Showing posts with label ബി.ജെ.പി.. Show all posts
Showing posts with label ബി.ജെ.പി.. Show all posts

Sunday, May 25, 2008

ബി.ജെ.പി.യ്ക്ക്‌ 'പുത്തന്‍ ഉണര്‍വ്വ്‌ '? സത്യമോ മിഥ്യയോ?

അടുത്തയിടെ കേട്ടുതുടങ്ങിയൊരു പ്രയോഗമാണ്‌ 'ബി.ജെ.പി.ക്ക്‌ പുത്തനുണര്‍വ്വ്‌ - പുതുജീവന്‍' എന്നൊക്കെയുള്ളത്‌. കര്‍ണ്ണാടകയിലെ ഫലം കൂടി പുറത്തുവന്ന സ്ഥിതിയ്ക്ക്‌ അത്‌ കൂടുതല്‍ പ്രയോഗിക്കപ്പെട്ടു കാണാന്‍ സാദ്ധ്യതയുണ്ട്‌.

സത്യത്തില്‍ അങ്ങനെയൊരു അവസ്ഥാവിശേഷമുണ്ടെന്നു പറയാനാവുമോ എന്നതാണു ചോദ്യം.

ഇല്ല എന്നാണ്‌ എന്റെ പക്ഷം.

ബി.ജെ.പി.ക്ക്‌ അഭിമാനകരമായ പല വാര്‍ത്തകളും ഉണ്ടാകുന്നു എന്നതു ശരിതന്നെ. പക്ഷേ, അതൊന്നും ഒരു "പുതു"ജീവന്‍ എന്നു വിശേഷിപ്പിക്കാനാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി.വിരുദ്ധകക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ചുവച്ചിരുന്ന ചില മറകള്‍ പൊളിച്ചുനീക്കാന്‍ ഇപ്പോള്‍ അവര്‍ തന്നെ നിര്‍ബന്ധിതരാകുന്നു എന്നു മാത്രമേയുള്ളൂ.

കഴിഞ്ഞ ലോക്‌സഭാതരെഞ്ഞെടുപ്പോടെ ബി.ജെ.പി.യ്ക്ക്‌ എന്തോ വലിയ തകര്‍ച്ച സംഭവിച്ചു എന്നൊരു മിഥ്യാധാരണ പരത്തുവാനാണ്‌ പല മാദ്ധ്യമങ്ങളും ബോധപൂര്‍വ്വം ശ്രമിച്ചത്‌. എന്നാല്‍, അന്നു മുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ അതു തികച്ചും തെറ്റാണെന്നു കാണാന്‍ കഴിയും.

ബി.ജെ.പി.യ്ക്ക്‌ കാര്യമായ ക്ഷീണം സംഭവിച്ചു എന്ന തോന്നല്‍ തന്നെ തെറ്റായിരുന്നു. 2004-ല്‍ത്തന്നെ ക്ഷീണം സംഭവിച്ചത്‌ സത്യത്തില്‍ ബി.ജെ.പി.ക്കായിരുന്നില്ല. എന്‍.ഡി.എ.യ്ക്കായിരുന്നു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവും തമിഴ്‌നാട്ടില്‍ ജയലളിതയും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ തറപറ്റി എന്നതായിരുന്നു സുപ്രധാനമായ കാര്യം. അവര്‍ക്കേറ്റ പരിക്കുകള്‍ പരിമിതമായിരുന്നെങ്കില്‍ത്തന്നെ കഥ തികച്ചും വ്യത്യസ്തമായേനെ.

അതുപോലെതന്നെ ബീഹാറില്‍ ലാലുപ്രസാദ്‌ എന്‍.ഡി.എ.യെ പതിനൊന്നു സീറ്റിലേക്കും ഉത്തര്‍പ്രദേശില്‍ മുലായംസിംഗ്‌ പത്തുസീറ്റിലേയ്ക്കും, ചുരുക്കി. മേല്‍പ്പറഞ്ഞ നാലു സംസ്ഥാനങ്ങളിലുമായി ഏതാണ്ട്‌ 120 സീറ്റുകളിലെ കണക്കുകൂട്ടലുകള്‍ മാറിമറിഞ്ഞുവെന്നതാണ്‌ കോണ്‍ഗ്രസ്‌ അധികാരത്തിലേറാന്‍ കാരണം. ഇതില്‍ ആന്ധ്രയൊഴിച്ച്‌ മറ്റൊരിടത്തും കോണ്‍ഗ്രസിന്‌ അഭിമാനിക്കാന്‍ യാതൊന്നുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. സഖ്യകക്ഷികളുടെ പരാജയം ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന്‌ അകറ്റിയെങ്കില്‍, സഖ്യകക്ഷികളുടെ വിജയം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. ഇക്കാര്യം അന്നു തന്നെ രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്‌.

ബി.ജെ.പി.ക്കും സീറ്റുകള്‍ കുറഞ്ഞുവെന്നതു യാഥാര്‍ത്ഥ്യമാണ്‌. പക്ഷേ, അവരുടെ വോട്ടിംഗ്‌ ശതമാനത്തില്‍ ഗണ്യമായ കുറവൊന്നും വന്നിരുന്നതേയില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരലിലെണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസത്തിലാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം നഷ്ടപ്പെട്ടതും.

മാദ്ധ്യമങ്ങള്‍ അവിടെ നിന്ന്‌ ഏറ്റെടുത്ത പ്രചാരണത്തിന്റെ നാള്‍വഴികള്‍ പിന്തുടരുന്നതു കൗതുകകരമായിരിക്കും.

2004-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യം വന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലൊന്ന്‌ അരുണാചല്‍പ്രദേശിലേതായിരുന്നു. അവിടുത്തെ ഫലം പുറത്തുവന്നപ്പോള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതി രസാവഹമായിരുന്നു. "ബി.ജെ.പി.ക്കു കനത്ത തിരിച്ചടി തുടരുന്നു - അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസിന്‌ അധികാരം" എന്നൊക്കെയാണ്‌ പലരും എഴുതിക്കണ്ടത്‌. സത്യത്തില്‍, അവിടെ ബി.ജെ.പി.ക്കു വന്‍മുന്നേറ്റമുണ്ടാവുകയും കോണ്‍ഗ്രസ്‌ തകരുകയുമാണുണ്ടായത്‌ ! ലോക്‌സഭാതെരഞ്ഞെടുപ്പിനുശേഷം വിരലിലെണ്ണാവുന്ന മാസങ്ങളേ കഴിഞ്ഞിരുന്നുള്ളൂവെന്നു കൂടി ഓര്‍ക്കേണ്ടതാണ്‌.

അവിടെ ക്രമമായ വളര്‍ച്ച നേടിക്കൊണ്ടിരുന്നുവെങ്കിലും ഒരു ഗണ്യശക്തിയായി മാറിയിട്ടില്ലാതിരുന്ന ബി.ജെ.പി.ക്ക്‌ അത്തവണ മാത്രമാണ്‌ അക്കൗണ്ടുതുറക്കുവാന്‍ കഴിഞ്ഞത്‌ എന്നതായിരുന്നു സാഹചര്യം. 60 അംഗ നിയമസഭയില്‍ ആദ്യതവണ തന്നെ അവര്‍ക്ക്‌ 9 സീറ്റുകള്‍ നേടുവാനും കഴിഞ്ഞു (മുമ്പ്‌ അരുണാചല്‍കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടി ബി.ജെ.പി.യില്‍ ലയിച്ചിരുന്നെങ്കിലും, അവര്‍ വിട്ടുപോയതിനുശേഷവും ബി.ജെ.പി. സ്വന്തമായി അക്കൗണ്ടു തുറന്നത്‌ അപ്പോള്‍ മാത്രമാണ്‌). .

എന്നാല്‍ മറുവശത്ത്‌ കോണ്‍ഗ്രസിനാകട്ടെ തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നോളം സീറ്റുകള്‍ നഷ്ടപ്പെടുകയാണുണ്ടായത്‌! അനവധി മന്ത്രിമാരും സിറ്റിംഗ്‌ എം.എല്‍.എ.മാരും പരാജയപ്പെട്ടു. കേവലഭൂരിപക്ഷത്തിനാവശ്യമായ 31-ല്‍ നിന്ന്‌ ഒരു സീറ്റുകൂടി മാത്രം അധികം നേടി അവര്‍ കഷ്ടിച്ചു കടന്നുകൂടുകയാണുണ്ടായത്‌. പലയിടങ്ങളിലും ബി.ജെ.പി.യുടെ കൂടി പിന്തുണയോടെ സ്വതന്ത്രര്‍ ജയിക്കുകയും ചെയ്തു. പക്ഷേ മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചത്‌ അത്‌ ബി.ജെ.പി.യുടെ പരാജയവും കോണ്‍ഗ്രസിന്റെ വിജയവും തുടരുന്നു(?) എന്ന മട്ടിലായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ നേരേ മറുവശം. ബി.ജെ.പി. പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നൊരു ഇമേജ്‌ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നുവെന്നു വ്യക്തം.

അവിടം മുതലിങ്ങോട്ട്‌ - ഇന്നു വരെ - കോണ്‍ഗ്രസിനു വന്‍മുന്നേറ്റമെന്നോ ബി.ജെ.പി.ക്കു തകര്‍ച്ച എന്നോ ഒക്കെയുള്ള ഒരു തോന്നലുണ്ടായിട്ടുണ്ടെങ്കില്‍, അതു മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പുകമറ മാത്രമാണെന്നു കാണാം. യാഥാര്‍ത്ഥ്യം നേരേ തിരിച്ചാണ്‌.

പിന്നീടു പല തെരഞ്ഞെടുപ്പുകളും വന്നു. ബീഹാര്‍ തെരഞ്ഞെടുപ്പുണ്ടായി. യു.പി.എയ്ക്ക്‌ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ രൂപീകരണത്തിനു ശ്രമിച്ചുകൊണ്ട്‌ അനേകം നാളുകള്‍ തള്ളിനീക്കിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ എന്‍.ഡി.എ. ഗവണ്മെന്റു രൂപീകരണത്തിന്‌ വേദിയൊരുങ്ങിയപ്പോള്‍ ഉടന്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചുകളഞ്ഞു. വിദേശപര്യടനത്തിലായിരുന്ന രാഷ്ട്രപതിയെ അര്‍ദ്ധരാത്രി വിളിച്ചുണര്‍ത്തി ഒപ്പിടുവിച്ചതൊക്കെ കുപ്രസിദ്ധമായ രാഷ്ട്രീയനീക്കങ്ങളില്‍പ്പെടുന്നു. ഒടുവില്‍ വീണ്ടും തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ എന്‍.ഡി.എ. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ലാലുപ്രസാദ്‌ യാദവിന്റെ വര്‍ഷങ്ങള്‍ നീണ്ട - ഏകാധിപത്യമെന്നു തന്നെ പറയാമായിരുന്ന - ഭരണത്തിന്‌ അന്ത്യം കുറിച്ചുകൊണ്ട്‌ ഇപ്പോളവിടെ ജനതാദളും ബി.ജെ.പി.യും ചേര്‍ന്നു ഭരിക്കുന്നു. മാദ്ധ്യമങ്ങള്‍ അതൊക്കെ ലഘുവായി ചിത്രീകരിക്കുകയാണുണ്ടായത്‌.

ഇക്കാലയളവില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി. മികച്ച വിജയം കൊയ്തിരുന്നു. അവയെല്ലാം മാദ്ധ്യമതമസ്ക്കരണം നേരിടുകയാണുണ്ടായത്‌. ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. ചരിത്രവിജയം നേടിയിരുന്നു. വലിയ സംസ്ഥാനങ്ങളിലെ നിര്‍ണ്ണായകമായ പ്രദേശങ്ങള്‍ എന്ന നിലയില്‍ ആ തെരഞ്ഞെടുപ്പുകള്‍ക്കു വലിയ പ്രാധാന്യമുണ്ട്‌. സുപ്രധാനമായ കോര്‍പ്പറേഷനുകളായ ഡല്‍ഹിയിലും മുംബൈയിലും ഏതാണ്ട്‌ ഏകപക്ഷീയമായ വിജയമാണു നേടിയത്‌. ഭരണതലസ്ഥാനമെന്ന നിലയില്‍ പ്രാധാന്യമുള്ള ദല്‍ഹിയില്‍ പൊതുവേയുള്ള വാര്‍ഡുകളേക്കൂടാതെയുള്ള കന്റോണ്മെന്റ്‌ വാര്‍ഡുകളിലേയ്ക്ക്‌ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും നല്ല ഭൂരിപക്ഷം നേടി. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനം വളരെ താഴ്‌ന്നുപോകുകയാണുണ്ടായത്‌.

നിയമസഭാതെരഞ്ഞെടുപ്പുകളിലും സ്ഥിതിവ്യത്യസ്തമായിരുന്നില്ല. ഉത്തര്‍ഖണ്ടില്‍ ബി.ജെ.പി. ഭൂരിപക്ഷം നേടി. ഉത്തര്‍പ്രദേശില്‍നിന്ന്‌ അടര്‍ത്തിമാറ്റപ്പെട്ട പ്രദേശം എന്ന നിലയില്‍ അവിടുത്തെ ട്രെന്‍ഡ്‌ പ്രാധാന്യമര്‍ഹിച്ചിരുന്നു.

പഞ്ചാബില്‍ എന്‍.ഡി.എ. അസൂയാവഹമായ പ്രകടനം നടത്തി അധികാരത്തില്‍ വന്നു. സഖ്യത്തിനുള്ളില്‍ത്തന്നെ ബിജെ.പി. തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു.

അപ്പോളൊക്കെയും മാദ്ധ്യമങ്ങള്‍ക്കു മടിയായിരുന്നു. ബി.ജെ.പി.യുടെ ശക്തമായ നിലയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും അംഗീകരിക്കാന്‍ അങ്ങേയറ്റത്തെ വിമുഖതയായിരുന്നു മിക്കപേര്‍ക്കും.

പിന്നീടു ഗുജറാത്ത്‌. അവിടെയും മാദ്ധ്യമങ്ങള്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ എന്തെങ്കിലും പ്രതീക്ഷ നല്‍കിയത്‌.

അതിനു ശേഷം ഹിമാചല്‍പ്രദേശ്‌ - അവിടെയും ബി.ജെ.പി. ഒറ്റയ്ക്ക്‌ അധികാരത്തില്‍ വന്നു.

ഇപ്പോളിതാ കര്‍ണാടകയും! 2004-ല്‍ത്തന്നെ പകുതിയിലധികം സീറ്റുകളില്‍ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും നിയമസഭയിലേക്ക്‌ വ്യക്തമായ വിധി നല്‍കാന്‍ മടിച്ചിരുന്ന ജനങ്ങള്‍ ഇത്തവണ അവിടെയും വ്യക്തമായ അംഗീകാരം നല്‍കിയിരിക്കുന്നു.

ഇനിയെങ്കിലും അംഗീകരിക്കാതെ തരമില്ല എന്ന അവസ്ഥ വന്നതോടെയാണ്‌ മാദ്ധ്യമങ്ങള്‍ 'പുതു'ജീവന്‍ എന്നെങ്കിലും പറയാന്‍ തയ്യാറാകുന്നത്‌. സത്യത്തില്‍, ബി.ജെ.പി.യ്ക്ക്‌ ജീവന്‍ അത്ര "പുതിയ"തൊന്നുമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ഭാരതമാസകലം സ്വാധീനമുറപ്പിക്കുന്ന കാഴ്ചകളുടെ നൈരന്തര്യം മാത്രമാണിത്‌. ഇടയ്ക്ക്‌ സംഭവിക്കുന്ന ചില ഉയര്‍ച്ചതാഴ്ചകള്‍ തികച്ചും സ്വാഭാവികം മാത്രമാണ്‌. ഒരു തെരഞ്ഞെടുപ്പില്‍, വൈരുദ്ധ്യങ്ങളുടെ ആകെത്തുകയായ ഒരു മുന്നണി സൃഷ്ടിച്ചതിലൂടെ അവരെ അധികാരത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുവാന്‍ സാധിച്ചു എന്നുവച്ച്‌ ഉടന്‍തന്നെ 'ബി.ജെ.പി. അവസാനിച്ചു' എന്ന്‌ എഴുതിത്തള്ളാന്‍ മാദ്ധ്യമങ്ങള്‍ കാണിച്ച വ്യഗ്രതതന്നെ തെളിയിക്കുന്നത്‌ - ബി.ജെ.പി.യുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്ന ചില ഘടകങ്ങള്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു എന്നാണ്‌.

ബി.ജെ.പി. തങ്ങള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ അത്‌ ഉറപ്പിച്ചുകൊണ്ടു തന്നെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയും വിജയങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, കോണ്‍ഗ്രസിന്‌ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞത്‌ ബി.ജെ.പി.യ്ക്കു കാര്യമായ സാന്നിദ്ധ്യമില്ലാത്ത ചില ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്‌. അതുപോലെതന്നെ, ഇടതുപാര്‍ട്ടികള്‍ക്കു ശക്തിയുള്ള ബംഗാളിലോ ത്രിപുരയിലോ ഒരു മാറ്റമുണ്ടാക്കാനോ കേരളത്തില്‍ അധികാരം നിലനിര്‍ത്താനോ കഴിഞ്ഞതുമില്ല.

ബി.ജെ.പി.യ്ക്ക്‌ ഒറ്റയ്ക്കു ഭരണം ലഭിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ നഷ്ടപ്പെട്ടത്‌ ചെറിയ സംസ്ഥാനമായ ഗോവ മാത്രമാണ്‌. അവിടെത്തന്നെയും കോണ്‍ഗ്രസിന്റെ തൊട്ടുപിന്നിലെത്താന്‍ കഴിയുകയും ചെയ്തു.

നല്ല പ്രകടനം കാഴ്ചവയ്ക്കേണ്ടിയിരുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കു പ്രതീക്ഷയ്ക്കൊത്തുയരാന്‍ കഴിയാതിരുന്നത്‌ ആകെ ഉത്തര്‍പ്രദേശില്‍ മാത്രമാണ്‌. അവിടെയാണെങ്കില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിയുകയും ചെയ്തു. ചിലയിടങ്ങളില്‍ ഭൂരിപക്ഷം ലക്ഷം കടന്ന മട്ടില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയശതമാനം - സമീപസംസ്ഥാനമായ ഉത്തര്‍ഖണ്ടിലെ വിജയം - മായാവതിയുടെ വിജയസാഹചര്യങ്ങള്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബാധകമാവണമെന്നില്ല - എന്നീ ഘടകങ്ങള്‍ പരിഗണിച്ച്‌ അവിടെയും ബി.ജെ.പി. തികഞ്ഞ ആത്മവിശ്വാസത്തില്‍ത്തന്നെയാണു താനും.

സത്യത്തില്‍, ഇക്കാലയളവിനുള്ളില്‍ ബി.ജെ.പി.ക്കു സംഭവിച്ച നഷ്ടം എന്നത്‌ ചില നേതാക്കളുടെ അകാലത്തിലുള്ള വേര്‍പാടു മാത്രമാണ്‌. പ്രമോദ്‌ മഹാജന്‍, സാഹിബ്‌ സിംഗ്‌ വര്‍മ്മ എന്നിവരുടേതാണു പ്രധാനം. മുതിര്‍ന്ന നേതാവായിരുന്ന ജനകൃഷ്ണമൂര്‍ത്തിയും വിടപറഞ്ഞു. എന്നാല്‍, ഉമാഭാരതിയേപ്പോലുള്ള ചിലര്‍ പാര്‍ട്ടിവിട്ടത്‌ കാര്യമായ പരിക്കൊന്നുമുണ്ടാക്കിയില്ല.

ഇനി മുമ്പോട്ടുനോക്കിയാലും കോണ്‍ഗ്രസിന്‌ ആശ്വസിക്കാന്‍ വകയുണ്ടെന്നു തോന്നുന്നില്ല. വലിപ്പത്തില്‍ ചെറുതെങ്കിലും തലസ്ഥാനമുള്‍ക്കൊള്ളുന്ന സംസ്ഥാനമെന്ന നിലയില്‍ രാഷ്ട്രീയപ്രാധാന്യമുള്ള ദല്‍ഹിയില്‍ കോണ്‍ഗ്രസിന്‌ അധികാരം നഷ്ടപ്പെടുമെന്നും ബി.ജെ.പി. അധികാരത്തിലേറുമെന്നും ഏതാണ്‌ ഉറപ്പിക്കുന്നതാണ്‌ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം. രാജസ്ഥാനിലും വലിയ പ്രതീക്ഷയ്ക്കു വകയില്ല. മദ്ധ്യപ്രദേശില്‍ ഭരണവിരുദ്ധവികാരമുണ്ടാകുമെന്നും അതു തങ്ങള്‍ക്കനുകൂലമാക്കാമെന്നുമാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്നു പറയപ്പെടുന്നു. പക്ഷേ അവിടെ കോണ്‍ഗ്രസ്‌ നേതൃത്വം എക്കാലത്തെയും വലിയ ആഭ്യന്തരക്കുഴപ്പങ്ങളില്‍പ്പെട്ടുകിടക്കുകയുമാണ്‌. ഛത്തീസ്‌‌‌ഗഡിലും കോണ്‍ഗ്രസ്‌ വിജയം ഉറപ്പിക്കാവുന്ന ഘടകങ്ങളൊന്നും നിലവിലില്ല.

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലെ സാദ്ധ്യതകള്‍ പരിഗണിച്ചാലും ശരി - കോണ്‍ഗ്രസ്‌ തീര്‍ച്ചയായും വളരെ ദുര്‍ബലമായ അവസ്ഥയിലാണിപ്പോള്‍. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള മറ്റുകക്ഷികളുടെ പിന്തുണയില്ലാതെ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല. ശക്തമായൊരു നേതൃത്വം ഉയര്‍ത്തിക്കാട്ടാനില്ലാത്തതും അവര്‍ക്കൊരു വലിയ വെല്ലുവിളി തന്നെയാണ്‌. രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനിറങ്ങിയേക്കും എന്ന്‌ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അതവര്‍ക്ക്‌ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാക്കാന്‍ മാത്രമാണു സാദ്ധ്യത. ശക്തനായൊരു ജനനേതാവിന്റെ നിലയിലേയ്ക്ക്‌ ഉയരണമെങ്കില്‍ അദ്ദേഹത്തിന്‌ ഇനിയും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

മറുവശത്ത്‌ ബി.ജെ.പി.യാണെങ്കില്‍ ശക്തമായ നിലയിലാണ്‌. അവരുടെ മുന്നണി ബന്ധങ്ങള്‍ ഇപ്പോള്‍ മറുപക്ഷത്തെ അപേക്ഷിച്ച്‌ ശക്തവുമാണ്‌. കൂടുതല്‍ കക്ഷികള്‍ ദേശീയജനാധിപത്യസഖ്യത്തിലേക്കു വരുവാനുള്ള സാദ്ധ്യതയുമുണ്ട്‌.

*-*-*-*-*-*-*-*

വാല്‍ക്കഷണം ഇതാണ്‌ :-


തങ്ങള്‍ക്കനുകൂലമായ മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ചുതരുന്ന മായക്കാഴ്ചകളില്‍ സ്വയം കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കിക്കൊണ്ട്‌ - യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്‌ - പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാകുന്നില്ലെങ്കില്‍, അവര്‍ കൂടുതല്‍ പിന്നോട്ടുപോകുകയേയുള്ളൂ. കഴിഞ്ഞ ഒന്നൊന്നരദശകമായി ഭാരതീയ ജനതാ പാര്‍ട്ടി ഒരു അനിഷേദ്ധ്യശക്തിയായിത്തന്നെ ഇവിടെ നിലകൊള്ളുകയാണെന്നും ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ കൊണ്ടോ ഫലങ്ങള്‍ കൊണ്ടോ അവരെ തളര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നും തിരിച്ചറിയുന്നത്‌ അവരെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും - കോണ്‍ഗ്രസിനു മാത്രമല്ല - മറ്റുള്ളവര്‍ക്കും - നന്നായിരിക്കും. ഒരുവശത്ത്‌ അവരില്‍ വര്‍ഗ്ഗീയതയാരോപിച്ചുകൊണ്ടും മറുവശത്തു കഠിനമായ വര്‍ഗ്ഗീയപ്രീണനനയങ്ങളും കൂസിസ്റ്റുനിലപാടുകളും പുലര്‍ത്തിക്കൊണ്ടുമുള്ള പ്രതിരോധം തീരെ ഫലപ്രദമല്ലെന്നും, അവരെ ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ വിലയിരുത്തി - രാഷ്ട്രീയബദലുകള്‍ അവതരിപ്പിച്ചു ജനവിശ്വാസമാര്‍ജ്ജിക്കുകയുമാണു വേണ്ടതെന്നും കൂടി തിരിച്ചറിഞ്ഞാല്‍ ഏറെ നന്ന്‌. എന്നെങ്കിലും അത്തരം തിരിച്ചറിവുകള്‍ ഉണ്ടാവുകയും ഫലപ്രദമായ ബദലുകള്‍ ഉണ്ടാവുകയും ചെയ്യുന്നെങ്കില്‍ അന്നുവരെ ബി.ജെ.പി. വളര്‍ന്നുകൊണ്ടു തന്നെയിരിക്കും.

________________
അനുബന്ധപോസ്റ്റുകള്‍ :-
(1) കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്‍
(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെ

Monday, September 10, 2007

ഗുജറാത്തും ബംഗാളും - ഒരു വെളിപ്പെടുത്തല്‍ കൂടി!

ഒടുവില്‍, ഒരാള്‍ കൂടി അതു സമ്മതിച്ചു!


ബംഗാളില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയാണ്‌ ഇത്തവണ അതു തുറന്നു സമ്മതിച്ചത്‌. "ഗുജറാത്തിന്റെ വികസന നേട്ടങ്ങള്‍ അത്ഭുതാവഹമാണ്‌. ബംഗാളിന്റെ അവസ്ഥയാവട്ടെ പരിതാപകരവും." ഡി.എസ്‌. ബോര്‍ക്കര്‍ സ്മരണയ്ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രഭാഷണ പരമ്പരയില്‍, '2047-ലെ ഇന്ത്യ' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുമ്പോഴാണ്‌ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മഹാശ്വേതാദേവിയുടെ വാക്കുകളുടെ ഒരു ദുര്‍ബല പരിഭാഷ ഇങ്ങനെ:-

"ഞാന്‍ ഗുജറാത്ത്‌ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്‌. അവിടുത്തെ ശക്തമായ തൊഴില്‍ സംസ്കാരം എന്നെ അതിശയിപ്പിക്കുകയും സന്തുഷ്ടയാക്കുകയും ചെയ്തിട്ടുണ്ട്‌. അവിടെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വിദൂരഗ്രാമങ്ങളില്‍പ്പോലും വൈദ്യുതിയും കുടിവെള്ളവും എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അവിടെയാണ്‌ വികസനം ശരിക്കും താഴേത്തട്ടിലേക്ക്‌ - സാധാരണ ജനങ്ങളിലേക്ക്‌ - എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. എന്നെ ഏറ്റവുമധികം സന്തുഷ്ടയാക്കിയത്‌ വിദൂര ഗ്രാമങ്ങളിലും മറ്റുമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍പ്പോലും മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌.

ബംഗാളിലെ അവസ്ഥയില്‍ നിന്നു കടകവിരുദ്ധമാണ്‌ അവിടുത്തെക്കാര്യങ്ങള്‍. ബംഗാളിലാണെങ്കില്‍ ഇപ്പോഴും വില്ലേജ്‌ - പഞ്ചായത്ത്‌ തലങ്ങളില്‍ പലയിടത്തും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞിട്ടുപോലുമില്ല. "സ്വാസ്ഥ്യ പരിസേവ" എന്നും മറ്റും പറയുന്ന ആരോഗ്യസംരക്ഷണ പരിപാടികള്‍ നിലവിലുള്ളവയല്ല എന്നു പോലും പറയാം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി നിലവിലുള്ള ഇടതു സര്‍ക്കാരിന്‌ വളരെ ചുരുങ്ങിയ നേട്ടങ്ങളേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ."


പട്ടിണി മരണങ്ങളും ശിശുമരണനിരക്കുമെല്ലാം ബംഗാളില്‍ അപകടകരമാം വിധം ഉയര്‍ന്നതാണെന്നും അവര്‍ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

സത്യത്തില്‍, ഇതൊന്നും വലിയൊരു വാര്‍ത്തയൊന്നുമല്ല. മഹാശ്വേതാദേവിക്കു മാത്രമല്ല - സത്യമറിയാന്‍ അവസരം ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും മുമ്പു തന്നെ അറിയാവുന്നൊരു കാര്യം മാത്രമാണിത്‌. കമ്മ്യൂണിസ്റ്റ്‌ കാപട്യങ്ങള്‍ കണ്ട്‌ മനസ്സു മടുത്തും സത്യം പറഞ്ഞാല്‍ ക്രൂശിക്കപ്പെടുമെന്ന അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഈയിടെയായി ധാരാളം പൊതു പ്രവര്‍ത്തകരും പ്രമുഖരും ഇതൊക്കെ പൊതു വേദികളില്‍ തുറന്നു സമ്മതിക്കാന്‍ തയ്യാറാവുന്നു എന്നതു മാത്രമാണ്‌ ഇവിടെ ഒരു വാര്‍ത്തയാകുന്നത്‌.

സാക്ഷാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ തന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഇതു വെട്ടിത്തുറന്നു പറഞ്ഞിരുന്നതാണ്‌. "വികസനകാര്യങ്ങളില്‍ നാം നരേന്ദ്രമോഡിയുടെ ഗുജറാത്തിനെ കണ്ടു പഠിക്കണം" എന്നാണ്‌ അദ്ദേഹം എടുത്തുപറഞ്ഞത്‌.

* * * * * * * * * *

സത്യത്തില്‍, ഗുജറാത്തിനേക്കുറിച്ച്‌ പല മലയാളികള്‍ക്കും വളരെ പരിമിതമായ അറിവുകളേയുള്ളൂ..

മരുപ്രദേശത്തിന്റെ സാമീപ്യം - രൂക്ഷമായ വരള്‍ച്ചക്കെടുതികള്‍ - ചിലയവസരങ്ങളില്‍ വെള്ളപ്പൊക്കക്കെടുതികള്‍ - ഭൂകമ്പ സാദ്ധ്യതാപ്രദേശങ്ങള്‍ - ഇങ്ങനെ വെല്ലുവിളികള്‍ മാത്രം നേരിടുന്നൊരു സംസ്ഥാനമായിട്ടു കൂടി ഗുജറാത്തിന്‌ ഭാരതത്തിലെ ഏറ്റവും സമൃദ്ധമായ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഗുജറാത്തിന്റെ 'per capita GDP' എന്നത്‌ ഭാരതത്തിന്റെ മൊത്തം സംഖ്യയേക്കാള്‍ മൂന്നിരട്ടിയിലധികമാണ്‌. അവിടം ഒരു രാജ്യമായിരുന്നെങ്കില്‍, അത്‌ പല പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയ്ക്കുമെല്ലാം മുകളില്‍ നില്‍ക്കുന്നൊരു സാമ്പത്തിക ശക്തിയായിരിക്കുമത്രേ!

ഇന്ത്യയുടെ മൊത്തത്തിലുള്ള സമൃദ്ധിക്ക്‌ ഗുജറാത്തിന്റെ സംഭാവന എത്ര വിലപ്പെട്ടതാണ്‌ എന്നതാണ്‌ ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്‌.

  • ഭാരതത്തിന്റെ മൊത്തം കയറ്റുമതിയുടെ കാല്‍ ഭാഗം ഗുജറാത്തില്‍ നിന്നാണ്‌.

  • നമ്മുടെ മൊത്തം വസ്ത്രോല്‍പാദനത്തിന്റെ നാലിലൊന്നും അവിടുന്നു തന്നെ.

  • നമ്മുടെ വ്യാവസായികോല്‍പന്നങ്ങളുടെ അഞ്ചിലൊന്ന്‌ അവിടുന്ന്‌.

  • മൊത്തം ഔഷധോല്‍പാദനത്തിന്റെ മൂന്നിലൊന്ന്‌!

  • രാജ്യത്തിന്റെ മൊത്തം "പെട്രോ കെമിക്കല്‍" ഉല്‍പാദനത്തിന്റെ പകുതിയിലധികം!


'വൈബ്രന്റ്‌ ഗുജറാത്ത്‌' പദ്ധതിയോടനുബന്ധിച്ച്‌ ഇക്കഴിഞ്ഞ തവണ സംഘടിപ്പിച്ച ആഗോളനിക്ഷേപകസംഗമത്തില്‍, വിലമതിക്കാനാവാത്ത മറ്റനേകം പദ്ധതികള്‍ കൂടി ഗുജറാത്തിനെത്തേടിയെത്തിയിരിക്കുകയുമാണ്‌. ഗ്രാഫ്‌ മുകളിലേക്കു തന്നെ പോകാനേ വഴിയുള്ളൂ.

* * * * * * * * * *

ഇതൊക്കെപ്പറയുമ്പോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഒരു അഭിപ്രായമുണ്ട്‌. "കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം കൊടുത്തയാളെ ദാ വികസനനേതാവായി വാഴ്‌ത്താന്‍ ശ്രമിക്കുന്നു" എന്ന്‌. അങ്ങനെ അഭിപ്രായപ്പെട്ടേക്കാവുന്നവരോട്‌:-


തെറ്റാണു നിങ്ങള്‍ പറയുന്നത്‌. സത്യത്തില്‍, അത്തരം കാഴ്ചപ്പാടുകളോടുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയ്ക്കാണ്‌ ഇമ്മട്ടിലുള്ള വിശദീകരണങ്ങളുണ്ടാകുന്നത്‌. കലാപത്തേക്കുറിച്ചു മാത്രമേ പറയാവൂ - മോഡിയെ കുറ്റപ്പെടുത്തുക മാത്രമേ ആകാവൂ എന്നൊക്കെയുള്ള നിലപാടുകള്‍ക്ക്‌ പ്രതികരണശേഷിയുള്ളവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി എന്ന നിലയിലാണ്‌ ഇവയുണ്ടാകുന്നത്‌.

ഗുജറാത്തിനേക്കുറിച്ച്‌ എന്തു കേട്ടാലും പലര്‍ക്കും 'മോഡി കേന്ദ്രീകൃത'മായ ഒരു ചിന്തയാണ്‌. ഇപ്പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ നേട്ടമെന്ന നിലയ്ക്കല്ല അവതരിപ്പിച്ചത്‌. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷം കൊണ്ട്‌ ഒരു അത്ഭുതമെന്നതുപോലെ കുതിച്ചല്ല ഗുജറാത്ത്‌ ഈ നിലയിലെത്തിയതും. പക്ഷേ ബി.ജെ.പി.യുടെ ഭരണം വരുത്തിയ മാറ്റം വളരെ വലുതാണ്‌. എന്നാല്‍, അക്കാലമത്രയും മോഡിയായിരുന്നില്ല താനും മുഖ്യമന്ത്രി.

മോഡിക്ക്‌ വ്യക്തമായ വികസന കാഴ്ചപ്പാടും ആര്‍ജ്ജവവും നേതൃത്വ പാടവവുമുണ്ട്‌. പക്ഷേ അവിടുത്തേത്‌ ഒരു 'ടീം വര്‍'ക്കാണ്‌. മറ്റു മന്ത്രി സഭാംഗങ്ങളും ഉദ്യോഗസ്ഥരും പൊതു ജനങ്ങളുമെല്ലാം ചേര്‍ന്നാണ്‌ അവിടെ പലതും സാദ്ധ്യമാക്കുന്നത്‌.

കലാപത്തേക്കുറിച്ചു പറയുമ്പോഴുമതെ - എല്ലാവര്‍ക്കും മോഡിയുടെ രക്തം മതി. 'മോഡി മോഡി' എന്നു മാത്രം ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ത്തന്നെ വ്യക്തമാണ്‌ അതൊരു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വിളി മാത്രമാണെന്ന്‌. അങ്ങനെ വിളിക്കുന്നതില്‍ എത്ര പേര്‍ക്ക്‌ താല്‍പര്യമുണ്ട്‌ - കലാപത്തേക്കുറിച്ച്‌ ഗൗരവമായി അല്‍പം ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും? കലാപത്തേക്കുറിച്ചു പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടി വരും എന്ന അപകടമുണ്ട്‌.

2002-ലെ തെരഞ്ഞെടുപ്പില്‍ മോഡിയോടു മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഒരു അഭിമുഖത്തില്‍ പറഞ്ഞൊരു വാചകത്തേക്കുറിച്ചു തന്നെ ഒരാഴ്ചയോളമെങ്കിലും ചര്‍ച്ച ചെയ്യാനുണ്ട്‌. "മോഡി സത്യത്തില്‍ (കലാപത്തെ അനുകൂലിച്ചുകൊണ്ട്‌) കാര്യമായൊന്നും ചെയ്തില്ല. (അങ്ങനെ ചിത്രീകരിച്ച്‌ അന്ധമായി എതിര്‍ക്കുന്നതു വഴി) മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ "ഹീറോ"(!!)യാക്കിയതുകൊണ്ടാണ്‌ താന്‍ തോറ്റത്‌" എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്തുകൊണ്ട്‌ അത്തരം വാചകങ്ങളുണ്ടാകുന്നു എന്നു പരിശോധിക്കേണ്ടിവരും. എന്തുകൊണ്ടാണ്‌ കുറച്ചുപേരുടെ ഇടയിലെങ്കിലും കലാപം ന്യായീകരിക്കപ്പെട്ടത്‌ എന്നു ചിന്തിക്കേണ്ടി വരും. അതിന്റെ ചരിത്രപരമായ, സാമൂഹ്യപരമായ കാരണങ്ങളുമെല്ലാം പരിശോധിക്കേണ്ടി വരും. ചര്‍ച്ചയ്ക്കിടയില്‍ സ്വാഭാവികമായും ഗോധ്ര കടന്നു വരും. അവിടുന്ന്‌ അയോദ്ധ്യയിലേക്കു പോകേണ്ടി വരും. അഞ്ചു നൂറ്റാണ്ടുകള്‍ക്കിടയില്‍ അവിടെ നടന്നിട്ടുള്ള യുദ്ധങ്ങളേക്കുറിച്ചു പറയേണ്ടി വരും. വിഭജനത്തേക്കുറിച്ചു പറയേണ്ടി വരും. അധിനിവേശകാലത്തും അതിനു ശേഷവും ഒഴുകിയ രക്തപ്പുഴകളേക്കുറിച്ചു പറയേണ്ടി വരും.


ഹിന്ദുക്കള്‍ക്ക്‌ മതപരമായ വികാരങ്ങളില്ലെന്നും ഉണ്ടായിക്കൂടെന്നുമുള്ള മുന്‍വിധിയോടെയും, സ്വാതന്ത്ര്യപൂര്‍വ്വ ഭാരതചരിത്രം കണക്കിലെടുക്കാതെയുമാണ്‌ പല ചര്‍ച്ചകളും ആരംഭിക്കുന്നതു തന്നെ! സകല കുഴപ്പത്തിനും പിന്നില്‍ സംഘപരിവാറാണ്‌ - അവരുടെ പ്രചാരണമാണ്‌ - അവര്‍ ഉന്‍മൂലനവാദികളാണ്‌(!) - അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതൊക്കെ എന്നൊക്കെയുള്ള അസംബന്ധ വാദങ്ങളിലും ആരോപണങ്ങളിലും തപ്പിത്തടയാമെന്നല്ലാതെ കലാപം എന്തുകൊണ്ടുണ്ടായി - അതു തടയാന്‍ എന്തു ചെയ്യാം എന്നൊന്നും ആത്മാര്‍ത്ഥതയോടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമോ ആര്‍ജ്ജവമോ ഉള്ള ഒരു 'പുരോഗമനവാദി'യേയും ഇതുവരെ കണ്ടിട്ടില്ല. നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കുറ്റപ്പെടുത്താനുള്ള അവസരം എപ്പോള്‍ തീരുന്നോ അപ്പോള്‍ അവസാനിക്കും എല്ലാ കലാപ ചര്‍ച്ചയും.


ചിലര്‍ ചേര്‍ന്ന്‌ 'മോഡി- കലാപം - മോഡി - കലാപം' എന്നിങ്ങനെ മാത്രയ്ക്കു നൂറു വട്ടം ഉരുവിടുകയും അതിനിടയിലൂടെ പച്ചക്കള്ളമടക്കമുള്ള പലതും തിരുകി വിടുകയും ചെയ്യുമ്പോള്‍, വല്ലപ്പോഴും ഇടയിലൂടെ ചില സത്യങ്ങളും തിരുകിക്കയറ്റി വിടാം എന്ന്‌ മറ്റു ചിലരും തീരുമാനിച്ചെന്നിരിക്കും. മോഡിയുടെ പ്രസംഗത്തേക്കുറിച്ച്‌ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച്‌ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതു പോലും 'ഒരു ജനപക്ഷജാഗ്രതയായിക്കണ്ടാല്‍ മതി' എന്ന്‌ ഉപദേശിക്കുന്നവരുള്ള നാട്ടില്‍, ഇങ്ങനെയും ചിലരൊക്കെ ജാഗരൂകരാകേണ്ടതുണ്ട്‌ എന്നത്‌ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്‌.

* * * * * * * * * *
മുകളില്‍പ്പറഞ്ഞ മട്ടില്‍ ചിന്തിക്കുന്ന - കലാപത്തേക്കുറിച്ചു പറയാതെ വികസനത്തേക്കുറിച്ചു പറയുന്നോ എന്നു ചോദിക്കാനൊരുങ്ങുന്ന - മുസ്ലീങ്ങളോട്‌ പ്രത്യേകിച്ചും:-

ഇത്തരം പോസ്റ്റുകളും മറ്റും ഉണ്ടാകുന്നത്‌ പ്രധാനമായും നിങ്ങളെ ഉദ്ദേശിച്ചാണ്‌. ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോട്‌ എന്തു നിലപാടെടുക്കണമെന്നത്‌ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. പക്ഷേ ഗുജറാത്തെന്നാല്‍, ഇടതുപക്ഷമാദ്ധ്യമങ്ങള്‍ ആക്രോശിക്കുന്ന മട്ടൊരു സംസ്ഥാനമല്ലെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം. മോഡിയ്ക്കു ജനപിന്തുണയുണ്ടെങ്കില്‍, അതു മുസ്ലിം വിരോധം കൊണ്ടല്ല എന്നതു നിങ്ങള്‍ തിരിച്ചറിയണം. ഗുജറാത്തെന്നാല്‍ കലാപമല്ല - അതു മറ്റു പലതുമാണ്‌ - എന്ന തിരിച്ചറിവ്‌ ഒരു പക്ഷേ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ചേക്കും. മറച്ചുപിടിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ - പ്രത്യേകിച്ചു മുസ്ലിം സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കുക എന്നത്‌ കാലഘട്ടം ചുമലിലേല്‍പ്പിച്ച ഒരു ഉത്തരവാദിത്തമായി മാറുകയാണിവിടെ.


ഈ വര്‍ഷാവസാനം ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, ബി.ജെ.പി. അവിടെ ഭരണം നിലനിര്‍ത്തും. അന്ന്‌ സകല ബി.ജെ.പി. വിരുദ്ധരും നിങ്ങളുടെ മുന്നില്‍ അലമുറയിട്ടേക്കും. "അയ്യോ ദാ.. വംശ വിരുദ്ധ(!) പ്രത്യയശാസ്ത്രം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിപ്പിക്കുന്നതില്‍ ചില 'ശക്തികള്‍' വിജയിച്ചിരിക്കുന്നു. പുരോഗമന, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ നശിക്കുന്നു" എന്നൊക്കെ. അതൊക്കെ അവരുടെ രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനുള്ള വാചകക്കസര്‍ത്തുകള്‍ മാത്രമാണെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം.

ഗുജറാത്തെന്നാല്‍ നിങ്ങളറിയാത്ത പലതുമാണ്‌. അവിടുത്തെ ജനങ്ങള്‍ വിവേകശൂന്യരായിപ്പോയിട്ടൊന്നുമില്ല. 2002-ല്‍ കലാപത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും ആകെ ഗുജറാത്തി മുസ്ലീങ്ങളില്‍ ആറിലൊന്നു പേരും ബി.ജെ.പി.യെ ആണു പിന്തുണച്ചത്‌. അതിനു ശേഷം ഇപ്പോള്‍ രണ്ടു വര്‍ഷം മുമ്പു നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, മുസ്ലീങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഫലം നിര്‍ണ്ണയിക്കാന്‍ കഴിയുമായിരുന്ന പ്രദേശങ്ങളില്‍ പലതിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെയാണ്‌ മികച്ച ഭൂരിപക്ഷത്തോടെ അവര്‍ ജയിപ്പിച്ചു വിട്ടത്‌. 'അത്‌ ഭീഷണികള്‍ കൊണ്ടാവാം' എന്ന വാദം തികച്ചും ബാലിശമാണ്‌. അവിടുത്തെ മുസ്ലീങ്ങളുടെ ജനാധിപത്യബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണത്‌. നമുക്കു കാണാന്‍ കഴിയാത്ത പലതും അവര്‍ക്കവിടെ നേരിട്ടു കാണാന്‍ കഴിയുന്നതുകൊണ്ടാവും എന്നു കരുതിയാല്‍ മതി. നമുക്കു സമുദായപരിഗണനകളും രാഷ്ട്രീയ നേട്ടങ്ങളും മാത്രം നോക്കിയാല്‍ മതി - അവര്‍ക്കവരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുന്നതിനെ സംബന്ധിച്ച പലതും കണക്കിലെടുക്കേണ്ടി വരും എന്നും.


ബി.ജെ.പി.യില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന മുസ്ലിം നേതാക്കളുണ്ട്‌. അനേകം പ്രവര്‍ത്തകരുണ്ട്‌. എന്തിന്‌ കേരളത്തില്‍ത്തന്നെ പാര്‍ട്ടിയുടെ വനിതാവിഭാഗം ഉപാദ്ധ്യക്ഷ ഒരു മുസ്ലിം വനിതയാണ്‌. ഇവരെല്ലാം സമുദായ വിരോധികളോ വിവേകശൂന്യരോ ആണെന്നു പറയണമെങ്കില്‍, നമ്മള്‍ വിവേകശൂന്യരായിത്തീരേണ്ടിവരും.


ബി.ജെ.പി.യേക്കുറിച്ച്‌ അവരുടെ രാഷ്ട്രീയ എതിരാളികള്‍ ചേര്‍ന്ന്‌ നമ്മള്‍ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചു തരാന്‍ നിരന്തരം ശ്രമിക്കുന്ന ഇമേജ്‌ സത്യമായിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ വേരോടിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന അനിഷേധ്യമായ യാഥാര്‍ത്ഥ്യം ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മനസ്സിലാക്കിയേ തീരൂ. ഹിന്ദുത്വം എന്നാല്‍ അതിനര്‍ത്ഥം തങ്ങളോടുള്ള വിരോധമാണ്‌ എന്ന മുന്‍വിധിയുമായി സമീപിച്ചാല്‍ എല്ലാം കുഴപ്പമായിട്ടേ അനുഭവപ്പെടുകയുള്ളൂ. "ബി.ജെ.പി. വരുന്നേ" എന്ന വിളികേട്ട്‌ ടെന്‍ഷനാകാതെ, അവര്‍ക്കെന്തുകൊണ്ടാണ്‌ ജനപിന്തുണയുള്ളത്‌ എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാനസിക സമ്മര്‍ദ്ദം പാടേ ഒഴിവാക്കാം. അങ്ങനെ വിളിച്ചാല്‍ ടെന്‍ഷനാകും എന്നറിയാവുന്നതു കൊണ്ടാണ്‌ ആ വിളി തന്നെ പലരും നീട്ടി വിളിക്കുന്നത്‌.

ഗുജറാത്തിലെ മോഡി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളേക്കുറിച്ചു വര്‍ണ്ണിക്കാനുദ്ദേശിച്ചു ചിത്രീകരിച്ച ഈ ഡോക്യുമെന്ററി കൂടി സമയവും താല്‍പര്യവുമുള്ളവര്‍ ഒന്നു കണ്ടു നോക്കുക. അവയുടെയെല്ലാം ഗുണഫലമനുഭവിക്കുന്നത്‌ ഏതെങ്കിലും മതത്തില്‍പ്പെട്ടവരല്ല (എന്തൊരു വര്‍ഗ്ഗീയ ചിന്തയാണത്‌!) മറിച്ച്‌ മുഴുവന്‍ ഗുജറാത്തികളുമാണെന്നോര്‍ക്കുക. 'കണ്ടോ ദാ ഇതിലും കലാപത്തേക്കുറിച്ചൊന്നും പറയുന്നില്ലല്ലോ' എന്നൊരു ചോദ്യം ഉള്ളിലുയരുന്നുണ്ടെങ്കില്‍, ദയവായി - സമചിത്തതയോടെ ആലോചിച്ചു നോക്കുക - അത്‌ ഉള്‍പ്പെടുത്താത്തതു നല്ല കാര്യമല്ലേ എന്ന്‌. കലാപം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്നതില്‍ ആശ്വസിക്കുക. കലാപം ജാതിമതഭേദമെന്യേ ഗുജറാത്തിന്റെ മുഴുവന്‍ ദു:ഖമാണ്‌. അതു സംഭവിച്ചു പോയതില്‍ അവര്‍ വ്യസനിക്കുന്നുണ്ട്‌. അതു മറക്കുവാനും മറയ്ക്കുവാനും അവര്‍ക്കെല്ലാം ആഗ്രഹമുണ്ട്‌. അവര്‍ക്കതിനു കഴിയുന്നുമുണ്ട്‌. നാമതിനൊരുക്കമില്ലെങ്കില്‍, ഉള്ളിന്റെയുള്ളിലെങ്കിലും, ആ ഓര്‍മ്മകള്‍ നമുക്കൊരു സ്വകാര്യസുഖം തരുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിവരും. ശരിയല്ലേ എന്ന്‌ ആലോചിച്ചു നോക്കുക. നമ്മുടെ ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ. വിസ്ഫോടനങ്ങള്‍ നടക്കേണ്ടത്‌ നമ്മുടെ ബൗദ്ധികവ്യാപാരമണ്ഡലങ്ങളിലാണ്‌. പാവപ്പെട്ടവന്‍ വിശപ്പു മാറ്റാനായി വിയര്‍ത്തു പണിയെടുക്കുന്ന തെരുവുകളിലും വ്യാപാരകേന്ദ്രങ്ങളിലുമല്ല.