിവ്) സര്‍ക്കാര്‍ പറയുകയാണെങ്കില്‍ പ്രതികരണം തുല്യമായിരിക്കുമോ എന്നാണ് ചോദ്യം. ഇവിടെ കോമണ്‍ ഫാക്ടര്‍ വിശ്വാസത്തിന്റെ തെളിവും.

അല്ലാതെ ആഘോഷങ്ങള്‍ക്ക് അവധി കൊടുക്കുന്നതും ഒരു സാങ്കേതിക പദ്ധതിയും നേരിട്ട് താരതമ്യപ്പെടുത്തുകയല്ല. അതേ സമയം ആ രണ്ട് കാര്യങ്ങളുടെയും പുറകിലുള്ള വിശ്വാസമെന്ന (തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും) കാര്യത്തിന്റെ അടിസ്ഥാനത്തില്‍ (ഈസ്റ്റര്‍ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി, രാമസേതുവും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി) അവ തമ്മില്‍ എന്റെ ചോദ്യത്തില്‍ ബന്ധമുണ്ട് താനും.

വിശ്വസിക്കുന്നവരുടെ വിശ്വാസം ഒരു ദിവസം സര്‍ക്കാര്‍ ചോദ്യം ചെയ്യുമ്പോള്‍ (അത് ഈസ്റ്ററിന്റെ അവധി റദ്ദാക്കിയാണെങ്കിലും രാമസേതു പദ്ധതിവഴിയാണെങ്കിലും) നമ്മള്‍ ആ ഒരു ആംഗിളില്‍ എങ്ങിനെ പ്രതികരിക്കണം എന്നതാണ് പോയിന്റ്. ഒന്ന് വെറും അവധിയല്ലേ, മറ്റേത് അങ്ങിനെയല്ലല്ലോ എന്ന മറുപടി അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ നകുലന്‍ പറഞ്ഞത് പോലെ, ആ ദിനം പ്രവര്‍ത്തി ദിവസമാക്കിയാല്‍ രാജ്യത്തിന് കിട്ടുന്ന അത്രയും പുരോഗതി, വിദേശനാണ്യം... എന്നൊക്കെ പറഞ്ഞ് പിന്നെയും വാദിക്കാന്‍ വേണ്ടി വാദിച്ച് അവസാനം എല്ലാം കുളമാക്കാം താനും.

myexperimentsandme said...

കിരണേ, കിരണിന്റെയോ മറ്റാരുടെയെങ്കിലുമോ സാന്നിദ്ധ്യം മത വികാരം വ്രണപ്പെടുത്തേണ്ട കാര്യം ഒട്ടും തന്നെയില്ല. കിരണിനെപ്പോലുള്ളവരുമായി എന്ത് കാര്യവും എത്ര നേരം വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ പറ്റുമെന്നാണ് എന്റെ അനുഭവം. പറയുന്ന കാര്യം മാത്രം നോക്കി ചര്‍ച്ച ചെയ്യാന്‍ പഠിച്ചാല്‍ തന്നെ പിന്നെന്ത് പ്രശ്‌നം?

പ്രശ്‌നം കിരണിനൊരു ലേബലൊട്ടിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല എന്നതാണ് :) ആകപ്പാടെ കിട്ടിയത് ഒരു പിണറായി ലേബലാണ്. അതിന്റെ പശയാകെ ഇളകിപ്പോരുകയും ചെയ്തു :)

qw_er_ty

N.J Joju said...

കാണാപ്പുറം,

ഇവിടെ ബാഗ്ലൂരില്‍ ഞാന്‍ കണ്ട പോസ്റ്ററിലൊന്നും ഒരു പരിസ്ഥിതി പ്രശ്നവും കണ്ടില്ലായിരുന്നു. അതിലെല്ലാം കാവിയുടുത്ത വില്ലേന്തിയ യുവാവിന്റെ ചിത്രമുണ്ടായിരുന്നു താനും. ഒരിയ്ക്കലും ഒരു പരിസ്ഥിതി പ്രശ്നമെന്ന പേരില്‍ ഈ വിഷയം സംഘകുടുംബത്തിലെ ഒരംഗവും അവതരിപ്പിച്ചും കണ്ടില്ല.

പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കുന്നത് ഇതാദ്യവുമല്ല. സര്‍ദ്ദാര്‍ സരോവറിനെതിരെ, നര്‍മ്മാദ പദ്ധതിയ്ക്കെതിരേ, സൈലന്റ് വാലിയ്ക്കെതിരെ, ആതിരപ്പള്ളിയ്ക്കെതിരെ എല്ലാം അത് നടന്നുകൊണ്ടിരിയ്ക്കും. പരിസ്ഥിതിയ്ക്ക് കോട്ടം വരാതെ കൃഷിപോലും നടത്താനാവില്ല. കൃഷി എന്നതുതന്നെ പരിസ്ഥിതിയ്ക്കെതിരാണെന്നറിയുമായിരിയ്ക്കുമല്ലോ. പരിസ്ഥിതിയ്ക്ക് വരുന്ന കോട്ടവും കോട്ടമുണ്ടായാല്‍ തന്നെ നമുക്കുണ്ടാവുന്ന നേട്ടവും കൂടി താരതമ്യപ്പെടൂത്തി വേണം പദ്ധതി വിലയിരുത്താന്‍. അതില്‍ അന്തിമവാക്ക് സര്‍ക്കാരിന്റേതാണ്, അല്ലെങ്കില്‍ കോടതിയുടേതാണ്.

(ചിത്രകാരന്‍ വായില്‍തോന്നിയതൊക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത് ആദ്യം കമന്റിട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടാവും.)

സംഘകുടുംബത്തില്‍ ബി.ജെ.പി യ്ക്ക് മാത്രമേ രാഷ്ടീയമുതലെടുപ്പിന് താത്പര്യമുള്ളൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചിരിക്കും. രാമന്റെ അസ്ഥിത്വം വിഷയമാവാതിരിയ്ക്കുകയും (“രാമന്റെ അസ്തിത്വത്തേച്ചൊല്ലിയുള്ള അടിയല്ല ജോജൂ നടക്കുന്നത്‌ (അതു പ്രശ്നമുള്ളവരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാവാം). ”)രാഷ്ടീയമുതലെടുപ്പിന് ശ്രമിക്കാതിരിയ്ക്കുകയും (“ബി.ജെ.പി.ക്കു മാത്രമേ തെരഞ്ഞെടുപ്പുരാഷ്ട്രീയവുമായി എന്തെങ്കിലും ബന്ധമോ താല്പര്യങ്ങളോ ഉള്ളൂ.
”)പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാതിരീയ്ക്കുകയും(“സംഘപരിവാര്‍ പറയുന്നതു മൈന്‍ഡു ചെയ്യണ്ട. ഞങ്ങള്‍ പറയുന്നതു കേള്‍ക്കൂ.”) ചെയ്യുന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായത്തില്‍ എന്തിനാണ് സംഘകുടുംബത്തിലെ ബാക്കി അംഗങ്ങള്‍ക്ക് എന്താണു താത്പര്യം?!!!

myexperimentsandme said...

ജോജൂ, പരിസ്ഥിതി പ്രശ്‌നത്തില്‍ അന്തിമ വാക്ക് സര്‍ക്കാരിന്റെ/അല്ലെങ്കില്‍ കോടതിയുടെ എന്ന് പറയുമ്പോള്‍ ആ അന്തിമവാക്കിലേക്ക് സര്‍ക്കാരിനെ നയിക്കാന്‍ അതിനു പിന്നില്‍ നടക്കുന്ന പരിസ്ഥിതിവാദികളുടെ പ്രവര്‍ത്തനങ്ങള്‍ മറക്കരുത്. സൈലന്റ് വാലി ഉദാഹരണം. സര്‍ക്കാരിന്റെ ആദ്യത്തെ അന്തിമവാക്ക് പ്രകാരമായിരുന്നെങ്കില്‍ മിക്കവാറും അവിടെ ഇപ്പോ‍ള്‍ ഒരൊറ്റ മരമോ കുരങ്ങനോ (സ്വല്പം കൂട്ടിപ്പറയുന്നു) പോലും കാണില്ലായിരുന്നു. അതുപോലെ ഇപ്പോഴും നാട്ടില്‍ സ്വല്പമെങ്കിലും കാടും മരവും മൃഗങ്ങളും ബാക്കിയുണ്ടെങ്കില്‍ അതില്‍ പരിസ്ഥിതിവാദികള്‍ക്കുമുണ്ട് ഒരു പങ്ക്.

രാമസേതുവിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ തുടക്കം എപ്പോഴായിരുന്നു എന്നുമുതലുള്ള ഒരു ചരിത്രപോസ്റ്റും നകുലന്‍ ഇടുമെന്ന് പ്രതീക്ഷിക്കാം :)

N.J Joju said...

ഷൈജൂ,

1.“ഈ വിവാദം ഉണ്ടകുന്നതിനും എത്രയൊ മുമ്പു തന്നെ രാമസേതു ഒരു തീര്‍ത്ഥാടന കേന്ദ്രം തന്നെയാണു.”
താങ്കള്‍ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് എനിയ്ക്കറിയില്ല. ഭൂലോഗത്തുതന്നെ രാമസേതുവിനെക്കുറിച്ച് അതിശയത്തോടെ നാസയുടെ ചിത്രങ്ങളെ പരാമര്‍ശിച്ച് ഈ വിവാദങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് പോസ്റ്റുകള്‍ വന്നിരുന്നു.

കൃഷ്ണദാസിന്റെ ബ്ലോഗ്. “അപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും എവിടെയാണ് ആ പാലം??” എന്നൊക്കെ അദ്ദേഹം പറഞ്ഞതില്‍ നിന്നും അദ്ദേഹത്തിന് അത് പുതിയൊരു അറിവാണന്നും വായനക്കാരില്‍ പലര്‍ക്കും അതേക്കുറിച്ചറിയില്ലെന്ന് അദ്ദേഹം ചിന്തിയ്ക്കുന്നതായും കരുതാം.


സുകുമാരപുത്രന്റെ ബ്ലോഗ്. ഈ പോസ്റ്റും അതിലെ കമന്റുകളും ശ്രദ്ധിയ്ക്കുക.

ഈ പോസ്റ്റുകള്‍ എഴുതിയവര്‍ ഹിന്ദുക്കളാണ് അവയില്‍ കമന്റിട്ട് ചിലരെങ്കിലും ഹിന്ദുക്കളാണ് അവരില്‍ പലര്‍ക്കും രാമസേതുവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. താങ്കള്‍ പറയുന്നതു പോലെ രാമസേതു തീര്‍ത്ഥാടനകേന്ദ്രമാണെങ്കില്‍ എന്തേ ഇവരാരും അറിയാതെ പോയീ.

N.J Joju said...

"ജോജു പറയ്യുന്ന തെളിവുകള്‍ക്ക്‌ എന്ത്‌ അടിസ്ഥാനമാണുള്ളത്‌? ആരെങ്കിലും എഴുതിവച്ചിട്ടുണ്ട്‌ എന്നതല്ലേ. ഒന്നിനെ ചരിത്രം എന്നും, മറ്റൊന്നിനെ ഇതിഹാസം എന്നും പറയുന്നു എന്നേയുള്ളു. ഇതിഹാസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ എന്താ?
"
ഷൈജൂ,
ക്രിസ്തുവും നബിയും ബുദ്ധനും ഒക്കെ ഉണ്ടായിരുന്നൂ എന്നതിന് അവരുടെ മതങ്ങള്‍ തന്നെ തെളിവാണ്.
വാത്മീകിയ്ക്കും വ്യാസനും രാമായണവും മഹാഭാരതവും തന്നെ തെളിവാണ്. അതേ സമയം ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. ഹിന്ദുമതം പ്രത്യേകിച്ച് ഒരാള്‍ സ്ഥാപിച്ചതല്ല. രാമനോ കൃഷ്ണനോ സ്ഥാപിച്ചതല്ല. ഇതിഹാസങ്ങള്‍ സംഭവിച്ചു എന്നു പറയപ്പെടുന്ന കാലത്തുപോലും ഹിന്ദുമതമുണ്ടായിരുന്നു. ഇവര്‍ ജീവിച്ചിരുന്ന കാലവുമായി നമ്മെ ബന്ധപ്പിയ്കൂന്ന തെളിവുകളൊന്നും നമുക്കില്ല, കുറേ കഥകള്‍ അല്ലാതെ. അവയെല്ലാം സംഭവിച്ചതാണെന്നു വിശ്വസിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടൂണ്ട്. ‘ഇതിഹാസ’ത്തിന്റെ അര്‍ത്ഥം എന്തുതന്നെയായാലും ഇതിഹാസം എന്ന പേരുള്ളതുകൊണ്ട് ഒരു കഥ ചരിത്രമാവണമെന്നില്ല. അതേ സമയം അതില്‍ ചരിത്രമില്ലാതെയാവണമെന്നുമില്ല.

കുറച്ചുകൂടെ വിശദമായി പറഞ്ഞാല്‍
രാമായണം പൂര്‍ണ്ണമായും വാത്മീകിയുടെ ഭാവനാസൃഷ്ടിയാവാം. അല്ലെങ്കില്‍ അന്നു ജീവിച്ചിരുന്ന ചില വ്യക്തികളെ കഥാപാത്രമാക്കി ഭാവനയും ചേര്‍ത്ത് എഴുതിയതാവാം. അതുമല്ലെങ്കില്‍ പൂര്‍ണ്ണമായും ചരിത്രമാവാം. ഏതായാലും അത് പൂര്‍ണ്ണമായും ചരിത്രമാണെന്ന് വിശ്വസിയ്ക്കുവാന്‍ എനിയ്ക്ക് കഴിയില്ല.

Unknown said...

>> [ജോജു]ഒരിയ്ക്കലും ഒരു പരിസ്ഥിതി പ്രശ്നമെന്ന പേരില്‍ ഈ വിഷയം സംഘകുടുംബത്തിലെ ഒരംഗവും അവതരിപ്പിച്ചും കണ്ടില്ല

പരിസ്ഥിതി പ്രശ്നം "മാത്രം" എന്ന നിലയില്‍ എന്നാണു ജോജു ഉദ്ദേശിച്ചതെങ്കില്‍ ഞാനും സമ്മതിക്കാം.

A (മതം-സാംസ്കാരികം-കെട്ടുപിണഞ്ഞ ഹിന്ദുത്വം)
B (രാഷ്ട്രീയം)
C (പരിസ്ഥിതി)

ഇതില്‍ A+B മാത്രമാണ് സംഘപരിവാറുമായി ജോജു ലിങ്കു ചെയ്യുന്നത്‌. C അവര്‍ ഒരിക്കലും അവതരിപ്പിച്ചിട്ടില്ലെന്ന മട്ട്. C ഒരു ‘മൂന്നാം മുന്നണി' ആണെന്ന മട്ടിലാണ് ചതുര്‍മാനത്തിന്റെ പോസ്റ്റ്‌ പോകുന്നത്‌.
എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാലം മുതല്‍ക്കേ സംഘപരിവാര്‍ A+C ആണ് ചര്‍ച്ച ചെയ്യുന്നത്‌. ബി.ജെ.പി. കൂടി ഉള്ളതുകൊണ്ട്‌ A+B+C എന്നു വാദിച്ചാലും തരക്കേടില്ല.

സംഘപരിവാര്‍ അനുഭാവികളുടെ വേദികളില്‍, സേതു തകര്‍ക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള ആദ്യകാലശബ്ദങ്ങള്‍ ഉയര്‍ന്നതു മുതല്‍ക്കേ അവിടെത്തന്നെ പരിസ്ഥിതി പ്രശ്നങ്ങളും കേട്ടു തുടങ്ങിയതാണ്. അവയൊക്കെ തുടങ്ങിയിട്ട് എത്രയോ മാസങ്ങള്‍ക്കു ശേഷമാണ് ഈ പ്രശ്നത്തേക്കുറിച്ചു തന്നെ പൊതുവേദികളില്‍ കേട്ടു തുടങ്ങിയത്. എനിക്കൊരു പക്ഷേ താങ്കളേക്കാള്‍ കൂടുതല്‍ സംഘപരിവാര്‍ അനുകൂലചര്‍ച്ചാവേദികളില്‍ access ഉള്ളതുകൊണ്ടാവും ഇത്‌ - ജോജൂ.

പരിസ്ഥിതി പ്രശ്നം പോസ്റ്ററില്‍ കാണാത്തതില്‍ അത്ഭുതമില്ല. അവരെ സംബന്ധിച്ച്‌ C-യ്ക്ക്‌ supporting role ആണ് ഉള്ളത്‌ എന്നും A ആണു നായകന്‍ എന്നതിലും സംശയമില്ല. പക്ഷേ C എന്നൊരു കഥാപാത്രമേ ഇല്ല എന്നു പറഞ്ഞാല്‍ തെറ്റാണ്. പൊതുവേദികളില്‍ സംഘപരിവാര്‍ ശബ്ദം എത്രപേര്‍ ശ്രദ്ധിച്ചിരുന്നു - എന്തൊക്കെ കേട്ടു എന്നിടത്താണു പ്രശ്നം. പലര്‍ക്കും പോസ്റ്ററുകളേയും ചിത്രകാരന്റെ ബ്ലോഗിനേയുമൊക്കെ ആശ്രയിക്കേണ്ടി വന്നു എന്നിടത്തും.

തൊഗാഡിയ ഒക്കെ ആണല്ലോ പലരെ സംബന്ധിച്ചും ‘കടുത്ത’ കക്ഷി. അദ്ദേഹം രാമേശ്വരത്തും എറണാകുളത്തും ഒക്കെ നടത്തിയ പ്രസംഗങ്ങളേക്കുറിച്ചു വന്ന പത്രവാര്‍ത്തകളില്‍ വരെ പരിസ്ഥിതി പ്രശ്നങ്ങളേക്കുറിച്ചു പറഞ്ഞതു പ്രതിപാദിച്ചിരുന്നതു ഞാനോര്‍ക്കുന്നു.
(ദേശാഭിമാനിയിലാണു വായിച്ചത്‌. ശരിയായിരിക്കുമെന്ന്‌ യാതൊരു ഉറപ്പുമില്ല :) )

താങ്കളടക്കം പലരും പ്രതിഷേധങ്ങളെ B(രാഷ്ട്രീയം) കലര്‍ത്തി മാത്രം കാണുന്നിടത്താണ് മറ്റു പലതും കാണാന്‍ പറ്റാതായിപ്പോകുന്നത്‌. സംഘപരിവാറിനെതിരെയുള്ള എതിര്‍പ്പുകള്‍ കൂടുന്നതും ഈ രാഷ്ട്രീയഘടകം അവിടെ കിടക്കുന്നതു കൊണ്ടാണ്. ബി.ജെ.പി. എന്നൊരു കക്ഷിയേ ഇല്ലായിരുന്നെങ്കില്‍, സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ മറ്റു വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ മറ്റെന്തെങ്കിലും പരിഗണനകളൊക്കെ വച്ച്‌ വോട്ടു ചെയ്യുന്നവരായിരുന്നെങ്കില്‍, അവര്‍ ഉള്‍പ്പെട്ട സകല കാര്യങ്ങളിലും മറ്റുള്ളവരുടെ പ്രതികരണം ഇന്നത്തേതില്‍ നിന്നു തികച്ചും വ്യത്യസ്തമാകുമായിരുന്നു എന്നതില്‍ എനിക്ക്‌ സംശയമേതുമില്ല.

സംഘപ്രവര്‍ത്തകര്‍ രാഷ്ട്രീയമായി ചേരി തിരിഞ്ഞേക്കുമോ എന്നു മറ്റുള്ളവര്‍ ഭയന്നിരുന്ന കാലത്തും (ജനസംഘസ്ഥാപനത്തിനു മുമ്പ്‌) പിന്നീടും സംഘം എങ്ങനെയൊക്കെ - എത്രയൊക്കെ എതിര്‍ക്കപ്പെട്ടിരുന്നു എന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ആദ്യ നിരോധനത്തിന്റെ സമയത്താണെന്നു തോന്നുന്നു - നിരോധനം പിന്‍‌‌വലിക്കുന്നതിനുള്ള നിബന്ധനയായി മുന്നോ‍ട്ടു വയ്ക്കപ്പെട്ടത്‌ ‘സംഘ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരണം’ എന്ന ആശയമായിരുന്നു. ഇത്‌ (സംഘം) ഒരു രാഷ്ട്രീയപ്രസ്ഥാനമല്ലെന്നു ചൂണ്ടിക്കാട്ടി ഗോള്‍വള്‍ക്കര്‍ അതു തള്ളിക്കളയുകയായിരുന്നു. ജനസംഘസ്ഥാപനത്തിനു ശേഷവും, അവര്‍ തങ്ങള്‍ക്കൊരു ഭീഷണിയല്ലാതിരുന്ന കാലങ്ങളില്‍ രാഷ്ട്രീയവ്രുത്തങ്ങളില്‍ (അന്നൊക്കെ പ്രധാനമായും കോണ്‍ഗ്രസ്‌) സംഘം ഇത്രയ്ക്ക്‌ എതിര്‍ക്കപ്പെടുകയോ കടുത്ത അസ്വീകാര്യത കല്പിക്കപ്പെടുകയോ ചെയ്തിരുന്നില്ല. താങ്കള്‍ക്കറിയാമോ എന്നറിയില്ല. സംഘസ്വയംസേവകര്‍ അവരുടെ ഔദ്യോഗികവേഷമായ ഗണവേഷം ധരിച്ച്‌ നെഹ്രുവിന്റെ പ്രത്യേക ക്ഷണിതാക്കളായി റിപ്പബ്ലിക് ദിന പരേഡില്‍ (അതോ സ്വാതന്ത്ര്യദിനത്തിലോ എന്നതു മറന്നു) പങ്കെടുത്തിട്ടുണ്ട്‌. അതൊക്കെ വേറൊരു കാലം. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങളേക്കുറിച്ചൊക്കെ അറിയണമെങ്കില്‍ ഒരു പാടു പഠിക്കാനുണ്ട് ജോജൂ. എനിക്കു കുറച്ചൊക്കെ അറിയാം. കുറച്ചൊക്കെ എഴുതുകയും ചെയ്യാം. ചില പോസ്റ്ററുകളെയും സംഘവിരുദ്ധമാദ്ധ്യമങ്ങളെയും മാത്രം ആശ്രയിച്ചാല്‍ ഒന്നും അറിയാനാവില്ല എന്നു മാത്രം പറഞ്ഞുകൊണ്ട്‌, വിസ്താരഭയത്താല്‍ നിര്‍ത്തുന്നു.

Shyju said...

ജോജു,

രാമസേതുവിനെക്കുറിച്ച്‌ അറിയാത്ത ഒരാള്‍ രാമായണം വായിച്ചിട്ടുണ്ടാകാനൊ രാമായണ കഥകള്‍ കേട്ടിട്ടുണ്ടാകാനൊ വഴിയില്ല. രാമായണത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണത്‌. ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

മതങ്ങള്‍ ഒരു തെളിവല്ല. ബൈബിളോ, ഖുറാനോ ആണു നമുക്കു മുമ്പില്‍ ഉള്ളത്‌. ക്രിസ്തുവും, നബിയും, ബുദ്ധനും ഒക്കെ അവയിലെ കഥാപാത്രങ്ങള്‍ മാത്രം. ഇവയില്‍ക്കൂടി മാത്രമാണു നാം ഇവരെയൊക്കെ അറിയുന്നതും. ഒന്നുകൂടി ഒന്നാലൊചിച്ചാല്‍ തോന്നുന്നില്ലേ, രാമനും കൃഷ്ണനും ഒക്കെ ഇതുപോലെതന്നെയുള്ള കഥാപാത്രങ്ങളാണെന്ന്? കാലത്തിന്റെ വ്യത്യാസം കൊണ്ട്‌ ക്രിസ്തുവും, ബുദ്ധനും, നബിയുമൊക്കെ, നമുക്കു കുറച്ചുകൂടി അടുത്തുനില്‍ക്കുന്നു എന്നു തോന്നുന്നു എന്നു മാത്രം. അതുകൊണ്ടു തന്നെ ഇന്നു പലരും ഇവരുടൊയൊക്കെ ഉല്‍പത്തി തേടിക്കൊണ്ടിരിക്കുന്നു താനും. മഹാഭാരതം വ്യാസനും ഒരു തെളിവല്ല. പല ചരിത്രകാരന്മാരും പറയുന്നത്‌, മഹാഭാരതം ഒരേ ആള്‍ തന്നെ എഴുതിയതാകാന്‍ സാധ്യതയില്ല എന്നാണു.

"ഇതിഹാസങ്ങള്‍ സംഭവിച്ചു എന്നു പറയപ്പെടുന്ന കാലത്തുപോലും ഹിന്ദുമതമുണ്ടായിരുന്നു".
സത്യം. ഹിന്ദു മതതെക്കുറിച്ചു താങ്കള്‍ പറഞ്ഞതു വളരെ ശരിയാണു. അതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌, ഹിന്ദു എന്നത്‌ ഒരു മതം അല്ല എന്നതാണു. വിഷയം അതല്ലാത്തതുകൊണ്ടു നമുക്കതില്‍ നിന്നു പിന്മാറാം

Unknown said...

>> [ജോജു] സംഘകുടുംബത്തില്‍ ബി.ജെ.പി യ്ക്ക് മാത്രമേ രാഷ്ടീയമുതലെടുപ്പിന് താത്പര്യമുള്ളൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചിരിക്കും.

എനിക്കതില്‍ അത്ഭുതമില്ല. താങ്കളുടെ ഇതുവരെയുള്ള ധാരണകള്‍ക്കു വിരുദ്ധമാണ് അത് എന്നതുകൊണ്ട്‌.

ജോജുവിന് എത്ര സംഘപ്രസ്ഥാനങ്ങളേപ്പറ്റി അറിയാം? വി.എച്‌.പി.യാണു കൂടുതല്‍ പേരും അറിഞ്ഞേക്കാവുന്ന ഒന്ന്‌. അവരാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതില്‍ ഏറ്റവും വിഷമമുള്ളവര്‍ എന്നതാണ് സത്യം.

‘അഖിലഭാരതീയദ്രുഷ്ടിഹീന്‍‌കല്യാണ്‍സംഘ്‌‘ എന്നത്‌ ശക്തമായ പ്രവര്‍ത്തനമുള്ളൊരു സംഘപരിവാര്‍ സംഘടനയാണ്. ചില പ്രമുഖ നേത്രബാങ്കുകളൊക്കെ അവര്‍ നടത്തുന്നുമുണ്ട്‌. താങ്കളുടെ അഭിപ്രായത്തില്‍ അവര്‍ ആരാണ്? അന്ധന്മാരുടെ രാഷ്ട്രീയപ്പാര്‍ട്ടിയോ? അതോ അന്ധന്മാര്‍ പ്രവര്‍ത്തിക്കുന്ന - ബി.ജെ.പി. പോഷക സംഘടനയോ? ജോജൂ, എന്നെ വിശ്വസിക്കുക- ഈ വിഷയത്തില്‍ താങ്കളുടെ - പലരുടെയും - പല ധാരണകളും തികച്ചും തെറ്റാണ്.


സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനലക്ഷ്യം രാഷ്ട്രീയമായി ഭരണം പിടിക്കുക എന്നതല്ല. സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ക്കു കടകവിരുദ്ധമായി രാഷ്ട്രീയപാര്‍ട്ടികള്‍ മാറിത്തുടങ്ങിയ സാഹചര്യങ്ങളിലാണ് ബി.ജെ.പി.ക്ക്‌ പ്രസക്തി വര്‍ദ്ധിച്ചു വന്നത്‌. രാമസേതു പ്രശ്നത്തില്‍ത്തന്നെ, ബി.ജെ.പി. ഒഴിച്ചുള്ള കക്ഷികള്‍ ഒരുതരം മാത്സര്യബുദ്ധിയോടെയെന്ന മട്ടില്‍ സംഘതാല്പര്യങ്ങള്‍ക്കെതിരെ വന്നപ്പോള്‍ സംഘാനുകൂലമായി ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ബി.ജെ.പി.യുടെ പ്രസക്തി വര്‍ദ്ധിക്കും. അതില്‍ യാതൊരത്ഭുതവുമില്ല. ഇതേപ്പറ്റിയൊക്കെ പിനീടെങ്ങാന്‍ എഴുതാം.


>> [ജോജു] രാമന്റെ അസ്ഥിത്വം വിഷയമാവാതിരിയ്ക്കുകയും രാഷ്ടീയമുതലെടുപ്പിന് ശ്രമിക്കാതിരിയ്ക്കുകയും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാതിരീയ്ക്കുകയുംചെയ്യുന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായത്തില്‍ എന്തിനാണ് സംഘകുടുംബത്തിലെ ബാക്കി അംഗങ്ങള്‍ക്ക് എന്താണു താത്പര്യം?

പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ല എന്നതു മുന്‍ കമന്റില്‍ത്തന്നെ ഖണ്ഡിക്കാന്‍ ശ്രമിച്ചിരുന്നു.

ജോജൂ... തരക്കേടില്ലാത്ത തരത്തില്‍ ബി.ജെ.പി. അനുഭാവിയാണിപ്പോള്‍ ഞാനെന്ന്‌ അറിയാമെന്നു കരുതുന്നു. ആ ഞാന്‍ തന്നെ ഇന്നത്തെ പോസ്റ്റില്‍ എഴുതിപ്പോയൊരു വാചകം ഞാനോര്‍ക്കുകയാണ്. "ബി.ജെ.പി. കൂടെ നില്‍ക്കുന്നതാണു പ്രശ്നം. ആരുമില്ലായിരുന്നെങ്കില്‍ കുറേക്കുടെ ദയ കിട്ടിയേനെ" എന്ന മട്ടില്‍‌.

സംഘകുടുംബത്തിലെ ബാക്കി അംഗങ്ങളുടെ താല്പര്യത്തേപ്പറ്റി എന്താണു മനസ്സിലാ‍വാത്തത്‌ എന്നു ഞാന്‍ അതിശയിക്കുകയാണ്. അവര്‍‍ക്ക്‌ രാമസേതു തകര്‍ക്കപ്പെടുന്നതു മാനസികബുദ്ധിമുട്ടുണ്ടാക്കുന്നു. അവരതിനെ എതിര്‍ക്കുന്നു. അത്‌ സംരക്ഷിക്കപ്പെടണമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അതു തന്നെ താല്പര്യം. എത്ര നിസ്സാരമാണത്‌? ഇതു മനസ്സിലാക്കാനെന്താണിത്ര പ്രയാസം? സേതു തകര്‍ക്കാനുള്ള നീക്കമില്ലായിരുന്നെങ്കില്‍ അവര്‍ മിണ്ടാതിരികുകയല്ലേ ഉള്ളായിരുന്നു? ഇപ്പോള്‍ത്തന്നെ, ആ ഭീഷണി എന്നെന്നേക്കുമായി അവസാനിച്ചു എന്നറിഞ്ഞാല്‍ അവര്‍ പ്രതിഷേധം നിര്‍ത്തില്ല എനു കരുതുന്നുണ്ടോ? പിന്നെ എന്താണ് പ്രതിഷേധത്തിനു കാരണം രാഷ്ട്രീയം മാത്രമാണ് എന്ന്‌ അന്ധമായി വിശ്വസിക്കാന്‍ കാരണം?

സേതു തകര്‍ക്കപ്പെടുന്നത്‌ ആരുടെയെങ്കിലും അധികപ്രചാരണമില്ലാതെ തന്നെ ആര്‍ക്കെങ്കിലും മാനസികബുദ്ധിമുട്ടുണ്ടാക്കും എന്നതു താങ്കള്‍ക്കു വിശ്വസനീയമല്ലാത്തതാണ് ഇവിടെ യഥാര്‍ത്ഥ കാരണം. ഈയൊരു വികാരം അനാവശ്യമായി കുത്തിപ്പൊക്കുകയാണ് എന്നാണു താങ്കള്‍ കരുതുന്നത്‌. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഹിന്ദുത്വാധിഷ്ഠിതരാഷ്ട്രീയത്തിലെ ചില വഴിത്തിരിവുകളേയുമൊക്കെ മനസ്സിലാക്കുന്നതില്‍ എല്ലാവര്‍ക്കും പിഴവു പറ്റുന്നത്‌ ഇവിടെയാണ്. അയോദ്ധ്യപ്രശ്നത്തിലും ഇതു തന്നെയാണു സംഭവിച്ചത്‌. താങ്കളുടെ ഈയൊരു കാഴ്ചപ്പാടിനേക്കുറിച്ച്‌ ഈ പരമ്പരയിലെ അവസാന പോസ്റ്റ്‌ (7 - ഇന്ത്യന്‍ ജനതയോടു പൊതുവില്‍ ചിലത്) എന്നതില്‍ പറയുന്നുണ്ട്‌.


അസ്തിത്വ വാദത്തേപ്പറ്റിയുള്ളത്‌ ഞാന്‍ പലതവണ പറഞ്ഞിട്ടും താങ്കള്‍ക്കു മനസ്സിലാവാത്തതില്‍ എനിക്കു നിരാശയുണ്ട്‌. സംഘപരിവാറിനെയും രാമസേതുവിനെയും വിട്ട്‌ എന്റെ സ്വന്തം കാര്യത്തിലേക്കു വന്നാല്‍ - പഴയ ഉദാഹരണം തന്നെ വീണ്ടും ഉപയോഗിച്ചു നോക്കുകയാണ് - ഞാന്‍ പിത്രുക്കള്‍ക്കു ബലിയിടുമ്പോള്‍, ബലിച്ചോറില്‍ വന്നു കൊത്തുന്ന കാക്ക എന്റെ പിത്രുക്കളിലാരെങ്കിലുമായിരിക്കുമെന്നോ അങ്ങനെ തന്നെ ആയിരിക്കണമെന്നോ ഞാന്‍ ശാഠ്യം പിടിക്കുന്നില്ല. അതിന്റെ ശാസ്ത്രീയത എനിക്കറിയേണ്ടകാര്യവുമില്ല. പക്ഷേ എനിക്കത്‌ വളരെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ്. അത്‌ ആരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നായി ഞാന്‍ കരുതുന്നില്ല. അതു ചെയ്യുന്നതില്‍നിന്ന്‌ എന്നെ ആരെങ്കിലും തടയുകയാണെങ്കില്‍, എനിക്കതു ബുദ്ധിമുട്ടുണ്ടാക്കും. ആ അനുഷ്ഠാനമൊക്കെ എന്നെന്നേക്കുമായാണു നില്‍ക്കാന്‍ പോകുന്നതെങ്കില്‍, അതു കൂടുതല്‍ വേദനിപ്പിക്കും. അതേക്കുറിച്ചു പറയുമ്പോള്‍ എന്നെയും പിത്രുസങ്കല്പത്തേയും ആ അനുഷ്ഠാനങ്ങളെയുമൊക്കെ അധിക്ഷേപിക്കുക കൂടിയാണെങ്കില്‍ ഞാന്‍ വൈകാരികതയോടെ പ്രതികരിക്കും. ഞാന്‍ അതു ആരോടൊക്കെ വിളിച്ചു പറയാനൊരുങ്ങുന്നോ അവര്‍ക്കൊക്കെ വോട്ടവകാശം ഉണ്ടോ എന്നതില്‍ എനിക്കു വലിയ താല്പര്യമുണ്ടാവണമെന്നില്ല. കരച്ചില്‍ കൊണ്ടു കാര്യമില്ലെങ്കില്‍, അങ്ങനെ എന്നെ ബുദ്ധിമുട്ടിക്കാത്ത ഒരാള്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ നന്നായിരുന്നു - എന്ന്‌ ഞാന്‍ കരുതിയെന്നും വരും. ഞാന്‍ പറഞ്ഞല്ലോ - ഇതൊക്കെ വളരെ ലളിതമാണ് സത്യത്തില്‍. പക്ഷേ തികച്ചും വ്യത്യസ്തമയ സാഹചര്യത്തില്‍ നിന്നുള്ള ഒരാളെ പറഞ്ഞ മനസ്സിലാക്കിക്കുക ശ്രമകരമാണ്.

>> [ജോജു(ഷൈജുവിനോട്‌)] .....ഈ പോസ്റ്റുകള്‍ എഴുതിയവര്‍ ഹിന്ദുക്കളാണ് അവയില്‍ കമന്റിട്ട് ചിലരെങ്കിലും ഹിന്ദുക്കളാണ് അവരില്‍ പലര്‍ക്കും രാമസേതുവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. താങ്കള്‍ പറയുന്നതു പോലെ രാമസേതു തീര്‍ത്ഥാടനകേന്ദ്രമാണെങ്കില്‍ എന്തേ ഇവരാരും അറിയാതെ പോയീ.

ജോജൂ...ഹിന്ദുക്കള്‍ക്ക്‌ പലര്‍ക്കും രാമസേതു physically existing ആണ് എന്നറിയില്ലായിരുന്നു എന്നതിനു തെളിവായി ചില ബ്ലോഗര്‍മാരുടെ പരാമര്‍ശങ്ങള്‍ പറഞ്ഞല്ലോ. അവര്‍ക്കറിയില്ലായിരുന്നു എന്നതാണതു സൂചിപ്പിക്കുന്നത്. അല്ലാതെ മിക്കവാറും പേര്‍ക്ക്‌ എന്നല്ല. പലര്‍ക്കും ഇപ്പോളും അറിയില്ല എന്നു ഞാന്‍ പറയും. എന്നു വച്ച്‌ അതൊരു പുണ്യകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നില്ല എന്ന്‌ അര്‍ത്ഥമേയില്ല.

ഹിന്ദുക്കളുടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണു ജോജോ. വളരെ സംഘടിതമായ - ആസൂത്രിതമായ മതബോധനമൊന്നും നടക്കുന്നില്ല - അവരുടെ കാര്യത്തില്‍. പല പല തെറ്റിദ്ധാരണകളും മറ്റും നിലനില്‍ക്കുന്നുമുണ്ട്‌. പലരും അവയാണു മുതലെടുക്കുന്നതു താനും.

ഇന്നിപ്പോള്‍ ഏതെങ്കിലുമൊരു സ്ഥലത്ത്‌ ഒരാള്‍ ഹിന്ദു ഭവനങ്ങളിലെ അഞ്ചാറു കുട്ടികളെ ഒരുമിച്ചിരുത്തി രാമസേതുവിനേപ്പറ്റിയുള്ള കഥയും രാമേശ്വരത്തേപ്പറ്റിയുമൊക്കെ പറഞ്ഞുകൊടുക്കുന്നു എന്നു കരുതുക.ആരെങ്കിലും അതു ശ്രദ്ധിച്ചാല്‍ ഉടനെ തന്നെ കഥപറയുന്നയാള്‍ ഹിന്ദു വര്‍ഗ്ഗീയവാദിയാവില്ലേ? അയാള്‍ നടപ്പാക്കുന്നത്‌ രഹസ്യ അജ്ണ്ടയുടെ ഭാഗമാവില്ലേ? ഇതൊരു നിഗൂഢമായ വര്‍ഗ്ഗീയ നീക്കമാണെന്നും പറഞ്ഞ്‌ പുരോഗമന‍സാഹിത്യവേദികളില്‍ രചനകളുണ്ടാവുമെന്ന്‌ ഞാന്‍ നൂറുശതമാ‍നം ഉറപ്പിച്ചു പറയാം.

ഇവിടെ ഹിന്ദുക്കള്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ടു ജോജൂ.. പറയാനാണെങ്കില്‍ തീരില്ല. എന്തിനാണിങ്ങനെ വെറുതെ മനസ്സു വിഷമിപ്പിച്ചുകൊണ്ടേയിരിക്കുന്നത്‌?

K.P.Sukumaran said...

രാമായണവും മഹാഭാരതവും എല്ലാം തന്നെ ചരിത്രരേഖകളാണ് . അതില്‍ പറയുന്നവര്‍ എല്ലാം ചരിത്രപുരുഷന്മാരാണ് . കാട്ടാളന്‍ തപസ്സ് ചെയ്ത് പുറ്റിനിള്ളില്‍ നിന്ന് വാത്മീകിയായി വന്ന് ശ്രീരാമന്റെ ജീവചരിത്രം നേരിട്ട് കണ്ട് എഴുതിയതാണ് . ശ്രീരാമന്റെ മക്കളായ ലവനെയും കുശനെയും വളര്‍ത്തിയത് വത്മീകിയല്ലേ ? പരാശരമുനി , പുഴയുടെ നടുവില്‍ വെച്ച് മുക്കുവസ്ത്രീയെ സംഗമിച്ച് പ്രസവിച്ച വ്യാസന്‍ ചരിത്ര പുരുഷന്‍ അല്ലേ ? വിഷ്ണു മോഹിനിയായി വന്ന് പരമശിവനുമായി സംഗമിച്ചല്ലേ ശ്രീ അയ്യപ്പന്‍ ഉണ്ടായത് . കപട മതേതര വാദിക്കള്‍ക്ക് നിക്ഷേധിക്കാന്‍ പറ്റുമോ ?
രാമര്‍ സേതു തകര്‍ക്കാന്‍ അനുവദിക്കരുത് . പിന്നെ ഇവിടെ ഹിന്ദു ജീവിച്ചിരുന്നിട്ട് കാര്യമില്ല . അല്ലെങ്കില്‍ തന്നെ ശ്രീരാമന്റെ ജന്മസ്ഥലത്ത് അമ്പലം പണി പൂര്‍ത്തിയാകാന്‍ താമസിക്കുന്നത് കാരണം ഹിന്ദുക്കളുടെ കാര്യം മഹാ കഷ്ടമാണ് . കൃസ്ത്യാനിയായ സോണിയാ ഗാന്ധി രാമര്‍ സേതു തകര്‍ത്താല്‍ ഹിന്ദു എവിടെ പോകും . ഇപ്പോള്‍ തന്നെ ഹിന്ദുവിന്റെ ദൈവങ്ങള്‍ക്ക് വേണ്ടത്ര അമ്പലങ്ങളില്ല . രാമര്‍ സേതു ഹിന്ദുക്കളുടെ ജീവന്മരണ പ്രശ്നമാണ് . രാമന്‍ ജീവിച്ചതിന് തെളിവില്ല എന്ന് പറയാന്‍ സോണിയക്ക് എങ്ങിനെ ധൈര്യം വന്നു . മക്കള്‍ ഇല്ലാത്ത ദശരഥന്‍ പുത്രകാമേഷ്ടി യാഗം കഴിച്ചത് കൊണ്ട് മൂന്ന് ഭാര്യമാരിലും കൂടി നാല് മക്കള്‍ ജനിച്ചത് സത്യമാണ് . അന്നൊക്കെ സത്യവും ധര്‍മ്മവും ഉള്ളത്കൊണ്ട് യാഗം കഴിച്ചാല്‍ പുത്രന്മാര്‍ ഉണ്ടാകാറുണ്ട് . നിക്ഷേധിക്കാന്‍ കഴിയുമോ സോണിയാ ? ഇന്ന് കലികാലം അത് കൊണ്ട് ആവുന്നില്ല എന്ന് മാത്രം . നസ്രാണികളും മേത്തന്മാരും ചേര്‍ന്ന് ഹിന്ദുക്കളുടെ മെക്കിട്ടു കേരുമ്പോള്‍ അതിന് ഓശാന പാടുന്നു സോണിയ. നമ്മള്‍ ഒന്നിക്കണം . ഹിന്ദു ഉണര്‍ന്നാല്‍ നാട് ഉണര്‍ന്നു . വന്ദേ മാതരം !

മത്തായി said...

ഇവിടെ ഹിന്ദുക്കള്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ടു ജോജൂ.. പറയാനാണെങ്കില്‍ തീരില്ല. എന്തിനാണിങ്ങനെ വെറുതെ മനസ്സു വിഷമിപ്പിച്ചുകൊണ്ടേയിരിക്കുന്നത്‌?
ശ്രീമാന്‍ കാണാ(??)പ്പുറം, ഇങ്ങനെ മനസ്സുവിഷമിപ്പിക്കരുത്. ഇതെല്ലാം താങ്ങാനാവാതെ താങ്കള്‍ക്കെന്തെങ്കിലും സംഭവിചാല്‍, അയ്യോ‍!! ഓര്‍ക്കാന്‍ വയ്യ. സഹോദരാ തോടു പൊട്ടിച്ചു പുറത്തു വരൂ. 2 നേരത്തെ ആഹാരത്തിനു പാങ്ങില്ലാത്ത ജനകോടികളുടെ നാടാണിതു. ഇവിടെ ഹിന്ദുക്കള്‍ മാത്രമായി ഒരു പ്രശ്നവും നേരിടുന്നില്ല. ഇതിപ്പോ 3-4 വര്‍ഷമായി ഭരണമില്ലാത്തതിനാല്‍ കാക്കിനിക്കറിനുള്ളില്‍ ചില ചൊറിച്ചിലുകള്‍, അത്രമാത്രം. ഒരു വിഗ്രഹമോ വിളക്കോ കൊണ്ടു ഏന്തിനും തടയിടാമെന്നു എത്രയൊവട്ടം നാം തെളിയിച്ചിരിക്കുന്നു. പാരിസ്ഥിതിക/സാമ്പത്തിക മാനദണ്ഡങ്ങളാല്‍ തീരുമാനിക്കപെടേണ്ടിയിരുന്ന ഒരു പ്രശ്നം എവിടെ എത്തി കാണുക. പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഒരുപാടു സ്ഥലങ്ങള്‍/നദികള്‍/പര്‍വ്വതങ്ങള്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നുണ്ട്, താങ്കള്‍ക്കു ചിലപ്പോള്‍ തലക്കെട്ടു മാറ്റി ഈ പോസ്റ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. സംഘത്തിന്റെ ബഹുമുഖ വ്യക്തിത്തെപറ്റി ഭയപ്പെടാതെ വിസ്തരിക്കുക, കാത്തിരിക്കുന്നു. സേതു സമുദ്രവുമായി ബന്ധപ്പെട്ട വിഷം ഒക്കെ ഒഴുക്കിയിട്ടു മതി. ഇവിടെ ഈസ്റ്റര്‍ദിന പരീക്ഷഒക്കെ ഉപമിച്ച സുഹൃത്തിനോടുള്ള സഹതാപം രേഖപ്പെടുത്തുന്നു.

myexperimentsandme said...

ഹ...ഹ... മത്തായീ, സഹതാപം ആദരപൂര്‍വ്വം ഏറ്റുവാങ്ങുന്നു. എന്തായാലും മത്തായി വന്നതല്ലേ, ഞാന്‍ ചോദ്യം ഒന്നുകൂടി ചോദിക്കാം. അതായത്:

രാമസേതു പദ്ധതിയുടെ ന്യായീകരണമായി സര്‍ക്കാര്‍ പറയുന്ന അതേ ന്യായം തന്നെ (തെളിവ്) ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ വെക്കാനും (തെളിവ്) സര്‍ക്കാര്‍ പറയുകയാണെങ്കില്‍ ഇപ്പോള്‍ പ്രത്കരിക്കുന്നവരുടെ പ്രതികരണം രണ്ടു കാര്യത്തിലും ഒരേ രീതിയിലായിരിക്കുമോ? ഇവിടെ കോമണ്‍ ഫാക്ടര്‍ വിശ്വാസത്തിന്റെ തെളിവാണ്. (ഈസ്റ്റര്‍ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി, രാമസേതുവും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി എന്ന അര്‍ത്ഥത്തില്‍)

അതുമായത്: വിശ്വസിക്കുന്നവരുടെ വിശ്വാസം ഒരു ദിവസം സര്‍ക്കാര്‍ ചോദ്യം ചെയ്യുമ്പോള്‍ (അത് ഈസ്റ്ററിന്റെ അവധി റദ്ദാക്കിയാണെങ്കിലും രാമസേതു പദ്ധതിവഴിയാണെങ്കിലും) നമ്മള്‍ ആ ഒരു ആംഗിളില്‍ എങ്ങിനെ പ്രതികരിക്കണം ?

(ചോദ്യങ്ങളുടെ മൊത്തം പ്രചോദനം പ്രതികരണങ്ങളിലെ വിവേചനം-ചോദിക്കാന്‍ വേണ്ടി ചോദിക്കുകയല്ല, അങ്ങിനത്തെ വാദങ്ങളില്‍ നമ്മള്‍ കണ്‍‌വിന്‍‌സിംഗായ എന്ത് മറുപടി കൊടുക്കും എന്നറിയാന്‍ വേണ്ടിത്തന്നെയാണ്).

എന്താണ് മത്തായിയുടെ ഉത്തരം?

മത്തായി said...

നൂറാമത്തെ കമന്റിലും ആദ്യം പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നതു ബോറാണു വക്കാരീ [സ്ഥിരം രീതി തന്നെ!]. രാമസേതു പൊളിക്കുന്നതിനോടൊപ്പം ഒരു ക്രിസ്തു/നബി സേതു കൂടി പൊളിക്കണം എന്നു പറയുന്നത് ഒരു തരം മാനസികരോഗമാണ്. മതവിശ്വാസമുള്‍പ്പെടുന്ന എന്തും ഇങ്ങനെ അളവുകോല്‍ വച്ചു തുല്യപ്പെടുത്തേണ്ട്തുണ്ടോ? മതമൈത്രി എന്നാല്‍ ഒരു സ്വാമിയും പാതിരിയും മൊല്ലാക്കയും തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന ടാബ്ലോ ആണെന്നു പഠിച്ചു വച്ചവര്‍ അങ്ങനയേ കരുതൂ. ഈസ്റ്ററിന്റ്റെ പിന്നിലുള്ള വിശ്വാസത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യാത്തതു ആ ആചാരം കൊണ്ടു പൊതു സമൂഹത്തിനു വലിയ ചേതമില്ലാത്തതു കൊണ്ടാണ്. അന്നാരും പുറത്തിറങ്ങരുതു എന്നുപറഞ്ഞാല്‍ /ഈസ്റ്ററിനു ഒരാഴ്ച അവധി വേണം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെ? അയോദ്ധ്യ രാമന്റെ ജന്മഭൂമിയെന്നു പറഞ്ഞാല്‍ ആരും എതിര്‍ക്കില്ല, തെളിവില്ല എന്നറിയാമെങ്കില്‍ക്കൂടി. അവിടെ ആരും അപ്പിയിടരുത് എന്നു പറ്ഞ്ഞാല്‍ സ്ഥല വാസികളെങ്കിലും എതിര്‍ക്കേണ്ടതല്ലേ?

N.J Joju said...

കാണാപ്പുറം,
ഒരു അനുഷ്ടാനത്തെ ശാസ്ത്രീയതയുമായി കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല. പിതൃക്കള്‍ക്ക് ബലിയിടേണ്ട എന്ന് ആരെങ്കിലും പറഞ്ഞതായി എനിക്കറിയില്ല. ഇനി ആരെങ്കിലും ചോദ്യം ചെയ്താല്‍ പോലും തികച്ചും വ്യക്തിപരമായ ഒരു അനുഷ്ടാനം നിര്‍വ്വഹിക്കാന്‍ ആരുടെയും ഔദാര്യം നോക്കേണ്ട കാര്യവുമില്ല. (അനുഷ്ടാനം സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം കാലം.)(വക്കാരിയോട്, ഈസ്റ്ററും ഇതുപോലെയൊരു അനുഷ്ടാനത്തിന്റെ പ്രശ്നമാണ്.)

രാമസേതു ഏതെങ്കിലും ഒരു അനുഷ്ടാനത്തിന്റെ ഭാഗമായിരുന്നതായി എനിക്കറിയില്ല. രാമസേതുവിന്റെ ഫിസിക്കല്‍ എക്സിസ്റ്റന്‍സ് പലര്‍ക്കും അറിയില്ലായിരുന്നു എന്ന് താങ്കള്‍ തന്നെ പറഞ്ഞല്ലോ. തമിഴ്നാടിനോട് ഇത്രയും അടുത്തു നില്‍ക്കുന്ന കേരളത്തിലെ, വിദ്യാഭ്യാസപരമായി മുന്‍പില്‍ നില്‍ക്കുന്നു കേരളത്തിലെ ഒരു (ഒന്നല്ല) ബ്ലോഗര്‍ക്ക്(ഹിന്ദു) ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷത്തിനും അങ്ങനെതന്നെയായിരിയ്ക്കും എന്നു കരുതുന്നതില്‍ തെറ്റില്ല(എന്റെ വിശ്വാസം). അതുതന്നെ രാമസേതു ഏന്തെങ്കിലും ഒരു അനുഷ്ടാനത്തിന്റെ ഭാഗമായിരുന്നില്ല എന്ന എന്റെ സംശയം ബലപ്പെടുത്തുന്നതാണ്.

ഇനി രാമസേതു ഏതെങ്കിലും ഒരു അനുഷ്ടാനത്തിന്റെ ഭാഗമാണെങ്കില്‍ കൂടി 30 അടിയില്‍ കൂടുതല്‍ താഴ്ചയുള്ള ഭാഗങ്ങളെങ്കിലും അങ്ങിനെയാവാന്‍ സാധ്യതയില്ല.

രാമസേതു ഭൌതീകമായി അവിടെ ഇല്ലായിരുന്നെങ്കില്‍ തന്നെയും രാമന്‍ സേതു നിര്‍മ്മിച്ചു എന്ന നമ്മുടെ വിശ്വാസത്തിന് കോട്ടമൊന്നും സംഭവിക്കില്ലായിരുന്നു.

K.P.Sukumaran said...

രാമര്‍ സേതു എന്നാല്‍ ഇന്ത്യ മുതല്‍ ലങ്ക വരെ നമ്മുടെ ദൈവമായ രാമന്‍ ഉണ്ടാക്കിയ പാലമാണ്. ആ പാലം കീറി മുറിച്ച് അതിലൂടെ അതിലൂടെ കപ്പല്‍ ഓട്ടാന്‍ തുനിഞ്ഞാല്‍ സര്‍വ്വ ഹിന്ദുക്കളും ആയിധമെടുക്കും . ഇവിടെ ചോരപ്പുഴ ഒഴുകും . നമ്മള്‍ക്ക് വലുത് നമ്മളുടെ ദൈവങ്ങളുടെ രക്ഷയാണ് . ചെറ്റകളായ മനുഷ്യന്മാരുടേതല്ല . അവന്മാരുടെ ഒരു സേതുസമുദ്രം പദ്ദതി അല്ല പിന്നെ . ഹിന്ദുക്കളുടെ നാട്ടില്‍ പാവപ്പെട്ട ഹിന്ദു ദൈവങ്ങള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍ ?
കാണാപ്പുറം ഹിന്ദുക്കളുടെ അഭിനവ അവതാരമാണ് . ഇനിയും കമ്പ്യൂട്ടറില്‍ വാചാലമായി എല്ലാ നേതാക്കള്‍ക്കെതിരെയും പോസ്റ്റുക കാണാപ്പുറ സ്വാമിയേ ശരണം !

K.P.Sukumaran said...

ഹനുമാന്‍ ഇവിടെത്തന്നെ കാണും . കമന്റ് ഡിലീറ്റ് ചെയ്താലും ഹനുമാന്‍ വീണ്ടും കമന്റും . ഒന്നിന് പിറകെ ഒന്നൊന്നായ് .. കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്ന പോലെ കാണാപ്പുറ ഹൈന്ദവത പോസ്റ്റിപ്പോസ്റ്റി തീര്‍ക്കുക കാണാപ്പുറസ്വാമിയേ ശരണം !

K.P.Sukumaran said...

ബാബര്‍ മസ്ജിദിന്റെ പേര്‍ പറഞ്ഞാണ് ഒരിക്കല്‍ നമ്മക്ക് ഭരണം കിട്ടിയത് . അത് കഷ്ടകാലത്തിന് പൊളിച്ച് പോയി , ഇനി ഒറ്റ വഴിയെയുള്ളൂ സെതു സമുദ്രം . അതില്‍ ഒരു പിടി പിടിക്കണം . രാമര്‍ സേതൂന്ന് ഒരു മണല്‍ ഇളകിയാല്‍ മതി ചെങ്കോട്ട വിറക്കും . കാണാപ്പുറസ്വാമിയേ ശരണം !

K.P.Sukumaran said...

ഇന്ത്യാമഹാരാജ്യത്തിലുള്ള സകലമാന ഹിന്ദുവിരുദ്ധരേയും സംഹരിക്കാന്‍ അവതരിച്ച കാണാപ്പുറത്തപ്പന്റെ അടുത്ത ബ്ലോഗാസ്ത്രം പ്രകാശ് കാരാട്ടിന് നേരെയായിരിക്കും, തുടര്‍ന്ന് കരുണാനിധിക്ക് നേരെയും DYFIക്ക് നേരേയും എല്ലാം വരുന്നുണ്ട് . ആദ്യത്തെ ബ്ലോഗാസ്ത്രം ഏതോ ഒരു ബ്ലോഗറുടെ നേര്‍ക്കായിരുന്നു . ആ ബ്ലോഗര്‍ ബ്ലോഗും പൂട്ടിപ്പോയി ! അടുത്തത് സാക്ഷാല്‍ സോണിയാ ഗാന്ധിക്ക് നേരെ . സോണിയ ഇതാ തകര്‍ന്ന് തരിപ്പണമായി . അതാണ് അവതാരത്തിന്റെ ശക്തി . പ്രകാശ് കാരാട്ടിന് നേരെ എയ്യുന്ന ബ്ലോഗാസ്ത്രം ഏറ്റ് കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ നാമാവശേഷമാകും . കാണാപ്പുറത്തിന്റെ ബ്ലോഗാസ്ത്രം അത്രം കടുപ്പപ്പെട്ടതാണ് .

തന്റെ അവതാരോദ്ധേശ്യം കാണാപ്പുറത്തപ്പന്‍ ഇങ്ങിനെ വെളിപ്പെടുത്തുന്നു:
“അല്‍പം വൈകാരികാംശം കൂടുതലുള്ള പോസ്റ്റുകളായിരിക്കും ഇവ. യാതൊരു അടുക്കും ചിട്ടയുമില്ലാതെ മനസ്സില്‍ വരുന്നതെല്ലാം അതേപടി എഴുതുകയാണ്‌. പതിവുള്ള പ്രതിപക്ഷ ബഹുമാനം ഇത്തവണ കണ്ടെന്നു വരില്ല. അതിന്‌ ഒരു മുന്‍കൂര്‍ ക്ഷമാപണത്തിന്‌ ഒരുക്കവുമല്ല. ക്ഷമയും മര്യാദയും ഒരു പരിധി വിട്ടാലും അപകടമാണെന്ന തിരിച്ചറിവില്‍ നിന്നു കൂടിയാണ്‌ വാസ്തവത്തില്‍ ഈ പോസ്റ്റുകള്‍ ഉണ്ടായത്‌.’’

എന്ത് കൊണ്ട് ഇങ്ങിനെ ഒരു അവതാരം വേണ്ടിവന്നു ?
ചില ഹിന്ദു വിരോധികള്‍ ശ്രീരാമന്‍ ജനിച്ചതിന് ചരിത്രപരമായ തെളിവില്ല എന്ന് ഉളുപ്പില്ലാതെ പറഞ്ഞു കളഞ്ഞു . ഇവറ്റകള്‍ എന്താ ധരിച്ചത് . ദൈവത്തിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നോ ? അത് കാണിച്ച് കൊറ്റുക്കാനാണ് ദൈവം നേരിട്ട് ബ്ലോഗില്‍ കാണാപ്പുരത്തപ്പനായി അവതരിച്ചത് .

ഇക്കണക്കിന് പോയാല്‍ ?

നാളെ ഇവറ്റകള്‍ എന്തെല്ലാം പറഞ്ഞ് ദൈവങ്ങളെ പരിഹസിക്കും ?
ശിവന്റെ തൃക്കണ്ണിന് തെളിവില്ല ,
ബ്രഹ്മാവിന് നാല് മുഖമില്ല,
വിഷ്ണുവും ശിവനും സ്വവര്‍ഗ്ഗ സംഭോഗം ചെയ്ത് അയ്യപ്പന്‍ ജനിച്ചിട്ടില്ല,
ശിവനും പാര്‍വ്വതിയും ആന ഇണ ചേരുന്നത് നോക്കി സംഗമിച്ചതിന്റെ ഫലമായി ആനത്തലയന്‍ ഗണപതി ഇല്ല,
പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം കടലില്‍ നിന്ന് പൊക്കിയിട്ടില്ല,
ശ്രീകൃഷ്ണന്‍ ഗോപസ്ത്രീകളുടെ നഗ്നത കണ്ട് രസിക്കാന്‍ അവരുടെ അടിവസ്ത്രങ്ങള്‍ വാരിക്കൊണ്ട് പോയിട്ടില്ല ,

അങ്ങിനെ ഈ ഹിന്ദു ദൈവങ്ങളുടെ അസ്തിത്വം എല്ലാം നിഷെധിക്കപ്പെട്ടാല്‍ ഹിന്ദു എന്ത് ചെയ്യും ?
സംഭവാമി യുഗേ യുഗേ എന്ന് പ്രവചിച്ചത് സത്യമാണെന്ന് ബോധ്യമായി . കമ്പ്യൂട്ടറും ഇന്റെര്‍‌നെറ്റും ഉള്ളത് കൊണ്ടാണ് ദൈവം കാണാപ്പുറത്തപ്പനായി ബ്ലൊഗില്‍ അവതരിച്ചത് .

ഇനി മുതല്‍ കാണാപ്പുറത്തപ്പന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ ഈ എളിയ ഭക്തനും ബൂലോഗത്തുണ്ടാവും . അതാണ് അവതാരങ്ങളുടെ ശൈലി . അവതാരങ്ങളോടൊപ്പം സബ്-അവതാരങ്ങളുമുണ്ടാവും !

കെ said...

ഗോഡ്സെയ്ക്ക് ആര്‍എസ്എസ് ബന്ധമില്ലെന്നൊക്കെയുളള പച്ചക്കളളങ്ങള്‍ സംഘപരിവാര്‍ കാലങ്ങളായി ആവര്‍ത്തിക്കാറുണ്ട്. ഗോഡ്സെ ആരായിരുന്നുവെന്ന് പറയാന്‍ ഏറ്റവും യോഗ്യന്‍ നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ തന്നെയാണ്. ദാ ഗോപാല്‍ ഗോഡ്സെ 1994ല്‍ ഫ്രെണ്ട് ലൈന്‍ മാസികയ്ക്കു നല്‍കിയ ഇന്റര്‍വ്യൂ.

ഈ ബ്ലോഗിലെ മറ്റു ജല്‍പനങ്ങളുടെ ന്യായാന്യായങ്ങളിലേയ്ക്ക് കടക്കുന്നില്ല. ഒരു സംഘപരിവാറുകാരന്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.

മാരീചന് രസിച്ചത് മറ്റൊന്നാണ്, സ്വന്തം ബ്ലോഗില്‍ ഗാന്ധിജിയെക്കുറിച്ച് കണ്ണീരൊഴുക്കിയ വക്കാരിയിവിടെ.......
ക്ഷീരമുളള അകിട്, കൗ, കണ്‍ഫ്യൂഷന്‍................

K.P.Sukumaran said...

ഈ പോസ്റ്റും കൊണ്ട് ബൂലോഗത്തിറങ്ങിയ അഭിനവ കാണാപ്പുറത്തപ്പനെ വെറും സംഘപരിവാറുകാരന്‍ എന്ന് വിശേഷിപ്പിച്ചത് ദൈവനിന്ദയാണ് . ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വരുന്നു , ഒരു ഇടക്കാലതെരഞ്ഞെടുപ്പിന്റെ വന്ധ്യമേഘങ്ങള്‍ രാഷ്ട്രീയ ഗഹനത്തില്‍ സാന്ദ്രീകൃതമാകുന്നു. അപ്പോള്‍ ഹൈന്ദവ വര്‍ഗ്ഗീയതയുടേ കാളിയ വിഷം തുപ്പി ബി.ജെ.പി. യെ അധികാരത്തിലെത്തിക്കാന്‍ അവതാരം പൂണ്ട സാക്ഷാല്‍ രാമന്‍ തന്നെയാണ് കാണാപ്പുറത്തപ്പന്‍ . ഇനി മേലില്‍ ഹിന്ദു ദൈവങ്ങളുടെ വൃത്തികേടുകളും ചെറ്റത്തരങ്ങളും ആരെങ്കിലും നിഷേധിച്ചാല്‍ കാണാപ്പുറത്തപ്പന്റെ ബ്ലോഗാസ്ത്രം അത്തരക്കാരെ ഭസ്മീകരിക്കും . ഹിന്ദുക്കളുടെ മൊത്തം അധികാരികള്‍ ബി.ജെ.പി.യും. അവരുടെ അഭിനവ ദൈവം കാണാപ്പുറത്തപ്പനുമാണ് .

കെ said...

ജോജു പറയുന്നു.
"ക്രിസ്തു ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്, മുഹമ്മദ് നബി ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്, ബുദ്ധനും ജൈനനും തെളിവുകളുണ്ട്. വാത്മീകിയും വ്യാസനും ജീവിച്ചിരുന്നതിനു തെളിവുകളുണ്ട്. അതുപോലെയല്ല ശ്രീരാമനും കൃഷ്ണനുമൊന്നും".

മേപ്പടി മഹാപുരുഷന്മാര്‍ ജീവിച്ചിരുന്നുവെന്നതിന് എന്താണാവോ തെളിവുകള്‍? മറിയം ദിവ്യഗര്‍ഭം ധരിച്ച് ചെവിയില്‍ കൂടെ ക്രിസ്തുവിനെ പ്രസവിച്ചതിന് തെളിവുണ്ടോ? മത്സ്യഗന്ധിയും പരാശരനും കടത്തുതോണിയില്‍ വച്ച് ബന്ധപ്പെട്ടതിനും ദോശ ചുട്ടെടുക്കുന്നതു പോലെ വ്യാസന്‍ ജനിച്ചു വളര്‍ന്നതിനും തെളിവുണ്ടോ?

പിന്നെയും പറയുന്നു, രാമായണത്തിലും മഹാഭാരതത്തിലും അതിശയോക്തിയുണ്ടെന്ന്. ഏതു മതത്തിലാണ് സാര്‍ അതിശയോക്തിയില്ലാത്തത്. ക്രിസ്തുവിന്റെ ജനനത്തില്‍ അതിശയോക്തിയില്ലേ. അതിശയോക്തിയില്‍ തന്നെയാണ് എല്ലാ വിശ്വാസവും കെട്ടിപ്പെടുത്തിരിക്കുന്നത്.

കാണാപ്പുറത്തിന്റെ മറ്റേപ്പുറത്തു തന്നെയാണ് നിങ്ങളും നില്‍ക്കുന്നതെന്നൊരു തോന്നല്‍.

വക്കാരിയുടെ ഈസ്റ്റര്‍ പരീക്ഷാ ഉദാഹരണം ചീറ്റിപ്പോയതെന്നു തന്നെ പറയാം. രാമസേതുവിനെ ടൂറിനിലെ ശവക്കച്ചയുമായി ഇക്വേറ്റു ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.

K.P.Sukumaran said...

സൂര്യനെ നോക്കിയ ഉടനെ കുന്തി ഗര്‍ഭവതിയായി അപ്പൊത്തന്നെ കര്‍ണ്ണനെ പ്രസവിച്ചില്ലേ ? വായുഭഗവാന്റെ പുത്രനല്ലേ സാക്ഷാല്‍ ഹനുമാന്‍ . പുരാണമം എന്നാല്‍ ജീവചരിത്രങ്ങളാണ് . അത് ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ ഹിന്ദുവിന്റെ വികാരം എന്തിനാ? തീ പിടിക്കാതെ ....

Unknown said...

അപ്പോള്‍, സേതു സമുദ്രം കപ്പല്‍ ചാല്‍ പദ്ധതി വരുന്നത് കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടം ഉണ്ടാകും എന്ന് നിങ്ങള്‍ കരുതുന്നു???

കേവല ലാഭമായ പ്രതിവര്‍ഷം വെറും 21 കോടി ആണോ? മറ്റൊരു ബ്ലോഗില്‍ വായിച്ചത്, നൂറു വര്‍ഷം കൊണ്ട് കിട്ടുന്ന 2100 കോടി രൂപ ഇന്ത്യയുടെ ജി എന്‍ പി യുടെ 6.5% ആണെന്നാണ് അതാണോ പുരോഗമനം? അതോ ഡീ എം കെ യുടെ നിയമസഭാ/പാര്‍ലമെന്റ് സാമാജികരുടെ തൂത്തുക്കുടിയിലെ മുതല്‍മുടക്കിനെ ലാഭമാക്കി മാറ്റാനുള്ള പുതിയ വഴിയൊ?

ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ എന്ന ആ വഴി വിട്ട് ഒന്ന് മാറ്റി ചിന്തിച്ചു നോക്കൂ. ആര്‍ക്ക് എന്ത് നേട്ടം?

വിഴിഞ്ഞം തുറമുഖ പദ്ധതി എന്നൊരു പഴയ കള്ള് കുപ്പി ഉണ്ടായിരുന്നു. അത് ഉണ്ടെങ്കില്‍ പിന്നെയും കുറേ കൂടെ പ്രയോജനം ചെയ്തേനേ. പക്ഷേ അത് നടപ്പാവണമെങ്കില്‍, നട്ടെല്ലിന്റെ സ്ഥാനത്ത് നേന്ത്രപ്പഴം ഉള്ള നമ്മുടെ എം പി മാര്‍ പോരാ.

ആ പാലം പൊളിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ ഭാരത‌‌ (സര്‍ക്കാര്‍) ആവില്ല എന്നത് മൂന്നുതരം. പുരോഗമനം ഭാരതത്തിനല്ല ഉണ്ടാവുക!

കൈയൊപ്പ്‌ said...

പ്രിയ നകുലന്‍,

ആര്‍ എസ്.എസ്., സംഘ്പരിവാര്‍ ആശയപ്രചാരകനായ താങ്കളുടെ പുതിയ പോസ്റ്റുകള്‍ കാണാറില്ലായിരുന്നു. സംഘ്പരിവാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ചും അജണ്ടകളെ കുറിച്ചും ഒരിക്കല്‍ താങ്കളുടെ ഒരു പോസ്റ്റില്‍ 'കമന്റ്' എഴുതുകയുണ്ടായിരുന്നു. അപ്പോഴെല്ലാം താങ്കള്‍ 'ഹേയ്യ്, ഞാന്‍ ഒരിക്കലും സംഘ് പരിവാറുകാരനല്ല, സ്വതന്ത്രമായ എന്റെ പഠനങ്ങളില്‍ എനിക്കു ശരിയാണെന്നു തോന്നിയത് പറയുന്നു എന്നു മാത്രം' എന്ന രീതിയില്‍ ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നകുലന്റെ സംഘ്പരിവാര്‍ അജണ്ട പൂര്‍ണമായും പുറത്തു വന്നിരിക്കുകയാണു. സന്തോഷം! സംഘ്പരിവാര്‍ അജണ്ടകളും പരിപാടികളും പോസ്റ്റുകളിലൂടെ നിരന്തരം പ്രചരിപ്പിക്കുകയും ഒപ്പം 'ഞാന്‍ ഒരു സംഘ് പരിവാറുകാരനല്ല' എന്ന് മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നത് അരാഷ്ട്രീയ നിലപാടുകളുള്ള വായനക്കാരെ വഴിതെറ്റിക്കാനാണു സഹായകരമാവുക. ഇവിടെ താങ്കളുടെ ലക്ഷ്യവും അത്തരമൊരു സന്നിഗ്ദതയാണെന്ന് തീര്‍ത്തു പറയാം.

രാമസേതുവെന്ന് ഇവിടെ വിളിക്കുന്ന കടലിലെ മണ്‍തിട്ടയെക്കുറിച്ച് ആധികാരികമായ വിലയിരുത്തലുകള്‍ ധാരാളം ലഭ്യമായതിനാല്‍ ആ ഭാഗം വീണ്ടും ആവര്‍ത്തിക്കുന്നില്ല. 'രാമ സേതു' തര്‍ക്കം കൊണ്ടുമാത്രവുമല്ല ആര്‍എസ്‌എസ്- സംഘ്പരിവാര്‍ വര്‍ഗീയതകളെ പുരോഗമന ശക്തികളും നിങ്ങള്‍ 'കപടമതേതരവാദികളെ'ന്ന് വിളിക്കുന്ന പ്രസ്ഥാനങ്ങളും എതിര്‍ത്തു പോരുന്നത്. ജനങ്ങളുടെ സുരക്ഷക്കും നാടിന്റെ നന്മക്കും നിങ്ങളെപ്പോലുള്ള വര്‍ഗീയ വാദികളും അവരുടെ തീവ്രവാദി സംഘങ്ങളും ആപത്താണെന്ന് തിരിച്ചറിയുന്നതു കൊണ്ടു കൂടിയാണ്. ആര്‍എസ്‌എസ്- സംഘ്പരിവാര്‍ കക്ഷികളെ അനുകൂലിച്ച് താങ്കള്‍ 'നിഷ്‌പക്ഷ'മെന്ന പേരില്‍ എത്ര പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം നിഷ്‌ഫലമാവുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ കരുത്തു പകര്‍ന്ന സാമൂഹിക ബോധം വായനക്കാരില്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടു തന്നെയാണു.

ചില ചോദ്യങ്ങള്‍:

1) എന്തു കൊണ്ടാണു പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ 'കപട മതേതര വാദികളെന്ന് വിളിക്കുന്നത്? ആര്‍എസ്‌എസ്- സംഘ്പരിവാര്‍ കക്ഷികളാണോ മതേതര വാദികള്. അതോ 'മതേതരത്വം' എന്ന വാക്കിനെ നകുലന്‍ വില മതിക്കുന്നില്ല എന്നാണോ?

2) എന്തു കൊണ്ടാണു ആദിവാസികളെ നിങ്ങള്‍ വനവാസികളെന്നു വിളിക്കുന്നത്? ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ രാഷ്ട്രീയ നയങ്ങളില്‍ പ്രതിഫലിക്കുന്ന ആക്രമണോത്സുക സവര്‍ ണ്ണ രാഷ്ട്രീയത്തിന്റെ പുതിയ അടവുകളും രാമസേതു തര്‍ക്കം പോലെ ജനവിരുദ്ധകുന്നത് ഈ ചോദ്യത്തിനുള്ള താങ്കളുടെ ഉത്തരത്തിന്റെ പരിസരങ്ങളിലാണു.

രാമസേതു തര്‍ക്കത്തെ കുറിച്ച് നകുലന്‍ പറയാന്‍ പോകുന്ന ഡി.വൈ.എഫ്.ഐ.ക്കുള്ള മറുപടിക്ക് കാത്തിരിക്കുകയാണു ഞാന്‍. ആര്‍. എസ്. എസ്.- സംഘ് പരിവാര്‍ പോലുള്ള അപകടകാരികളായ വര്‍ഗീയ സംഘടനകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നകുലന്റെ ചിരിപ്പിക്കുന്ന വാദങ്ങള്‍ക്ക് മറുപടി അവിടെയാവാം.

K.P.Sukumaran said...

നകുലാ , കാണാപ്പുറത്തപ്പാ തൊടുക്ക് ഒരു ബ്ലോഗ്ഗാസ്ത്രം കൈയൊപ്പിന് നേരെയും ! ഈ ആര്‍ഷഭാരതം ഹിന്ദുവിന്റേതാണ് . ഇവിടെ ഹിന്ദുക്കളും ഹിന്ദുക്കളുടെ ദൈവങ്ങളും മതി ! ഉണരൂ നകുലാ , കാണാപ്പുറത്തപ്പാ ... നമുക്ക് ഒറ്റ അജണ്ടയേയുള്ളൂ ! ഹിന്ദുരാഷ്ട്രം വരണം! മറ്റൊന്നും നമുക്ക് പ്രശ്നമല്ല ! രാമന്റെ അമ്പലം പണിതാലും രാമന്റെ സേതു നിലനിന്നാലും ഹിന്ദുവിന്റെ പ്രശ്നം മുക്കാലും തീരും . പിന്നെ മുക്കിന് മുക്കിന് മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ക്ക് അമ്പലങ്ങളും പണിതാല്‍ ഹിന്ദു വിശപ്പ് തീരും ഉടലോട് സ്വര്‍ഗ്ഗത്തില്‍ ചെല്ലുകയാവാം . നകുലന്റെ അസ്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. അത് ഇന്ത്യാ മഹാരാജ്യത്ത് ഒരു വിസ്പോടനം ഉണ്ടാക്കും . സകല ഹിന്ദുവിരുദ്ധരും തകര്‍ന്ന് തരിപ്പണമാകും !

Unknown said...

വാസ്തവത്തെ മനസ്സിലാക്കാതെ, അര്‍ എസ്സ് എസ്സ് എന്ന സംഘടനയെ എതിര്‍ക്കുക എന്ന ഒരേ ഒരു ഉദ്ദേശ്ശ്യം മാത്രം മനസ്സില്‍ വച്ച് കമന്റിടുന്നവര്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുക, എന്നിട്ട് വസ്തുനിഷ്ടമായി കമന്റ് ചെയ്യുക. പ്ലീസ്.

ഈ ഹനുമാന്‍ അവതാരത്തിന്റെ ഉദ്ദേശ ശുദ്ധിയും സംശയിക്കപ്പെടേണ്ടതാണ്.

കൈയൊപ്പ്‌ said...

പൊന്നമ്പലം, എതിര്‍ ക്കേണ്ടതും തുറന്നു കാട്ടേണ്ടതും ആര്‍ എസ്സ് എസ്സ് എന്ന സംഘടനയെയും അതിന്റെ വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളെയും തന്നെയാണു ചങ്ങാതീ. ഇപ്പോള്‍ കപട പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കുന്ന ഇവര്‍ സൈലന്റ് വാലിയിലും കാസര്‍ഗോട്ടും പ്ലാച്ചിമടയിലും കരിമണല്‍ പ്രശ്‌നത്തിലും അതിരപ്പള്ളിയിലും മറ്റു ജനകീയ ഇടപെടലുകളിലുമെല്ലാം എവിടെയായിരുന്നു? രാമന്‍ എന്ന ഇടപെടല്‍ ഇവിടെയില്ലായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള താല്പര്യം ഇവര്‍ക്ക് ഉണ്ടാവുമായിരുന്നെന്ന് ശുദ്ധമനസ്സുകള്‍ പോലും വിശ്വസിക്കില്ല. ഈ പൊയ് മുഖങ്ങളിലൊന്നും സംഘപരിവാറിനോ നകുലനോ ഇവരുടെ വിഷലിപ്‌തതക്കോ ഒളിക്കാനാവുന്നില്ല എന്നതാണു സത്യം. മധുരം പുരട്ടി അവതരിപ്പിച്ചാലും വിഷം വിഷം തന്നെയാണല്ലോ പ്രിയ നകുലന്‍!

K.P.Sukumaran said...

ഹനുമാന്റെ അവതാരോദ്ധേശം വ്യക്തമാണ് . ബ്ലോഗില്‍ അവതരിച്ച കാണാപ്പുറത്തപ്പനെ രക്ഷിക്കുക ! ഇന്ത്യയിലെ സകല സംഘപരിവാര്‍ എതിരാളികള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന കാണാപ്പുറത്തപ്പനെ സഹായിക്കുക !
ആണവക്കരാറിന്റെ കേളികൊട്ടില്‍ ഒരു ഇടക്കാലതെരഞ്ഞെടുപ്പ് മണത്തറിഞ്ഞ ബി.ജെ.പി. ഇറക്കിയ തുറുപ്പ് ശീട്ടായിരുന്നു രാമര്‍ സേതു . എന്നാല്‍ അത് ചീറ്റിപ്പോയി . ബി.ജെ.പി. ഇപ്പോള്‍ നൈരാശ്യം മൂത്ത് പിച്ചും പേയും പുലമ്പുന്നു. സേതു സമുദ്രം പ്രൊജക്റ്റിനെ അനുകൂലിച്ചതിന്റെ പേരില്‍ ഇപ്പോള്‍ കാണാപ്പുറത്തപ്പന്‍ ഇപ്പോള്‍ വര്‍ഗ്ഗീയ വിഷം ബ്ലോഗില്‍ ഛര്‍ദ്ദിക്കുകയാണ് . പൊന്നമ്പലത്തെ പോലെ ചില വര്‍ഗ്ഗീയ കോമരങ്ങള്‍ താങ്ങനുമുണ്ട് . നേരേ ചൊവ്വേ പറഞ്ഞാല്‍ കാണാപ്പുറത്തപ്പന് തിരുവാട് ലഭിക്കുകയില്ല . പുരാണത്തില്‍ ഉള്ള രാമന്‍ സത്യമാണെങ്കില്‍ മറ്റുള്ള എല്ലാ രാമകൃഷ്ണന്മാരും സത്യമായിരിക്കണം . ആ ദൈവങ്ങളുടെ നികൃഷ്ടമായ കാര്യങ്ങള്‍ തുറന്ന് കാണിക്കാന്‍ ഹനുമാനേക്കാളും യോഗ്യന്‍ വേറെയില്ല . മനുഷ്യന്മാരേക്കാളും വൃത്തിക്കെട്ട കാമക്കൂത്തുകളായിരുന്നു ദൈവങ്ങള്‍ കാണിച്ചത് . കൃഷ്ണന്‍ ഗോപസ്ത്രീകളുടെ ഗുഹ്യഭാഗം കാണാന്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ച് മരത്തിന്മേല്‍ ഇരുന്നത് ശരിയോ ? കാണാപ്പുറത്തപ്പന്‍ മതേതരവാദികളെ വിചാരണക്ക് വിധേയമാക്കുമ്പോള്‍ സ്വാഭാവികമായും ഹിന്ദു ദൈവങ്ങളുടെ ചെറ്റത്തരങ്ങളും ലൈംഗിക അരാജകത്വങ്ങളും വിചാരണക്ക് വിധേയമാക്കണം . മനസ്സിലായോ പൊന്നമ്പലേ

Mr. K# said...

"പൊന്നമ്പലം, എതിര്‍ ക്കേണ്ടതും തുറന്നു കാട്ടേണ്ടതും ആര്‍ എസ്സ് എസ്സ് എന്ന സംഘടനയെയും അതിന്റെ വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളെയും തന്നെയാണു ചങ്ങാതീ"

കൈയൊപ്പ്, മേല്‍പ്പറഞ്ഞതില്‍ “വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങള്‍“ എന്നതു കൊണ്ട് ഉദ്ദേശിച്ചതെന്താണെന്നു ഒന്നു വ്യക്തമാക്കാമോ? വര്‍ഗീയ പ്രചരണങ്ങള്‍ എന്നു പറഞ്ഞാല്‍? നിര്‍ബന്ധിത മതം മാറ്റം? അതോ പ്രലോഭനങ്ങള്‍ വഴിയുള്ള മതം മാറ്റം? രണ്ടായാളും രണ്ടിലും ആര്‍ എസ് എസ്സിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകള്‍ വേറെ ഇഷ്ടം പോലുണ്ട് ഇന്‍ഡ്യയില്‍. അവരെക്കുറിച്ചൊന്നും ആരും ബ്ലോഗില്‍ പരാമര്‍ശിച്ചു കണ്ടില്ല. ഇനി അഥവാ ആര്‍ എസ് എസ്സും അത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആര്‍ എസ് എസ്സിന്റെ പ്രചാരണങ്ങള്‍ മാത്രം വിഷലിപ്തമായതെന്താണാവോ ചങ്ങാതീ?

Mr. K# said...

പ്രിയ കൈയൊപ്പ്,

ആര്‍ എസ്സ് എസ്സിനെ എന്തുകൊണ്ട് എതിര്‍ക്കണം എന്നു കൂടി പറഞ്ഞു തരിക.

നകുലന്‍ പറഞ്ഞ കപടമതേതരവാദികളെപ്പോലെ, താങ്കളുടെ യഥാര്‍ത്ഥ മതേതരവാദികളെപ്പോലെ, ബോംബു സ്ഫോടനക്കേസിലെ പ്രതിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചാനയിക്കാനാളില്ലാത്തതു കൊണ്ടാണോ? അതോ സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെ വെട്ടിക്കൊന്നവരെ കെട്ടിപ്പിടിച്ച് ഏങ്ങലടിക്കുന്ന നേതാക്കളില്ലാത്തതാണോ അവര്‍ക്കുള്ള കുറവ്.

ജ്വാല said...

രാജാവിനെക്കാളും കൂടിയ രാജഭക്തി വേണൊ? രാവണന്‍ മരിചു പൊയ അവസ്തയില്‍ രാമസെതു നു എന്തു പ്രധാന്യം? പുരുഷത്തമനായ രാമന്‍ എന്ന സംകല്പം ആണു അനുകരണീയം.

ഹിന്ദു ദേവതകലുടെ കതകളിലെ പ്രതീകആത്മകതയെ പാറ്റി അറിയാതെ സ്തുലരൂപം എടുത്തുജകാണിക്ക്യുന്നതു അബ്ബ്ധാവില്ല്യെ മാഷെ?

അങനെ ആണെങ്കില്‍ ജീസസ് - മഗ്ദലന മേരി ബന്ധം എങനെ വ്യഖ്യാനിക്കപെടും.

അതൊണ്ടു ചിരട്ട കടിക്കതെ നാലികേരത്തിന്റെ സ്വാദു രുചിച്ച്റിയു...

എല്മരൊടും കൂടി പറയാ..

N.J Joju said...

മാരീചന്‍,

ഞാന്‍ എന്തിനെ തെളിവുകളെന്നു പറഞ്ഞുവോ അവയെ തെളിവുകളായി ബഹുഭൂരിപക്ഷവും അംഗീകരിക്കും എന്നാണ് എന്റെ വിശ്വാസം. എന്തിന് ഞാന്‍ തെളിവില്ല എന്നു പറഞ്ഞുവോ അവയ്ക്ക് തെളിവില്ല എന്നും പലരും സമ്മതിയ്ക്കും. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്.

മറ്റുമതങ്ങളില്‍ അതിശയോക്തിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല അതിശയോക്തിയുടെന്നു സമ്മതിയ്ക്കുകകൂടി ഞാന്‍ ചെയ്തിട്ടുണ്ടെന്ന് എന്റെ മുന്‍ കമന്റുകള്‍ വായിയ്ക്കുന്ന ആര്‍ക്കും മനസിലാകും. ഞാന്‍ വാദിക്കാന്‍ ശ്രമിച്ചത് ചിലര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടെന്നും ചിലരുടേതിന് തെളിവില്ല എന്നുമാണ്. അല്ലാതെ അവര്‍ ജനിച്ചതിനും വളര്‍ന്നതിനും മരിച്ചതിനും സാമാന്യയുക്തിയ്ക്ക് നിരക്കുന്ന തെളിവുകളുണ്ടെന്നോ മതഗ്രന്ഥങ്ങളില്‍ പറയുന്നത് അതേപടി ചരിത്രമാണെന്നോ പറഞ്ഞിട്ടില്ല. ഒരാള്‍ ജീവിച്ചിരുന്നതിന് തെളിവില്ല എന്നു പറഞ്ഞാല്‍ അയാള്‍ ജീവിച്ചിരുന്നില്ല എന്നര്‍ത്ഥം വരുന്നുമില്ല. Absence of evidence is not the evidence for absence.

ജയ് ഹനുമാന്‍ ആരാണെന്നും അദ്ദേഹത്തിന്റെ ഉദ്ദ്യേശമെന്താണെന്നും എല്ലാവര്‍ക്കും വ്യക്തമായിക്കാണുമല്ലോ.

ഹിന്ദുമതത്തെക്കുറിച്ച് ആരെന്തുപറഞ്ഞാലും അതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നത് ശരിയാണ് എന്ന് എനിയ്ക്ക് തോന്നുന്നില്ല.

പൊന്നമ്പലം,
മുടിയനായപുത്രന്റെ ബ്ലോഗിന്റെ ലിങ്ക് നേരത്തേതന്നെ ഞാന്‍ കൊടുത്തിട്ടൂള്ളതാണ്. സേതുസമുദ്രം പദ്ധതിയോട് എനിയ്ക്ക് പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ല എന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.

എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞതിനാലും ചിലര്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ചര്‍ച്ചയുടെ ക്രിയാത്മകതയെ അലങ്കോലപ്പെടുത്താന്‍ ശ്രമിയ്ക്കുന്നതായി തോന്നിയതിനാലും ഞാനും ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നു.

ആ‍രുടെയും മതവൃകാരം വൃണപ്പെടുത്തുക എന്ന ഉദ്ദ്യേശം എനിയ്ക്ക് ഇല്ലാത്തതിനാലും മതവികാരം വൃണപ്പടുത്തുവാന്‍ പോന്ന കമന്റുകള്‍ ഞാന്‍ എഴുതിയിട്ടില്ല എന്നു തോന്നുന്നതിനാലും ഒരു ഖേദപ്രകടനത്തിന് മുതിരുന്നില്ല.

നന്ദി

Shyju said...

ഞാനും ഈ ചര്‍ച്ചകളില്‍ നിന്നും പിന്മാറിയതായിരുന്നു. എങ്കിലും കൈയൊപ്പിന്റെ 2 ചോദ്യങ്ങള്‍ കണ്ടപ്പ്പ്പോള്‍, ചോദ്യം നകുലനോടാണെങ്കിലും, ഉത്തരവാദിത്വം എനിക്കും ഉണ്ട്‌ എന്നു തോന്നിയതുകൊണ്ട്‌ എളിയ വാക്കുകളില്‍ ചെറിയ രണ്ട്‌ ഉത്തരങ്ങള്‍.

1. സ്വയം തങ്ങള്‍ മതേതരന്മാര്‍ ആണെന്നു പറയുകയും, അതേസമയം തന്നെ, ക്രിസ്ത്യന്‍-മുസ്ലിം (ന്യൂനപക്ഷം എന്നു ചുരുക്കിപ്പറഞ്ഞാല്‍ ശരിയാകില്ല) ആവശ്യങ്ങള്‍ക്കും, ആവലാതികള്‍ക്കും വേണ്ടി നിലകൊള്ളുകയും പ്രതികരിക്കുകയും (ഇതില്‍ തെറ്റില്ല) എന്നാല്‍ ഹിന്ദുവിന്റെ പ്രശ്ങ്ങളെ അവഗണിക്കുകയും വര്‍ഗ്ഗീയമെന്ന് മുദ്രയടിക്കുകയും (ഇത്‌ ശരിയാണോ?) ചെയ്യുന്നതിനാലാണു കപടമതേതരന്മാര്‍ എന്നു പറയുന്നത്‌. തെളിവുകള്‍ക്കു വേണ്ടി സ്വയം ചിന്തിക്കുക.
2. ഈ ചോദ്യത്തിനു ഒരു മറു ചോദ്യമാണു ശരിയായ ഉത്തരം എന്നു തോന്നുന്നു. എന്തുകൊണ്ടാണു 'അവരെ' ആദിവാസികള്‍ എന്നു വിളിക്കുന്നത്‌ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുത്തരം ആര്യനധിനിവേശ സിദ്ധാന്തത്തിലാണിരിക്കുന്നത്‌. ആ സിദ്ധാന്തപ്രകാരം ഇവിടത്തെ ആദ്യകാല നിവാസികളെ (Original Inhibitants - യഥാര്‍ത്ഥ ഇന്ത്യാക്കാര്‍ എന്ന് പരിഭാഷ) ആക്രമിക്കുകയും, തോറ്റു പിന്മാറിയ അവര്‍ ഇവിടുത്തെ കാടുകളില്‍ അഭയം തേടിയെന്നും കഥ. ഈ കഥ താങ്കള്‍ സമ്മതിക്കുമോ? ഇന്നു വനത്തില്‍ ജീവിക്കുന്നവരും താങ്കളും പാരമ്പര്യമായി രണ്ടു സംസ്കാരത്തിന്റെ സന്തതികളാണെന്ന് താങ്കള്‍ സമ്മതിക്കുമോ? സമ്മതിച്ചാല്‍ താങ്കള്‍ യഥാര്‍ത്ഥ ഇന്ത്യാക്കാരന്‍ അല്ല എന്ന് സ്വയം സമ്മതിക്കുന്നു എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം എന്തെന്നു വച്ചാല്‍ പണ്ടുകാലത്ത്‌ ഇവിടെ അധിവസിച്ചിരുന്ന ജനതയില്‍ (അന്നു എല്ലാവരും കാടുകളിലായിരുന്നു വസിച്ചിരുന്നത്‌. ഗ്രാമമോ നഗരമോ ഇല്ലായിരുന്നല്ലോ) കാലത്തിന്റെ പുരോഗമനത്തിനനുസരിച്ച്‌ ചിലര്‍ ഗ്രാമങ്ങളും നഗരങ്ങളും വളര്‍ത്തുകയും നാഗരിക ജീവിതം നയിക്കുകയും ചെയ്തപ്പോള്‍, മറ്റു ചിലര്‍ കാടുകളില്‍ തന്നെ കഴിയുകയാണു ചെയ്തത്‌ (യാഥാസ്ഥിതികര്‍ എന്ന് ഇന്നത്തെ ഭാഷയില്‍ വിളിക്കാം). വനത്തില്‍ തന്നെ വസിക്കുന്നവര്‍ എന്നയര്‍ത്ഥത്തിലാണു 'വനവാസികള്‍' എന്നു വിളിക്കുന്നത്‌.

ഉത്തരങ്ങള്‍ മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

കൈയൊപ്പ്‌ said...

:) ഷൈജു,
ഈ ബ്ലോഗിലുടനീളം കാണുന്ന വര്‍ഗീയ അസഹിഷ്ണുതയാണല്ലോ ആദ്യത്തെ മറുപടിയിലുള്ളത്! ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എക്സ്ട്രിമിറ്റി എക്സ്ട്രിമിറ്റി തന്നെയാണ്.

രണ്ടാമത്തെ ഉത്തരം കൂടുതല്‍ രസകരമായി തോന്നി. 'ആദി'വാസികള്‍ എന്ന വാക്ക് വിളിച്ച് പറയുന്ന അര്‍ത്ഥം തങ്ങളെയും പിന്തള്ളുമെന്ന് ആര്യമഹിമാ സിദ്ധാന്തം ആവര്‍ത്തിക്കുന്ന സംഘ്പരിവാറിനു ബോധ്യമുള്ളതു കൊണ്ടാണല്ലോ അവരെ ആദിമ വാസികളായി അംഗീകരിക്കാത്തത്- 'വനവാസി'കളാക്കി മാറ്റിയത്.

ഒരു പക്ഷേ നകുലന്‍ ആണു ഷൈജുവിനു പകരം ഷൈജു ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞതെങ്കില്‍ അത് കുറേക്കൂടി തന്ത്രപരമായി ചെയ്യുമായിരുന്നു!

കൂടുതല്‍ പിന്നീട്...

myexperimentsandme said...

മാരീചാ ചീറ്റിപ്പോയല്ലേ... സാരമില്ല, പോട്ടെ :)

എന്നാലും എന്തായിരിക്കും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട്? അതായത് വിശ്വാസത്തിന്റെ തെളിവിന്റെ അടിസ്ഥാനത്തില്‍ രണ്ട് കാര്യങ്ങള്‍ -
1. ഈസ്റ്റര്‍
2. രാമസേതു
ഇത് എന്നോട് ഒരാള്‍ ചോദിച്ചാല്‍ ഞാന്‍ അയാളോട് എന്ത് മറുപടി പറയണം? മാരീചനും മത്തായിയും പറഞ്ഞപോലത്തെ മറുപടിയല്ല കേട്ടോ. ഞാന്‍ കണ്‍‌വിന്‍‌സിംഗായി പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളാണ് ഈ ചോദ്യം എന്നോട് ചോദിക്കുന്നതെന്നും കരുതുക. അയാളോട് പറയേണ്ട വളരെ വ്യക്തമായ, സിമ്പിളായ മറുപടിയാണ് ഞാന്‍ ചോദിക്കുന്നത്. രണ്ടുകാര്യങ്ങളിലെയും കോമണ്‍ പോയിന്റ് വിശ്വാസത്തിന്റെ തെളിവ്. രണ്ട് സംഗതികള്‍ - ഈസ്റ്ററും രാമസേതുവും. (പിന്നെ മാരീചനോട് മാത്രമായി ഒരു സ്വകാര്യം - രാമസേതുവിനെയും ഈസ്റ്ററിന്റെ അവധിയെയും നേരിട്ട് താരതംയപ്പെടുത്തുകയല്ലായിരുന്നു. അത് കിരണിനോടും ജോജുവിനോടും പറയുകയും ചെയ്തിരുന്നു. ഇനി ഈസ്റ്ററിന്റെ അവധിയാണ് പ്രശ്‌നമെങ്കില്‍ മാരീചന് ബോധിച്ച വേറേ ഏതെങ്കിലും ഉദാഹരണമായാലും മതി).

ഇനി ഈ ചോദ്യം തന്നെ പൊട്ടച്ചോദ്യമാണെങ്കില്‍, ചീറ്റുന്നതാണെങ്കില്‍ എന്തുകൊണ്ടാണ് ചീറ്റുന്നതെന്നും കൂടി. അവിടെയും രാമസേതുവിനെയും ഈസ്റ്ററിന്റെ അവധിയെയും താരതംയപ്പെടുത്തിയതുകൊണ്ടാണ് ചീറ്റിയതെന്നല്ല-കാരണം ചോദ്യത്തിന്റെ ഉദ്ദേശം അതല്ലായിരുന്നല്ലോ.

മത്തായീ, ഞാന്‍ പറഞ്ഞു (എന്നാണ് മത്തായി ഉദ്ദേശിച്ചതെങ്കില്‍) എന്ന് മത്തായി പറഞ്ഞ കാര്യങ്ങളൊന്നും ഞാന്‍ പറഞ്ഞതല്ല കേട്ടോ. ഞാന്‍ എന്താണ് പറഞ്ഞതെന്ന് ഞാന്‍ ഒന്നുകൂടി പറഞ്ഞാല്‍ മത്തായിയ്ക്ക് ദേഷ്യം വരുമായിരിക്കും. അതുകൊണ്ട് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ സമയം കിട്ടുകയാണെങ്കില്‍ ഒന്നുകൂടി വായിച്ച് നോക്കിയിട്ട്...

പിന്നെ മാരീചാ, ഗാന്ധിജിയെപ്പറ്റി “കണ്ണീരൊഴുക്കിയ” ഞാന്‍ (അത് കണ്ണീരൊഴുക്കലല്ലായിരുന്നു; ആ പോസ്റ്റിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു; ഗാന്ധിജിയെ വിമര്‍ശിച്ചു എന്നതുകൊണ്ടുള്ള വെറും വികാരപ്രകടനമല്ലായിരുന്നു എന്നൊന്നും ഇനിയും പറയേണ്ടല്ലോ അല്ലേ‌) നകുലന്റെ പോസ്റ്റില്‍ രാമസേതുവിനെപ്പറ്റി പറയുകയും അവിടെ ഈസ്റ്ററിന്റെ അവധി ദിനമായി ചീറ്റിപ്പോയ ഒരു കമ്പാരിസണ്‍ നടത്തുകയും ചെയ്യുമ്പോള്‍ “താനെന്തിനാ ഇവിടെ?” എന്ന ചോദ്യം ഒരു ഫാസിസ്റ്റ് ചോദ്യമായും “താനിവിടെയോ” എന്നത് ഒരു ഫാസിസ്റ്റ് അത്‌ഭുതപ്രകടനമായും “തന്നെ ഇവിടെ കണ്ടപ്പോള്‍...” എന്നത് ഒരു ഫാസിസ്റ്റ് കണ്‍‌ഫ്യൂഷനായും അതിന്‍‌മേലുള്ള രസം ഒരു ഫാസിസ്റ്റ് രസവുമൊക്കെയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമോ എന്നൊരു ഫാസിസ്റ്റ് പേടി എനിക്ക് :)

എന്റെ ഇത്തരം കാര്യങ്ങളിലെല്ലാമുള്ള ഒരു പൊതുനിലപാട് എന്താണെന്നു വെച്ചാല്‍ പ്രതികരണങ്ങളില്‍ വിവേചനം പാടില്ല എന്നതാണ്-പ്രതികരിക്കുന്ന ആരായാലും. ഇനി വിവേചനം വേണമെങ്കില്‍ വരികള്‍ക്കിടയിലൂടെ വായിച്ച് കഷ്ടപ്പെട്ട് മനസ്സിലാക്കികൊടുത്താലും മനസ്സിലാകാത്ത തരത്തിലുള്ള വിവേചനമാവരുത്. ബ്ലോഗില്‍ വളരെ കഷ്ടപ്പെട്ട് നമുക്ക് വിശകലിച്ച് അതും ഇതും രണ്ടും രണ്ടും നാലാണെന്നൊക്കെ തെളിയിക്കാമായിരിക്കും. പക്ഷേ കുത്താനും വെട്ടാനും കത്തിക്കാനും പോകുന്ന പലര്‍ക്കും മതവികാരം വ്രണപ്പെട്ടിട്ടൊന്നുമല്ല, അങ്ങിനെ വ്രണപ്പെട്ടെന്നൊക്കെ നേതാക്കന്മാര്‍ പറയുന്നു, അവരത് കേള്‍ക്കുന്നു. അത്രമാത്രം. നേതാക്കന്മാര്‍ ഈ അവസരങ്ങളില്‍ പറയുന്നത്, നീ അപ്പുറത്ത് നോക്കടാ, അവരോടൊരു രീതി, നമ്മളോട് വേറൊരു രീതി, ഇത് ശരിയാണോടാ, അതുകൊണ്ട് കുത്തെടാ, വെട്ടടാ, കത്തിക്കെടാ എന്നൊക്കെയാണ്. അങ്ങിനെ കത്തിയും പന്തവുമായി നില്‍‌ക്കുന്നവനോട് ഒന്നോ രണ്ടോ മിനിറ്റിനകം അത് അങ്ങിനെയല്ല, വിവേചനമില്ല, അല്ലെങ്കില്‍ അതിന്റെ കാരണമല്ല ഇത് എന്നൊക്കെ സിമ്പിളായി പറഞ്ഞാല്‍ ചിലപ്പോള്‍ ചിലരെങ്കിലും കേട്ടേക്കും. പക്ഷേ താത്വികമായ അവലോകനം മാത്രം പഠിച്ച നമ്മളില്‍ പലര്‍ക്കും അങ്ങിനെയൊന്നും പറയാനും പറ്റുന്നില്ല. പലപ്പോഴും പല കാര്യങ്ങളും കാരണം പ്രതികരണങ്ങളില്‍ വിവേചനം വരികയും ചെയ്യും.

മത്തായി said...

പ്രിയ വക്കാരീ, ഇനി മുതല്‍ താങ്കള്‍ക്കു വേണ്ടുന്ന മറുപടി കൂടി ചോദ്യത്തോടൊപ്പം സമര്‍പ്പിക്കുക. അല്ലെങ്കില്‍ എഴുതുന്ന മറുപടി 50% എങ്കിലും വായിച്ചു നോക്കുക. രാമസേതു എന്നു കേട്ടാല്‍ ‘മറ്റവരുടെ’(ഈ അന്യവല്‍ക്കരണം ആണ് എല്ലാ വര്‍ഗ്ഗീയതയുടെയും ആണിക്കല്ല്) സേതു ആയിരുന്നേല്‍ പൊളിക്കുമായിരുന്നോ എന്നു ചോദിക്കുന്നവന്‍ ഒരു മറുപടിയിലും കണ്‍വിന്‍സ് ആവില്ല വക്കാരീ. പെണ്ണു കേസില്‍ ‘നമ്മളുടെ’ ഒരു പുരോഹിതന്‍ അകത്തായലുടനെ ‘മറ്റവരുടെ’ ആയിരുന്നേല്‍ എന്താകുമായിരുന്നേനെ എന്നതു ഒരു സാങ്കല്‍പ്പിക ചോദ്യമാണ്. അയാള്‍ പെണ്ണുപിടിക്കുന്ന വരെ കാത്തിരിക്കൂ എന്നതാണ് ഉത്തരം. പരശതം വിശ്വാസങ്ങളും ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സംസ്കാരമാണ് നമ്മുടേതു. ഇതെല്ലാം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരു സര്‍ക്കാരും ശ്രമിക്കുകയില്ല, അതു ആവശ്യമേയില്ല. പക്ഷെ ചിലപ്പോളെല്ലാം ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസത്താല്‍ ഹൈജാക്ക് ചെയ്യപ്പെടാം, അതു പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമ്പോള്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് ഭരണകൂടത്തിന്റെ ആവശ്യകത? ഈ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നതു രാമജന്മഭൂമി വിഷയത്തിലായിരുന്നു. ശ്രദ്ധിക്കുക കഴിഞ്ഞ 10-30 ര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം (അതോ പിന്നോ‍ട്ടോ ?) ഇതായിരുന്നു. എത്ര മനോഹരം! നമ്മുക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. സേതു വിഷയത്തില്‍ ഈ രാഷ്ട്രീയ പൊള്ളത്തരം വെളിവാകാതിരിക്കാനാണ് ഭാജപാ നെട്ടോട്ടമോടുന്നത്.
:ഇതിനെ സെ.തോമസുമായി ബന്ധപ്പെടുത്തുന്നതാണ് തമിഴ്/ശ്രീലങ്കന്‍ ക്രിസ്ത്യാനികളുടെ വിശ്വാസം. അപ്പൊ ‘മറ്റവരോളജി’ അനുസരിച്ച് ഇതു മണ്ണിട്ടുയര്‍ത്തേണ്ട്തല്ലേ?

myexperimentsandme said...

അപ്പോള്‍ മത്തായീ, ഒരൊറ്റ ചോദ്യം കൂടി- വിശ്വാസങ്ങളുടെ തെളിവുകള്‍ ചോദിക്കുന്നതിന് ഒരു പൊതുമാനദണ്ഡം സാധ്യമല്ല എന്നാണോ മത്തായി പറയുന്നത്? അങ്ങിനെ ഒരു പൊതുമാനദണ്ഡം പറ്റില്ലെങ്കില്‍ എങ്ങിനെ വിവിധ വിശ്വാസക്കാരെ ഒരേ രീതിയില്‍ കണ്‍‌വിന്‍‌സ് ചെയ്യിക്കാന്‍ പറ്റും? അങ്ങിനെ ഒരു മാനദണ്ഡമില്ലെങ്കില്‍ ഈ “മറ്റവരോളജി” വികാരം നാട്ടുകാര്‍ക്കുണ്ടാവില്ലേ-ഒരു സമയത്തല്ലെങ്കില്‍ മറ്റൊരു സമയത്ത്?

ഇനി പൊതുമാനദണ്ഡം പറ്റില്ലെങ്കില്‍ എന്തുകൊണ്ടാണ് അത് പറ്റില്ലാത്തത്?

“മറ്റവരുടെ” സേതു ആയിരുന്നെങ്കില്‍ പൊളിക്കുമായിരുന്നോ എന്ന് ചോദിക്കുന്ന പരശ്ശതം ആള്‍ക്കാര്‍ ഉണ്ടല്ലോ നമ്മുടെ നാട്ടില്‍. അപ്പോള്‍ എങ്ങിനെ അവരെ കണ്‍‌വിന്‍‌സ് ചെയ്യിക്കും? എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ ചോദിക്കാന്‍ കാര്യം? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കൊക്കെ?

Unknown said...

മാരീചനു മറുപടി
------------
>> [മാരീചന്‍] ഗോഡ്സെയ്ക്ക് ആര്‍എസ്എസ് ബന്ധമില്ലെന്നൊക്കെയുളള പച്ചക്കളളങ്ങള്‍ സംഘപരിവാര്‍ കാലങ്ങളായി ആവര്‍ത്തിക്കാറുണ്ട്.

[നകുലന്‍] ഞാനിതുവരെ കേട്ടിരുന്നില്ല (സംഘപരിവാര്‍ അങ്ങനെ "ആവര്‍ത്തിക്കുന്നത്‌").

'ഗോഡ്സെയ്ക്ക്‌ കുറേക്കാലം സംഘബന്ധമുണ്ടായിരുന്നുവെന്ന വിശ്വാസം ശരിയാണെങ്കില്‍ത്തന്നെ അത്‌ അയാള്‍ ചെയ്തൊരു കുറ്റകൃത്യം സംഘത്തിന്റെ പദ്ധതിയായിരുന്നു എന്ന വാദത്തിന്‌ എങ്ങനെ ന്യായീകരണമാവും?' എന്ന സംശയം പ്രകടിപ്പിച്ചു കേട്ടിട്ടുണ്ട്‌.

പിന്നെ, തീര്‍ച്ചയായും സംഘപരിവാറുകാരല്ലാത്ത ചില ചരിത്രകാരന്മാര്‍ ഇങ്ങനെയൊക്കെ പലയിടത്തും പറഞ്ഞുവച്ചതും കേട്ടിട്ടുണ്ട്‌.

എല്ലാ കോടതികളും സംഘത്തിന്റെ മേല്‍ കുറ്റം ആരോപിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വിധികളാണു പ്രസ്താവിച്ചിട്ടുള്ളത്‌ എന്നും കേട്ടിട്ടുണ്ട്‌.

വിഭജനകാലഘട്ടത്തിലെ ജനമനസ്സുകള്‍ പലകാരണങ്ങളാലും നമുക്കൊക്കെ സങ്കല്‍പിക്കാവുന്നതിലുമധികം പ്രക്ഷുബ്ദ്ധമായിരുന്നു. അക്കാലത്തെ ഗാന്ധിജിയുടെ ചില നടപടികള്‍ ധാരാളം പേരില്‍ അമര്‍ഷമുളവാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നടപടികളോട്‌ വിയോജിപ്പുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ ചില മുന്‍കാല സംഘപ്രവര്‍ത്തകരോ സജീവ സംഘപ്രവര്‍ത്തകരോ ഒക്കെ ഉള്‍പ്പെട്ടിരുന്നിരിക്കാം എന്നതിലും അത്ഭുതകരമായിട്ടൊന്നുമില്ല. എന്നാല്‍, സംഘത്തിന്‌ ഗാന്ധിജിയെ വധിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടായിരുന്നതായോ അത്‌ അങ്ങനെ ഒരു പദ്ധതി നടപ്പാക്കിയതായോ, അതിനു പ്രേരണ നല്‍കുകയെങ്കിലും ചെയ്യുന്ന എന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നതായോ സംശയിക്കാവുന്ന യാതൊന്നും എനിക്കിതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല - സംഘാനുകൂലികളുടെയും വിരുദ്ധരുടേതുമടക്കമുള്ള പല താളുകളും - താങ്കള്‍ ഇവിടെത്തന്ന ലിങ്ക്‌ ഉള്‍പ്പെടെ - വായിച്ചതില്‍ നിന്നും. എന്നാല്‍, പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തണമെന്നുള്ളവര്‍ക്ക്‌ എടുത്തുപയോഗിക്കാവുന്ന ഒരു വടി എന്ന നിലയില്‍ 'ഗോഡ്സെയുടെ സംഘബന്ധം' അക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.

പിന്നെ, ഗാന്ധിജി സംഘശിബിരങ്ങള്‍ പലതവണ സന്ദര്‍ശിക്കുകയും സ്വയംസേവകരെ അഭിസംബോധനചെയ്തു സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്‌ (മരണത്തിന്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പു വരെ) എന്നുള്ളതും താങ്കള്‍ക്ക്‌ അറിവുണ്ടാകുമെന്നു കരുതട്ടെ.

(ഇത്‌ ഗാന്ധിവധത്തില്‍ സംഘത്തിനു പങ്കില്ല എന്നതിനു തെളിവ്‌ എന്ന മട്ടില്‍ പറഞ്ഞതല്ല. ഓരോ പ്രസിദ്ധീകരണങ്ങളില്‍ നിന്നും പ്രസാധകരുടെ താല്‍പര്യങ്ങള്‍ക്കിണങ്ങുന്ന വിവരങ്ങള്‍ മാത്രമേ കിട്ടൂ എന്നും, വിശാലമായൊരു ചിത്രം കിട്ടണമെങ്കില്‍ കുറേക്കൂടി പരന്ന വായന വേണമെന്നും ഓര്‍മ്മിപ്പിക്കുവാന്‍ കൂട്ടിച്ചേര്‍ത്തുവെന്നേയുള്ളൂ.)

ഈ വിഷയം ഇവിടെ *'ചേക്ക'യായതുകൊണ്ട്‌ കൂടുതല്‍ ചര്‍ച്ചയ്ക്ക്‌ താല്‍പര്യപ്പെടുന്നില്ല.

(* - 'ഓടോ'യുടെ മലയാളം പതിപ്പ്‌ എന്ന മട്ടില്‍ പതുക്കെ അംഗീകരിക്കപ്പെട്ടു വരുന്നൊരു പ്രയോഗമാണ്‌ ചേക്ക. ചേനക്കാര്യം എന്നു പൂര്‍ണ്ണരൂപം.)

Unknown said...

മത്തായിക്കു മറുപടി
----------------------
>> [മത്തായി]ശ്രീമാന്‍ കാണാ(??)പ്പുറം...

[നകുലന്‍] പലരും കാണാത്ത - കണ്ടെന്നു നടിക്കാത്ത - കാണാന്‍ ഇഷ്ടപ്പെടാത്ത പലതും ചൂണ്ടിക്കാണിക്കാനൊരുങ്ങുന്നു എന്നതുകൊണ്ടതുകൊണ്ടാണ്‌ 'കാണാപ്പുറം' എന്ന പേര്‌ തെരഞ്ഞെടുത്തത്‌. ഇരട്ട ചോദ്യചിഹ്നം എന്തുകൊണ്ടു വന്നുവെന്നതു വ്യക്തമല്ല.

>> [മത്തായി]സഹോദരാ തോടു പൊട്ടിച്ചു പുറത്തു വരൂ..

[നകുലന്‍] ഞാനൊരു തോടിനുള്ളിലാണെന്ന്‌ ഇപ്പോളാണറിഞ്ഞത്‌. താങ്കള്‍ തുടര്‍ച്ചയായി രണ്ടാമതു തവണയും അസഹിഷ്ണുത പ്രകടിപ്പിച്ചു കമന്റിടുകയും സഭ്യമല്ലാത്ത ഭാഷ പ്രയോഗിക്കുകയും ചെയ്തതുകൊണ്ട്‌ താങ്കളൊരു മാര്‍ക്സിസ്റ്റുകാരനാണെന്നു വ്യക്തമായിക്കഴിഞ്ഞു. ഈ തോട്‌ എന്ന പ്രയോഗം വരുന്നതും ഒരു ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റ്‌ ചിന്താശൈലിയില്‍ നിന്നാണ്‌. എന്തൊക്കെയോ മറഞ്ഞിരിക്കുന്നു എന്ന അന്ധമായ വിചാരങ്ങളില്‍ നിന്നും ഒരു പുകമറയില്‍ നിന്നും മുന്‍വിധികളില്‍ നിന്നുമൊക്കെയാണ്‌ ഇതുണ്ടാവുന്നത്‌. ഞാനിവിടെ എന്തെങ്കിലും ഒളിച്ചു വയ്ക്കുന്നതായി താങ്കള്‍ കരുതുന്നുണ്ടോ? അല്ലെങ്കില്‍ താങ്കള്‍ കരുതുന്ന മട്ടില്‍ ഞാന്‍ സംസാരിക്കുന്നില്ലേ? (അത്‌ എന്റെ പ്രശ്നമല്ലല്ലോ - താങ്കളെന്തോ പ്രതീക്ഷിക്കുന്നു എന്നതിന്റെ പ്രശ്നമല്ലേ?) എന്താണാവോ ഞാനൊരു തോടിനുള്ളിലാണെന്നു തോന്നാന്‍ കാരണം!

('രഹസ്യ അജണ്ട' എന്നതാണ്‌ മാര്‍ക്സിസ്റ്റുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മറ്റൊരു വാക്ക്‌. ഇന്നിതാ ആരോഗ്യമന്ത്രിയും പ്രസ്താവിച്ചിട്ടുണ്ട്‌ - ഡോക്ടര്‍മാരുടെ സമരത്തിനു പിന്നില്‍ "രഹസ്യ അജണ്ട"യുണ്ടെന്ന്‌. വാക്കുകള്‍ കൊണ്ടുള്ള ഒരു കളി എന്നേയുള്ളോ അതോ - ആര്‍ക്കറിയാം?)

>> [മത്തായി]രണ്ടു നേരത്തെ ആഹാരത്തിനു പാങ്ങില്ലാത്ത ജനകോടികളുടെ നാടാണിതു.

[നകുലന്‍] അതെന്താ ഒരു നേരത്തെ ആഹാരത്തിനു പാങ്ങില്ലാത്തവരെ താങ്കള്‍ മറന്നു കളഞ്ഞത്‌? ആരും നിഷേധിക്കുന്ന ഒരു കാര്യമല്ലല്ലോ താങ്കള്‍ പറഞ്ഞത്‌.

അതിവിടെ പറഞ്ഞതിന്റെ സാംഗത്യമെന്താണ്‌? ഇവിടെ ദാരിദ്ര്യം മാത്രമാണ്‌ പ്രശ്നം എന്നോ? അല്ലെങ്കില്‍ അതു പരിഹരിച്ചിട്ടു മതി മറ്റു പ്രശ്നങ്ങളെന്നോ? ഇവിടെ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ അപ്രായോഗികവും അനേകര്‍ക്കു പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു പദ്ധതിക്കുവേണ്ടി വാശി പിടിക്കുമ്പോള്‍, എല്ലാവരുടെയും ദാരിദ്ര്യമവസാനിച്ചിപ്പിട്ട്‌ മാത്രം പ്രതിഷേധിക്കാം എന്നു വിചാരിക്കണോ? പ്രതിഷേധങ്ങളെ പുച്ഛിച്ചു കൊണ്ട്‌ അവര്‍ തികച്ചും അപക്വമായ പ്രസ്താവനകളിറക്കുമ്പോള്‍, ദാരിദ്ര്യമവസാനിച്ചിട്ടു മാത്രം പ്രതികരിക്കാം എന്നു കരുതി കാത്തിരിക്കണോ? രാഷ്ട്രീയക്കാരുടെ മര്യാദയില്ലായ്മയും പക്വതയില്ലായ്മയും ഒരു തരത്തില്‍ നമുക്കൊരു ദാരിദ്യ്‌രം തന്നെയല്ലേ? അതും തിരുത്തപ്പെടേണ്ടതല്ലേ? ഇനിയിപ്പോള്‍, ഭക്ഷണദാരിദ്ര്യം മാത്രമാണ്‌ പ്രശ്നമെങ്കില്‍, പദ്ധതി മൂലം ഭക്ഷണം വഴിമുട്ടാന്‍ പോകുന്ന ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കായി എന്തു പുനരധിവാസപദ്ധതിയാണു താങ്കള്‍ കണ്ടു വച്ചിരിക്കുന്നത്‌?

>> [മത്തായി]ഇവിടെ ഹിന്ദുക്കള്‍ മാത്രമായി ഒരു പ്രശ്നവും നേരിടുന്നില്ല.

[നകുലന്‍] ഇവിടെ "ഹിന്ദുക്കള്‍ മാത്രമാണ്‌ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്‌" എന്നു ഞാന്‍ പറഞ്ഞിട്ടില്ല - പറയുകയുമില്ല. പക്ഷേ "ഹിന്ദുക്കള്‍ക്കു മാത്രമായി ഒരു പ്രശ്നവുമില്ല" എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതു തെറ്റാണു താനും.

('പ്രശ്നങ്ങളുണ്ട്‌' എന്ന്‌ അങ്ങോട്ടു പറയുമ്പോള്‍ - 'എന്താണവ' എന്ന മറു ചോദ്യത്തിനു പകരം, 'ഇല്ല പ്രശ്നങ്ങളില്ല' എന്ന്‌ അടിച്ചമര്‍ത്തലിന്റെ സ്വരത്തില്‍ ഇങ്ങോട്ടൊരു കല്‍പന കിട്ടുന്ന മട്ടിലുള്ള താങ്കളുടെ പ്രതികരണവും ഒരു പ്രശ്നം തന്നെയാണ്‌. അതും ഒരു സമുദായം മാത്രമേ ഇവിടെ നേരിടുന്നുള്ളൂ.)

പ്രശ്നങ്ങളില്‍ ഏതാനും ചിലതു മാത്രം പറയാമെന്നുവച്ചാല്‍ത്തന്നെ ഇവിടെങ്ങും നില്‍ക്കുകയില്ലാത്തതുകൊണ്ടും എനിക്കതില്‍ താല്‍പര്യമില്ലാത്തതുകൊണ്ടും അതിനു മുതിരുന്നില്ല. താങ്കള്‍ അങ്ങനെ പറയുവാനിടയായ എന്റെ പരാമര്‍ശത്തിന്‌ വിശദീകരണം നല്‍കുക മാത്രം ചെയ്യാം.

ഇപ്പോള്‍, ഏതെങ്കിലുമൊരാള്‍ - അദ്ദേഹം ഒരു വന്ദ്യവയോധികനാണെന്നു തന്നെ കരുതുക - ഹിന്ദുഭവനങ്ങളില്‍ നിന്നുള്ള ഏതാനും കുട്ടികളെ ഒരുമിച്ചിരുത്തി രാമായണത്തേക്കുറിച്ചും രാമസേതുവിനേക്കുറിച്ചും രാമേശ്വരത്തേക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കുന്നു എന്നു കരുതുക. രണ്ടു മൂന്നു ദിവസം അതു തുടര്‍ന്നാല്‍, അത്‌ സ്ഥലത്തെ 'പുരോഗമനവാദി'കളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, ആ വൃദ്ധന്‍ അപ്പോള്‍ത്തന്നെ 'വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്നയാള്‍' എന്നു മുദ്രകുത്തപ്പെടില്ല എന്നുണ്ടോ? "രാമസേതു ഒരു മറയാക്കി(!) ഇപ്പോള്‍ രാമകഥപഠിപ്പിച്ച്‌ സംഘപരിവാറിന്‌ അനുകൂലമായ സാംസ്കാരിക പരിസരം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു"വെന്നോ മറ്റോ ഒക്കെയുള്ള - വായിക്കുന്ന ചിലരെങ്കിലും അത്ഭുതപ്പെട്ടു പോകുന്ന തരത്തില്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത - വാചകങ്ങളുമായി പുരാഗമനസാഹിത്യസൃഷ്ടികള്‍ വായിക്കേണ്ടി വരില്ല എന്നുണ്ടോ?

ഹിന്ദുക്കളില്‍ ആസൂത്രിതവും നിര്‍ബന്ധിതവുമായ മതബോധനസമ്പ്രദായങ്ങളൊന്നും നിലവിലില്ല (അതൊരു പ്രശ്നമെന്നല്ല) എന്നു ഞാന്‍ പറഞ്ഞത്‌ സത്യമല്ലെന്നുണ്ടോ? വേദോപനിഷത്‌ സാരങ്ങളുടെ വിശദീകരണമോ ആത്മീയത സംബന്ധിച്ച പ്രഭാഷണങ്ങളോ ഒക്കെ കേട്ട്‌ എന്താണു സംഭവമെന്നറിയാന്‍ വേണ്ടിയെങ്കിലും അമൃതാനന്ദമയി തുടങ്ങിയവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചാല്‍, "ആള്‍ദൈവത്തിന്റെ അടിമകള്‍" എന്നോ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വികൃതമുഖം പേറുന്നവര്‍ എന്നോ ഒക്കെ വിളിക്കപ്പെടില്ല എന്നുണ്ടോ?

തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെങ്കില്‍, എന്തിന്‌ സ്ഥിരമായി ചന്ദനക്കുറി ധരിച്ചു കൊണ്ട്‌ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍പ്പോലും, ഏതു നിമിഷവും വര്‍ഗ്ഗീയവാദിയായി മുദ്രകുത്തപ്പെടാം എന്നൊരു ഭീഷണിയുടെ നിഴലിലല്ലാതെ സാദ്ധ്യമല്ല എന്നൊരു സ്ഥിതിവിശേഷമുള്ളത്‌ ഹിന്ദുക്കള്‍ക്കു മാത്രമാണ്‌. അതിവിടെ അവരുടെ മാത്രം പ്രശ്നമാണ്‌. അതേപ്പറ്റിയൊന്നും ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കിപ്പോള്‍ താല്‍പര്യമില്ല.

ഞാനീ പറഞ്ഞ മട്ടുള്ള സാഹചര്യങ്ങളൊന്നും ഇന്നു കേരളത്തിലെവിടെയും നിലവിലില്ല എന്നാണു വാദമെങ്കില്‍, താങ്കള്‍ വിദേശത്ത്‌ എവിടെയാണു വാസമെന്നും, നാട്ടില്‍ നിന്നു പോയിട്ട്‌ എത്ര കാലമായി എന്നും ഞാന്‍ ചോദിക്കും.

>> [മത്തായി] പാരിസ്ഥിതിക/സാമ്പത്തിക മാനദണ്ഡങ്ങളാല്‍ തീരുമാനിക്കപെടേണ്ടിയിരുന്ന ഒരു പ്രശ്നം എവിടെ എത്തി കാണുക

[നകുലന്‍] തങ്ങള്‍ക്കു പ്രധാനമെന്നു തോന്നുന്നു മാനദണ്ഡങ്ങളാല്‍ മാത്രം തീരുമാനിക്കപ്പെടേണ്ടുന്ന ഒരു വിഷയമാണിത്‌ - മറ്റുള്ളവയൊന്നും പരിഗണിക്കപ്പെടേണ്ടതില്ല - എന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത്‌ മറ്റുള്ളവരുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു വര്‍ഗ്ഗീയ മനോഭാവമാണു കാണിക്കുന്നത്‌.

പരിസ്ഥിതി/ സാമ്പത്തിക മാനദണ്ഡങ്ങളേക്കുറിച്ചൊക്കെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വളരെ മുമ്പേ തന്നെ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണല്ലോ യു.പി.-ഡി.പി.-എ. എന്ന മുന്നണിയില്‍പ്പെട്ട എല്ലാ കക്ഷികളും 'വര്‍ഗ്ഗീയത വരുന്നേ' എന്നു മാത്രം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. ഇനി വരുന്ന പോസ്റ്റുകളില്‍ പറയാനുദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളായതുകോണ്ട്‌ കൂടുതല്‍ പറയുന്നില്ല.

>> [മത്തായി]..പക്ഷെ ചിലപ്പോളെല്ലാം ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസത്താല്‍ ഹൈജാക്ക് ചെയ്യപ്പെടാം, അതു പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമ്പോള്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് ഭരണകൂടത്തിന്റെ ആവശ്യകത? ...

[നകുലന്‍] ഈ പദ്ധതി സംബന്ധിച്ച്‌ സംഘപരിവാര്‍ സംഘടനകളുടെ നിലപാടുകളേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയാണിതു കാണിക്കുന്നത്‌. ഇന്നത്തെ നിലയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിക്കുകയും രാമസേതു സംരക്ഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നത്‌ “പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കു“മെന്നൊക്കെ പറഞ്ഞുകളഞ്ഞത്‌ കടന്നകയ്യായിപ്പോയി. പദ്ധതി പുനരവലോകനം ചെയ്താല്‍ കരുണാനിധിക്കല്ലാതെ പൊതുസമൂഹത്തിന്‌ യാതൊരു നഷ്ടവുമുണ്ടാകാന്‍ പോകുന്നില്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. പിന്നാലെ വിശദമാക്കാം.

>> [മത്തായി]ഇതിപ്പോ 3-4 വര്‍ഷമായി ഭരണമില്ലാത്തതിനാല്‍ കാക്കിനിക്കറിനുള്ളില്‍ ചില ചൊറിച്ചിലുകള്‍.

[നകുലന്‍] അയ്യേ!
ക്ഷമിക്കുക. നിലവാരം താഴാവുന്നതിനൊരു പരിധിയുണ്ട്‌. താങ്കളുമായി ഒരു മത്സരത്തിനു ഞാനില്ല. എന്നെ വിട്ടേക്കുക.

Unknown said...

'ഹനുമാന്‍' എന്ന പേരില്‍ എഴുതുന്ന ബ്ലോഗര്‍ക്ക്‌,
------------------------
മറുപടിയുദ്ദേശിച്ചുള്ള കമന്റുകളല്ല താങ്കളിടുന്നതെന്നു വ്യക്തമാണ്‌. ഞാനതിനു മുതിരുന്നില്ല. ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം പറഞ്ഞു വയ്ക്കുന്നു.

(1) കമന്റുകളില്‍ നിന്നു വ്യക്തമാവുന്ന താങ്കളുടെ വികാരങ്ങളില്‍ നിന്നും, ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ നിന്നും, കാരാട്ടിനോടും ഡി.വൈ.എഫ്‌.ഐ. നേതാവിനോടുമുള്ള മറുപടി പോസ്റ്റുകളേക്കുറിച്ചുള്ള ആകാംക്ഷയില്‍ നിന്നുമെല്ലാം, താങ്കളൊരു മാര്‍ക്സിസ്റ്റ്‌ അനുഭാവിയോ പ്രവര്‍ത്തകനോ ഒക്കെ ആണെന്നു വ്യക്തമാണ്‌. സന്ദര്‍ശനത്തിനും വായനക്കും നന്ദി.

(2) തങ്ങള്‍ക്കു താല്‍പര്യമില്ലാത്തമട്ടില്‍ വിമര്‍ശനങ്ങളുന്നയിക്കുന്നവരെ നേരിട്ടു തടയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍, അവഗണനയിലൂടെയും പരമാവധി തമസ്ക്കരണത്തിലൂടെയും ശക്തികുറയ്ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ തന്ത്രം താങ്കള്‍ക്കു പരിചയമില്ലാത്തത്‌ എനിക്ക്‌ വളരെ അനുഗ്രഹമായി. താങ്കളുടെ കമന്റുകളിലൂടെ മാത്രം നൂറുകണക്കിനു വായനക്കാരാണ്‌ എന്റെ ബ്ലോഗില്‍ പുതുതായി എത്തിച്ചേര്‍ന്നത്‌. എനിക്കു വേണ്ടി 'പബ്ലിസിറ്റി ഇന്‍ ചാര്‍ജ്‌' ആയി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നു തന്നെ വേണം പറയാന്‍.

(3) എന്റെ വാചകങ്ങളെ താങ്കള്‍ 'അസ്ത്ര'ങ്ങളെന്നു വിളിക്കുകയും അവ 'കടുപ്പപ്പെട്ടതു തന്നെ' എന്നു സമ്മതിക്കുകയും ചെയ്തത്‌ കുറച്ചൊന്നുമല്ല എനിക്ക്‌ അഭിമാനമുണ്ടാക്കുന്നത്‌. ഏതൊരു വിമര്‍ശകനും, പ്രത്യേകിച്ച്‌ രാഷ്ട്രീയവിമര്‍ശകര്‍ കൊതിക്കുന്ന മട്ടിലുള്ള ഒരു അംഗീകാരമാണത്‌. വിമര്‍ശനങ്ങള്‍ കുറിക്കുകൊള്ളുന്നു എന്ന തിരിച്ചറിവിനോളം പ്രചോദനം തരികയും തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മറ്റൊന്നില്ല തന്നെ. അമിത പ്രോത്സാഹനം കൊടുക്കുകയും കൂടുതല്‍ ശക്തിപകരുകയും ചെയ്യാതിരിക്കുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങളില്‍ താങ്കള്‍ക്കുള്ള പരിചയക്കുറവ്‌ ഇവിടെയും എന്നെ സഹായിച്ചതായിത്തന്നെ ഞാന്‍ മനസ്സിലാക്കുന്നു.

(4) താങ്കളുടെ കമന്റുകള്‍ ഡിലീറ്റു ചെയ്യപ്പെട്ടേക്കുമെന്ന സംശയം പ്രകടിപ്പിച്ചു കൊണ്ടും ഒരു കമന്റു കണ്ടു. ഒരിക്കലും അതു സംഭവിക്കുകയില്ലെന്നു ഞാന്‍ ആണയിടട്ടെ! മറ്റു കമന്റുകളെല്ലാം നഷ്ടപ്പെട്ടാലും, എന്തിന്‌ ഈ പോസ്റ്റു തന്നെ നഷ്ടപ്പെട്ടാലും ശരി, താങ്കളുടെ കമന്റുകള്‍ ഞാന്‍ കാത്തു സൂക്ഷിക്കും. വളരെ വിലപ്പെട്ടതാണവ. കാരണങ്ങള്‍ ഇനിപ്പറയുന്നു.

കമ്മ്യൂണിസ്റ്റുകള്‍, പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റുകള്‍, വിമര്‍ശനങ്ങളോട്‌ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണെന്ന്‌ അവരോട്‌ അന്ധമായ അനുഭാവം ഇല്ലാത്ത ഏതൊരാളും സമ്മതിക്കും. തങ്ങളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ പലപ്പോഴും പെട്ടെന്നു തന്നെ ഒരു ബലപ്രയോഗത്തിന്റെ പാത സ്വീകരിച്ച്‌ അക്രമത്തിലേക്കു തിരിയുന്നതും ധാരാളം കണ്ടുവരാറുണ്ട്‌. എന്നാല്‍ അതേക്കുറിച്ചു പറഞ്ഞാല്‍ അവരൊട്ടു സമ്മതിച്ചു തരികയുമില്ല. ഭാവിയില്‍ എന്നെങ്കിലുമൊരിക്കല്‍ ആരെങ്കിലും ഏതെങ്കിലും ചര്‍ച്ചയ്ക്കിടെ ഇതേക്കുറിച്ചു പറയുകയും അത്‌ നിഷേധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍, തീപാറുന്ന മാര്‍ക്സിസ്റ്റ്‌ അസഹിഷ്ണുതയുടെ മകുടോദാഹരണങ്ങളെന്ന നിലയില്‍ അവര്‍ക്ക്‌ താങ്കളുടെയീ കമന്റുകള്‍ ചൂണ്ടിക്കാട്ടാമല്ലോ. എല്ലാക്കാര്യത്തിലും ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമുള്ള ഒരു കാലഘട്ടമാണല്ലോ ഇത്‌. ഈ കമന്റുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌.

'ഹിന്ദുക്കളുടെ മതപരമായ വികാരങ്ങളെ ആട്ടിത്തുപ്പുന്നതിലും അടിച്ചമര്‍ത്തുന്നതിലും പലപ്പോഴും അസഭ്യമായ ഭാഷ തന്നെ ഉപയോഗിച്ച്‌ അമിതമായും അനാവശ്യമായും അധിക്ഷേപിക്കുന്നതിലും മാര്‍ക്സിസ്റ്റുകള്‍ എക്കാലവും ഹരം കൊള്ളാറുണ്ട്‌' എന്നു പറഞ്ഞാലും സ്ഥിതി അതു തന്നെ. ചിലപ്പോള്‍ അത്‌ നിഷേധിക്കാനൊരു ശ്രമം നടത്തിയെന്നു വരും. അപ്പോള്‍, അനിഷേദ്ധ്യമായ തെളിവുകളുടെ രൂപത്തില്‍ തറഞ്ഞുകേറാന്‍, താങ്കളുടെ കമന്റുകള്‍ അവശേഷിക്കേണ്ടതുണ്ട്‌.

കാപട്യങ്ങള്‍ക്കു നേരെ കണ്ണടച്ചു കൊണ്ടും, ആക്ഷേപങ്ങളും അടിച്ചമര്‍ത്തപ്പെടലുകളും പരമാവധി സഹിച്ചുകൊണ്ടും, മാന്യതയോര്‍ത്തു മിണ്ടാതിരുന്നും കഴിഞ്ഞുകൂടുന്ന പലരും ഒടുവില്‍ സഹികെട്ടു പ്രതികരിക്കേണ്ടതായും പേനയെടുക്കേണ്ടതായും വരുന്നതെന്തുകൊണ്ട്‌ എന്നതിന്‌ ന്യായീകരണങ്ങളിലൊന്നായി ആ കമന്റുകള്‍ സൂക്ഷിക്കപ്പെടേണ്ടതുണ്ട്‌.

ഏറ്റവും പ്രധാനം, താങ്കളുടെ കമന്റുകള്‍ ഭാഷയ്ക്കു തരുന്ന സംഭാവനകളാണ്‌. "ഗഹനത്തില്‍(!) മേഘങ്ങള്‍ സാന്ദ്രീകൃതമാകുന്നു(?)" എന്ന മട്ടുള്ള പുത്തന്‍ പ്രയോഗങ്ങളല്ല ഉദ്ദേശിച്ചത്‌. 'വിഷം ചീറ്റല്‍', 'രഹസ്യ അജണ്ട' മുതലായ ചില പദങ്ങളുടെ അര്‍ത്ഥരാഹിത്യം എല്ലാവര്‍ക്കും മനസ്സിലാകുവാനിടയാക്കുന്നു ആ കമന്റുകള്‍ എന്നതാണ്‌. സാധാരണയായി ചില മാദ്ധ്യമങ്ങളില്‍, ചില നേതാക്കള്‍ 'വര്‍ഗ്ഗീയ വിഷം ചീറ്റി' എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണാറുണ്ട്‌. എന്നാല്‍ എന്താണു പറഞ്ഞതെന്നൊട്ടു കാണുകയുമില്ല. അപ്പോള്‍ എന്തൊക്കെയോ ഭീകരമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടാകണം എന്ന്‌ ആളുകള്‍ ഊഹിച്ചു വരികയായിരുന്നു പതിവ്‌. ഇന്നിപ്പോള്‍ ഇവിടെയാണെങ്കില്‍, എന്റെ പോസ്റ്റും അവ 'വര്‍ഗ്ഗീയ വിഷ'മാണെന്ന താങ്കളുടെ കമന്റും അടുത്തടുത്തു കിടക്കുന്നു. ആളുകള്‍ക്ക്‌ അവ രണ്ടും വായിച്ചു നോക്കി "അപ്പോള്‍ ഇത്രയുമൊക്കെ പറയുന്നതിനാണ്‌ ഈ വിഷം ചീറ്റല്‍ എന്നു പറയുന്നത്‌ - അല്ലേ?" എന്നു മനസ്സിലാക്കാന്‍ അവസരം കിട്ടുന്നു. പിന്നീട്‌ അത്തരം വാര്‍ത്തകള്‍ കണ്ടാല്‍, പഴയതുപോലെ പേടിക്കാതെ 'ഓ..ആരെങ്കിലും കുറേ അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളൂ' എന്നു സമാധാനിക്കാന്‍ അവസരം ഉണ്ടാകുന്നു. ആ നല്ല കാര്യം സാദ്ധ്യമാകണമെങ്കില്‍, താങ്കളുടെ കമന്റുകള്‍ ഡിലീറ്റുചെയ്യപ്പെടരുത്‌. മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്നൊക്കെ പറയുന്ന മാതിരി, ചില കൂട്ടര്‍ ഭാഷയ്ക്കു വരുത്തിയ കേടുകള്‍ മാറ്റാന്‍ അവരുടെ തന്നെ വാക്കുകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു രീതി.

ഇതുവരെയിട്ട കമന്റുകള്‍ ഇവിടെത്തന്നെ കാണും ഹനുമാന്‍! ഡിലീറ്റു ചെയ്യപ്പെടും എന്ന സംശയം വെടിഞ്ഞേക്കുക. താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും അതിനെ പിന്തുണയ്ക്കുന്ന മറ്റുള്ളവര്‍ക്കുമെല്ലാം കൊടിയ നാണക്കേടു വരുത്തി കാലങ്ങളോളം തിരിഞ്ഞുകൊത്തിക്കൊണ്ടേയിരിക്കും എന്നു നൂറുശതമാനം ഉറപ്പുപറയാവുന്ന അപക്വപരാമര്‍ശങ്ങള്‍ ഇനിയും നിക്ഷേപിക്കണമെന്നാണെങ്കില്‍, അതിനുള്ള സ്ഥലവും അവസരവും ഇവിടെത്തന്നെ ഉണ്ടാവും.



(5) അവസാനമായി ഒന്നു കൂടി മാത്രം പറഞ്ഞുകൊള്ളട്ടെ. താങ്കളെഴുതുന്ന പല കമന്റുകളിലും, സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ ആശയങ്ങളേക്കുറിച്ചും ലക്ഷ്യങ്ങളേക്കുറിച്ചുമെല്ലാമുള്ള തികഞ്ഞ അറിവില്ലായ്മ പ്രകടമാണു കേട്ടോ. ("നമുക്കിവിടെ ഹിന്ദുക്കളും അവരുടെ ദൈവങ്ങളും മാത്രം മതി - ഹിന്ദുരാഷ്ട്രം വരണം" എന്നൊക്കെയുള്ളത്‌ ഉദാഹരണം). താങ്കള്‍ അവരെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനേക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക്‌ ദാ ഈ കാര്‍ട്ടൂണ്‍ ആണ്‌ ഓര്‍മ്മ വരുന്നത്‌. കൂടുതലൊന്നും പറയാനില്ല. ഒന്നും.

Unknown said...

കയ്യൊപ്പിനു മറുപടി
-------------------
കയ്യൊപ്പേ - താങ്കളെ എനിക്കോര്‍മ്മയുണ്ട്‌. പണ്ട്‌ നല്ല ചില സംവാദങ്ങള്‍ക്ക്‌ താങ്കള്‍ അവസരമൊരുക്കിയിരുന്നു. സംഘത്തേക്കുറിച്ച്‌ പണ്ടൊരിക്കല്‍ താങ്കളുന്നയിച്ച പല വാദങ്ങളും നമുക്കു മുന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാട്ടി ഞാന്‍ ഖണ്ഡിച്ചപ്പോള്‍ - "ശരിയാണ്‌ - ഇവിടെ കേരളത്തില്‍ നമുക്ക്‌ സംഘത്തിന്റെ ആ വര്‍ഗ്ഗീയ ബ്രാഹ്മണമുഖം ( :) ) കാണാന്‍ സാധിക്കുന്നില്ല. അവര്‍ക്ക്‌ ഈയൊരു കപടമുഖം(?) ഇവിടെ സമ്മാനിച്ചതില്‍ 'ഭാരതീയ വിചാരകേന്ദ്ര'ത്തിനു കാര്യമായ പങ്കുണ്ട്‌(!)" എന്ന്‌ അഭിപ്രായപ്പെട്ട്‌ ചര്‍ച്ചയവസാനിപ്പിച്ചത്‌ താങ്കള്‍ തന്നെയാണെന്നാണ്‌ എന്റെ ഓര്‍മ്മ. പക്ഷേ താങ്കളോടു മാത്രം മറ്റു ചില ചോദ്യങ്ങളെറിഞ്ഞുകൊണ്ട്‌ ഞാനെഴുതിയ മൂന്നോളം പോസ്റ്റുകളില്‍ (, , ) താങ്കള്‍ പ്രതികരിച്ചില്ല. ഇനിയിപ്പോള്‍ ആ ചര്‍ച്ചകള്‍ വീണ്ടും തുടരാന്‍ സമയമനുവദിക്കുന്നെന്നു തോന്നുന്നില്ല.

എന്റെ സംഘപരിവാര്‍ ബന്ധത്തേപ്പറ്റി മുമ്പു തന്നെ പറഞ്ഞിരുന്നതു താങ്കള്‍ക്കിതു വരെ മനസ്സിലായില്ലെന്നറിയുന്നതിലും അതു തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതിലും എനിക്കു നിരാശയുണ്ട്‌. ഞാന്‍ സംഘത്തിന്റെയോ ഏതെങ്കിലും സംഘാനുബന്ധപ്രസ്ഥാനങ്ങളുടെയോ പ്രവര്‍ത്തകനല്ല ഇതുവരെയെന്ന്‌ അന്നു പറഞ്ഞ അവസ്ഥയ്ക്ക്‌ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ 'അവരുടെ പല നിലപാടുകളോടും എനിക്ക്‌ അനുഭാവമുണ്ട്‌ എന്നത്‌ ഞാന്‍ മറച്ചു വച്ചിട്ടില്ലല്ലോ' എന്നതും അന്നേ പറഞ്ഞിരുന്നതാണ്‌. സംഘപ്രവര്‍ത്തകനല്ല എന്ന്‌ ഇടയ്ക്കിടയ്ക്ക്‌ ആവര്‍ത്തിക്കുന്നത്‌, ഞാന്‍ പറയുന്നതൊക്കെ അവരുടെ ഔദ്യോഗിക നിലപാടുകളാണെന്നു തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും ഞാന്‍ വ്യക്തമായിത്തന്നെ പറഞ്ഞിരുന്നു. തികച്ചും സ്വതന്ത്രമായ എന്റെ ചിന്തകള്‍ - ഓരോ പ്രശ്നത്തിലും ശരിയാണെന്ന്‌ എനിക്കു തോന്നുന്ന കാഴ്ചപ്പാടുകള്‍ - മാത്രമാണ്‌ ഞാന്‍ അവതരിപ്പിക്കുന്നത്‌. അന്നും ഇന്നും. സംഘാനുഭാവം ഉണ്ടെന്നു കരുതി അവരെന്തു പറഞ്ഞാലും അത്‌ ഏറ്റുപിടിക്കുന്നൊരു രീതിയല്ല എന്റേത്‌. പക്ഷേ ഞാന്‍ അങ്ങനെയാണെന്നും, മിക്കവാരും പേര്‍ അങ്ങനെയായേ തീരൂ എന്നുമുള്ളത്‌ താങ്കളുടെ പ്രത്യേകസാഹചര്യത്തില്‍ താങ്കള്‍ക്കനുഭവപ്പെടുന്നതായിരിക്കണം.

ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ പ്രലോഭിപ്പിച്ചിട്ടോ ഒന്നുമല്ല ഞാന്‍ സംഘത്തേക്കുറിച്ചു ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങിയത്‌. അവരേക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നതു മുഴുവന്‍ ശരിയായിരുന്നെങ്കില്‍, ഭാരതം പോലൊരു പ്രദേശത്ത്‌ അത്‌ രാജ്യമാസകലം വ്യാപിക്കുന്നതിനു പകരം ഒരു പത്തുപേരില്‍ കൂടുതലടങ്ങാത്ത ഒരു കൂട്ടായ്മ മാത്രമായി ചുരുങ്ങി മണ്ണടിയുകയേ ഉള്ളായിരുന്നു എന്നെനിക്ക്‌ തോന്നുന്ന മട്ടില്‍ സംഘവിരുദ്ധ പ്രചാരണം അതിരുകടന്നൊരു ഘട്ടത്തിലാണ്‌ എനിക്കവരേക്കുറിച്ചു കൂടുതലറിയണമെന്നു തോന്നിയത്‌. വളരെയധികമൊന്നും മനസ്സിലാക്കി മുന്നേറിയെന്ന്‌ ഞാന്‍ അവകാശപ്പെടുന്നുമില്ല. എന്തായാലും അത്തരമൊരു നീക്കത്തിനായി ചിലവായ പണവും പ്രയത്നവും മനസ്സും തീര്‍ച്ചയായും എന്റേതു മാത്രമാണ്‌.

അവരോടുള്ള അനുഭാവത്തിന്റെ പേരിലും ചില അവസരങ്ങളില്‍ അവരുടെ നിലപാടുകള്‍ മറച്ചു പിടിക്കപ്പെടാതെ പുറത്തു വരാന്‍ അനുവദിക്കുന്നതിന്റെ പേരിലും ആരെങ്കിലുമെന്നെ 'സംഘപരിവാറുകാരന്‍' എനു വിളിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, എനിക്കതില്‍ യാതൊരു വിരോധവുമില്ല. അത്തരമൊരു വിശേഷണം ഒരു അഭിമാനമായിക്കരുതുന്നതില്‍ തെറ്റില്ല എന്നും, ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ അത്‌ ഇപ്പോള്‍ത്തന്നെ അഭിമാനകരമാണ്‌ എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

സംഘത്തിന്റെ നിലപാടുകള്‍ക്കു സ്വീകാര്യതയുണ്ടാക്കിക്കൊടുക്കുക എന്നൊരു ലക്ഷ്യവുമായി ആരെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ അയാള്‍ക്കതു ചെയ്യാനുള്ള എല്ലാ സ്വാതന്ത്യ്‌രവുമുള്ളൊരു സ്ഥലമാണു നമ്മുടേത്‌. എന്നാല്‍ ഞാന്‍ ഇവിടെ പേനയെടുത്തത്‌ അങ്ങനെയൊരു ലക്ഷ്യം മുന്നില്‍ വച്ചു കൊണ്ടല്ല. മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സംഘവിരുദ്ധ നിലപാടുകളില്‍ ശക്തമായ കാപട്യം കലര്‍ന്നിരിക്കുന്നു എന്ന്‌ നേരിട്ടു മനസ്സിലാക്കിയൊരാള്‍ എന്ന നിലയ്ക്ക്‌ അവര്‍ക്ക്‌ ഇടയ്ക്കെങ്കിലും അലോസരങ്ങളുണ്ടാക്കണമെന്ന്‌ എനിക്കു തോന്നുന്നതായി എടുത്താല്‍ മതി. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട്‌ അനുഭാവമുള്ളവര്‍ ചിന്താശേഷിയില്ലാത്തവരല്ല എന്നും അവരെ നയിക്കുന്നത്‌ കേവലം മതവിദ്വേഷമൊന്നുമല്ല എന്നുമൊക്കെ നാലു പേരോടു വിളിച്ചു പറയണമെന്നുകൂടി എനിക്ക്‌ ആഗ്രഹമുണ്ടെന്നു കൂട്ടിക്കോളൂ. "എഡിറ്റിംഗിന്റെ" കാര്യത്തില്‍ അസാമാന്യപാടവം തന്നെ പ്രകടിപ്പിക്കുന്ന നമ്മുടെ അച്ചടി മാദ്ധ്യമങ്ങളോടുള്ള പ്രതിഷേധസ്വരം കൂടിയാണിതെന്നു പറയാം (പണം മുടക്കുന്നവരോടു നീതി പുലര്‍ത്താനുള്ള അവരുടെ പ്രതിബദ്ധത കണക്കിലെടുക്കുമ്പോള്‍, അവരെ കുറ്റപ്പെടുത്താനാവില്ലെന്നു സമ്മതിച്ചുകൊണ്ടു തന്നെ). സംഘപരിവാര്‍ നിലപാടുകള്‍ കൂടുതല്‍ പേര്‍ അറിയാനിടയാകുന്നതും ആരെങ്കിലുമൊക്കെ അവ അംഗീകരിക്കുകയും ചെയ്യുന്നതിനോട്‌ എനിക്ക്‌ വിരോധമില്ല താനും.

ഒരു രാഷ്ട്രീയചര്‍ച്ചനടക്കുകയാണെങ്കില്‍, ബി.ജെ.പി. അനുഭാവികള്‍ക്കു പ്രാതിനിധ്യമില്ല എന്നു തോന്നിയാല്‍, സമയമുണ്ടെങ്കില്‍ ആ കുറവു നികത്താന്‍ രംഗപ്രവേശം ചെയ്യാന്‍ മടിക്കാത്ത ഒരു രീതിയിലേക്കും ഈയിടെയായി കാര്യങ്ങളെത്തിയിട്ടുണ്ട്‌. ഇപ്പോള്‍ കിട്ടി വരുന്ന മട്ടൊരു പ്രതികരണമാണ് അഭിപ്രായങ്ങള്‍ക്കു തുടര്‍ന്നും കിട്ടുന്നത്‌ എങ്കില്‍, കൂടുതല്‍ വീറോടെ വാദിക്കേണ്ടുന്ന സ്ഥിതിവരാനും സാദ്ധ്യതയുണ്ട്‌. (ബി.ജെ.പി.യുടെ വളര്‍ച്ചയ്ക്കു സഹായിച്ച അതേ ഘടകം!)

ഞാന്‍ എഴുതുന്നതു വായിച്ച്‌ അരാഷ്ട്രീയവദികള്‍ വഴിതെറ്റിക്ക(ആകര്‍ഷിക്ക?)പ്പെട്ടേക്കുമെന്ന ആശങ്ക താങ്കള്‍ പ്രകടിപ്പിച്ചു കാണുന്നു. (നിലവില്‍ ഒരു രാഷ്ട്രീയമുള്ളവരേക്കുറിച്ച്‌ അത്തരമൊരു തോന്നലില്ല. നിലവില്‍ ചില വിഭാഗങ്ങളില്‍പ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ മാറിച്ചിന്തിക്കുകയില്ല എന്നോ ചിന്തിക്കാനാവില്ല എന്നോ ഒക്കെയുള്ള ചിന്തയില്‍ നിന്നാണോ അത്തരമൊരു പരാമര്‍ശമെന്നറിയില്ല).

അരാഷ്ട്രീയവാദികളെന്നു വിളിക്കപ്പെടുന്നവര്‍ ചിന്താശൂന്യരാണെന്നു ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ അവരുടെ ചിന്താശേഷി കൊണ്ടാവണം അവര്‍ ആ നിലപാട്‌ എടുക്കുന്നത്‌. ആര്‍ക്കെങ്കിലും നുണ പറഞ്ഞു പറ്റിക്കാനാവുന്നവരായിരുന്നു അവരെങ്കില്‍, ഏതെങ്കിലും പക്ഷങ്ങളില്‍ ഇതിനകം കുടുങ്ങിക്കഴിയുമായിരുന്നു എന്നും ചിന്തിക്കാം. ഞാന്‍ പറയുന്നതു ശരിയല്ലെങ്കില്‍പ്പിന്നെ, ഞാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകനോ നിഷ്പക്ഷമതിയോ എന്നതിനു പ്രസക്തിയില്ലാതെ തന്നെ, അരാഷ്ട്രീയമുള്ളവര്‍ അതു തള്ളിക്കളയേണ്ടതാണ്‌. എന്റെ നിലപാടുകളെ ആര്‍ക്കു വേണമെങ്കിലും ഖണ്ഡിക്കാന്‍ ശ്രമിക്കാവുന്നതുമാണല്ലോ. അപ്പോള്‍ അതിനൊന്നും തുനിയാതെ ഇത്തരമൊരു ആശങ്ക പങ്കു വയ്ക്കുന്നതില്‍ നിന്ന്‌ 'മറച്ചു വയ്ക്കപ്പെടേണ്ടുന്ന എന്തൊക്കെയോ സത്യങ്ങള്‍ ഞാന്‍ അവതരിപ്പിക്കുന്നു' എന്ന്‌ താങ്കള്‍ സമ്മതിക്കുന്നതായിത്തന്നെയാണ്‌ എനിക്കു തോന്നുന്നത്‌.

പിന്നെ, ഈ പോസ്റ്റോടെ എന്റെ 'സംഘപരിവാര്‍ അജണ്ട' പുറത്തു വന്നു എന്നു താങ്കളെഴുതിയത്‌ കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിക്കുന്നത്‌. നിങ്ങളൊക്കെ ഈ അജണ്ട എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താവും എന്ന്‌ ആശ്ചര്യപെടാറുണ്ടായിരുന്നു ഞാന്‍.

ഏത്‌ 'അജണ്ട'യാണിവിടെ വെളിപ്പെട്ടത്‌? വലിയ ലാഭമൊന്നുമില്ലാത്ത ഒരു അവസരമായിട്ടു കൂടി വലിയൊരു ജനസമൂഹത്തിന്റെ വികാരങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയനേതൃത്വം എടുക്കുമ്പോള്‍, പ്രതിഷേധിക്കുന്നവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നത്‌? പ്രതിഷേധിക്കുന്നവരുടെ പ്രശ്നങ്ങളേക്കുറിച്ചു കേള്‍ക്കാനെങ്കിലും തയ്യാറാകാതെ ഭര്‍ത്സിച്ചൊതുക്കാന്‍ മാത്രം തുനിയുന്ന രാഷ്ട്രീയ ധാര്‍ഷ്ട്യങ്ങളോടു പൊരുതുക എന്നത്‌?. മതേതരത്വമെന്ന ലേബലില്‍ തികഞ്ഞ മതപീഢനവും മതവിവേചനവും നടത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ തുറന്നുകാട്ടുക എന്നത്‌? - ഇതൊക്കെയാണോ സംഘപരിവാര്‍ അജണ്ട? എങ്കില്‍ ആശ്വാസമായി. ഇനി എനിക്കറിയാത്ത എന്തെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവുമോ എന്ന്‌ ചെറിയൊരു ഭയം ഉള്ളിലവശേഷിക്കുന്നുണ്ടായിരുന്നു. അതു മാറിക്കിട്ടി.

കപടമതേതരവാദികള്‍ എന്ന വിളിയെപ്പറ്റി :- എന്റെ പോസ്റ്റുകളില്‍ മിക്കവയിലും കപടമതേതരത്വമെന്നാല്‍ എന്താണെന്നതിനു വ്യക്തമായ സൂചനകളും തെളിവുകളുമുണ്ട്‌. ചില രാഷ്ട്രീയക്കാര്‍ ഏതെങ്കിലും മത വിഭാഗങ്ങളോട്‌ തികഞ്ഞ അവഗണനയും അധിക്ഷേപവും തുടരുമ്പോള്‍ത്തന്നെ മറ്റു ചിലരോട്‌ തികഞ്ഞ പക്ഷപാതപരവും ചിലപ്പോള്‍ അപകടകരമായ നിലയിലേക്കു തന്നെ ഉയരുന്നതുമായ വര്‍ഗ്ഗീയപ്രീണനനയങ്ങള്‍ പുലര്‍ത്തുന്നു എന്നു കരുതുക. അതിനൊപ്പം തന്നെ തങ്ങള്‍ ചെയ്യുന്നതു മതേതരത്വത്തിന്റെ ഭാഗമാണെന്ന്‌ അവര്‍ വാദിക്കുകയും കൂടി ചെയ്താല്‍, അവര്‍ പ്രകടിപ്പിക്കുന്ന മട്ടിലുള്ള പ്രത്യേകതരം മതേതരത്വത്തിന്‌ 'കപടമതേതരത്വം' എന്നു പേരു വരുന്നു. ഒരല്‍പം നിരീക്ഷണ പാടവമുള്ളവര്‍ക്ക്‌ വളരെ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്‌. ‘മറ്റവരോളജി” എന്നു പറഞ്ഞു മത്തായി പരിഹസിക്കുന്നതിനുമപ്പുറത്ത്‌ വളരെ ഗൌരവമുള്ള ചില തലങ്ങള്‍ ഇതിനുണ്ട്‌.

കൂസിസമെന്നാല്‍ ഒന്നു കൂടി ഉയര്‍ന്ന(താഴ്‌ന്ന?) പടിയാണ്‌. ഉള്ളില്‍ കടുത്ത വര്‍ഗ്ഗീയ ചിന്തകളുണ്ടാവുക (അത്‌ എല്ലായ്പോഴും മതപരമായത്‌ ആവണമെന്നില്ല. തങ്ങളുടെ 'വര്‍ഗ്ഗ'മൊഴിച്ചുള്ളതൊക്കെ എതിര്‍ക്കപ്പെടണം എന്ന ചിന്തയെല്ലാം വര്‍ഗ്ഗീയം തന്നെയാണ്‌) - വര്‍ഗ്ഗീയലക്ഷ്യങ്ങള്‍ ഉള്ളില്‍ വച്ചു പ്രവര്‍ത്തിക്കുക - വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ചെറുതായെങ്കിലും ഉണ്ടാകുമ്പോള്‍, പക്ഷപാതപരമായ 'അടവു നയങ്ങള്‍' പ്രയോഗിച്ച്‌ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക. നിരന്തര പ്രചാരണങ്ങളിലൂടെ ഏതെങ്കിലും വിഭാഗങ്ങളില്‍ അരക്ഷിതബോധം വളര്‍ത്താന്‍ ശ്രമിക്കുക - എന്നിട്ട്‌ അവരുടെ രക്ഷകരാണു തങ്ങളെന്നു വരുത്തി അവര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുക - ചില വിഭാഗങ്ങള്‍ക്കു താല്‍പര്യം ജനിക്കാവുന്ന സംഭവങ്ങള്‍ വിദൂരദേശങ്ങളില്‍ നടന്നാല്‍പ്പോലും അവയ്ക്കൊക്കെ അമിതപ്രാധാന്യം കൊടുത്തു പ്രചരിപ്പിച്ച്‌ വര്‍ഗ്ഗീയധൃവീകരണങ്ങളുണ്ടാകുന്നതിനും ദേശീയബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കുക - അങ്ങനെ പലതും ചെയ്യുന്നവരുണ്ട്‌. തുറന്നു പിടിച്ച ലക്ഷക്കണക്കിനു കണ്ണുകളുടെ മുന്നില്‍ ഇതെല്ലാം നിസ്സങ്കോചം ചെയ്തിട്ട്‌ തങ്ങള്‍ തികഞ്ഞ മതേതരവാദികളാണെന്നു വാദിക്കുക കൂടി ചെയ്താല്‍ - അങ്ങനെ ചെയ്യുന്നവര്‍ "കൂസിസം" എന്നതിന്റെ പ്രയോക്താക്കളായി മാറുന്നു.

കൂസിസം എന്നത്‌ പലരും അറിയാതെ പെട്ടുപോകുന്നൊരു മാനസികാവസ്ഥ കൂടിയാണ്‌. താങ്കള്‍ 'പുരോഗമന - ജനാധിപത്യ' എന്നു വിശേഷിപ്പിക്കുന്ന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരിലെങ്കിലും കൂസിസ്റ്റു പ്രവണതയുണ്ടോ എന്നറിയാന്‍ ഒരു അഞ്ചു മിനുട്ട്‌ ഒന്നു പുറത്തു നിന്നൊരു നിഷ്പക്ഷ നിരീക്ഷണം നടത്തിയാല്‍ മതിയാവുമെന്നു തോന്നുന്നു. ഉള്ളില്‍ നിന്നു നിരീക്ഷിച്ചല്‍ അതു പെട്ടെന്നു തിരിച്ചറിയാന്‍ പറ്റണമെന്നില്ല.

വനവാസികളെന്ന പ്രയോഗത്തെപ്പറ്റിയാണ്‌ അടുത്ത ചോദ്യം. അത്തരമൊരു പ്രയോഗം സംഘം നടത്തുന്നതിന്റെ കാരണം കുറച്ചു വാചകങ്ങളില്‍ ഒതുക്കാവുന്നതല്ല. ഞാനും അതേ പ്രയോഗം തന്നെ ഇടയ്ക്ക്‌ ഉപയോഗിക്കാറുള്ളത്‌ മിക്കവാറും സംഘവുമായി ബന്ധപെട്ട്‌ എന്തെങ്കിലും സംസാരിക്കുമ്പോള്‍ മാത്രമാണ്‌. സാധാരണയായി ഇതുവരെ ഞാന്‍ ആദിവാസി എന്നു തന്നെയാണു കൂടുതലും പ്രയോഗിക്കാറ്‌. ഈ പേരുകളെച്ചൊല്ലിയൊക്കെയുള്ള - അനാവശ്യമെന്നു ഞാന്‍ കരുതുന്ന - പ്രത്യയശാസ്ത്ര വിവാദങ്ങളൊക്കെ വീണ്ടും കുത്തിപ്പൊക്കി അവയ്ക്കൊക്കെ
അമിതമായ പ്രാധാന്യം കൊടുത്തു ചിന്തിച്ച്‌ ഒന്നു തെരഞ്ഞെടുത്തേ പറ്റൂ എന്ന്‌ ആരെങ്കിലും ശഠിക്കുകയാണെങ്കില്‍ ഞാന്‍ 'വനവാസി' എന്നതു തെരഞ്ഞെടുക്കും. വനത്തില്‍ വസിക്കുന്നവര്‍ക്ക്‌ അത്‌ തെറ്റില്ലാത്തൊരു പേരു തന്നെയാണ്‌. അത്‌ അധിക്ഷേപകരമോ ഒന്നും അല്ല താനും.

Unknown said...

ജോജുവിനോട്‌
----------
ജോജൂ,
സംഘപരിവാര്‍ അനുകൂലഭാഗത്തു നിന്നും രാമസേതുധ്വംസനത്തെ എതിര്‍ക്കുന്നവര്‍ അവരുടെ പ്രതിഷേധം തുടങ്ങിയത്‌ ഈ സെപ്റ്റംബറിലൊന്നുമല്ല എന്നും, അവര്‍ മതപരമായ പ്രാധാന്യം മാത്രമല്ല, പരിസ്ഥിതിപ്രശ്നങ്ങളടക്കമുള്ള മറ്റനേകം കാര്യങ്ങളും ആദ്യം മുതലേ ചൂണ്ടിക്കാട്ടിയിരുന്നു എന്നതിനും എനിക്കിപ്പോഴും യാതൊരു സംശയവുമില്ല. ഞാനവരുടെ പ്രതിഷേധങ്ങള്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു എന്നതുകൊണ്ട്‌.

ഷൈജു ചൂണ്ടിക്കാട്ടിയ ലിങ്ക്‌ ശ്രദ്ധിച്ചിരുന്നുവെന്നു കരുതട്ടെ. ഹിന്ദു സംഘടനകളാണ്‌ ആ നീക്കത്തിനു പിന്നിലെന്ന്‌ വ്യക്തം. അവിടെ നാം വായിക്കുന്നതെല്ലാം മാര്‍ച്ചു മാസത്തില്‍ എഴുതപ്പെട്ടവയാണ്‌. രാമനേക്കുറിച്ചു മാത്രമല്ല അവര്‍ പറയുന്നതു താനും.

('കയ്യൊ'പ്പിന്‌ ഇവിടെയും വിയോജിപ്പുണ്ടാവാനിടയുണ്ട്‌. സംഘപരിവാര്‍ എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരാണെന്നോ അവരുടെ പ്രഥമപരിഗണന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കാണെന്നോ ഒന്നും ആരും ഇവിടെ പറഞ്ഞു വയ്ക്കുന്നില്ലല്ലോ കയ്യൊപ്പേ. "രാമസേതു" ആയതുകൊണ്ടാണ്‌ അവര്‍ക്കതൊരു വൈകാരിക പ്രശ്നമാകുന്നത്‌. അതിലെന്താണ്‌ അത്ഭുതമുള്ളത്‌? എന്നാല്‍ ആദ്യം മുതല്‍ക്കേ തന്നെ അവര്‍ മറ്റു വിഷയങ്ങളും വ്യക്തമായിത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നു എന്നാണു ഞാന്‍ ഉദ്ദേശിച്ചത്‌. (പരിസ്ഥിതി മാത്രമല്ല - സമയ/സാമ്പത്തിക ലാഭങ്ങളുടെ പരിമിതികള്‍ - മുക്കുവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ - രാജ്യസുരക്ഷയെ സംബന്ധിച്ചത്‌ - ജലാതിര്‍ത്തി നിയന്ത്രണം ദുര്‍ഘടമാകുന്നത്‌ അങ്ങനെയങ്ങനെ - നിങ്ങളൊന്നും ഇനിയും കേട്ടിട്ടു തന്നെ ഉണ്ടാവില്ലാത്ത പലതും))

ജോജൂ,
ഇത്തരമൊരു പദ്ധതിക്കായുള്ള ആലോചനകള്‍ അടുത്തെങ്ങുമല്ല - 1860 മുതല്‍ക്കേ തുടങ്ങിയിരുന്നതാണെന്നും, പല തവണയായി പല പ്രൊപോസലുകളും പരിഗണിക്കപ്പെട്ടിരുന്നു എന്നും താങ്കള്‍ക്കറിയാമോ? എന്നാല്‍ ഇത്രയും തവണയില്‍ ഒരിക്കല്‍പ്പോലും രാമസേതു നശിപ്പിക്കപ്പെടുന്ന മട്ടിലൊരു 'അലൈന്മെന്റ്‌' പരിഗണിക്കപ്പെട്ടിരുന്നില്ല എന്നും അറിയാമോ? കുറേക്കാലമായി മരവിച്ചു കിടന്ന ആലോചനകള്‍ പുനരുജ്ജീവിപ്പിച്ച്‌ അവതരിപ്പിച്ചത്‌ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരായിരുന്നു എന്നറിയാമോ? എന്നാല്‍ രാമസേതുവിനെ സ്പര്‍ശിക്കാത്തതും, ഇപ്പോളത്തേതിനേക്കാള്‍ ലാഭകരമെന്നു പറയപ്പെടുന്നതുമായ മറ്റു പല അലൈന്മെന്റുകള്‍ ഉള്ളതില്‍ ഒന്ന്‌ ആയിരുന്നു അന്ന്‌ പരിഗണിക്കപ്പെട്ടിരുന്നത്‌ എന്നറിയാമോ? രാമസേതു നശിപ്പിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ അലൈന്മെന്റ്‌ വച്ചുകൊണ്ട്‌ പദ്ധതി ഉത്ഘാടനം ചെയ്യാന്‍ ഡി.എം.കെ.യും കോണ്‍ഗ്രസും സംശയകരവും കുറ്റകരവുമായ ധൃതികാണിച്ചതു താങ്കള്‍ക്കറിയാമോ? ഉത്ഘാടനത്തിനു തൊട്ടു മുമ്പ്‌, സുനാമിയും മറ്റു പ്രകൃതിദുരന്തങ്ങളുമൊക്കെയായി ബന്ധപ്പെട്ട്‌ പദ്ധതി എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടാക്കുമോ എന്നു പഠിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കേവലം ഒരു ദിവസത്തെ സമയം (24 മണിക്കൂര്‍ എന്നു തന്നെ!) മാത്രമാണ്‌ നല്‍കിയത്‌ എന്നും കേട്ടിരുന്നോ?

കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. സേതുസമുദ്രം പദ്ധതിയെ 'വ്യത്യസ്തമായി സമീപിച്ചു'വെന്നും മറ്റുമുള്ള മട്ടില്‍ നിങ്ങള്‍ പലരും ചൂണ്ടിക്കാണിച്ച "മുടിയനായ പുത്ര'ന്റെയോ ചതുര്‍മാനത്തിന്റെയോ ബ്ലോഗുകളിലോ രാഷ്ട്രീയവിശദീകരണം നല്‍കിയ ജനശക്തിന്യൂസിന്റെ ബ്ലോഗിലോ അല്ലെങ്കില്‍ ഈയിടെ രംഗത്തു വന്നിരിക്കുന്ന പരിസ്ഥിതിവാദികളുടെ പ്രസംഗങ്ങളിലോ ഒന്നും ഇതേക്കുറിച്ചൊന്നും പരാമര്‍ശമില്ല. ഞാനിതൊക്കെ വളരെനാളുകള്‍ക്കു മുമ്പേ തന്നെ മനസ്സിലാക്കിയിരുന്നത്‌ സംഘപരിവാര്‍ അനുകൂല പ്രസിദ്ധീകരണങ്ങളില്‍ നിന്നും ചര്‍ച്ചാവേദികളില്‍ നിന്നുമൊക്കെയാണ്‌. ഞാനവിടെ നിന്ന്‌ രാമജപം മാത്രമല്ല കേട്ടത്‌ എന്നും ഇതിനെ വായിക്കാം.

ഞാന്‍ കുറ്റപ്പെടുത്തുകയല്ല. സംഘപരിവാര്‍ അനുകൂലശബ്ദങ്ങള്‍ പൊതുവേദികളിലെത്തുന്നതു പരമാവധി തടയാനായി രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന നമ്മുടെ മുഖ്യധാരാ(?)‍മാദ്ധ്യമങ്ങള്‍ മത്സരിച്ച്‌ തമസ്ക്കരണം നടത്തുമ്പോള്‍ നഷ്ടം നിങ്ങള്‍ക്കാണ്‌. നിങ്ങളൊന്നും അറിയുന്നില്ല. യാതൊന്നും! ഒന്നോ രണ്ടോ പോസ്റ്ററുകളും മറ്റും കണ്ടും സംഘവിരുദ്ധരുടെ പ്രചാരണം ശ്രവിച്ചും തങ്ങളുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തേണ്ട ഗതികേടിലാണ്‌ നിങ്ങള്‍. രാമന്‍! വര്‍ഗ്ഗീയത! രഹസ്യ അജണ്ട! - കഷ്ടം!

ഞാന്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പതിവു വിട്ട്‌ വികാരപരമായ പോസ്റ്റ്‌ എഴുതി എന്നു പരാതിപ്പെട്ടത്‌ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍, ഈ പ്രതികരണങ്ങള്‍ക്കു ശേഷം സമയവും കിട്ടുകയാണെങ്കില്‍, മറ്റൊരു പോസ്റ്റു കൂടി ഇടാന്‍ ശ്രമിക്കാം. സേതുസമുദ്രം പദ്ധതിയുടെ ഇന്നത്തെ പോക്കിനെ സംഘപ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത്‌ എന്തുകൊണ്ടൊക്കെ എന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്‌ എന്നും, ഞാന്‍ മനസ്സിലാക്കിയത്‌ ക്രോഡീകരിച്ച്‌ - എണ്ണമിട്ട്‌ - ചുരുക്കി - അവതരിപ്പിക്കാം. ഈ വിഷയത്തില്‍, പക്വതയില്ലാതെ പെരുമാറുകയും വര്‍ഗ്ഗീയ പ്രസ്താവനകളിറക്കുകയും ചെയ്ത ചില കൂസിസ്റ്റു രാഷ്ട്രീയക്കാരുടെയും സില്‍ബന്ധികളുടെയും മറ്റും വലിപ്പം കണ്ടു പേടിച്ചു നില്‍ക്കാതെ ചുട്ട മറുപടി കൊടുക്കാന്‍ ധൈര്യപ്പെടുന്നു എന്നതു നേരാണ്‌. എന്നു വച്ച്‌ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യണമെന്ന ആഗ്രഹത്തിനും പരമാവധി അങ്ങനെ തന്നെ ചെയ്യുന്ന ശീലത്തിനും ഇനിയും മാറ്റമൊന്നും വന്നിട്ടില്ല.

>>[ജോജു]ഒരു അനുഷ്ടാനത്തെ ശാസ്ത്രീയതയുമായി കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല. പിതൃക്കള്‍ക്ക് ബലിയിടേണ്ട എന്ന് ആരെങ്കിലും പറഞ്ഞതായി എനിക്കറിയില്ല. ....രാമസേതു ഏതെങ്കിലും ഒരു അനുഷ്ടാനത്തിന്റെ ഭാഗമായിരുന്നതായി എനിക്കറിയില്ല.....

[നകുലന്‍] എനിക്കും! ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുവാനുള്ള ശ്രമം വീണ്ടും പരാജയപ്പെടുക മാത്രമല്ല വിപരീതാര്‍ത്ഥമുണ്ടാക്കുകയും ചെയ്യുന്നതായിത്തോന്നുന്നു. ഇനി അതിനു മുതിരുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല ജോജൂ. "രാമസേതു തകര്‍ക്കപ്പെടുന്നതില്‍ ചിലര്‍ക്ക്‌ കാര്യമായ വിഷമമുണ്ട്‌" എന്നു മാത്രം തല്‍ക്കാലം മനസ്സിലാക്കി വയ്ക്കാനേ താങ്കള്‍ക്കു കഴിയൂ എന്നു തോന്നുന്നു. ആ വിഷമത്തിന്‌ കാരണമെന്ത്‌ എന്നത്‌ വലിയൊരു പ്രഹേളികയായിത്തന്നെ അവശേഷിച്ചു കൊള്ളട്ടെ. പ്രതിഷേധിക്കുന്നവരെല്ലാം "രാഷ്ട്രീയമുതലെടുപ്പു നടത്തുകയാണ്‌" എന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അതുമാവാം. "എന്നാലും - ഭാരതത്തിനകത്തും പുറത്തുമെല്ലാം നിന്ന്‌ പ്രതിഷേധം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ക്കെല്ലാം രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളത്‌ എന്നത്‌ അവിശ്വസനീയമല്ലേ?" എന്ന്‌ എപ്പോഴെങ്കിലും തോന്നുന്നെങ്കില്‍, അന്നേ നാം തുടര്‍ന്നു സംസാരിച്ചിട്ടു കാര്യമുള്ളൂ.
--------

'ഹിന്ദുക്കള്‍ക്കു പ്രശ്നങ്ങളും പരാതികളും ഉണ്ട്‌' എന്നൊരാള്‍ പറയുമ്പോള്‍ അതുകേട്ട്‌ അമിതാവേശം കയറി ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം മാന്യമായി എന്താണു പ്രശ്നമെന്നറിയാന്‍ ശ്രമിച്ച ഒരാളെന്ന നിലക്ക്‌ താങ്കളോടെനിക്കൊരു ചോദ്യമുണ്ട്‌.

താങ്കള്‍ ദയവായി ഒരു കൂട്ടം ഹിന്ദുക്കളെ സങ്കല്‍പിക്കുക. അവര്‍ സംഘപ്രസ്ഥാനങ്ങളുമായി എന്തെങ്കിലും ബന്ധമില്ലാത്തവരോ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇല്ലാത്തവരോ (എന്തെങ്കിലും പ്രത്യേക സാഹചര്യത്താല്‍) വോട്ടവകാശം തന്നെ ഇല്ലാത്തവരോ ആണെന്നു കരുതുക. എന്നാല്‍ രാമസേതു തകര്‍ക്കപ്പെടുന്ന ഒരു നീക്കം അവര്‍ക്ക്‌ കടുത്ത മനോവ്യഥയുണ്ടാക്കുന്നു. (അതിന്റെ കാരണം എന്തുമാവാം. അനാവശ്യമെന്നോ ഒഴിവാക്കാവുന്നതെന്നോ ഒക്കെ താങ്കള്‍ക്കു വേണമെങ്കില്‍ കരുതാവുന്ന മതവികാരങ്ങള്‍ തന്നെയാവട്ടെ.) രാമസേതു തകര്‍ക്കാതെ തന്നെ പദ്ധതി നടപ്പാക്കാവുന്ന നിര്‍ദ്ദേശങ്ങളേക്കുറിച്ചും, ഇപ്പോഴത്തെ രീതി തുടര്‍ന്നാലുള്ള മറ്റു പ്രശ്നങ്ങളേക്കുറിച്ചും (പരിസ്ഥിതി..ഇത്യാദി..) കൂടി അറിവുള്ളവരെന്ന നിലയ്ക്ക്‌ അവര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു എന്നു കരുതുക. എന്നാല്‍, പ്രതിഷേധിക്കാനൊരുങ്ങിയതോടെ അവരുടെ മതവികാരങ്ങളെ കൂടുതല്‍ മുറിവേല്‍പിക്കുന്ന സമീപനമാണ്‌ രാഷ്ട്രീയക്കാരില്‍ നിന്ന്‌ അവര്‍ക്കു നേരിടേണ്ടി വരുന്നത്‌ എന്നു കരുതുക. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കൂടി പ്രതിഷേധരംഗത്ത്‌ ഉള്ളതുകൊണ്ട്‌ എല്ലാവരും അവരുടെ പരാതികളെയും രാഷ്ട്രീയം കലര്‍ത്തി മാത്രം ശ്രവിക്കുകയും ശതൃതയോടെ പെരുമാറുകയും ചെയ്യുന്നു എന്നു കരുതുക. അവര്‍ക്ക്‌ വര്‍ഗ്ഗീയവാദികളെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുന്നു എന്നു കരുതുക.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന്‌ സേതുസമുദ്രം പദ്ധതിക്കെതിരെ പ്രതിഷേധമുയര്‍ത്താനൊരുങ്ങിയാല്‍ ഏതൊരു ഹിന്ദുവും (irrespective of her/his background and political stands) - നേരിടേണ്ടി വരുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു പറ്റം ആളുകളെ സങ്കല്‍പിക്കുക.

താങ്കളുടെ അഭിപ്രായത്തില്‍, അവരിനി എന്തു ചെയ്യണം? അവര്‍ക്കുള്ള അടുത്ത ഓപ്ഷന്‍ എന്താണ്‌? മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചും തുടര്‍ഭര്‍ത്സനങ്ങളെ ഭയന്നും അവര്‍ തങ്ങളുടെ വികാരങ്ങള്‍ ഉള്ളിലൊതുക്കി നിശ്ശബ്ദരായിക്കഴിയുകയാണു വേണ്ടതെങ്കില്‍, അതു തുറന്നെഴുതണമെന്നഭ്യര്‍ത്ഥിക്കുന്നു. അതല്ലെങ്കില്‍, അവര്‍ക്ക്‌ തങ്ങളുടെ പ്രതിഷേധമവതരിപ്പിക്കുവാനുള്ള ഒരു വേദിയുണ്ടെങ്കില്‍, അതെവിടെയാണ്‌ എന്നും അവരതെങ്ങനെയാണ്‌ അവതരിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിക്കുക. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെല്ലാം പ്രതിഷേധമവസാനിപ്പിച്ചു പിന്‍വാങ്ങുകയാണെങ്കില്‍, പിന്നെയും ആരെങ്കിലും അവശേഷിച്ചാല്‍, അവരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെടുമോ? എന്തെങ്കിലും ഒന്ന്‌ തെറ്റാണ്‌ എന്നു പറയുന്നവര്‍ക്ക്‌ പിന്നെ മേറ്റ്ന്താണു ശരി എന്നു കൂടി പറഞ്ഞു തരാനുള്ള അറിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു ചോദിക്കുന്നത്‌.

(അതോ ഇനി - അങ്ങനെ ഒരാള്‍ പോലും ഉണ്ടാവാനിടയില്ല എന്നും - സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മാത്രമേ രാമസേതുധ്വംസനനീക്കം ഒരു വൈകാരിക പ്രശ്നമാകുന്നുള്ളൂ - അവര്‍ക്കു മാത്രമേ ഈ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ ഹിന്ദു വികാരങ്ങളെ അധിക്ഷേപിക്കുന്നതില്‍ അമര്‍ഷമുള്ളൂ - മറ്റുള്ളവരെല്ലാം ഇക്കാര്യത്തിലൊന്നും യാതൊരു പ്രതിഷേധവുമില്ലാത്തവരാണ്‌ എന്നുമാണ്‌ താങ്കള്‍ കരുതുന്നതെങ്കില്‍, അതും തുറന്നെഴുതുക.)


മാരീചന്‍, കയ്യൊപ്പ്‌ മുതലായ സുഹൃത്തുക്കളോടു പ്രത്യേകിച്ചും മറ്റുള്ളവരോടു പൊതുവായും:-
എനിക്ക്‌ അടുത്ത പോസ്റ്റുകളിലേക്കു കൂടി കടന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അവയില്‍ ഇടതുനേതാക്കളോടായി എനിക്കു പറയാനുള്ള കാര്യങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടും എന്നതുകൊണ്ട്‌ നമ്മുടെ ചര്‍ച്ചകള്‍ തുടരണമെന്നാണെങ്കില്‍ അത്‌ അവിടെയാകുന്നതാവും ഉചിതമെന്നു തോന്നുന്നു. വിഷയവുമായി നേരിട്ടു ബന്ധമുള്ളവയല്ല നാം പലരും സംസാരിക്കുന്നത്‌ എന്നതു കൊണ്ടു കൂടിയാണ്‌ ഇവിടെയിനി അധികം ചര്‍ച്ചകള്‍ നടത്തുന്നതില്‍ എനിക്കു താല്‍പര്യമില്ലാത്തത്‌.

ജോജു,
താങ്കളോടൊരു ചോദ്യം ചോദിച്ച്‌ അവസാനിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ ഇപ്പറഞ്ഞതു താങ്കള്‍ക്കു ബാധകമല്ല. എന്നാല്‍, ഇനിയിവിടെ കൂടുതല്‍ പറയുന്നതില്‍ നിന്നു പിന്‍വാങ്ങി എന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമാവാം. നമുക്കിനിയും കാണാന്‍ അവസരങ്ങളുണ്ടല്ലോ. മലയാളികളുടെ ചിന്ത മരിച്ചിട്ടില്ലെന്ന്‌ നാലാളറിയട്ടെ!

കൈയൊപ്പ്‌ said...

അങ്ങനെയല്ലോ നകുലന്‍ അന്ന് ഞാന്‍ പറഞ്ഞത്. ആ കമന്റുകള്‍ ഇങ്ങനെയായിരുന്നു.

പ്രിയ കാണാപ്പുറം, കമന്റിനു നന്ദി!

താങ്കളുടെ പോസ്റ്റിനു കാത്തു നില്‍ക്കുകയായിരുന്നു. കമന്റിലെ കാര്യങ്ങള്‍ താഴെപ്പറയും വിധം ചുരുക്കട്ടെ.

1) സംഘ്പരിവാര്‍ അടിത്തറ പ്രത്യക്ഷത്തിലും വിപുലമാണു
2) സമൂഹത്തില്‍ ഹൈന്ദവാചാരങ്ങളെ നില നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും സംഘ് പരിവാര്‍ ആകുന്നു.
3) ‘ആര്‍.എസ്. എസ്. ശാഖകളിലെ ഹിന്ദുക്കള്‍ക്കിടയില്‍ ജാതിയില്ല.’ അടുത്ത വരിയില്‍ ‘അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍ ‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല’ (!!!)

-കേരളീയ സാഹചര്യത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് ചില വസ്തുതകള്‍ സൂചിപ്പിക്കാമല്ലോ.

1) താങ്കളുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആരാധ്യപുരുഷനായ മാധവ് റാവ് സദാശിവ് ഗോള്‍വാള്‍ക്കറെകുറിച്ച് അറിയുമായിരിക്കുമല്ലോ.

‘വംശശുദ്ധി’ എന്ന ഹിറ്റ്ലറുടെ ആശയത്തിന്റെ ആരാധകനായിരുന്നു ഈ ഗോള്‍വാള്‍കര്‍. ഗോള്‍വാള്‍കറുടെ ‘We. Our Nationhood Defined‘ എന്ന പുസ്തകത്തില്‍ താഴെ പറയുന്ന വിധം കാണാം:

"From this standpoint, sanctioned by the experience of shrewd old nations, the foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture, i.e. of the Hindu nation, and must lose their separate existence to merge in the Hindu race; or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment -- not even citizen's rights."
-page 47-48/ page 55-56

"To keep up the purity of the Race and its culture, Germany shocked the world by her purging the country of the Semitic races -- the Jews. Race pride at its highest has been manifested here. Germany has also shown how well-nigh impossible it is for Races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindusthan to learn and profit by."
-page 35/ page 43

സംഘ് പരിവാറിന്റെയും അതിന്റെ പാര്‍ലമെന്ററി മുഖമായ ബി.ജെ.പി യുടെയും ഹിന്ദുത്വ അജണ്ടകളുടെ ആത്മാവ് മേല്‍പ്പറഞ്ഞ വരികളില്‍ ഊന്നിയതാണു.

2) ബ്രാഹ്മണ്യത്തിനും ജാതീയതക്കും എതിരെയുള്ള പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യസമര കാലങ്ങളില്‍ അതിനോടു ചേര്‍ന്നു നടന്നിരുന്നു. 1925 ല്‍ ബ്രാഹ്മണിസത്തെ സംരക്ഷിക്കാന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍‍, ബാലക്രിഷ്ണ ശിവറാം മൂന്‍ജെ, ബാഹറാവ് സവര്‍കര്‍, ബി.ബി. തല്‍കാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പ്രതി-പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസിന്റെ തുടക്കം.

മൂന്‍ജെയെ ജര്‍മനിയിലേക്കും ഇറ്റലിയിലേക്കും ആര്‍.എസ്.എസ്. അയച്ചിരുന്നു. മനുസ്മ്രിതിയില്‍ ആക്രിഷ്ടനായ ഹിറ്റ്ലറുടെ വംശശുദ്ധി പ്രവര്‍ത്തനങ്ങള്‍, ആയുധപ്രയോഗം, ഗീബന്‍സിയന്‍ നുണ പ്രചാരണ തന്ത്രങ്ങള്‍ എന്നിവ മൂന്‍ജെ കണ്ടറിഞ്ഞു. ഹിറ്റ്ലറുടെ ഹാന്‍ഡ് സല്യൂട്ടും സ്വസ്തികയും ആര്‍.എസ്.എസ്. അടിച്ചെടുക്കുകയും ചെയ്തു!

ഇവിടെ ഒരു കാര്യം വളരെ രസകരമാണു. 1923 ല്‍ സവര്‍ക്കറുടെ ഹിന്ദു മഹാസഭയില്‍ ചേരാതെ ഡോ. ഹെഡ്ഗേവാര്‍ ബ്രാഹ്മിണ മേധാവിത്ത സമൂഹത്തിന്റെ പുനരുദ്ധാനത്തിനു ആര്‍.എസ്.എസ്. രൂപീകരിച്ച വിധം! ഹിന്ദുമഹാസഭയുടെയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഹിന്ദു നേതാക്കളുടെയും കൂടെ ഇവര്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനു പകരം ‘നിങ്ങളുടെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കാനാ’ണു ഹെഡ്ഗേവാര്‍ അണികളോട് പറഞ്ഞത്. കെ.ബി. ലിമായെയെപ്പോലുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ച് ഈ സംഘടന വിടുകയും ചെയ്തു. വിശാല ഹിന്ദുത്വമല്ല, ബ്രാഹ്മണിസമായിരുന്നു ഹെഡ്ഗേവാറിന്റെ അജണ്ട. അങ്ങനെ ഹിന്ദു മഹാസഭയുടെയും ദേശീയതയുടെയും ഒറ്റുകാരാകുന്നു ആര്‍.എസ്.എസ്.

ഇനി കേരളത്തില്‍ എന്തു കൊണ്ട് ആര്‍.എസ്.എസ് ബഹുജനാടിത്തറയുണ്ടാക്കുന്നില്ല എന്നു നോക്കാം. ഫ്യൂഡല്‍- കൊളോണിയല്‍- ജാതീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉഴുതു മറിച്ച മണ്ണ് ഇവിടെയുണ്ടായിരുന്നു. ബ്രാഹ്മണ്യമേധാവിത്തത്തിനു പിണ്ഠം വെച്ച് വി.ടി. പ്രേംജി, ഇ.എം.എസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ കത്തി നിന്ന കാലത്താണു ‘സംഘം’ ബ്രാഹ്മണ്യത്തിന്റെ ഈറ്റില്ലമായ വടക്കേ ഇന്ത്യയില്‍ വളരുന്നത്. ദ്രാവിഡ ഭൂമിശാസ്ത്ര മേല്‍ക്കോയ്മയുള്ള തമിഴ്നാട്ടിലും കേരളത്തിലും ആര്‍.എസ്.എസ്. സംഹിത വേവാന്‍ പ്രയാസമാണു. ചെറിയ ഹൈന്ദവ ബിംബങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സംഘത്തെ പ്രതിനിധാനം ചെയ്യുക എന്ന അടവാണു കേരളത്തില്‍ കാണാപ്പുറത്തിന്റെ ‘സംഘം’ എടുക്കുന്നത്. ഇത് വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് വിഭിന്നമാണു. ഈ പുതിയ കപട മുഖം ഇവിടെ സമ്മാനിച്ചതില്‍ ‘വിചാര കേന്ദ്ര’ത്തിനു വലിയ പങ്കുണ്ട്.

ആദിവാസികളെ ‘വനവാസി’കളെന്നു വിളിക്കുന്ന, മനുസ്മ്രിതിയെയും ചാതുര്‍വര്‍ണ്യത്തെയും ഇപ്പോഴും കൂട്ടു പിടിക്കുന്ന (“അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍ ‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല” എന്ന് കാണാപ്പുറം!), ഹിറ്റ്ലറിലും മുസോളിനിയിലും ജന്മവേരുകള്‍ ചെന്നെത്തുന്ന അപകടകാരിയായ ഈ മാനവവിരുദ്ധ പ്രത്യയ ശാസ്ത്രം കേരളത്തില്‍ ജനകീയമാവാത്തതിനു കാരണം അതിന്റെ പിറവിക്കു പിന്നില്‍ തന്നെയുണ്ട്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുന്ന പുരോഗമന പ്രസ്ഥാനങ്ങളും ജനതയും ജാഗ്രത്താവുന്നിടത്തോളം കാലം ബ്രാഹ്മണ്യത്തിന്റെ പരിപ്പ് കേരളത്തിന്റെ അടുക്കളയില്‍ വേവില്ലല്ലോ പ്രിയ കാണാപ്പുറം!

ഓടോ: ആര്‍.എസ്.എസിനെ വിശ്വസിക്കാനാവില്ലെന്നു ഏറ്റവും കൂടുതല്‍ അറിയുന്നത് അതിന്റെ ‘ജാരസന്തതിയായ’ ബി.ജെ.പിക്ക് തന്നെയാണു, അല്ലേ കാ‍ണാപ്പുറം! (പ്രയോഗം നെഹ്രു).


രണ്ടാമത്തെ കമന്റ് ഇങ്ങനെ:


പ്രിയ കാണാപ്പുറം,

ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ തുറന്നു സമ്മതിക്കാനുള്ള തന്റേടമെങ്കിലും താങ്കളില്‍ നിന്നും ഇപ്പോഴും പ്രതീക്ഷിക്കുന്നു. അതില്ലെങ്കില്‍ ഈ ‘സംഘ’ത്തെ അറിയാനുള്ള എളിയ ശ്രമമാണിത് എന്ന താങ്കളുടെ വാദം കേവലമൊരു ചിരിയില്‍ ഇവിടെ നിര്‍ത്താം.


താങ്കള്‍ വളച്ചൊടിച്ച, 'ശരിയാണ്‌ - ഇവിടെ കേരളത്തില്‍ നമുക്ക്‌ സംഘത്തിന്റെ ആ വര്‍ഗീയ ബ്രാഹ്മണമുഖം ( :) ) കാണാന്‍ സാധിക്കുന്നില്ല.' എന്ന വാചകം ഇതില്‍ എവിടെ? വടക്കേ ഇന്ത്യയിലെ അടവുകള്‍ കേരളത്തില്‍ വേവാതിരിക്കാന്‍ കാരണം പുരോഗമന പ്രസ്ഥാനങ്ങളുടെ വേരോട്ടവും ചെറുത്തു നില്‍പ്പുമാണെന്നാണു അതില്‍ തീര്‍ത്തു പറഞ്ഞത്. ഗീബല്‍സിനു ഒരു ഗുരുദക്ഷിണ വെക്കൂ നകുലാ!

Unknown said...

കയ്യൊപ്പേ,

ഒരുപാടു വാചകങ്ങളിലായിപ്പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍, നമ്മള്‍ സ്ട്രെസ്‌ ചെയ്യാനുദ്ദേശിക്കുന്നവയൊഴിച്ചു മറ്റുള്ളതെല്ലാം ചുരുക്കിപ്പറയേണ്ടി വരും. ചുരുക്കെഴുത്തില്‍ ആശയച്ചോര്‍ച്ച ഉറപ്പായും വരികയും ചെയ്യും. ചുരുക്കെഴുത്തു പഠിച്ചത്‌ ഗീബല്‍സില്‍ നിന്നല്ല - കമ്മ്യൂണിസ്റ്റുകാരില്‍ നിന്നാണ്‌. എന്തിന്‌ - ദാ താങ്കളുടെ ആ കമന്റു പോലും തുടങ്ങുന്നത്‌ അത്തരമൊരു ചുരുക്കെഴുത്തില്‍ നിന്നാണ്‌. മൂന്നാമത്തെ പോയിന്റില്‍ (അകലങ്ങള്‍ കുറയുന്നത്‌...) അങ്ങേയറ്റത്തെ ആശയച്ചോര്‍ച്ചയും അര്‍ത്ഥവ്യത്യാസവുമൊക്കെ വന്നതും ഓര്‍മ്മയുണ്ടാവുമല്ലോ. അര്‍ത്ഥവ്യത്യാസങ്ങളൊക്കെ മനപൂര്‍വ്വം വരുത്തുന്നവരുണ്ടാവാം. എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല.


ആ കമന്റു മുഴുവനും വീണ്ടും തപ്പിയെടുത്തു വായിക്കാനൊന്നും മെനക്കെട്ടിരുന്നില്ല എന്നതു നേര്‌. ഇവിടെ നാം പറയാന്‍ പോകുന്നത്‌ അതേപ്പറ്റിയൊന്നുമല്ലാത്തതുകൊണ്ടു പ്രത്യേകിച്ചും. ഒരു ആമുഖം എന്ന നിലയ്ക്ക്‌ താങ്കളുടെ ബ്ലോഗ്‌ ഐ.ഡി.യുമായി ബന്ധപ്പെട്ട്‌ എന്റെ മനസ്സില്‍ കിടന്നത്‌ അതേപടി എഴുതി എന്നേയുള്ളൂ. അവ താങ്കളുടെ വാചകങ്ങള്‍ അതേപടി പകര്‍ത്തിയതാണെന്ന തോന്നല്‍ ഉണ്ടാക്കരുതായിരുന്നു.

കേരളത്തിലെ അവസ്ഥയെ 'കപടമുഖം' എന്നു വിളിച്ചതും അതിനു പിന്നില്‍ വിചാരകേന്ദ്രമാണെന്നു പറഞ്ഞതുമാണ്‌ ഞാന്‍ ഓര്‍ത്തിരുന്നതും സ്ട്രെസ്‌ ചെയ്യാന്‍ ആഗ്രഹിച്ചതും. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ പങ്ക്‌ ആണ്‌ താങ്കളെ സംബന്ധിച്ചിടത്തോളം പ്രധാനം. അതു കാണാത്തപ്പോള്‍ താങ്കള്‍ പ്രതിഷേധിക്കുന്നതു സ്വാഭാവികം.

ആ കമന്റിലെ പലഭാഗങ്ങളേക്കുറിച്ചും ധാരാളം പറഞ്ഞു കഴിഞ്ഞതു കൊണ്ട്‌ ഇനിയാവര്‍ത്തിക്കുന്നില്ല. സംഘത്തിന്റെ ബ്രാഹ്മണമുഖത്തേക്കുറിച്ചും വംശശുദ്ധിയേക്കുറിച്ചുമെല്ലാം പറഞ്ഞിരിക്കുന്നതില്‍ ധാരാളം തെറ്റുകളുള്ളതായി അന്നേ തന്നെ അറിയാമായിരുന്നു. എന്നാല്‍ മുന്‍ജെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്നതിലും വലിയ കാര്യമൊന്നുമില്ലെന്ന്‌ - പിന്നീട്‌ ചില പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ മാത്രമാണ്‌ മനസ്സിലായത്‌. മറ്റു പോസ്റ്റുകള്‍ക്ക്‌ താങ്കളുടെ മറുപടി കാണാതിരുന്നതു കൊണ്ട്‌ അതു ഞാന്‍ പിന്നെ എഴുതേണ്ടെന്നു വച്ചതാണ്‌. കേരളത്തിലും ഉത്തരേന്ത്യയിലും തമ്മില്‍ സംഘസ്വാധീനത്തിനുള്ള വ്യത്യാസം- ഏറ്റക്കുറച്ചിലുകള്‍ - അവയേക്കുറിച്ചുമൊക്കെ ധാരാളം പറയാനുണ്ട്‌. പിന്നീടെങ്ങാനുമാവാം.

Unknown said...

കയ്യൊപ്പ്‌ മുകളില്‍ അതേപടി പകര്‍ത്തിയിട്ടിരിക്കുന്ന കമന്റ്‌ ഞങ്ങള്‍ തമ്മില്‍ മുമ്പു നടന്നൊരു സംവാദത്തിന്റെ ഭാഗമാണ്. അതുമാത്രം ഇവിടെ കിടന്നാല്‍ തെറ്റിദ്ധാരണകളുണ്ടാകുന്നതൊഴിവാക്കാന്‍, അവയ്ക്ക്‌ ഞാന്‍ അന്നു കൊടുത്തിരുന്ന മറുപടികള്‍ കൂടി ഇവിടെ കൊടുക്കുന്നു.

സംഘപരിവാര്‍ ബ്രാഹ്മണക്കൂട്ടമെന്ന്‌!! എന്ന പേരില്‍ ഒരു പോസ്റ്റായിത്തന്നെ എഴുതിയ ആ മറുപടികള്‍ ഇവിടെ.

qw_er_ty

ശ്രീ രാഗം said...

First of all I am sorry for writing in english. It is due to lack of time.
Secondly I find that so many arguments being advanced for and against the so called Ram Sethu .
Some one has even said that Sri Krishna and Sri Rama are not historical figures and Jesus and Mohammed are.
And also that Ramayana could be an imaginative story by Mahrshi Valmiki.
I am surprised all of you malayalees have so much time time to waste discussing a non-issue about who is what.
Should we not discuss issues which will make us more informed and responsible citizens?

Al of you might agree and even athiests may agree that there could be some cosmic power existing in some form which is undefinable which people may worship as God or recognise as an enitiy. Whether one worship or not IT may exist.Such an enitity cannot be proved through empireical means becos of its very transcedental nature and limitations of our sensual perceptions.
Whether it is Ram or Christ or Mohammed they are Human beings whether they were king or common man or prophet.
If there is a God He cant be concerend with what is being discussed here.
So arguing on behalf or against and saying my relegion is best is utter foolishness.

Equally foolish will be to hang on to something like Ram sethu which will in no way help in spiritual emancipation of humanity or even reduce the suffering of anyone.
So my request is that economic implications of the project may be discussed vis a vis its effect on environment rather than wasting man hours like this.

Unknown said...

Srii raagam,
(1) I am afraid your comment suggests that you were a bit prejudiced about this post and the comments it has attracted so far. Were you too busy to be able to go through the contents completely?

One can hardly find a line here that reads like (or at least hints like) "My religion is the best". Please do not jump into the conclusion that any discussion that involves religious matters should turn into mere arguments in the way you see it. Ramasethu is important for millions of people belonging to one religion. Its destruction certainly has religious implications and it is no surprise that you hear some religious matters too during any discussion on Ramasethu.

(2) If you are looking for a place where you can discuss the financial and/or environmental factors related to Sethusamudram project, I am afraid you knocked the wrong door! These posts have been written in reply to various statements made by some politicians, blogers et.al., in connection with the Sethu Samudram project. The statements under scrutiny had NOT been about the "environmental" consequences of the destruction of the "so called" (as you call it) Ramasethu. Naturally, the response to those statements can't be, either.


(3) If you are really serious in your thoughts that the "religious factors" must be kept out of the SethuSamudram Project, you can request Karunanidhi and other leaders to consider other alignments that do not touch the Sethu. You can also request them to stop hurting the feelings of a group of people, by cursing them and their beliefs.


(4) Tremendous efforts have been put by various persons voluntarily, to make it possible to blog in Malayalam. The major driving force behind it was their commitment to protect and serve their mother toungue. Please make it a habit to write in Malayalam when you comment to a posts written in Malayalam. It was totally intentional that I made this reply in English, as I didn't want you to skip this, on lack of time.

qw_er_ty

മത്തായി said...

ശ്രീ കാണാപ്പുറം, അസഭ്യവും അസഹിഷ്ണതയും മുറ്റി നിന്ന എന്റെ കമന്റ് വായിച്ചതിനു നന്ദി. സംഘപരിവാരത്തിനു താല്പര്യമുള്ള വിഷയങ്ങളില് താങ്കളുടെ നിലപാട് എന്താണ് എന്നറിയാന് പോസ്റ്റ് വായിക്കേണ്ട് കാര്യമില്ല, higly predictable. അതു കൊണ്ട് ഇതു കാണാത്ത പുറമല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. അതാണ് “??. ഉത്തരം വേണ്ട ചുമ്മാ വിട്ടേരെ.

താങ്കള് എഴുതുകയും പിന്നീടു സൌകര്യപൂര്‍വം വിട്ടുകളയുകയും ചെയ്ത ഒരു വാചകം ഇതാ! താങ്കള് എഴുതുകയും പിന്നീടു സൌകര്യപൂര്‍വം വിട്ടുകളയുകയും ചെയ്ത ഒരു വാചകം ഇതാ! ഇവിടെ ഹിന്ദുക്കള് ഒരുപാടു പ്രശ്നങ്ങള് നേരിടുന്നുണ്ടു ജോജൂ.. പറയാനാണെങ്കില് തീരില്ല. എന്തിനാണിങ്ങനെ വെറുതെ മനസ്സു വിഷമിപ്പിച്ചുകൊണ്ടേയിരിക്കുന്നത്? [എന്തിനു ബ്ലോഗുന്നു എന്നതിന്റെ ഉത്തരം] ഈ തോടാണു സ്നേഹിതാ താങ്കള്‍ പൊട്ടിക്കേണ്ടതു. ആരാണീ പ്രശ്നങ്ങളള്‍ നേരിടുന്ന ഹിന്ദു? ആരാണു കാരണക്കാര്‍? ജനാധിപത്യ ലോകത്തു നടന്ന ഏറ്റവും വലിയ വംശ ഹത്യകള്‍ ഇന്ഡ്യയിലാണ് നടന്നതു എന്നതു താങ്കള്‍ക്കറിയാമോ? ഈ യുഗത്തില്‍ ഹിന്ദുവിന്റെ ഏറ്റവും വലിയ വേദനയായ രാമ ജന്മഭൂമിക്കു ബാബറി മസ്ജിദ് എന്നൊരു മറുപുറമില്ലേ? മൂഡ്ഡവിശ്വാസങ്ങളുടെ തോടിനുള്ളില് സുഖമായുറങ്ങുന്ന താങ്കള് ഇതെന്തിനറിയണം അല്ലേ! പരിവാരനിര്‍വചനം അനുസരിച്ച് കേരളത്തിലെ ഹിന്ദുവിന്റെ ഏറ്റവും വലിയ പ്രശ്നം ‘മറ്റവര്’ ഗെള്‍ഫില് പോയികാശുണ്ടാക്കുന്നത് ആണ്. [എ. കെ. ആന്റണി ഇതു വിളീച്ചു പറഞ്ഞപ്പോള്‍ സംഘപരിവാരം അദ്ദേഹത്തെ ദിവ്യനായി അവരോധിച്ചതു ഓര്‍ക്കുക] തോടിനു പുറത്ത് ഇതു പ്രശ്നമെയല്ല കാണാപ്പുറം! ചുമ്മാ വേദന നടിക്കുക, വാളും വടിയുമായി ആരുടെ മേലും കുതിര കയറുക! how simple!

ദാരിദ്ര്യം: ഒരു നേരം കഴിക്കാനില്ലാത്തവന്‍ ഒരഴ്ചക്കുള്ളില്‍ തട്ടിപ്പോകും സ്നേഹിതാ, അവന്മാരെ വിട്. 2 നേരം കഴിക്കാന്‍ പാങ്ങില്ലാത്തവനല്ലെ ദാരിദ്ര്യ രേഖ താങ്ങി നിര്‍ത്തുന്നവനന്‍? അവന്മാരര്‍ ഏറ്റവും കൂടുതലല്‍ ഉള്ളതു ഈ മഹാരാജ്യത്തല്ലെ? അതു കൊണ്ട് എഴുതിപോയതാ. താങ്കള് ആപ്രശ്നം പരിഗണിക്കുകയേ വേണ്ട. രാമസേതു ഒക്കെ ഒരു തീരുമാനമായിട്ടുമതി. [പക്ഷെ അങ്ങനെ ചിന്തിക്കാത്ത ദരിദ്രവാസികളുണ്ട് അതായിരിക്കും അയോദ്ധ്യയിലും കാശിയിലും മഥുരയിലും ഭാജപാ സ്ഥാനാര്‍ഥികള് പൊട്ടിയത്.] കണക്കു പ്രകാരം 30 കോടി ദരിദ്രവാസികള്‍ ഇന്‍ഡ്യയിലുണ്ട്, താങ്കളെപ്പോലെ കടുത്ത വേദന അനുഭവിക്കുന്നവര്‍ അത്രയുമില്ല. അപ്പോ ദാരിദ്ര്യം തന്നെ മുമ്പില്‍. ആ മീന്‍കാരു പോയി പണിനോക്കട്ടെ. മീനും അവതാരമല്ലിയോ? അപ്പൊ മീന്‍ പിടുത്തമല്ലേ ആദ്യം തടയേണ്ടതു? (ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തതു അല്ലേ!!)

മത്തായി said...

വന്ദ്യവയോധികന്‍ ആളു കൊള്ളാമല്ലോ! കൊച്ചു പിള്ളേരെ വിളിച്ചു രാമസേതു വിഷയം ഒക്കെയാണോ ചര്‍ച്ച ചെയ്യുന്നതു? 'പുരോഗമനവാദി'കള്‍ ഇടപെടും എന്ന തിരിച്ചറിവു, ചെയ്യുന്നതത്ര ശരിയല്ല എന്ന തോന്നലില്‍ നിന്നാവാം. ഹിന്ദുക്കള്‍ക്ക് ‘ആസൂത്രിതവും നിര്‍ബന്ധിതവുമായ‘ മതബോധനസമ്പ്രദായങ്ങള്‍ ഇല്ലാത്തതു (ഇല്ലേ!!) കേരളത്തില് മാത്രമാണോ? 'പുരോഗമനവാദികള്‍' ഇല്ലാത്ത ദേശങ്ങളിലൊക്കെ ഇതു നിങ്ങള്‍ ആ‍ഗ്രഹിക്കുന്നതരത്തില്‍ നടക്കുന്നുണ്ടോ? കേരളത്തില്‍ മാത്രം ഇതു എന്തു കൊണ്ട് ഒരു വലിയ വേദനയായി തുടരുന്നു? ‘മറ്റവരുടെ’ ശണ്ഠസ്കൂള്‍/ഓത്തുപള്ളി ഒക്കെയാണോ കാരണം?

ചന്ദനക്കുറി ധരിച്ചു കൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍പ്പോലും, ഏതു നിമിഷവും വര്‍ഗ്ഗീയവാദിയായി മുദ്രകുത്തപ്പെടാം എന്നൊരു ഭീഷണിയുടെ നിഴലിലല്ലാതെ സാദ്ധ്യമല്ല എന്നൊരു സ്ഥിതിവിശേഷമുള്ളത് ഹിന്ദുക്കള്‍ക്കു മാത്രമാണ്. ഇതൊരു കനപ്പെട്ട ഭീഷണി തന്നെയാണ്, മറുപടിയില്ല 2 തുള്ളി കണ്ണീര്. താങ്കള് തൃക്കണ്ണു കൊണ്ടുകണ്ടതു ശരിയാണ് ഞാന്‍ നാടുവിട്ടിട്ട് കൊറെ നാളായി അവിടെ ഇത്രക്കു ഭീകരാന്തരീക്ഷം ആണെന്നറിഞ്ഞിരുന്നില്ല

പാരിസ്ഥിതിക/സാമ്പത്തിക മാനദണ്ഡങ്ങളാള്‍ തീരുമാനിക്കപെടേണ്ടിയിരുന്ന ഒരു പ്രശ്നമായിട്ടു തന്നെയാണ് രാമസേതു വിഷയത്തെ ഞാന്‍ കാണുന്നതു. പൊളിച്ചാലും ഇല്ലെങ്കിലും അതൊരു മത/വര്‍ഗ്ഗീയ പ്രശ്നമായിത്തന്നെ കൊണ്ടു നടക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്. ഒരു റോഡിന്റെ വീതിയോ അണക്കെട്ടിലെ വെള്ളത്തിന്റെ നിലയോ ഒക്കെ ഒരു കാണിക്കവഞ്ചിയുടെയൊ വിളക്കിന്റെയോ മുന്നില്‍ അവസാനിക്കണം എന്നു ശഠിക്കുന്ന മതഭ്രാന്തന്‍മാരുടെ നാട്ടില്‍ എല്ലാപ്രശ്നങ്ങളും വിശ്വാസത്തിന്റെ പേരില്‍ത്തന്നെ തീരുമാനിക്കണം.

പക്ഷെ ചിലപ്പോളെല്ലാം ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസത്താല്‍ ഹൈജാക്ക് ചെയ്യപ്പെടാം ... അതിനുദാഹരണമായി ഞാന്‍ അയോദ്ധ്യപ്രശ്നം എഴുതിയിരുന്നു. താങ്കളുടെ selective quoting -ല്‍ അതും ഉള്‍പ്പെടുത്തൂക. പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുക എന്നാല്‍ തല പൊട്ടിത്തെറിക്കുക എന്നൊന്നും അര്‍ത്ഥമില്ല. അദ്വാനി ഓടിച്ച രഥം പൊതു സമൂഹത്തെ എങ്ങനെ കീറിമുറിച്ചു എന്നറിയാന്‍ ഉത്തരഭാരതത്തില്‍ കൊറെ നാള്‍ ജീവിക്കൂ.

ഒരു വാക്കു തൂക്കി നോക്കി ‘കംണിസ്ടിനെ’ നിര്‍ണയിക്കുന്ന താങ്കള്‍ ഒരു മഹാന്‍ തന്നെ. ഞാന്‍ ജോസഫ് ഗ്രൂപ്പാണിഷ്ടാ!!

Unknown said...

"ചുമ്മാ വേദന നടിക്കുക" എന്നു പച്ചയ്ക്കു പ്രഖ്യാപിച്ചു കളഞ്ഞ സ്ഥിതിക്ക്‌ താങ്കളോടിനി സംസാരിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല മത്തായീ. കുട്ടികള്‍ക്കു രാമകഥ പറഞ്ഞുകൊടുക്കുന്നയാളുടെ ഉദാഹരണം താങ്കള്‍ കൈകാര്യം ചെയ്തതും ഇഷ്ടമായി. ചുരുക്കിപ്പറഞ്ഞാല്‍, “മതഭ്രാന്തന്‍”മാരുടെ കഷ്ടപ്പാടുകളേക്കുറിച്ചുള്ള എല്ലാ നിരീക്ഷണങ്ങളും വളരെ ഇഷ്ടമായി. കൂടുതലെന്തു പറയാന്‍?

qw_er_ty

കൈയൊപ്പ്‌ said...

അങ്ങനെയുമല്ലല്ലോ നകുലന്‍.

മറുപടിയായി നകുലന്‍ പറഞ്ഞതില്‍ ഇങ്ങനെയുമുണ്ട്.

[വിമതന്‍]
>> പ്രിയ നകുലന്‍, താങ്കള്‍ ഇങനെ എഴുതി “ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക”.

മേല്‍പ്പറഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഗോള്‍വാര്‍ക്കര്‍ ചെറുപ്പത്തില്‍ എഴുതിയത് പില്‍ക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ടോ? അതോ അന്ന് പറഞ്ഞിരുന്ന കാര്യങള്‍ ആര്‍ എസ്സ് എസ്സ് ഇന്ന് അംഗീകരിക്കുന്നില്ല എന്നാണോ? അതൊ, മേല്‍പ്പറഞ്ഞ പുസ്തകം ഗോള്‍വള്‍ക്കര്‍ എഴുതിയതല്ല , മറിച്ച് മറ്റാരോ എഴുതിയത് ഗോള്‍വള്‍ക്കര്‍ വിവര്‍ത്തനം ചെയ്യുക മാത്രമേ ചെയ്തുള്ളൂ, അതുകൊണ്ട് അതില്‍ പറഞ്ഞ കാര്യങള്‍ ഒന്നും ഗോള്‍വാള്‍ക്കരുടേയൊ, സംഘത്തിന്റെയോ അഭിപ്രായമല്ല എന്നാണോ വിവക്ഷ? അങിനെയാണെങ്കില്‍ എന്തുകോണ്ട് സംഘത്തിന്റെ ഔദ്യോഗിക നിലപാടായി അത് തുറന്നു പറയുന്നില്ല. <<

നകുലന്റെ മറുപടി : അല്ല വിമതന്‍ - അങ്ങനെയൊന്നുമല്ല മനസ്സിലാക്കേണ്ടത്‌. അതു തന്നെയാണ്‌ ആ വരിയുടെ സാംഗത്യവും. സംഘത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴും അതുപോലുള്ള ചില വരികളെ ആശ്രയിക്കുകയാണ്‌. എന്നാല്‍ സംഘം ആ പുസ്തകത്തിനോ അതിലെ പരാമര്‍ശങ്ങള്‍ക്കോ ഒന്നും എന്തെങ്കിലും പ്രാധാന്യമോ പരിഗണനയോ കൊടുത്തു കാത്തു നില്‍ക്കുന്നതായിക്കാണുന്നില്ല. പലരും അത്തരമൊരു പുസ്തകത്തേപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തത്ര തരത്തില്‍ അപ്രധാനമാണത്‌. സംഘം മറ്റു പലതുമാണ്‌. അവര്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടുണ്ട്‌. അവരെ എതിര്‍ക്കണമെന്നുള്ളവര്‍ അവരുടെ ആശയഗതികളെയും വളര്‍ച്ചയേയും പിന്തുടര്‍ന്ന്‌ പ്രതിരോധമൊരുക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്‌. പകരം, ഗുരുജി സംഘചാലകനാവുന്നതിനു മുമ്പെങ്ങോ വിവര്‍ത്തനം ചെയ്ത ഒരു പുസ്തകത്തിലെ കാഴ്ചപ്പാടുകളെ തള്ളിപ്പറഞ്ഞിട്ടു മതി ബാക്കി കാര്യം എന്ന മട്ടില്‍ നിന്നാല്‍ അവിടെത്തന്നെ നില്‍ക്കുകയേയുള്ളൂ എന്നതാണു ഞാനുദ്ദേശിച്ചത്‌.

'നാമും നമ്മുടെ ദേശീയതയും' ഞാന്‍ വായിച്ചിട്ടില്ല.

>>മേല്‍പ്പറഞ്ഞ പുസ്തകം പോലെ , അല്ലെങ്കില്‍ മനുസ്മ്രിതി പോലെ, സ്ത്രീ-അവര്‍ണ്ണ വിരുദ്ധ നിലപാടുകള്‍ ഉണ്ട് എന്നു ആരോപിക്കപ്പെടുന്നവ, സംഘം കാലഹരണപ്പെട്ടതായി കണക്കാക്കി തള്ളീപ്പറഞ്ഞിട്ടുണ്ടോ? അതോ, അവയെ തള്ളിപ്പറയാതെ അവയ്ക്കൊക്കെ വെള്ളപൂശുന്ന പുതിയ വ്യാഖ്യാനങള്‍ ചമയ്ക്കുകയണോ ചെയ്യാറുള്ളത്?<<

നകുലന്റെ ഉത്തരം:

മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. മനുസ്മൃതിയേപ്പറ്റി സംഘത്തിന്റെ ആദ്യകാല നേതാക്കന്മാര്‍ എന്താണു പറഞ്ഞിട്ടുള്ളതെന്നറിയില്ല.

-ഇതോടെയാണു അപ്പോള്‍ നകുലനുമായുള്ള വാദം ഞാന്‍ നിര്‍ത്തിയത്. തികഞ്ഞ അജ്ഞത മാത്രമല്ല, പരിഹാസ്യമാം വിധമുള്ള വര്‍ഗീയ വേഷം കെട്ടലുമുണ്ടല്ലോ നകുലന്.

താങ്കളുടെ തൊലിക്കട്ടി അപാരം തന്നെയാണു നകുലാ!

Unknown said...

അതെ. അങ്ങനെയും - അങ്ങനെ പലതും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌? മുകളിലെഴുതിയ കമന്റിലൂടെ താങ്കളുദ്ദേശിക്കുന്നതെന്താണെന്ന്‌ എനിക്ക്‌ ഒരു എത്തും പിടിയും കിട്ടിയില്ല, കയ്യൊപ്പേ.

മനുസ്മ്രുതിയേപ്പറ്റി താങ്കള്‍ക്ക്‌ ധാരാളം സ്റ്റഡിക്ലാസ്സുകള്‍ കിട്ടിയിട്ടുണ്ടാകും. എനിക്കു കിട്ടിയിട്ടില്ല. മറ്റു ചിലതിനേക്കുറിച്ച്‌ താങ്കള്‍ക്കറിയാത്തതു പലതും എനിക്കുമറിയാം. എല്ലാമറിയാവുന്നവരായി ആരെങ്കിലുമുണ്ടോ ആവോ?

“നാമും നമ്മുടെ ദേശീയതയും“ “മനുസ്മ്രുതി” തുടങ്ങിയ, സംഘം എതിര്‍ക്കപ്പെടേണ്ടതുണ്ട്‌ എന്നതിന്റെ ന്യായീകരണങ്ങളായി താങ്കളേപ്പോലെയുള്ളവര്‍ കരുതുന്ന പുസ്തകങ്ങളെക്കുറിച്ച്‌ എനിക്ക്‌ കാര്യമായ അവഗാഹമില്ല - അതുകൊണ്ട്‌ ചര്‍ച്ചകള്‍ തുടരുന്നതില്‍ കാര്യമില്ല - എന്നല്ലേ. ശരിയാണ്. അതിനെന്താ?`സംഘം എന്തുകൊണ്ട്‌ എല്ലാവരാലും എതിര്‍ക്കപ്പെടുന്നില്ല’ എന്നതിനുള്ള ന്യായീകരണങ്ങളേക്കുറിച്ച്‌ താങ്കള്‍ക്കുമറിയില്ല. അതിലൊക്കെ എന്താണ് അത്ഭുതമുള്ളത്‌?

താങ്കള്‍ക്കായി ഒരു കമന്റ്‌ എഴുതിയപ്പോള്‍ ഒരു ആമുഖത്തിനായി താങ്കളേപ്പറ്റി എന്റെ മനസ്സില്‍ കിടന്നതു പകര്‍ത്തിയതിന് അനുബന്ധമായി താങ്കള്‍ എന്തൊക്കെയോ വിശദീകരിക്കാന്‍ പാടുപെടുനതുപോലെ തോനുന്നു. “എന്തുകൊണ്ടാണ് വാദം നിര്‍ത്തിയത്" എന്നതിനാണോ താങ്കള്‍ ന്യായീകരണം തരാന്‍ ശ്രമിക്കുന്നത്‌? എന്നെ സംബന്ധിച്ചാണെങ്കില്‍ അതിനൊന്നും ഒരു പ്രാധാന്യവുമില്ല - അതൊന്നും സ്ട്രസ് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നതുമില്ല. കേരളത്തില്‍ സംഘത്തിന് “കപടമുഖ“മുണ്ട്‌ എന്നു തന്നെയല്ലേ ഇപ്പോളും താങ്കളുടെ അഭിപ്രായം? “താങ്കള്‍ അങ്ങനെയൊരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു” എന്നു ഞാന്‍ പറഞ്ഞു എന്നു മാത്രം കരുതിയാല്‍ മതി. അപ്പോള്‍, ഈ തുടര്‍ വിശദീകരണങ്ങളുടെയൊന്നും ആവശ്യമില്ലാതെ വരും.

പിന്നെ, വര്‍ഗ്ഗീയവേഷമുണ്ട്‌ വര്‍ഗ്ഗീയവാദിയാണ് എന്നൊക്കെ കുറേത്തവണ ആവര്‍ത്തിച്ചാല്‍ കുറേപ്പേരെയൊക്കെ നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞേക്കും. എല്ലാവരേയും എല്ലാക്കാലവും അങ്ങനെ പറ്റില്ല. “എന്റെ കൂട്ടര്‍ മാത്രം മിടുക്കര്‍ - മറ്റുള്ളവര്‍ ശരിയല്ല” എന്നൊക്കെയുള്ള മട്ടില്‍ വിലകുറഞ്ഞ വാദങ്ങള്‍ വേണ്ടി വരുന്നു എന്നു തോന്നാത്തിടത്തോളം കാലം ഞാന്‍ എനിക്കു തോന്നുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കും. എനിക്കു മാത്രമല്ല, പലര്‍ക്കും നല്ല തൊലിക്കട്ടി തന്നെയാണ്. അതു സമ്മാനിക്കുന്നതിന് താങ്കളേപ്പോലെയുള്ളവര്‍ക്കു നന്ദി.

കൈയൊപ്പ്‌ said...

എത്തും പിടിയും ഇതാണ്- മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങളിലും നകുലനു ഒരു വിവരവുമില്ലെന്ന് പരസ്യമായല്ലോ. നകുലനു വസ്തുതകള്‍ അറിയില്ലെന്ന് സമ്മതിച്ച നിലക്ക് അവയെല്ലാം ഒന്ന് മനസ്സിലാക്കുന്നതല്ലേ നല്ലത്. എങ്കില്‍ നകുലന്റെ ഈ വിവരക്കേടുക്കളൊക്കെ ഒഴിവാക്കാമായിരുന്നു. സംഘത്തിന്റെ പഴയ നേതാക്കള്‍ എന്തു പറഞ്ഞെന്നൊന്നും അറിയില്ല എന്നു പറയുന്നത് മോശമല്ലേ നകുലാ. എം.ഡി. ദിവാകരനും എ.വി. ഭാസ്കരനൊക്കെ അവിടെ ഉണ്ടല്ലോ. സംസാരിക്കൂ, ചരിത്രപരമായ വിവരക്കേടുകളെങ്കിലും നകുലനു അല്‍പം കുറഞ്ഞു കിട്ടും. നന്മകള്‍ നേരുന്നു.

Unknown said...

പഴയനേതാക്കളെ കണ്ടുപിടിച്ച്‌ (പേരുകള്‍ നോട്ടു ചെയ്തിട്ടുണ്ട്) അവരോടു സംസാരിക്കാന്‍ അവസരം ഒത്തു വരികയാണെങ്കില്‍ അതു ചെയ്യാം. കയ്യൊപ്പേ. ഇതൊക്കെ ഒരു ‘ദൌത്യ‘മായിട്ടൊന്നും എടുത്തിട്ടില്ലാത്തതു കൊണ്ട്‌ ഉടനെയെന്തായാലും അതിനു മെനക്കെടുമെന്നു തോന്നുന്നില്ല. പിന്നെ, അവരുടെയൊക്കെ നിരീക്ഷണങ്ങളെങ്ങാനും പുസ്തകരൂപത്തില്‍ കയ്യിലെത്തിയാല്‍ വായിക്കുകയുമാവാം. അതു വരെ ‘ചരിത്രപരമായ ചില വിവരക്കേടുക‘ളൊക്കെ‍ സഹിക്കേണ്ടി വരും. തിരുത്താന്‍ പ്രബുദ്ധരായ നിങ്ങളൊക്കെ ഉണ്ടല്ലോ എന്ന ധൈര്യവുമുണ്ട്‌.

ഞാന്‍ ഇതു വരെ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിന്, ഇങ്ങനെ ചില prerequesites ഉണ്ടെന്ന്‌ അറിഞ്ഞിരുന്നില്ല. സംഘത്തിന് ചില പുസ്തകങ്ങളോടുള്ള നിലപാടെന്താണ് എന്നു പഠിക്കുക. മറ്റെന്തൊക്കെക്കൂടിയുണ്ടോ ആവോ? ആള്‍ക്കാരുടെ പട്ടിണി മാറ്റിയിട്ടു മതി രാമസേതു സംബന്ധിയായ പ്രതിഷേധമറിയിക്കുന്നത്‌ എന്നായിരുന്നു മറ്റൊരാളുടെ വാദം. ഇതെല്ലാം ചെയ്തിട്ടു വരുമ്പോളേക്കും കാലം ഇതുപോലെയൊക്കെയായിരിക്കുമോ എന്നുള്ളതാണ്. നമ്മളൊക്കെ അത്ര കാലം ജീവിക്കുമോ എന്നും!

‘മുന്‍‌ജെ എന്നൊരാളെ ഇറ്റലിയിലോ മറ്റോ അയ‘ച്ചെന്നോ ആശയസംഹിത യൂറോപ്പില്‍ നിന്നു കിട്ടിയെന്നോ ഒക്കെയുള്ളത്‌ ‘കലശച്ചം’ ആണ്(പുതിയൊരു വാക്ക്‌ ഉണ്ടാക്കിയതാണ്. വിവരക്കേടിന്റെ അങ്ങേയറ്റത്തെ സൂചിപ്പിക്കുന്ന നല്ലൊരു വാക്ക്‌ മലയാളത്തിലില്ല). അങ്ങനെയുള്ള ആരോപണങ്ങളേക്കുറിച്ച്‌ സംഘത്തിന്റെ നിലപാട്‌ പിന്നീട്‌ ഒരിടത്തു നിന്നും വായിച്ചപ്പോളാണ് എനിക്കതു മനസ്സിലായത്‌. എന്താ അവിടെയൊരു തിരുത്തല്‍ വേണമെന്ന്‌ താങ്കള്‍ തോന്നുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്കും സംഘത്തിന്റെ വക്താക്കളോടു സംസാരിച്ചോ മറ്റെങ്ങനെയെങ്കിലുമോ ആ ‘വസ്തുതകള്‍’ ഒന്നു മനസ്സിലാക്കാവുന്നതാണ്.
അതിനൊരുക്കമല്ല എന്നാണെങ്കില്‍, വസ്തുതകളെന്ത്‌ വിവരക്കേടെന്ത്‌ എന്നതൊക്കെ ആപേക്ഷികമാണ് എന്നു സമ്മതിക്കുന്നു എന്നര്‍ത്ഥം. പിന്നെ അതേപ്പറ്റി കൂടുതല്‍ നാം സംസാരിക്കേണ്ടതില്ല.

ഞാന്‍ എന്റെ കണ്ണു കൊണ്ടു കണ്ടതും കാതു കൊണ്ടു കേട്ടതുമായ കാര്യങ്ങളൊക്കെയുള്‍പ്പെടുത്തിക്കൊണ്ട്‌ ദാ - ഈ 2007-ല്‍ നമ്മുടെ കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ പറഞ്ഞ്‌ ചോദ്യങ്ങളെറിയുമ്പോള്‍, എത്ര തവണ ഓടാനാവും കയ്യൊപ്പേ - 1930-കളിലേക്ക്‌? നാം എത്ര പുസ്തകങ്ങളെ - എത്ര പഴയ നേതാക്കന്മാരെ കൂട്ടു പിടിക്കും? ദാ ഈ മാസം - എന്തിന് - ഇന്നു നടന്ന കാര്യങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് കാരാട്ടിനോട് ചില സംശയങ്ങള്‍ ചോദിക്കുന്നുണ്ട്‌. എഴുതാന്‍ കുറച്ചു സമയം വേണം. ഞായറാഴ്ച പറ്റിയേക്കും. കാത്തിരിക്കൂ. അദ്ദേഹത്തിനു വേണ്ടി ചിലപ്പോള്‍ താങ്കള്‍ക്കു മറുപടി പറയാന്‍ പറ്റിയേക്കും.


(വൈത്തോ:- രാമസേതുധ്വംസനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ‘സംഘപരിവാര്‍’ എന്നു മാത്രം ഒതുക്കി അവതരിപ്പിച്ചത്‌ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളുമൊക്കെച്ചേര്‍ന്നായിരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളില്‍ അവസാനം അത് “സംഘം” എന്നു വീണ്ടും ചുരുങ്ങാനിടയാക്കി. ഇപ്പോളതു വിണ്ടും ചുരുങ്ങി രണ്ടു പുസ്തകങ്ങളിലെത്തി നില്‍ക്കുന്നു. ഇനിയതു വീണ്ടും ചുരുങ്ങി ഒരു ശ്ലോകത്തിലോ അല്ലെങ്കില്‍ ഒരു പാരഗ്രാഫിലെ ഒന്നോ രണ്ടു വരിയിലും എത്തിയാലും അത്ഭുതപ്പെടാനില്ല. കോടിക്കണക്കിനു ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ ചില രാഷ്ട്രീയക്കാര്‍ പെരുമാറുന്നതിനേക്കുറിച്ചുള്ള ചിന്തകള്‍ പോകുന്നൊരു വഴിയേ! രഹസ്യ അജണ്ട എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നതിന്റെ നിര്‍വചനത്തില്‍ ഇതും ഉള്‍പ്പെടുമോ എന്തോ!)

ശ്രീ രാഗം said...

Mr. Kanapuram,
Thanks for the reply. My comments were essentially based on a pragmatic approach to the whole issue.Relegious importance means what? Sustaining the blind faith of people? Do you believe personally that the Ram sethu or any such thing really contributes to the character transformation of individuals? if not why sustain them. I am questioning this attitude of all relgious establishments. Karunanidhi may have spoken many things out of arrogance . And pride always goes before a fall. The more one discuss such things the more one gives imporatnce to them.
I am not an atheist , but I believe that real worship is something internal and within and it is essentially compassion and love for al beings.
You might have heard of the dictum
"sarwe santhu niramaya" . That is what is the essance.So all other pronouncements for and against any religious symbols or perons are futile and foolish.
And I would rather luv my neighbour first and then only my nation or mother tongue.
You shoulld rather advocate" loka samstha sukhino Bhavanthu"

Unknown said...

Sreeragam,
You are free to have your own preferences. But, when you love your neighbour beyond your nation and mother toungue, it would also mean that you respect your neighbour's beliefs and lifestyles. Right? Then please be informed that there are crores of neighbours around you, who want the Ramsethu to be protected. It would also be interesting for you to know that there is no 'scientific proof' until now, saying that considering other alignments for this project would be harmful to you or anyone in this country any way, except Karunanidhi and the hiding beneficiaries.

വെറുതെ ഒന്നു മൂളി വിടാവുന്ന മട്ടില്‍ ഇതത്ര ലളിതമായ ഒരു രാഗമല്ല - ശ്രീ - രാഗമേ. കുറച്ചധികം പഠിക്കാനുണ്ട്‌.

(വൈത്തോ:- Who is your neighbour, in this context, by the way? If it is Srilanka, they are against this project and the UP-DP-A party leaders are keeping their mouth shut when asked about the srategic relations getting affected!)

chithrakaran:ചിത്രകാരന്‍ said...

ഇതൊന്നു വായിച്ചു നോക്കാന്‍ തന്നെ രണ്ടു ജന്മം വേണ്ടിവരുമല്ലോ ഭഗവാനെ!!! ഉപന്യാസ രചനാ മത്സരമോ... അതോ ജീവിതത്തിന്റെ കലിപ്പു തീര്‍ക്കലോ...??? എന്താത് കാണാപ്പുറം ??

Unknown said...

കൊടുകൈ - ചിത്രകാരന്‍. ഞാനായിട്ടു പറയുന്നതു മോശമല്ലേ എന്നു കരുതി ഇരിക്കുകയായിരുന്നു. എനിക്കു വേണ്ടി താങ്കള്‍ പറഞ്ഞു. നമുക്ക്‌ ഇവിടെ ഇനി നിര്‍ത്തിയാലോ - അടുത്ത പോസ്റ്റിലേക്കു നോക്കിയാലോ എന്ന്‌ അഭ്യര്‍ത്ഥിച്ചു നോക്കിയിട്ടും രക്ഷയില്ല. കമന്റ്റുകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. മിണ്‍ടാതെ വിടാനുമാവുന്നില്ല.

ഇതില്‍ നിന്ന്‌ ഒരു പാഠവുമുണ്ട്‌. കഴിഞ്ഞ പോസ്റ്റില്‍ താങ്കളോടു സംസാരിച്ചപ്പോള്‍ ആര്‍ക്കും കൊണ്ടില്ല. ഇത്തവണ അത്‌ കുറേപ്പേര്‍ക്കു കൊണ്ടു. ഇനി അടുത്ത പോസ്റ്റു കഴിയുമ്പോള്‍ കാണാം അങ്കം. മിക്കവാറും ഗൂഗിള്‍ നേരിട്ടു വന്ന്‌ ഒരു കമന്റിടും. ‘എല്ലാ അവനും നിര്‍ത്തിനെടാ‘ എന്ന മട്ടില്‍. കാണാന്‍ പോണ പൂരം കമന്റിക്കാണിക്കണോ അല്ലേ?

താങ്കള്‍ക്കും കുടുംബത്തിനും നവരാത്രി ആശംസകള്‍.

ശ്രീ രാഗം said...

I want to join this issue by saying further that this has become alive because of the belief of Lord Ram’s name attached to it. Assuming for a moment that this belief is correct (which in all probability is an exaggeration) what is the sanctity of it? Does Valmiki Ramayan which is the original source of Ramayan say that Ram is an incarnation of Vishnu? It does not. Even assuming that He is , how is that Shiva one of the Trimurthis gave darshan to Ravana who is picturized as a cruel demon king. Has Vishnu and Shiva got different criteria for good and bad? These questions are inconvenient to answer.

Even if one takes Ramayana literally as Thulsidas has narrated what is the original reason for the abduction of Sita? It was a revenge for assaulting Surpanakha, ravana's own sister by lakshman without valid reason. Ram himself admonishes lakshman for overacting. Ok forget all that.

Ramayan of Thulsidas says Sita who was abducted by Ravana was not original and it was only maya Sita, a duplicate. Ram who had a premonition of such a thing likely to happen had entrusted original Sita with Agnidev for her safekeeping nad security and Agni produced a Maya Sita ad geve it to Ram to accompany him in his forest tour.And it was this Sita who was abducted by Ravana not knowing the truth. It is because of this, original Sita was taken back from Agni after the battle was over .

So where was the valid reason to go for war against Ravana?

Valmiki Ramayan was the original source of all other ramayan. He had never mentioned Ram as God or a deity or an incarnation or anything like that. He had Ram as a prince and later as a King who had his own , weaknesses along with virtues .It was study of human nature.

Accordingly Ramsethu and its significance is that it is based on age old superstition. There are persons enough in our country who wants people to remain ignorant for ever,because it serves their pupose. Because such religious beliefs generates money. Clear examples of our time are - Ice shiva linga of Amarnath, Divya jyothi of Sabarimala, Miracles performed by MotherTheresa, and Ganesh drinking milk etc. These things generate immense moneyand publicity. So to perpetuate them is even in the interest of Govt.

Karunanidhi spoke the truth but rather bluntly and arrogantly. To bring people out of blind faith that is not the method. Scientific education and awareness of natural laws and gradual weaning is the only way out. Ours is a country steeped in superstition and blind faith for centuries and it is not an easy task. It is made all the more difficult by people who are misinterpreting natural laws of world under the guise of religion and profess to be guardians of particular religion.

Ours is a country where there is poor value for human beings, many of them die for want of basic amenities like drinking water and primary health care. Govt. spend crores in protecting dilapidated mosques and temples and churches in the name of heritage sites when poor people have no bed to lie down in hospitals , no drinking water and they die on foot path. They have no one to turn to.
And instead of spending money on them, we are ready to protect such heritage sites .Ramsethu is not different from Purana kila (Old Fort) in Delhi where Pandavas are stated to have established their Indraprastha. A good Hospital can be set up in such vast area presently protected as heritage.But who bothers?

And finally last but not the least doubt I want someone to calrify—

If Ram was God or His incarnation why did He worship Shivalinga at Rameswaram? God deos nt worship antoher God. And if Shiva linga represents Lord Shiva of Mt. Kailash as many Hindus believe why Lord Shiva is on meditation? Whom He is meditating upon? Does it mean real GOD is above all of them? If that is so does Hindu religion permit worship of entities other than GOD? Does Vedas /Upanishads mention sanction that?

Gita (written by Ved Vyas) says those who worship deities go to them only. And Gita exhorts all
“sarwa dharman parithyaja
Mamekam saranam vraja”
which means leave all others and take shelter in ME (Paramathman) alone. This is what Prophet Nabi had said and which Muslims have not understood. So where does Ram and His Sethu stands in the light of all this?

Unknown said...

ശ്രീരാഗം,
വിശദമായൊരു മറുപടിക്കു സമയമില്ലാത്തതില്‍ ഖേദിക്കുന്നു.

(1) മതവിശ്വാസം അനുവദിച്ചുകൊടുത്തുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്യാന്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വരെ നിര്‍ബന്ധിതമായ വര്‍ത്തമാനകാല സാഹചര്യത്തില്‍, "ഭൌതികവാദ"ത്തിന്‌ പിടിച്ചു നില്‍ക്കാനാവുന്നതിനു പരിമിതികളുണ്ട്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതൊക്കെ ഇപ്പോഴും അടിസ്ഥാന പ്രശ്നങ്ങള്‍ തന്നെ. പക്ഷേ അവയെല്ലാം ഉള്ളവര്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ലിസ്റ്റ്‌ പിന്നെയും നീളുന്നു എന്നു തന്നെ അര്‍ത്ഥം.

(2) സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം പേര്‍ ഉണ്ടെന്ന നിരീക്ഷണം വളരെ നല്ലത്‌. ഭരണകൂടങ്ങള്‍ക്കു ചെയ്യാനാവുന്നതിനു പരിമിതികളുണ്ട്‌ എന്നതാണു വാസ്തവം. 'മാനവസേവ എന്നാല്‍ മാധവസേവ തന്നെയാണെ'ന്ന നിലപാടുമായി സമാജസേവനത്തിന്‌ സ്വയം സമര്‍പ്പിച്ച ലക്ഷക്കണക്കിനു യുവാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ ഇന്നു ഭാരതത്തിലുണ്ട്‌. അവകാശവാദങ്ങളില്‍ യാതൊരു താല്‍പര്യവുമില്ലാത്തതുകൊണ്ടും മറ്റു ചില സാഹചര്യങ്ങള്‍ കൊണ്ടും, അവരുടെ പ്രവര്‍ത്തനങ്ങള്‍ മാദ്ധ്യമങ്ങളില്‍ പരതിയാല്‍ കാണാന്‍ കഴിയണമെന്നില്ല. സമയമുള്ളപ്പോള്‍, അവയേപ്പറ്റിക്കൂടി മനസ്സിലാക്കി വയ്ക്കാന്‍ ശ്രമിക്കുക.

(3) താങ്കളിവിടെ ഉന്നയിച്ച പലചോദ്യങ്ങളും രാമനോ രാവണനോ വാത്മീകിക്കോ - മത-ചരിത്ര-കാര്യങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള മറ്റാര്‍ക്കെങ്കിലുമോ ഒക്കെ മാത്രം മറുപടി പറയാവുന്നവയാണെന്നു തോന്നുന്നു. രാഷ്ട്രീയക്കാര്‍ രാമസേതു പ്രശ്നത്തെ പക്വതയോടെ കൈകാര്യം ചെയ്തില്ല എന്ന കാര്യത്തില്‍ താങ്കളും എന്നോടു യോജിക്കുന്ന പോലെയും.

(4) ഇനിയുള്ള കമണ്റ്റുകള്‍ക്കൊക്കെ, ഈ വിഷയത്തില്‍ എഴുതാനുദ്ദേശിച്ചിരിക്കുന്ന എല്ലാ പോസ്റ്റുകളും ഇട്ടതിനു ശേഷം മാത്രമാവാം മറുപടി എന്നാണൊരു വിചാരം. വായനക്കും അഭിപ്രായങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

qw_er_ty

ചതുര്‍മാനങ്ങള്‍ said...

എന്റെ പോസ്റ്റില്‍ കാണാപ്പുറത്തിനു പ്ണ്ട് എഴൂതിയ ഒരു മറുപടി.

കാണാപ്പുറം, ഞാന്‍ മാധ്യമങ്ങളെ പലകാരണത്തിനും കുറ്റപ്പെടുത്തുന്നുണ്ടു.പക്ഷേ എല്ലാം മാധ്യമത്തിന്റെ തലയില്‍ കെട്ടി വക്കാനില്ല. ഏന്റെ വീക്ഷണങ്ങള്‍ക്കു പ്രിഫെറെന്‍ന്‍സെസ് ഉണ്ടു. പരിസ്ത്ഥിതി പ്രശ്നങ്ങള്‍ക്കും സാമ്പത്തിക പ്രശനങ്ങള്‍ക്കുമാണു ഞാന്‍ പ്രിഫെറെന്‍ന്‍സെസ് കൊടുക്കുന്നതു. രാമസേതു മനുഷ്യനിര്‍മ്മിതമായ ഒരു പുരാവസ്തുവായി ഞാന്‍ കാണുന്നില്ല. മനുഷ്യനിര്‍മ്മിതമായ ഒരു പുരാവസ്തു ആണെങ്കില്‍ കൂടി സാമ്പത്തികപരമായും പാരിസ്ഥിതികപരമായും അതൊരു മുറിവുണ്ടാക്കുന്നില്ലെങ്കില്‍ അതിന്റെ ഒരു ഭാഗത്തു മുറിവുണ്ടാക്കി കപ്പല്‍പ്പാത നിര്‍മ്മിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.


പാരിസ്ത്ഥിതിക പ്രശനങ്ങള്‍ക്കു വലിയ ജനശ്രദ്ധ കിട്ടാത്തതുകൊണ്ടു സാമ്പത്തിക പ്രശനങ്ങളിലേക്കു ഞാന്‍ മാറിയിട്ടുണ്ട്.
സാമ്പത്തികപരമായ കാരണങ്ങളാല്‍ തന്നെ ഇതിനെ എതിര്‍ക്കാന്‍ ഒരുപാടു കാരണങ്ങള്‍ കണ്ടെത്താനകും.

സംഘപരിവാറിന്റെ മെയിന്‍ പൊളിട്ടിക്കല്‍ വിംഗിന്റെ പ്രസിഡെന്റായ രാജ്നാഥ് സിംഗ് പറഞ്ഞതു രാ‍മസേതുവിനെ ഒഴിവാക്കിക്കൊണ്ടു ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലൂടെയുള്ള മറ്റുകപ്പല്‍ചാനലുകളെ അനുകൂലിക്കാം എന്നാണു. അങ്ങിനെയുള്ള 5 കപ്പല്‍ ചാനലിനെക്കുറീച്ചുള്ള പഠനം നടന്നിട്ടൂണ്ട്.അതായതു സംഘപരിവാറിനു രാമസേതുവും അതില്‍നിന്നു കിട്ടുന്ന പൊളിറ്റിക്കല്‍ റിസോഴസസും മാത്രമാണു പ്രശ്നം. അതിലേക്കുള്ള ഉപാധിയാണു പരിസ്ഥിതിയും സാമ്പത്തിക പ്രശനങ്ങളും. എന്നാല്‍ മറ്റു കപ്പല്‍ ചാനലുകളിലും പാ‍ാരിസ്ഥിതിക പ്രശനങ്ങളും സാമ്പത്തിക പ്രശനങ്ങളൂം ഏറെക്കുറെ നിലനില്‍ക്കുന്നുണ്ടു.


ഇതു തീര്‍ത്തും ലോജിക്ക് ഇല്ലാത്ത വാദങ്ങളാകാം, എങ്കിലും ഇവിടെ ചേര്‍ക്കുന്നു, കാരണം എതിര്‍ക്കപ്പെടേണ്ടതും ചില ലോജിക്കു കുറഞ്ഞ വാദങ്ങളെയാണെന്നു തോന്നുന്നു.

1)രാമന്‍ സീതയെ വീണ്ടെടുത്തതോടെ മാതാവായ ഭൂമിയില്‍ കൃത്രിമാമായി സൃഷ്ടിച്ച ആ സമ്മര്‍ദ്ദത്തെ ഒഴിക്കാണമായിരുന്നു എന്ന അഭിപ്രായം ആണു എന്റെ വിശ്വാസങ്ങള്‍ എനിക്കു നല്‍കിയിട്ടുള്ളതു. വിഭീഷണന്‍ ഭരിക്കുന്ന ശ്രീലങ്കയുമായി ഒരു തരത്തിലുള്ള ബന്ധവും (വിഭീഷണനെ വഞ്ചകനായും) രാമനെ രാജാവായും സ്വീകരിച്ചുകൊണ്ടു രാമനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതെന്നു പറയുന്ന ഒരു വിഭാഗം സിംഹള ജനത ആഗ്രഹിച്ചിട്ടുണ്ടാവില്ല.പ്രജകളുടെ യഥാര്‍ത്ഥ രാജാവായിരുന്നു രാമനെന്നതിനാല്‍ ഒരു പക്ഷേ രാമസേതു നിലനില്‍ക്കുന്നതില്‍ രാമനും ആഗ്രഹമുണ്ടാകില്ല. അതിനാല്‍ തന്നെ വിശ്വാസത്തിന്റെ പിന്‍ബലത്തൊടെ രാമസേതു തകര്‍ക്കാനാകും!!!

2) രാം എന്നെഴുതിയ പാറക്കഷണങ്ങള്‍ കടലില്‍ പൊങ്ങിക്കിടക്കുകയായിരുന്നു എന്നാണു ഞാന്‍ എവിടെയോ വായിച്ചതു. ആതായതു രാമസേതു ഒരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആയിരുന്നു. അതെങ്ങിനെ ഇന്നത്തെ രൂപത്തിലായി എന്നു പറയാനും ചിലര്‍ ബാധ്യസ്ഥരാണു.